എന്റെ നൂറയെ കണ്ടെത്താന്‍ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി ആദില

Jess Varkey Thuruthel


ഒരുമിച്ചു ജീവിക്കാനുള്ള എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പില്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയ ലെസ്ബിയന്‍ പങ്കാളികളില്‍ ഒരാളെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയതായി പരാതി. വീട്ടുകാരുടെ ഭീഷണിയെത്തുടര്‍ന്ന് മെയ് 19-നാണ് ഫാത്തിമ നൂറ, ആദില നസിറിന്‍ എന്നിവര്‍ വീടുകളില്‍ നിന്ന് ഒളിച്ചോടി വനജ കലക്റ്റീവില്‍ അഭയം തേടിയത്. ധന്യയെന്ന സുഹൃത്താണ് ഈ സംഘടനയെക്കുറിച്ച് അവരെ അറിയിക്കുന്നത്. പങ്കാളികളില്‍ ഒരാളായ നൂറയെയാണ് മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

എറണാകുളം സ്വദേശിയാണ് ആദില. കോഴിക്കോടാണ് നൂറയുടെ സ്വദേശം. മൂന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ആദില പഠിച്ചത് സൗദിയിലായിരുന്നു. പ്ലസ് 1 & 2 ക്ലാസുകളില്‍ ആദിലയും നൂറയും ഒരുമിച്ചാണ് പഠിച്ചത്. അങ്ങനെയാണ് ഇവര്‍ തമ്മിലുള്ള അടുപ്പം ദൃഢമായത്. ഒരുമിച്ചുള്ള ജീവിതം അനുവദിക്കില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ ഇരുവരുടെയും ജീവിതം ദുസ്സഹമായി. ഇനി തങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമുണ്ടാവില്ലെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തി ആദില നാട്ടിലേക്കു തിരിച്ചു. പിന്നീട് ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. അപ്പോഴും നൂറയുമായുള്ള ബന്ധം തുടര്‍ന്നുപോന്നിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയില്‍ ഒരു കമ്പനിയില്‍ ജോലി നേടുകയും ചെയ്തു. അതേത്തുടര്‍ന്ന് നൂറയുമൊത്ത് ആദില വനജ കളക്ടീവ് എന്ന സംഘടനയില്‍ എത്തുകയായിരുന്നു.

അന്നു വൈകിട്ടു മുതല്‍ ഇരുവരുടെയും ബന്ധുക്കള്‍ ഓരോരുത്തരായി ഇവരെ കാണാന്‍ വനജ കളക്ടീവില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. ആദിലയെ ഉപേക്ഷിച്ചു പോരാന്‍ തയ്യാറല്ലെന്ന് നൂറ പറഞ്ഞതോടെ നൂറയുടെ വീട്ടുകാര്‍ കൂടുതല്‍പേരെ കൂട്ടി വരികയും ഈ പരിസരത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. നൂറയെ കൊന്നാലും ആദിലയുടെ കൂടെ ജീവിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു അവരുടെ നിലപാട്. തുടര്‍ന്ന് ഇവിടെ ഒരു സാമൂഹ്യ പ്രശ്‌നം ഉണ്ടാവുകയും നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വനജ കളക്ടീവ് അംഗങ്ങള്‍ പോലീസിനെ വിളിച്ചു.

പോലീസിന്റെ സാന്നിധ്യത്തിലും വീട്ടുകാരുടെ കൂടെ പോകാന്‍ തയ്യാറല്ലെന്നും അവര്‍ അപകടകാരികളാണെന്നും നൂറ ആവര്‍ത്തിച്ചു. പിരിഞ്ഞു പോകണമെന്ന് നൂറയുടെ വീട്ടുകാരോട് പോലീസ് പറഞ്ഞിട്ടും അവരത് അനുസരിച്ചില്ല. അതിനുശേഷം ആദിലയുടെ ഉമ്മയും ബന്ധുക്കളും എത്തിച്ചേര്‍ന്നു.

നൂറയെ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുമെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുമെന്നും അവരുടെ പൂര്‍ണ ഉത്തരവാദിത്തത്തിലാണ് കൊണ്ടുപോകുന്നതെന്നും എഴുതിക്കൊടുത്തു. പിന്നീട് രണ്ടുപേരെയും ആദിലയുടെ വീട്ടുകാര്‍ കൊണ്ടുപോയി. പിന്നീടാണ് ഈ രണ്ടുവീട്ടുകാരെയും പറ്റി വിശദമായി ആദിലയുടെ voice message ഇല്‍ നിന്ന് വനജ കളക്ടീവ് അറിയുന്നത്.

അന്ന് രാത്രി ഈ രണ്ടുപേരും ഏതെങ്കിലും വീട്ടുകാരുടെ കൂടെ പോയില്ലെങ്കില്‍ 3 ലക്ഷം രൂപ കൊടുത്ത് കൊട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കിയിരുന്നു എന്നും അന്നു രാത്രി തന്നെ വനജ കലക്റ്റീവ് ഓഫീസ് തകര്‍ത്ത് അവരെ കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും വോയ്‌സ് മെസേജില്‍ ആദില വിശദമാക്കി. ഈ രണ്ടുപേരുടെ വീട്ടുകാരും ആദ്യമേ സുഹൃത്തുക്കളാണ് എന്നും കാര്യങ്ങള്‍ ഒരുമിച്ച് പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു എന്നും ഇവരറിഞ്ഞത് ഇവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു.

ആദിലയുടെ വീട്ടില്‍ വച്ച് രണ്ടുപേരെയും നിരന്തരം വൈകാരിക ബ്ലാക്ക്‌മെയിലിംഗിന് ഇരയായി. പല രാത്രികളിലും ഉറങ്ങാന്‍ പോലും അനുവദിക്കാതെ അവരോട് പ്രണയം ഉപേക്ഷിക്കാന്‍ ആദിലയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മെയ് 23 ന് ആദില നൂറയെ തട്ടിക്കൊണ്ടുപോയതായി നൂറയുടെ ഉമ്മ താമരശേരി പോലീസില്‍ പരാതി നല്‍കി. നൂറയെ തിരിച്ചുകിട്ടാന്‍ പോലീസിന്റെ സഹായം ആവശ്യമാണെന്നും പരാതിയില്‍ പറഞ്ഞു.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍, അന്നേ ദിവസം ആദിലയെയും നൂറയെയും ബിനാനിപുരം പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന പ്രായപൂര്‍ത്തിയായവരാണ് ഇവരെന്നു മനസിലാക്കി പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. പോലീസിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിക്കില്ലെന്നു മനസിലാക്കിയ നൂറയുടെ ഉമ്മയും മറ്റു ചിലരും ചേര്‍ന്ന് മെയ് 24 ന് ആദിലയുടെ വീട്ടിലെത്തി ആദിലയെ ശാരീരികമായി ആക്രമിച്ച് നൂറയെ പിടിച്ചുകൊണ്ടുപോയി.

അന്നേ ദിവസം വരെ വനജ കളക്ടീവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ആദിലയെയും നൂറയെയും പെട്ടന്ന് ഫോണില്‍ കിട്ടാതായപ്പോള്‍ ഇവരുടെ ജീവന്‍ അപകടത്തിലാണെന്ന് ബിനാനിപുരം സി ഐയെ വിളിച്ച് വനജ കളക്ടീവ് അംഗങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വനിതാ പോലീസ് ആദിലയുടെ വീട്ടിലെത്തിയപ്പോള്‍ ആദില മാത്രമാണ് അവിടെ ഉണ്ടായിരുന്നത്, ശാരീരികമായി അതിക്രമിക്കപ്പെട്ട അവസ്ഥയിലായിരുന്നു ആദില. പോലീസ് ജീപ്പില്‍ കയറി പോലീസ് സ്റ്റേഷനിലെത്തിയ ആദില താന്‍ വീട്ടില്‍ സുരക്ഷിതയല്ലെന്നും അതുകൊണ്ട് പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. അതിനാല്‍ ഇപ്പോള്‍ ആലുവയിലെ ഷോട്ട് സ്റ്റേ ഹോമിലാണ് ആദില.

നൂറയെക്കുറിച്ചുള്ള വിവരമറിയാനായി മെയ് 27 ന് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ തിരക്കിയപ്പോള്‍ ഉമ്മയും ഉപ്പയും മക്കളെ അടിച്ചാല്‍ പോലീസിന് എന്തുചെയ്യാന്‍ പറ്റും എന്നാണ് മറുപടി കിട്ടിയത്. ഇതേ ദിവസം ആദില ബിനാനിപുരം സ്റ്റേഷനില്‍ വച്ച് പലരായി ഫോര്‍വേഡ് ചെയ്ത നൂറയുടെ വീഡിയോ കണ്ടു – അത് വിശ്വാസയോഗ്യമായി അവള്‍ക്ക് തോന്നിയില്ല.



നൂറയെ മാതാപിതാക്കള്‍ കൊന്നു കളയുമെന്നും സഹായിക്കണമെന്നും ആദില എല്ലാവരോടുമായി ആവശ്യപ്പെടുന്നു. സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലവാരത്തിലാണ് നൂറയുടെ കുടുംബം. നൂറയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ എല്ലാവരുടെയും സഹായം ആവശ്യപ്പെടുകയാണ് ആദില.

സ്‌നേഹത്താല്‍ കോര്‍ക്കപ്പെട്ട ഹൃദയങ്ങള്‍ ഒരുമിക്കുക തന്നെ വേണം. ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. ഒരു ജീവന്‍ നഷ്ടപ്പെട്ടതിനു ശേഷമല്ല അതേക്കുറിച്ചോര്‍ത്തു കരയേണ്ടത്. നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി പരിശ്രമിക്കുകയാണ് വേണ്ടത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു