Headlines

മലയാളിയുടെ മാനസികാരോഗ്യം അതീവഗുരുതരം

Jess Varkey Thuruthel & Zacharia

അസൂയാവഹമായ ജീവിതനിലവാരവും ഉയര്‍ന്ന സാക്ഷരതാ നിരക്കുമുള്ള കേരളം കടന്നുപോകുന്നത് അത്യന്തം ഭീതിജനകമായ ഒരു സാഹചര്യത്തിലൂടെയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആത്മഹത്യ നിരക്കില്‍ അതിവേഗം മുന്നോട്ടു കുതിക്കുന്നു എന്നതാണത്. ഈ വാദഗതിയെ പിന്തുണയ്ക്കുന്ന കണക്കുകളാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (National Crime Records Bureau) പുറത്തു വിട്ടിരിക്കുന്നത്. എന്‍ സി ആര്‍ ബി കണക്കു പ്രകാരം 2020-ല്‍ സംസ്ഥാനത്ത് 8,500 പേര്‍ ആത്മഹത്യ ചെയ്‌തെങ്കില്‍, 2021-ല്‍ ഇത് 9,549 ആയും 2022-ല്‍ 10,162 ആയും ഉയര്‍ന്നു.

ഈ വര്‍ഷം, ഓഗസ്റ്റ് വരെ ലഭ്യമായ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 18 നും 30 നും ഇടയില്‍ പ്രായമുള്ള 1,046 പേരെങ്കിലും സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. സിക്കിം, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി എന്നിവയ്ക്ക് ശേഷം ആത്മഹത്യാ നിരക്കില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളം. കൂടാതെ, എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം, 2022-ല്‍ സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് ജനസംഖ്യയുടെ ഒരു ലക്ഷം പേര്‍ക്ക് 28.5 ആയിരുന്നു.

കാര്‍ഷിക, സാമ്പത്തിക പ്രതിസന്ധികള്‍ മൂലമുള്ള ആത്മഹത്യകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പക്ഷേ, ഇത്തരത്തിലുള്ള മരണങ്ങള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്കു നയിക്കാറുമുണ്ട്. അതിനാല്‍, ഈ കാരണങ്ങള്‍ പുറംലോകമറിയുന്നു. എന്നാല്‍, കൗമാരക്കാരുടെ മനസു തകര്‍ന്ന വാര്‍ത്തകള്‍ പുറംലോകത്തേക്ക് എത്തുന്നില്ല എന്നതാണ് സത്യം. ഈ അടുത്ത കാലത്ത് നടന്ന രണ്ട് യുവ മെഡിക്കോകളുടെ മരണം ഞെട്ടിപ്പിക്കുന്നതാണ്.

തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി അദിതി ബെന്നി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് മരിച്ചത് ഡിസംബര്‍ എട്ടിനാണ്. അദിതി വിഷാദരോഗത്തിനുള്ള മരുന്നു കഴിച്ചിരുന്നതായി കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ പറഞ്ഞു. സാധനങ്ങള്‍ എടുക്കാനായിട്ടാണ് അന്ന് അദിതി ഹോസ്റ്റലിലേക്കു വന്നത്. അവളുടെ അമ്മ ഹാളില്‍ കാത്തു നിന്നിരുന്നു. പക്ഷേ, അവള്‍ മരണത്തിലേക്കു പോയി.

ഡിസംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ ഷഹാനയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവളുടെ പ്രതിശ്രുത വരന്‍, അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റൊരു ഡോക്ടറായ റുവൈസ്, അമിതമായ സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും അതു നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ വിവാഹത്തില്‍ നിന്നും പിന്മാറി. ഇതേത്തുടര്‍ന്നുള്ള മാനസികാഘാതത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണ് എന്ന കുറിപ്പും കണ്ടെത്തിയിരുന്നു. പക്ഷേ, ഷഹാനയുടെ മാനസിക നിലയിലും കാര്യമായ തകരാറുണ്ടായിരുന്നു.

ഈ വര്‍ഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 11 ഡോക്ടര്‍മാരാണ്. നല്ല വിദ്യാഭ്യാസവും സാമ്പത്തിക ചുറ്റുപാടുകളുമുള്ളവര്‍ക്കു പോലും അവര്‍ കടന്നു പോകുന്ന പ്രതിസന്ധികളെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ഏറെ വേദനിപ്പിക്കുന്നതും അനാരോഗ്യകരവുമായ ഒരു വസ്തുതയാണ്. അക്കാദമികവും സാമൂഹികവുമായ ഇടങ്ങളിലൊന്നും ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ തക്ക പരിശീലനം ലഭിക്കുന്നില്ല എന്നതാണ് ഈ പ്രശ്‌നങ്ങളുടെ മുഖ്യമായ കാരണം.

വൈകാരികമായ പ്രശ്‌നങ്ങളെ നേരിടേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ വീട്ടകങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പാടെ അവഗണിക്കുകയാണ്. കുട്ടികളുടെ കഴിവിനെ അളക്കുന്നതു ബുദ്ധിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ നേരിടുന്നുവെന്ന കാര്യത്തെക്കുറിച്ച് യാതൊന്നും പരാമര്‍ശിക്കുന്നതു പോലുമില്ല. വിദ്യാഭ്യാസ സാമൂഹിക അന്തരീക്ഷത്തില്‍ സമൂലമായ മാറ്റമില്ലാത്തിടത്തോളം കാലം ആത്മഹത്യകള്‍ ഇവിടെ പെരുകിക്കൊണ്ടേയിരിക്കും, സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയിലെ അംഗമായ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോ സി ജെ ജോണ്‍ പറഞ്ഞു.

സമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ പിടിച്ചു നില്‍ക്കാന്‍ ഇമോഷണല്‍ കോഷ്യന്റ് വളര്‍ത്തിയെടുക്കുക എന്നത് പരമപ്രധാനമാണ്. ജീവിത നൈപുണ്യങ്ങള്‍ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ആദ്യപടി. സമ്മര്‍ദ്ദങ്ങളെ നേരിടാനും പരസ്പരബന്ധങ്ങള്‍ വളര്‍ത്താനും സ്വയം അവബോധം സൃഷ്ടിക്കാനും ജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കാനും കുട്ടികള്‍ക്ക് പരിശീലനം ലഭിച്ചിരിക്കണം. വൈകാരിക ദുര്‍ബലത പരിഹരിക്കപ്പെടേണ്ട വളരെ പ്രാധാന്യമുള്ള വിഷയമാണ്.

അപകടസാധ്യതയുള്ള കൗമാരക്കാര്‍

കൗമാരക്കാര്‍ക്കിടയിലെ ആത്മഹത്യകളില്‍ ആശങ്കാജനകമായ വര്‍ധനവാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന 24/7 മാനസികാരോഗ്യ സഹായ കേന്ദ്രമായ ദിശയുടെ മുതിര്‍ന്ന കൗണ്‍സിലറായ സൈക്കോളജിസ്റ്റ് നിഷാദ് കെസി പറയുന്നു, ‘സമീപകാല തെറാപ്പി സെഷനില്‍, ഒരു 17 വയസ്സുകാരനെത്തി. അവന്റെ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധ വച്ചിരുന്നത് അവന്റെ ദൈനംദിന ജീവിതത്തെക്കുറിച്ചും അക്കാദമിക് വിദഗ്ധരെക്കുറിച്ചുമായിരുന്നു. അതിനാല്‍, അവനവന് ഇടമില്ലാത്ത ഒരു സാഹചര്യത്തിലാണ് അവന്‍ വളര്‍ന്നു വന്നത്. താനിവിടെ ഇല്ലെങ്കില്‍ അവരുടെ ഈ അന്വേഷണങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും, ഇല്ലേ? എന്നവന്‍ എന്നോടു ചോദിച്ചു. അവന്റെ വാക്കുകള്‍ക്ക് വെല്ലുവിളിയുടെ ധ്വനിയുണ്ടായിരുന്നു.’

ഇന്നത്തെ തലമുറയിലെ കുട്ടികളില്‍ ഭൂരിഭാഗവും, പ്രത്യേകിച്ച് കൗമാരപ്രായക്കാര്‍, ഉയര്‍ന്ന ബുദ്ധിശക്തിയും ഒരുപോലെ തലയെടുപ്പുള്ളവരുമാണെന്ന് നിഷാദ് പറയുന്നു. മറ്റ് കാഴ്ചപ്പാടുകള്‍ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. വൈകാരിക വളര്‍ച്ചയില്ലാത്ത ബുദ്ധിശാലികളാണിവര്‍, അദ്ദേഹം പറയുന്നു. ”മോശമായ ആശയവിനിമയവും സാമൂഹികമായി ഇടപെടാനുള്ള കഴിവില്ലായ്മയുമാണ് മറ്റൊരു പ്രശ്‌നം. ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും ഇവര്‍ക്കില്ല. പ്രശ്‌നങ്ങള്‍ തുറന്നുപറയാനും ചര്‍ച്ച ചെയ്യാനും ഒരാള്‍ക്ക് വിശ്വസനീയമായ ഒരു കൂട്ടം ആളുകളുടെ സഹായം ആവശ്യമാണ് – ഒരു പിന്തുണാ സംവിധാനമാണിവിടെ വേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് യുവാക്കള്‍ക്കിടയില്‍ സംഘപരിവാര്‍ മാനസികാവസ്ഥയാണ് ഉയര്‍ന്നുവരുന്നത്. അവര്‍ ധീരവും നിയമപരമായി സംശയാസ്പദവുമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. വഴക്കുകളും ലഹരിവസ്തുക്കളുടെ ഉപയോഗവും ഇവര്‍ക്കിടയില്‍ ധാരാളമായി കാണുന്നു. ഇതെല്ലാം ആത്മഹത്യകളുടെ കാരണങ്ങളാണ്, നിഷാദ് പറയുന്നു.

സ്‌കൂള്‍ പാഠ്യപദ്ധതി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള കാലഘട്ടത്തില്‍ ഫലപ്രദമായ ജീവിത നൈപുണ്യ പരിശീലനമാണ് ആത്മഹത്യ കുറയ്ക്കുനനതിനുള്ള പരിഹാരമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ‘കോവിഡും സാമൂഹിക ഒറ്റപ്പെടലിന്റെ ആവിര്‍ഭാവവും ഒരു പുതിയ പ്രതിഭാസം സൃഷ്ടിച്ചു, അവിടെ പലര്‍ക്കും ഇപ്പോഴും സമൂഹവുമായി ബന്ധമില്ല,’ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ അരുണ്‍ ബി നായര്‍ പറഞ്ഞു.

ഡിജിറ്റല്‍ ലോകവും സോഷ്യല്‍ മീഡിയയും വെര്‍ച്വല്‍ ലോകത്തെ ആശ്രയിക്കുന്ന ആളുകള്‍ക്ക് തല്‍ക്ഷണ ആനന്ദത്തിനും ആശ്വാസത്തിനും സംഭാവന നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ അവര്‍ക്ക് ചുറ്റുമുള്ള ആളില്ല.

ആരോഗ്യകരമായ സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും അഭാവം വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും തന്നെ പരിഹരിക്കേണ്ടതുണ്ട്, ഡോ അരുണ്‍ പറഞ്ഞു. ‘ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളെ ആശ്രയിക്കുന്നത് കുറയ്ക്കണം, കുട്ടികള്‍ രക്ഷിതാക്കളുമായും സ്‌കൂളിലും ഇടപഴകുന്നുവെന്ന് ഉറപ്പാക്കുകയും വേണം. കൂടാതെ, മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥി കൗണ്‍സിലര്‍മാരെയും സജ്ജരാക്കുകയും വേണം,’ ഡോ അരുണ്‍ പറഞ്ഞു.

മാനസികാരോഗ്യം ഒരു വിഷയമാകുന്നതോടെ ആത്മഹത്യാ ആശങ്കകള്‍ വലിയൊരളവില്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. ലഹരിവസ്തുക്കളോടുള്ള ആസക്തി, ജോലി സമ്മര്‍ദ്ദം, പരസ്പര വൈരുദ്ധ്യങ്ങള്‍ തുടങ്ങിയവ ചികിത്സ ലഭിക്കാത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളാണെന്ന് ഡോക്ടര്‍ അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കിടയിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയണം. അതിനു മെച്ചപ്പെട്ട തൊഴില്‍ പരിസരങ്ങളുണ്ടാവണം. ‘കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, ജോലി സമയം നിശ്ചയിക്കുക, ഓരോ ജീവനക്കാരനും ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബജീവിതത്തിനും സമയമുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയും സ്വീകരിക്കേണ്ടതുണ്ട്.


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#Mentalhealth #Suicide #drugabuse #medicosesuicide #DrShehna

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു