മദ്യത്തൊഴിലാളികളുടെ 891 കോടി അടിച്ചുമാറ്റി തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍…!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!

 
1. മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട ഒരു പറ്റം തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് 5 % സെസ് ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍ പിരിച്ചെടുത്ത 900 കോടി രൂപ, ഇനിയും ജനിക്കാനിരിക്കുന്ന ഒരു പദ്ധതിയുടെ പേരിലായിരുന്നോ?
2. ആകെ പിരിച്ചെടുത്ത 900 കോടി രൂപയില്‍ നിന്നും, തൊഴിലാളികള്‍ക്ക് ആളൊന്നിന് പതിനയ്യായിരം രൂപാ വീതം, ഭിക്ഷക്കാശായി നാളിത് വരെ ചെലവാക്കിയ 9 കോടി രൂപ കിഴിച്ച്, ബാക്കി 891 കോടി രൂപ കാറ്റ് കൊണ്ട് പോയോ, അതോ ഡീമോണിറ്റൈസേഷനെ അതിജീവിച്ച ഗവണ്‍മെന്റ്, വകമാറ്റി ചെലവഴിച്ചോ ?
3. കൊല്ലന്റെ ആലയിലെ ഇരുമ്പു കുടിച്ച വെള്ളം തിരിച്ചു ചോദിച്ചാല്‍ ഇരുമ്പത് തിരിച്ചു തരില്ല. അതുപോലെയാണോ, തൊഴിലാളികളുടെ പുനരധിവാസത്തിന് വേണ്ടി 2014 മുതല്‍ ഗവണ്‍മെന്റ് പിരിച്ച സെസ്സില്‍ നിന്നും ഗുണഭോക്താക്കള്‍ വിഹിതം ചോദിക്കുന്നത്?
4. ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട പാവം മദ്യ തൊഴിലാളികളുടെ പുനരധിവാസത്തിന്റെ പേര് പറഞ്ഞ് തുടര്‍ച്ചയായി പിരിച്ചു കൊണ്ടേയിരുന്ന 5 % സെസ്സ്, പുതിയ ബഡ്ജറ്റിന് ശേഷം ഒറ്റയടിക്ക് നിര്‍ത്തലാക്കിയതിന്റെ ചേതോവികാരം എന്തായിരിക്കണം?
ഈ ചോദ്യങ്ങളുമായാണ്, നിഗൂഢതകള്‍ ഒട്ടേറെയുള്ള ഈ അന്വേഷണാത്മക മാധ്യമ ദൗത്യം, തമസോമ ഏറ്റെടുക്കുന്നത്. 
ഇതൊരു കഥയല്ല. ഒരു മുഖ്യധാരാ മാധ്യമങ്ങളിലും പേരിനു പോലും കണ്ടോ വായിച്ചോ അറിയാന്‍ പറ്റാതെ പോയ ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ റിപ്പോര്‍ട്ടിംഗ് മാത്രം. ജനം സത്യമറിയരുതെന്ന് ആരോ തീരുമാനിച്ച തിരക്കഥയുടെ പൊരുള്‍ തേടി, തമസോമയും ജനപക്ഷവും ചേര്‍ന്ന് നടത്തിയ ആ യാത്ര, ഞങ്ങളെ ബാര്‍ തൊഴിലാളികളായിരുന്ന കുഞ്ഞുമോനിലും രാജര്‍ഷി യിലും എത്തിച്ചു. ഇത്, ആ ഒരു ചെറിയ കൂട്ടായ്മയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ്. കുടിച്ച ഇരുമ്പിനെക്കൊണ്ട് തന്നെ വെള്ളമിറക്കിപ്പിച്ച ഒരു പറ്റം സാധാരണക്കാരായ യുവാക്കളുടെ കഥ.
തമസോമ-ജനപക്ഷം എക്‌സ്‌ക്ലൂസീവ്…**
ഒരിക്കലും ജനിക്കാത്ത പുനര്‍ജ്ജനി 2030, ഇനിയെങ്കിലും ജനിക്കുമോ; അവര്‍ക്ക് വേണ്ടി? 
കേരള സര്‍ക്കാരിന്റെ 2014-2015 മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് അഞ്ചു ശതമാനം സെസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പിരിച്ചെടുത്ത ആ 900 കോടിയില്‍ 891 കോടി രൂപ എവിടെ…? കേരളാ ഹൈക്കോടതിയില്‍ ഒരു കൂട്ടം പൂര്‍വ്വ ബാര്‍ തൊഴിലാളികള്‍ ഉയര്‍ത്തിയ തീര്‍ത്തും ലളിതവും ന്യായവുമായ ചോദ്യം ഇതായിരുന്നു. എന്നാല്‍ ആ ചോദ്യത്തിന്റെ ആന്തരിക അര്‍ത്ഥം ഉള്‍ക്കൊണ്ട് കൊണ്ട്, ഇതേ ചോദ്യം, ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ഗവണ്‍മെന്റിനോട് ചോദിച്ചപ്പോള്‍, വിഷയം സങ്കീര്‍ണ്ണമായി മാറി. മറുപടി പറയാതെ ഇരുണ്ട് കളിച്ച ഗവണ്‍മെന്റിനോട്, നിങ്ങള്‍ ഈ പണത്തിന്റെ അവകാശികളല്ലെന്നും അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് ആ തുക എത്തുന്നത് വരെ, അത് സൂക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ‘ട്രസ്റ്റി’ മാത്രമാണെന്നും കോടതി പ്രഖ്യാപിച്ചതോടെ, ചുരുളഴിയുന്നത് നീണ്ട നാല് കൊല്ലത്തെ വഞ്ചനയുടെ നേര്‍ ചിത്രമാണ്. ഇത്രയും ഭീമമായ തുക, ഇല്ലാത്ത ഒരു പദ്ധതിയുടെ പേരില്‍ പിരിച്ചു കൊണ്ടേയിരുന്ന ഗവണ്‍മെന്റ് എന്ന മുതലാളി, ഈ പാവപ്പെട്ടവര്‍ക്ക് ആകെ നല്‍കിയ തുക കേട്ടാല്‍, ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. ‘വെറും പതിനയ്യായിരം രൂപ.’ സത്യാവസ്ഥ മനസ്സിലാക്കിയ കോടതി, പുനര്‍ജ്ജനിയെ, നാല് മാസത്തിനുള്ളില്‍ ജനിപ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ബാര്‍ അടച്ചുപൂട്ടി തെരുവിലേക്കു വലിച്ചെറിയപ്പെട്ട തൊഴിലാളികളെ സംരക്ഷിച്ചു കൊള്ളാമെന്നും അവര്‍ക്കു വേണ്ടി പുനര്‍ജ്ജനി 2030 എന്ന പേരില്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍, 2014 ല്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുവാനുള്ള നിയമപരമായ അവകാശം തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കുമെന്നും സുപ്രധാനമായ ആ വിധി ന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നതാണ്. കാത്തിരുപ്പിന്റെ വര്‍ഷങ്ങള്‍ നാലു കഴിഞ്ഞിട്ടും, ആ പണം ലഭിക്കാതെ വന്നപ്പോള്‍, മുന്നോട്ടുള്ള ജീവിതത്തിനു യാതൊരു വിധ മാര്‍ഗ്ഗവുമില്ലാതെ, ഒരു കൂട്ടം തൊഴിലാളികള്‍ സര്‍ക്കാരിനെ സമീപിച്ചു. അപ്പോള്‍, ബുദ്ധിരാക്ഷസനും, സാമ്പത്തിക ശാസ്ത്ര വിദഗ്ദനും, സര്‍വ്വോപരി തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി ഭരിക്കുന്ന നാട്ടിലെ ധനമന്ത്രിയുമായ തോമസ് ഐസക്ക് അവര്‍കളുടെ ഓഫീസ്, ഈ പാവങ്ങളോട് പറഞ്ഞ മറുപടി കേട്ടാല്‍ ആരും തലയില്‍ കൈവച്ചു പോകും.
സാഹിത്യവും അലങ്കാരികതയും വഴിഞ്ഞൊഴുകുന്ന ആ മറുപടി ഇങ്ങനെയായിരുന്നു.
കൊല്ലന്റെ ആലയില്‍ ഇരുമ്പു ചുട്ടു പഴുപ്പിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ….? അങ്ങനെ ചുട്ടുപഴുപ്പിച്ച ഇരുമ്പ് പിന്നീട് വെള്ളത്തില്‍ മുക്കും. അപ്പോള്‍, ആ ഇരുമ്പ് ധാരാളം വെള്ളം കുടിക്കും. ഇരുമ്പു കുടിച്ച വെള്ളം തിരിച്ചു ചോദിച്ചാല്‍ ഇരുമ്പു തിരിച്ചു തരുമോ…? അതുപോലെ തന്നെയാണ് ഈ പണവും. നിങ്ങളുടെ പണവും ഗവണ്‍മെന്റ് എന്ന ഇരുമ്പു കുടിച്ചു. ഇരുമ്പു കുടിച്ച ജലം തിരിച്ചു ചോദിക്കുന്നത് പോലെയാണ്, ഗവണ്‍മെന്റ് പിരിച്ച സെസ്സില്‍ നിന്നും വിഹിതം ചോദിക്കുന്നത്. അത് തരാനാവില്ല.
ബുദ്ധി രാക്ഷസനല്ലാത്ത തൊഴില്‍ മന്ത്രി സഖാവ് ടി.പി. രാമകൃഷ്ണന്റെ മറുപടിയും വളരെ വിശേഷപ്പെട്ടതു തന്നെ ആയിരുന്നു. ‘ആ പണം സര്‍ക്കാരിന്റെ പണമാണ്. അതില്‍ നിന്നും ഒരു ചില്ലിക്കാശുപോലും നിങ്ങള്‍ക്കു കിട്ടില്ല.’
എന്നാല്‍, സര്‍ക്കാര്‍ എന്നത് കൊല്ലന്റെ ആലയിലെ വെള്ളം കുടിക്കുന്ന ഇരുമ്പല്ലെന്നും, യഥാര്‍ത്ഥ അവകാശികള്‍ക്ക് വേണ്ടി അത് കാത്ത് സൂക്ഷിക്കുന്ന വെറും സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നുമുള്ള വസ്തുത അറിയാതെ നടത്തിയ ഈ ജല്‍പ്പനങ്ങള്‍, കുഞ്ഞുമോന്റെയും രാജര്‍ഷിയുടേയും നിശ്ചയ ദാര്‍ഢ്യത്തെ തളര്‍ത്തിയില്ല.
ഈ പണത്തിന്റെ യഥാര്‍ത്ഥ അവകാശി മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ മാത്രമാണെന്നും അവര്‍ക്ക് ആ തുക തിരിച്ചു കൊടുക്കണമെന്നുമുള്ള സത്യം മറച്ചു വച്ചാണ് ഈ മന്ത്രിമാര്‍ യഥാര്‍ത്ഥ അവകാശികളായ തങ്ങള്‍ക്ക് മുന്നില്‍ കൈമലര്‍ത്തിക്കാണിച്ചത് എന്ന സത്യം സാമാന്യബോധം കൊണ്ട് തിരിച്ചറിഞ്ഞ അവരുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും പോരാട്ടങ്ങളുടേയും കഥ പുറം ലോകം അറിയാത്തത്, വേറൊരു കഥ. സ്വന്തം അവകാശം തിരിച്ചെടുക്കാന്‍ ചെന്ന ഉടമസ്ഥനെ കല്‍ത്തുറുങ്കിലടച്ച നിധി സൂക്ഷിപ്പുകാരനെക്കുറിച്ചുള്ള കഥകള്‍ നമ്മള്‍ ചെറുപ്രായത്തില്‍ കേട്ടിട്ടുണ്ട്. ജനങ്ങളുടെ ജീവനും ജീവിതവും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അത്യന്തം നിന്ദ്യമായ ഒരു പ്രവര്‍ത്തിയാണ് ഉണ്ടായിരിക്കുന്നത് എന്നത്, നമ്മേ ലജ്ജിപ്പിക്കുന്നിലെങ്കില്‍, അത് ആരുടെ പ്രശ്‌നം?
പുനര്‍ജ്ജനി 2030: സര്‍ക്കാര്‍ വെറും കാവല്‍ക്കാര്‍, ഒരു ചില്ലി പോലും എടുക്കാന്‍ അവകാശമില്ല
 
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2014 ഏപ്രില്‍ ഒന്നിനാണ് പുതിയ അബ്കാരി നയം നിലവില്‍ വന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ, ഈ മേഖലയില്‍ ജോലി ചെയ്ത ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ടു. ബാര്‍തൊഴിലാളികളുടെ ഈ ദുരവസ്ഥയ്ക്ക് എന്തു പരിഹാരമാണ് സര്‍ക്കാര്‍ കണ്ടിരിക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് അവര്‍ക്കു വേണ്ടി പുനര്‍ജ്ജനി 2030 എന്ന പേരില്‍ ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ജോലി നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളെയും മദ്യാസക്തിക്ക് അടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പുനര്‍ജ്ജനി 2030 ന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ പദ്ധതിയിലേക്ക് പണം കണ്ടെത്തുന്നതിലേക്കായി, ബിവറേജസ് കോര്‍പ്പറേഷന്‍ വഴി FL 1 ലൈസന്‍സ് ഉപയോഗിച്ച് വില്‍ക്കുന്ന മദ്യത്തിന് 5 ശതമാനം സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തുക പുനര്‍ജ്ജനിയുടെ ഉദ്യേശലക്ഷ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവില്‍ നിന്നും സുവ്യക്തമാണ്. ഈ തുക ആവശ്യപ്പെട്ടു ചെന്ന തൊഴിലാളികളോടാണ് പണം ഇരുമ്പു കുടിച്ചെന്നും അതില്‍ നിന്നും ഒരു ചില്ലിപോലും നിങ്ങള്‍ക്കു കിട്ടില്ല എന്നും മന്ത്രിമാര്‍ പറഞ്ഞത്. 

2011 ആഗസ്ത് 17 ന് യുഡിഎഫ് സര്‍ക്കാരാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍, 2014 മാര്‍ച്ച് 5 ന്, നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 730 ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് കാലാവധി 2014 മാര്‍ച്ച് 31 ന് അവസാനിച്ചുവെങ്കിലും 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് ആ വര്‍ഷം ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ തീരുമാനിച്ചു. ബാക്കിയുള്ള 312 ബാറുകള്‍ക്ക് താത്കാലികമായി ലൈസന്‍സ് പുതുക്കി നല്‍കാനും തീരുമാനമായി.
 
ഏപ്രില്‍ 15 ന് സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്ത് ബാറുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആഗസ്ത് 21 ന് പുതിയ മദ്യനയത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അങ്ങനെ, ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള മുഴുവന്‍ ബാറുകളും പൂട്ടാന്‍ തീരുമാനമായി. 
 
2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 730 ബാറുകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയമനുസരിച്ച് 2014 മാര്‍ച്ച് 31ന് 418 ബാറുകളാണ് പൂട്ടിയത്. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇത്. സിംഗിള്‍ ബഞ്ച് തീരുമാനം ശരി വച്ച ഡിവിഷന്‍ ബെഞ്ച്, 4 സ്റ്റാര്‍ ബാറുകളും ഹെറിറ്റേജ് ബാറുകളും പൂട്ടി സീല് വയ്ക്കാന്‍ ഉത്തരവായി. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 62 ആയി. ഈ ഡിവിഷന്‍ ബഞ്ച് വിധി അംഗീകരിച്ചു കൊണ്ടുള്ള വിധിയിലാണ്, പുനര്‍ജ്ജനി 2030 സംബന്ധിച്ച (അ)സത്യവാങ്മൂലം സുപ്രീം കോടതിയില്‍, അന്നത്തെ സര്‍ക്കാര്‍ നല്‍കിയത്.
 
2015 മാര്‍ച്ച് 31 വരെ ഇത്രയും ബാറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് വന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള 1956 മദ്യശാലകള്‍ എക്‌സൈസ് പൂട്ടി മുദ്രവെച്ചു. 137 ചില്ലറ മദ്യവില്പനശാലകളും എട്ടു ബാര്‍ ഹോട്ടലുകളും 18 ക്ലബ്ബുകളും 532 ബിയര്‍വൈന്‍ പാര്‍ലറുകളും 1092 കള്ളുഷാപ്പുകളുമാണ് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയത്.

പുതിയ ആകാശം: പുതിയ ഭൂമി

2016 മെയ് മാസത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, എല്ലാം ശരിയാക്കാന്‍ പുതിയ സര്‍ക്കാര്‍ വന്നിട്ടും, യു ഡി എഫിന്റെ മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ തൊഴില്‍ രഹിതരായിത്തന്നെ ശേഷിച്ചു. 

ഒരു തൊഴില്‍ നഷ്ടപ്പെട്ടെങ്കില്‍ അവര്‍ക്ക് മറ്റൊരു തൊഴില്‍ കണ്ടെത്തിക്കൂടെ എന്ന മുട്ടാപ്പോക്കു ന്യായം ആര്‍ക്കും നിരത്താവുന്നതാണ്. എന്നാല്‍, മദ്യമേഖലയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് ഈ തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലും അറിഞ്ഞുകൂട. മറ്റൊന്ന്, മറ്റൊരു മേഖലയില്‍ ഇവര്‍ക്കു തൊഴില്‍ കിട്ടാനും പ്രയാസമാണ്.
കിട്ടിയത് ഏകദേശം 900 കോടി രൂപ, നല്‍കിയത് വെറും 8 കോടി 79 ലക്ഷം: ബാക്കി 891 കോടി 20 ലക്ഷം രൂപ എവിടെ?

കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷനും മറ്റുള്ളവരും വേഴ്‌സസ് കേരള സര്‍ക്കാരും മറ്റുള്ളവരും (Kerala Bar Hotel Association and Another V/s state of Kerala and Other, Case No: CA: 4157/2015) പ്രകാരം സുപ്രീം കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഡിവിഷന്‍ ബഞ്ചിന്റെ വിധി ശരിവച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ കേസില്‍ തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളും ഉള്‍പ്പെട്ടിരുന്നു. ഈ തൊഴിലാളികളുടെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച് മേരാ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ചും ആ ഉത്തരവ് പ്രകാരം, ഈ തൊഴിലാളികളെ പുനരധിവസിപ്പിച്ചു കൊള്ളാമെന്നും അതിനായി പുനര്‍ജ്ജനി 2030 രൂപീകരിക്കുമെന്നും ഈ പദ്ധതിയുടെ നടത്തിപ്പിനായി ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തില്‍ 5 ശതമാനം സെസ് ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

എന്നാല്‍ പതിവ് തെറ്റിയില്ല. ഒന്നും നടന്നില്ല. അല്ലെങ്കില്‍, ഒന്നും നടത്തിയില്ല. ഇപ്പോള്‍ പുറപ്പെടുവിച്ച സുപ്രധാന ഉത്തരവു പ്രകാരം, സര്‍ക്കാര്‍ ഈ പണത്തിന്റെ സൂക്ഷിപ്പുകാരന്‍ (ട്രസ്റ്റി) മാത്രമാണ് എന്നും ഈ പണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവകാശപ്പെട്ടതാണ് എന്നും കോടതി വളരെ സ്പഷ്ടമായി വ്യക്തമാക്കിയിരുന്നു.

നവംബര്‍ ഒന്ന് 2017 വരെയുള്ള കണക്കു പ്രകാരം പുനര്‍ജ്ജനി 2030 നു വേണ്ടി 5% സെസിലൂടെ സര്‍ക്കാര്‍ സമാഹരിച്ചത് 802.33 കോടി രൂപയാണ്. 2018 ജനുവരി 31 വരെയുള്ള കണക്കു പ്രകാരം ഈ തുക 900 കോടിയായി ഉയര്‍ന്നു. ഈ തുകയില്‍ നിന്നും 15,000 രൂപ മാത്രമാണ്, അതും രണ്ടു ഗഢുക്കളായി, സര്‍ക്കാര്‍ ഈ തൊഴിലാളികള്‍ക്കു നല്‍കിയത്.
അബ്കാരി പ്രൊവിഡന്റ് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 5564 തൊഴിലാളികളും അബ്കാരി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 287 തൊഴിലാളികളുമാണ് ഉള്ളത്. ഈ തൊഴിലാളികള്‍ക്ക് 2/9/2014 ലെ ഉത്തരവു പ്രകാരം ആദ്യം 5000 രൂപ വീതം വിതരണം ചെയ്തു. ഇതിനായി ചെലവഴിച്ച ആകെ തുക 2 കോടി 92 ലക്ഷത്തി അമ്പത്തി അയ്യായിരം രൂപയാണ്. രണ്ടാംഘട്ടത്തില്‍ ഇടക്കാലാശ്വാസമായി 20/12/2014 ലെ ഉത്തരവു പ്രകാരം ഈ തൊഴിലാളികള്‍ക്ക് 10,000 രൂപ വീതവും നല്‍കി. ആകെ 5 കോടി 80 ലക്ഷത്തി തൊണ്ണൂറു ലക്ഷം രൂപ. ആത്മഹത്യ ചെയ്ത മൂന്നു തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ വീതവും നല്‍കി. ആകെ 6 ലക്ഷം. എക്‌സ് ഗ്രേഷ്യ പേമെന്റ് ആയിട്ടാണ് ഈ തുക നല്‍കിയത്. അതായത് മുഴുവന്‍ തുകയും മടക്കി നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ ഇടക്കാലത്തേക്കു നല്‍കുന്ന തുക. ഇവയെല്ലാം കൂടി ആകെ 8 കോടി 79 ലക്ഷത്തി നാല്പത്തയ്യായിരം രൂപ. അപ്പോള്‍ ബാക്കി 891 കോടി 20 ലക്ഷത്തി അമ്പത്തയ്യായിരം രൂപയെവിടെ…? ഈ പണമാണ് സര്‍ക്കാരിന്റേതാണെന്ന് മന്ത്രി ടി പി രാമകൃഷ്ണനും ഇരുമ്പു കുടിച്ച പണമെന്ന് തോമസ് ഐസക്കും വിശേഷിപ്പിച്ചത്.

സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞത്:

എഫ് എല്‍ 1 മദ്യശാലകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ 5 ശതമാനം സെസ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ഓര്‍ഡറില്‍ (ജി ഒ (എം എസ്) നമ്പര്‍ 139/2014) വ്യക്തമായി പറയുന്നുണ്ട് ഈ തുക ജോലി നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന്. അതുകൊണ്ട്, ഈ പദ്ധതി എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അത് പ്രകാരം, കേരള ആല്‍ക്കഹോള്‍ എഡ്യൂക്കേഷന്‍ റിസേര്‍ച്ച്, റിഹാബിലിറ്റേഷന്‍ ആന്‍ഡ് കോംപന്‍സേഷന്‍ ഫണ്ട് (കെ എ ഇ ആര്‍ സി എഫ്) രൂപീകരിക്കുമെന്നും തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളെ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കുന്നുണ്ട്.
മദ്യം വാങ്ങുന്നവരില്‍ നിന്നും 16 ശതമാനം സെസ് ആണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇതില്‍ 5 ശതമാനമാണ് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്കു വേണ്ടി മാത്രമായി വിനിയോഗിക്കുന്നത്. ഇതു കൂടാതെ, ഓരോ കുപ്പി മദ്യം വില്‍ക്കുമ്പോഴും സര്‍ക്കാര്‍ 125 ശതമാനം മുതല്‍ 135 ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്. ഇതില്‍ 5 ശതമാനം തുക പുനരധിവാസത്തിനും പെന്‍ഷനും വേണ്ടിയാണ് ഉപയോഗിക്കാന്‍ നീക്കിവച്ചിരിക്കുന്നത്.
 
കോടതിയില്‍ നിന്നും തൊഴിലാളികള്‍ക്ക് അനുകൂലമായി ഒരു ഇടക്കാല വിധി:

ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ ഇടക്കാല ഉത്തരവ് പ്രകാരം, ജോലി നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി വന്നു. നവംബര്‍ 1, 2017 ല്‍ വന്ന ഈ വിധി പ്രകാരം സര്‍ക്കാര്‍ സ്വരൂപിച്ച 5% സെസ് ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് മാത്രമുള്ളതാണെന്നും അതുകൊണ്ട് അവരുടെ പുനരധിവസവും അനുബന്ധ കാര്യങ്ങളും രണ്ടുമാസത്തിനകം ചെയ്തു തീര്‍ക്കണമെന്നും നിര്‍ദ്ദേശിച്ച് വിധി വന്നു.

കോടതിയുടെ ഈ ഉത്തരവു പ്രകാരം, പുനര്‍ജ്ജനി പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു വേണ്ടി ഒരു അഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

എക്‌സൈസ് കമ്മീഷണര്‍ റിഷിരാജ് സിംഗ് കണ്‍വീനര്‍ ആയ ഈ കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍ എച്ച് വെങ്കിടേഷ് ഐ പി എസ് (മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍), സി കെ മണിശങ്കര്‍ (ചെയര്‍മാന്‍, കേരള അബ്കാരി വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്), ഡി ലാല്‍ (അഡീഷണല്‍ സെക്രട്ടറി, ലേബര്‍ ആന്റ് സ്‌കില്‍സ് ഡെവലപ്‌മെന്റ്), മോഹനരാജ് എം (ഡെപ്യൂട്ടി സെക്രട്ടറി, ടാക്‌സ് ഡിപ്പാര്‍മെന്റ്) എന്നിവരാണ് ഉള്ളതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാരിന് അനുവദിച്ച രണ്ടുമാസത്തെ കാലാവധി 2018 ജനുവരിയില്‍ അവസാനിച്ചു, കാലാവധി നീട്ടിത്തരണമെന്ന ഗവണ്‍മെന്റിന്റെ അപേക്ഷയില്‍ 4 മാസത്തെ സമയമാണ് കോടതി, ഗവണ്‍മെന്റിന് നീട്ടി നല്‍കിയിരിക്കുന്നത്. നാളിതുവരെയായിട്ടും പുനര്‍ജ്ജനി എന്ന പദ്ധതിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്‍ സര്‍ക്കാര്‍ എത്തിയിട്ടില്ല എന്നത് സുവ്യക്തമാണ്.
 
ഏറ്റവും പുതിയ ട്വിസ്റ്റ്: ഇനിമേല്‍ സെസ്സില്ല  
 

തങ്ങള്‍ നിധി കാക്കുന്ന വെറും കാവല്‍ക്കാരാണെന്ന പ്രഖ്യാപനം, പുതിയ വെളിപാടുകള്‍ക്ക് കാരണമായി എന്നതാണ്, ഈ കഥയിലെ ഏറ്റവും പുത്തന്‍ ട്വിസ്റ്റ്. ഫലത്തില്‍ പുതിയ ബഡ്ജറ്റില്‍ നിന്നും എല്ലാവിധ സെസും സര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വം എടുത്തു കളഞ്ഞു

ധന മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റ് അനുസരിച്ച് 2018 ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിനു വില കൂടും, 200 ശതമാനം മുതല്‍ 210 ശതമാനം വരെയാണ് ഈ വില വര്‍ദ്ധന. ഇതുവരെ മദ്യത്തിനു ചുമത്തിയിരുന്ന ടാക്‌സ് 125 ശതമാനം മുതല്‍ 135 ശതമാനം വരെയായിരുന്നു. കൂടാതെ, 16 ശതമാനം സെസും (10 സോഷ്യല്‍ സെക്യൂരിറ്റിക്കു വേണ്ടി, 5 ശതമാനം പുനരധിവാസത്തിനു വേണ്ടി, ഒരു ശതമാനം മെഡിക്കല്‍ സെസ്) ഉണ്ടായിരുന്നു. പുതിയ ബജറ്റ് അനുസരിച്ച് 16 ശതമാനം സെസ് പൂര്‍ണ്ണമായും സര്‍ക്കാര്‍ എടുത്തു കളഞ്ഞു. കോടതി ഉത്തരവനുസരിച്ച് 5 ശതമാനം സെസില്‍ നിന്നും ഒരു ചില്ലി പോലും സര്‍ക്കാരിനു തൊടാന്‍ കഴിയില്ലെന്നു മനസിലായതോടെയാവണം ഈ നീക്കം. പകരം മദ്യത്തിന്റെ നികുതി 200 ശതതമാനം മുതല്‍ 210 ശതമാനം വരെയാക്കി. ഇതോടെ, സര്‍ക്കാരിന് ഈ തുക സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാം.
ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക് സര്‍ക്കാരിന് നാലു മാസം കൂടി സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ പുനര്‍ജ്ജനി 2030 നെക്കുറിച്ച് വ്യക്തമായ പഠനം നടത്തി, തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് അവകാശപ്പെട്ട തുക നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 
കോടതിയുടെ വിമര്‍ശനത്തില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ആരോ രൂപം കൊടുത്ത വെറും ഒരു സാങ്കല്‍പിക പദ്ധതി മാത്രമായിരുന്നോ ഈ പുനര്‍ജ്ജനി 2030? 
സര്‍ക്കാരിന് ഈ പദ്ധതിയെക്കുറിച്ചോ ഇത് ഏതുരീതിയില്‍ നടപ്പാക്കണം എന്നതിനെക്കുറിച്ചോ ഒരറിവുമില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ആ പണവും കൂടി അടിച്ചു മാറ്റാനായിരിക്കണം സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടാവുക. പദ്ധതിക്ക് ഒരു പേരു പ്രഖ്യാപിച്ചു എന്നതില്‍ കവിഞ്ഞ് ഈ പദ്ധതിക്കു വേണ്ടി നാളിതു വരെ ഇരു സര്‍ക്കാരുകളും യാതൊന്നും ചെയ്തിട്ടില്ല എന്നതാണ് യാഥ്യാര്‍ത്ഥ്യം. ഹര്‍ജ്ജിക്കാര്‍ക്ക് വേണ്ടി ഈ കേസ് ഹൈക്കോടതിയില്‍ വാദിക്കുന്നത് അഭിഭാഷകരായ പി ചന്ദ്രശേഖറും, സി.വി. മനുവില്‍സനുമാണ്.
അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ പുറത്തെടുക്കുന്ന അടവുകളോരോന്നും നമുക്ക് കാത്തിരുന്നു കാണാം. അതേ, ഈ സര്‍ക്കാര്‍ എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുകയാണ്, ഒന്നൊന്നായി…..
 
പത്രമാധ്യമങ്ങള്‍ പൂഴ്ത്തിവച്ചാലും രാഷ്ട്രീയ പാര്‍ട്ടികള്‍ ചതിച്ചാലും തൊഴിലാളി നേതാക്കളെങ്കിലും ഇവരുടെ കണ്ണീര്‍ കാണേണ്ടതല്ലേ….!!! കാണില്ല, കാരണം കവര്‍ന്നെടുക്കാന്‍ ഈ തൊഴില്‍ രഹിതരുടെ കൈയില്‍ എന്തുണ്ട് ബാക്കി….! 
അശുഭം 
(തീര്‍ന്നു)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു