വോട്ടര്‍മാരുടെ ബുദ്ധിയെ വിലകുറച്ചു കാണരുത്: ഡല്‍ഹി ഹൈക്കോടതി

ബുദ്ധിയും ചിന്താശേഷിയുമില്ലാത്തവരാണ് വോട്ടര്‍മാര്‍ എന്നും തങ്ങള്‍ പറയുന്നതപ്പാടെ അവര്‍ വിഴുങ്ങുമെന്നുമുള്ള ധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെല്ലാമുണ്ട്. ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ അറിവിനെപ്പോലും അപഹസിച്ചു കൊണ്ട് പച്ചക്കള്ളങ്ങള്‍ പടച്ചു വിടാനും മടിയില്ല നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും. എന്നാലിതാ, ജനങ്ങളുടെ അന്തസിനേറ്റ ആ കളങ്കം ഡല്‍ഹി ഹൈക്കോടതി തുടച്ചു നീക്കിയിരിക്കുന്നു. എന്തെല്ലാം കള്ളങ്ങള്‍ പ്രചരിപ്പിച്ചാലും അവയെല്ലാം മനസിലാക്കാനും നെല്ലും പതിരും തിരിച്ചറിയാനും ശേഷിയുള്ളവരാണ് ഇന്ത്യയിലെ വോട്ടര്‍മാരെന്ന് ഡല്‍ഹി ഹൈക്കോടതി (Delhi High Court).

ജനങ്ങള്‍ക്കറിയാം ആരെ തെരഞ്ഞെടുക്കണമെന്ന്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പൊതുപ്രസംഗങ്ങളില്‍ ജനങ്ങളെ വഴിതെറ്റിക്കുന്ന പ്രസ്ഥാവനകള്‍ നടത്തുന്ന പ്രതിപക്ഷ സഖ്യത്തെ നിലയ്ക്കു നിറുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജ്ജി (Public Interest Litigation-PIL) തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്രിവാള്‍, മമത ബാനര്‍ജി തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങളില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ ഉണ്ടെന്നാരോപിച്ചായിരുന്നു പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്.

‘ആരാണ് സത്യം പറയുന്നതെന്നും ആരാണ് കള്ളം പറയുന്നതെന്നും വോട്ടര്‍മാര്‍ക്ക് അറിയാം. അവരുടെ അറിവിനെയും ബുദ്ധിയെയും വില കുറച്ചു കാണരുത്. ചിലര്‍ നയിക്കും, ചിലര്‍ തെറ്റിദ്ധരിപ്പിക്കും. നെല്ലും പതിരും വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍,’ കോടതി നിരീക്ഷിച്ചു.

പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ പ്രസംഗത്തിലൂടെ വ്യവസായികളെയും പ്രമുഖരെയുമെല്ലാം അപകീര്‍ത്തിപ്പെടുത്തുകയാണ് എന്ന വാദത്തോട് കോടതി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ആര്‍ക്കെങ്കിലും അപമാനമോ മാനഹാനിയോ ഉണ്ടായിട്ടുണ്ടെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്.’

കേന്ദ്ര സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു ഹര്‍ജിക്കാരന്റെ ഹൃദയവേദനയ്ക്കു നിദാനം. ഇതിലൂടെ ബി ജെ പി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റതായും ഹര്‍ജിക്കാരന്‍ ആകുലപ്പെട്ടു.

പാവപ്പെട്ടവരെ ദുരിതത്തിന്റെ കാണാക്കയത്തിലേക്കും പണക്കാരെ കൂടുതല്‍ സമ്പന്നതയിലേക്കും നയിക്കുന്നതാണ് ഇന്ത്യയിലെ ഭരണമെന്ന റിപ്പോര്‍ട്ട് പുറത്തു വന്ന അതേ ദിവസം തന്നെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഈ വിധി. സമ്പത്ത് വിതരണം ചെയ്യുന്നതില്‍ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അതിഭീകരമായ അകലമാണ് കാണിക്കുന്നത്. Income and Wealth Inequality in India 1922-2023: The Rise of the Billionaire Raj‘ എന്ന പഠനകത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സമ്പത്ത് വിതരണം ചെയ്യുന്നതില്‍ പാവപ്പെട്ടവും പണക്കാരനും തമ്മില്‍ ഏറ്റവുമധികം അന്തരമുണ്ടായിട്ടുള്ളത് 2000 മുതലുള്ള കാലഘട്ടത്തിലാണ്.

കേരളത്തിലും പല സ്ഥാനാര്‍ത്ഥികളും നടത്തുന്നത് നാണംകെട്ട പ്രചാരണ പരിപാടികളാണ്. ചിന്താശേഷിയില്ലാത്തവരാണ് വോട്ടര്‍മാര്‍ എന്ന ചിന്തയാണ് ഇവരെക്കൊണ്ട് ഇത്തരത്തില്‍ പ്രചാരണം നടത്താന്‍ പ്രേരിപ്പിക്കുന്നത്. ജനങ്ങള്‍ എല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുമുള്ള കാര്യങ്ങള്‍ നേതാക്കള്‍ പലപ്പോഴും മറക്കുന്നു.

…………………………………………………………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു