നജീബിന് അര്‍ഹിക്കുന്ന പ്രതിഫലം ലഭിച്ചുവോ?

Jess Varkey Thuruthel & Zachariah

മലയാളിയുടെ മനസിലേക്ക് തീവ്രവേദനയായി പടര്‍ന്നു കയറിയൊരു ജീവിതമാണ് നജീബിന്റെത്. അദ്ദേഹത്തിന്റെ ജീവിതമാണ് ആടുജീവിതം എന്ന നോവലിന്റെ ആധാരം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതം അതേ പേരില്‍ സിനിമയുമായിരിക്കുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ബ്ലെസിയുടെ സംവിധാന മികവില്‍, പ്രിത്വിരാജ് കേന്ദ്രകഥാപാത്രമായി അഭ്രപാളിയില്‍ നമുക്കു മുന്നിലെത്തുന്നു. മെച്ചപ്പെട്ടൊരു ജീവിതം പ്രതീക്ഷിച്ച് പ്രവാസിയായ നജീബിന്റെ സമാനതകളില്ലാത്ത ദുരിത ജീവിതമാണ് നോവലിന്റെയും സിനിമയുടേയും പ്രമേയം. നമ്മെ അസ്വസ്ഥമാക്കിക്കൊണ്ട് നജീബിന്റെ ജീവിതം ഇപ്പോഴും നമുക്കു മുന്നിലുണ്ട്. അധ്വാനിക്കാന്‍ സദാ സന്നദ്ധനായ മനുഷ്യനായി.

മെച്ചപ്പെട്ട ജീവിതത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയാണ് നജീബ് പ്രവാസിയായത്. പക്ഷേ, അദ്ദേഹം ചതിക്കപ്പെടുകയായിരുന്നു. അതിക്രൂരനായ, മനസാക്ഷിയില്ലാത്ത ഒരു അറബിയുടെ കീഴില്‍, ദുരിതക്കടലിനു നടുവില്‍ ജീവിച്ചു അദ്ദേഹം. ഒരു പുല്‍നാമ്പു പോലും മുളപൊട്ടാത്ത, മണലാരണ്യമെന്നു പോലും വിളിക്കാനാവാത്ത മരുഭൂമിയില്‍ നിന്നുമുള്ള രക്ഷപ്പെടല്‍. ഒരു മനുഷ്യജീവി പോലുമില്ലാത്ത ആ ഇടത്ത് ആടുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിനു കൂട്ട്. മരണത്തിന്റെ പിന്നാലെ പോകാന്‍ എല്ലാ സാധ്യതകളുമുണ്ടായിരിക്കേ, ജീവിതത്തിലേക്കു നടന്നു കയറി ആ മനുഷ്യന്‍ നമ്മെ വിസ്മയിപ്പിക്കുന്നു.

ദുരിതജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തുമ്പോഴും നജീബ് എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ ജീവിതകഥ പകര്‍ത്തിയ ബെന്യാമിന്റെ പുസ്തകം വമ്പന്‍ ഹിറ്റായിരുന്നു. മറ്റുള്ളവര്‍ക്കു കെട്ടുകഥകള്‍ മാത്രമായ ദുരിതങ്ങള്‍ പേറിയൊരു ജീവിതം നോവലും സിനിമയുമാകുമ്പോഴും അധ്വാനത്തെ സ്‌നേഹിക്കുന്ന ആ മനുഷ്യന്റെ മനസിനു മാത്രം വ്യത്യാസമില്ല.

പക്ഷേ, അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പ്രതിഫലം കൊടുക്കാന്‍ നോവലിസ്റ്റിനും സംവിധായകനും സാധിച്ചുവോ? ആ ചോദ്യം സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിച്ചു കഴിഞ്ഞു. അതിനെല്ലാം മറുപടി പറയുന്നത് ബെന്യാമിനാണ്. പക്ഷേ, ദുരൂഹമാണ് ബെന്യാമിന്റെ പ്രവൃത്തികള്‍. സ്വതന്ത്രമായി സംസാരിക്കാന്‍ നജീബിനു കഴിയാത്തതിനാലാവുമോ അദ്ദേഹം എപ്പോഴും മൗനങ്ങളില്‍ ജീവിക്കുന്നത്? അദ്ദേഹത്തെ അധികം സംസാരിക്കാന്‍ അനുവദിക്കാത്തതു പോലെ. എപ്പോഴും അദ്ദേഹത്തിന്റെ മേല്‍ മറ്റൊരാളുടെ കണ്ണുള്ളതുപോലെ. നജീബ് എപ്പോഴും ആരുടെയൊക്കെയോ നിരീക്ഷണത്തിലാണെന്ന സംശയം ബാക്കിയാകുന്നു.

നോവല്‍ വമ്പന്‍ ഹിറ്റായിരുന്നു. അതേ പ്രതീക്ഷ തന്നെയാണ് സിനിമയ്ക്കും. പക്ഷേ, തന്റെ ജീവിതം നോവലും സിനിമയുമായിട്ടും നജീബിനിപ്പോഴും ശേഷിക്കുന്നതു കഷ്ടപ്പാടു മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതം നമ്മോടു പറയുന്നുണ്ട്. ദുരിതങ്ങള്‍ക്കവസാനം ഉയര്‍ന്ന വിജയം നേടിയവരുടെ കഥകള്‍ പാടിപ്പുകഴ്ത്താനാണ് ഏവര്‍ക്കും ആഗ്രഹം. വിജയിക്കുന്നവര്‍ക്കൊപ്പമേ ആളുകളുമുണ്ടാകൂ. ബെന്യാമിന്‍ അന്വേഷിച്ചു നടന്നത് ഒരു പരാജിതനെയായിരുന്നു. നജീബിലൂടെ അദ്ദേഹത്തിനതു ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിത കഥയ്ക്ക് മാറ്റമോ അതിഭാവുകത്വമോ വരുത്താതെ അതേപോലെ വായനക്കാര്‍ക്കു മുന്നിലെത്തിക്കുകയായിരുന്നുവെന്ന് ബെന്യാമിന്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

ജീവിക്കാനുള്ള പണം ലഭിക്കാന്‍ സാധ്യതയുണ്ടായിരിക്കേ, നജീബ് അതു നിരസിച്ചിരിക്കുമോ? അതോ അത്ര വലിയ തുകയൊന്നും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടാവില്ലേ? നല്ല രീതിയില്‍ പ്രതിഫലം ലഭിച്ചിട്ടും അധ്വാനിക്കാനുള്ള മനസുകൊണ്ട് അദ്ദേഹം ഇപ്പോഴും പണി ചെയ്യുകയാണോ?പണിയെടുക്കാനുള്ള തന്റെ ശേഷിയെ ആര്‍ക്കു മുന്നിലും അടിയറ വയ്ക്കാതെ അധ്വാനിക്കാന്‍ തയ്യാറാവുകയായിരുന്നോ അദ്ദേഹം? അതോ അദ്ദേഹത്തിനു മുന്നിലേക്കു നീട്ടപ്പെട്ട സമൃദ്ധിയുടെ സിംഹാസനങ്ങളെ വിനയപുരസരം അദ്ദേഹം നിരസിച്ചുവോ?

ഒരുപക്ഷേ, തനിക്ക് ആരോഗ്യമുള്ളിടത്തോളം കാലം, നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന കാലം വരേയ്ക്കും അധ്വാനിച്ചു ജീവിക്കാനാവും അദ്ദേഹത്തിന്റെ തീരുമാനം. ചൂടപ്പം പോലെ വിറ്റുപോയ നോവലും ഇപ്പോള്‍ സിനിമയുമുണ്ടായിട്ടും നജീബിന്റെ ജീവിത ദുരിതത്തിന് മാറ്റമില്ലെന്നും എഴുത്തുകാരനും സംവിധായകനും അണിയറ ശില്പികളും നജീബിനെ കൈയ്യൊഴിഞ്ഞു എന്നുമുള്ള വിമര്‍ശനങ്ങള്‍ ചില കോണുകളില്‍ നിന്നുമുയരുന്നുണ്ട്. എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി കൊടുക്കേണ്ടതില്ലെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കണം. ഇനിയും മൗനത്തില്‍ നിന്നും പുറത്തു വരാന്‍ നജീബ് തയ്യാറായില്ലെങ്കില്‍ അതിനര്‍ത്ഥം അദ്ദേഹത്തിന്റെ നാവ് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെ.

………………………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു