സ്‌കൂളില്‍ പ്രാര്‍ത്ഥന വേണ്ടെന്ന് പ്രിന്‍സിപ്പാള്‍, അനുവദിച്ച് കോടതിയും

Thamasoma News Desk

ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിനൊടുവില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിജയിച്ചു. തന്റെ സ്‌കൂള്‍ സെക്കുലര്‍ സെക്കന്ററി സ്‌കൂള്‍ (Secular) ആണെന്നും ആ സ്‌കൂളില്‍ പ്രാര്‍ത്ഥനകള്‍ പാടില്ലെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പാളും ഇന്ത്യന്‍ വംശജയുമായ കാതറിന്‍ ബീര്‍ബല്‍സിംഗിന്റെ തീരുമാനം. പക്ഷേ, അവരുടെ തീരുമാനത്തെ ഒരു മുസ്ലീം വിദ്യാര്‍ത്ഥി നിയമപരമായി വെല്ലുവിളിച്ചു. അതോടെ പ്രശ്‌നം കോടതിയിലുമെത്തി.

വടക്കന്‍ ലണ്ടനിലെ വെംബ്ലിയില്‍ സ്ഥിതി ചെയ്യുന്ന മൈക്കിള (Michaela Secondary School) സ്‌കൂളിലായിരുന്നു സംഭവം. ഇതൊരു സെക്കുലര്‍ സ്‌കൂള്‍ ആണെന്നും സ്‌കൂളിന്റെ നിയമനുസരിച്ച് മതപരമായ പ്രാര്‍ത്ഥനകള്‍ നടത്താന്‍ സാധിക്കില്ലെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ നിലപാട്. ബ്രിട്ടണിലെ ഏറ്റവും കര്‍ക്കശക്കാരിയായ ഹെഡ്മിസ്ട്രസ് എന്നാണ് അവര്‍ അറിയപ്പെടുന്നതു തന്നെ. സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ പകുതിയും മുസ്ലീങ്ങളാണ്. എങ്കിലും സിഖ്, ഹിന്ദു, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും ഗണ്യമായി ഉണ്ട്. കേരളത്തിലെയോ ഇന്ത്യയിലെയോ ഏതെങ്കിലും സ്‌കൂളോ സ്ഥാപനങ്ങളോ ആയിരുന്നെങ്കില്‍, ഭൂരിപക്ഷത്തെ പിണക്കാന്‍ പാടില്ലെന്ന നിലപാടില്‍ അവര്‍ പറയുന്നതെന്തും സാധിച്ചു കൊടുക്കുമായിരുന്നു. പക്ഷേ, സെക്കുലര്‍ (മതേതരത്വം) എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായ രീതിയില്‍ അറിയുന്ന ആളായിരുന്നു പ്രിന്‍സിപ്പാള്‍ കാതറിന്‍ ബീര്‍ബല്‍സിംഗ്.

സ്‌കൂളില്‍ ഒരു പ്രാര്‍ത്ഥനാമുറി ഇല്ലെന്നായിരുന്നു പരാതിക്കാരിയായ വിദ്യാര്‍ത്ഥിയുടെ വാദം. ‘ഭരണസമിതിക്ക് അറിയാവുന്നതുപോലെ, വിവിധ കാരണങ്ങളാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പ്രാര്‍ത്ഥനാമുറി നല്‍കാനാവില്ല. ഒരു പ്രാര്‍ത്ഥന മുറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തും, സ്‌കൂളിന്റെ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ ഇടവേള ഉള്‍പ്പെടെയുള്ള പ്രധാന സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്യും,’ ബീര്‍ബല്‍സിംഗ് കോടതിയെ അറിയിച്ചു.

ഏറ്റവുമധികം മതനിരപേക്ഷമായിരിക്കേണ്ട ഒന്നാണ് വിദ്യാഭ്യാസം. പക്ഷേ, ഇന്ത്യയിലെ മുക്കിലും മൂലയിലും പോലും മതം വളര്‍ത്തുന്ന പ്രധാന വേദിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഓരോരോ മതസ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസം പകുത്തു നല്‍കി, കുട്ടികളുടെ മനസുകളിലേക്ക് മതം കുത്തിവയ്ക്കുകയാണിവിടെ ചെയ്യുന്നത്. മതേതര ഇന്ത്യയില്‍ മതം കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുള്ളു എന്ന അവസ്ഥയാണ്. കുട്ടികളാണ് മതങ്ങളുടെ ഏറ്റവും വലിയ ഇരകള്‍. ചെറിയ പ്രായത്തില്‍ തന്നെ മതവിശ്വാസം അവരുടെ തലച്ചോറിനുള്ളിലേക്കു കടത്തി വിടുന്നു. പിന്നീട്, എത്ര വളര്‍ന്നാലും ആ മതചിന്തയില്‍ നിന്നും മതബോധത്തില്‍ നിന്നും അവര്‍ക്കു മോചനം നേടാന്‍ സാധിക്കാതെ വരുന്നു.

ഇന്ത്യയിലെ ഓരോ സ്‌കൂളും കണ്ടുപഠിക്കേണ്ടതാണ് ഈ വിധി. ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശക്തമായ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ മതനിരപേക്ഷത എന്ന ഇന്ത്യന്‍ ഭരണഘടനാമൂല്യത്തിനാണ് പുകഴ്ച്ചയുണ്ടായത്. ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്നു നാവുകൊണ്ടു പറയാന്‍ മാത്രമേ സാധിക്കുകയുള്ളു. എല്ലാ മതങ്ങളും പരസ്പരം കടിച്ചു കീറുന്ന അവസ്ഥയിലേക്ക് ഈ രാജ്യം മാറിപ്പോയി, അഥവാ മതങ്ങളും രാഷ്ട്രീയവും അത്തരത്തില്‍ ഈ രാജ്യത്തെ മാറ്റിയെടുത്തു. വരും തലമുറയും ഈ വര്‍ഗ്ഗീയ വിഷത്തില്‍ മുങ്ങി ജീവിതം നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ ഓരോ മതവിഭാഗവും മതം പഠിപ്പിക്കുന്നു, അതും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയില്‍!

ബ്രിട്ടണില്‍ കാതറിന്‍ ബീര്‍ബല്‍സിംഗ് എന്ന പ്രിന്‍സിപ്പാള്‍ രചിച്ചത് എല്ലാ സ്‌കൂളുകളും സ്വീകരിക്കേണ്ട മാതൃകയാണ്. മതത്തെ പുറത്തു നിറുത്തി വേണം ഓരോ വിദ്യാര്‍ത്ഥിയും സ്‌കൂളിനകത്തു പ്രവേശിക്കാന്‍. സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിക്കുന്ന ആര്‍ക്കും മതമുണ്ടാന്‍ പാടില്ല, മതവിശ്വാസം ഊട്ടി ഉറപ്പിക്കുന്ന ഒരു സ്ഥാപനവുമാകരുത് സ്‌കൂളുകളും കോളേജുകളും.

…………………………………………………………………………

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

……………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

2 thoughts on “സ്‌കൂളില്‍ പ്രാര്‍ത്ഥന വേണ്ടെന്ന് പ്രിന്‍സിപ്പാള്‍, അനുവദിച്ച് കോടതിയും

    1. അതേ, ഇതാണ് മഹത്തായൊരു മാതൃക. ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലും ഇതു നിലവില്‍ വന്നിരുന്നെങ്കില്‍….

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു