Headlines

ആലഞ്ചേരിയുടെ രാജി കൊണ്ടും പ്രശ്‌നം അവസാനിക്കില്ല

Thamasoma News Desk

കരുത്തരായ സീറോ മലബാര്‍ സഭയുടെ തലപ്പത്ത് നിന്നും കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ചാലും തീരുന്നതല്ല സഭയില്‍ ആലഞ്ചേരി ഉണ്ടാക്കി വച്ച പ്രശ്‌നങ്ങള്‍. സംഭവബഹുലമായ ഒരു ഭരണത്തിന്റെ പരിസമാപ്തി തന്നെയാണ് ഈ രാജി. എങ്കിലും, പുറത്തേക്കുള്ള വഴി തെരഞ്ഞെടുക്കാനുണ്ടായ കാരണങ്ങളിലേക്കു നീളുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍, കേരളം ആസ്ഥാനമായുള്ള സഭയെ അതിര്‍ത്തിക്കപ്പുറത്തേക്കും വളര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ആലഞ്ചേരിയുടെ 12 വര്‍ഷത്തെ ഭരണകാലത്തില്‍ സഭ നിരവധി വിവാദങ്ങളില്‍ അകപ്പെട്ടു. സഭയ്ക്കുള്ളിലെ ഭിന്നതകള്‍ വളര്‍ന്ന് പിളര്‍പ്പിലേക്കു നയിച്ചതും ഈ കാലഘട്ടത്തിലാണ്. ഈ ഭിന്നതകള്‍ തന്നെയായിരിക്കണം അദ്ദേഹത്തിന്റെ നേതൃത്വത്തിന് അന്ത്യംകുറിച്ചത്. ആലഞ്ചേരി മൂലം ഉണ്ടായ പ്രശ്‌നങ്ങളെല്ലാം സഭയുടെ ഐക്യത്തിന് ഭീഷണിയാണ് എന്നു മാത്രമല്ല, പിന്‍ഗാമിയായി വരുന്നത് ആരായാലും അവര്‍ക്കു വെല്ലുവിളിയുമാണ്.
ലോണ്‍ തിരിച്ചടയ്ക്കാന്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിറ്റതാണ് വിവാദങ്ങളിലൊന്ന്. അന്വേഷണ സമിതികളും സ്വതന്ത്ര ഓഡിറ്റും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആലഞ്ചേരി നേരിടുന്നത് നിരവധി ക്രിമിനല്‍ കേസുകളാണ്. ആലഞ്ചേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറ്റൊന്നായിരുന്നു വിശുദ്ധ കുര്‍ബാനയില്‍ ഏകീകരണം വേണമെന്ന സിനഡിന്റെ തീരുമാനം. 2021 ഓഗസ്റ്റിലായിരുന്നു ഈ വിവാദങ്ങള്‍ക്കു തിരികൊളുത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു കൂട്ടം വൈദികരും അല്‍മായരും ഇത് നടപ്പാക്കുന്നതിന് തടസ്സം നിന്നത് സഭയ്ക്കുള്ളില്‍ സംഘര്‍ഷത്തിന് കാരണമാവുകയും വത്തിക്കാനിന്റെ ഇടപെടല്‍ ആവശ്യമായി വരികയും ചെയ്തു. വത്തിക്കാന്റെ ആഭിമുഖ്യത്തില്‍ പരിഹാരം കാണാനുള്ള നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടു, ആരാധനക്രമ തര്‍ക്കം അക്രമത്തിലേക്ക് പോലും നയിച്ചു. എറണാകുളത്തെ ഏറ്റവും പഴയ പള്ളികളിലൊന്നും അതിരൂപതയുടെ ആസ്ഥാനവുമായ എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, 2022 നവംബര്‍ 28 ന്, സിനഡ് നിര്‍ദ്ദേശിച്ച രീതിയില്‍ കുര്‍ബാന നടത്താനുള്ള ശ്രമത്തിനിടെ സംഘര്‍ഷമുണ്ടായതിനാല്‍ അടച്ചിട്ടിരിക്കുകയാണ്.

കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ എതിര്‍ക്കുന്നവര്‍ അദ്ദേഹത്തിന്റെ പുറത്താകല്‍ ആഘോഷമാക്കുന്നു. ഈ ക്രിസ്മസിന് മുമ്പ് നടപ്പാക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ സിനഡിന്റെ തീരുമാനം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സഭയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി, കലാപത്തിന് പ്രേരിപ്പിക്കുന്ന പുരോഹിതന്മാരെ പിന്തുടരരുതെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടു. മാര്‍പാപ്പയുടെ വ്യക്തമായ സന്ദേശം തര്‍ക്കത്തിന് അറുതി വരുത്തേണ്ടതായിരുന്നു. എന്നിരുന്നാലും, മാര്‍പ്പാപ്പയുടെ സന്ദേശം ഒരു അപ്പീലായിരുന്നു, ഒരു ഉത്തരവല്ല, വസ്തുതകളില്‍ അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് കരുതുന്നവരുണ്ട്. ഭൂമിയിടപാടില്‍ സഭയ്ക്കുണ്ടായ നഷ്ടം നികത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് ഇതിനര്‍ത്ഥം. പുതിയ നേതൃത്വം കരുതലോടെ നീങ്ങണം.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#GerogeAlencherry #Cardinal #Syromalabarchurch #Stmary’scathedral 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു