പൊള്ളലേറ്റ ശരീരം, കടുകെണ്ണയുടെ രൂക്ഷഗന്ധം, പോലീസ് ഈ കൊലപാതം തെളിയിച്ചത് ഇങ്ങനെ
Thamasoma News Desk
ഭാഗികമായി പൊള്ളലേറ്റ ശരീരത്തില്‍ നിന്ന് കടുകെണ്ണയുടെ രൂക്ഷഗന്ധം ഉയര്‍ന്നിരുന്നു. പാതി തുറന്ന എണ്ണക്കുപ്പിയില്‍ പാതിയും ശൂന്യവുമായിരുന്നു. സാധനങ്ങളെല്ലാം വൃത്തിയോടെയും ചിട്ടയോടെയും അടുക്കിയിരുന്ന ആ അടുക്കളയില്‍, അലങ്കോലപ്പെട്ടു കിടന്നത് ആ എണ്ണക്കുപ്പി മാത്രമായിരുന്നു. ഇവയെല്ലാമാണ് 62 വയസ്സുള്ള ആ സ്ത്രീയെ കൊലപ്പെടുത്തിയത് വീട്ടിനുള്ളിലുള്ള ആരോ ആണെന്നു സംശയിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍.
2017ല്‍ കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവലിയിലായിരുന്നു സംഭവം. രാത്രി വൈകി, ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ മകന്‍ സുമിത്താണ് മരിച്ച നിലയില്‍ അമ്മ സ്വര്‍ണ കപൂറിനെ കണ്ടത്. ആ കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു സ്വര്‍ണ താമസിച്ചിരുന്നത്. അതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍, സുമനും ഭാര്യ കാഞ്ചനും താമസിച്ചിരുന്നു. അസ്വാഭാവികമായി താന്‍ യാതൊന്നും കേട്ടില്ലെന്നും കുഞ്ഞുങ്ങളെ പരിചരിക്കുന്ന തിരക്കിലായിരുന്നു താനെന്നും കാഞ്ചന പോലീസിനു മൊഴി നല്‍കി. ഇത് അപകട മരണമോ മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമോ ആകാമെന്നാണ് പോലീസ് ആദ്യം ഊഹിച്ചത്.
എന്നിരുന്നാലും, ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ ധാരാളം സംശയങ്ങളുണ്ടായിരുന്നു. കാഞ്ചന്‍ പറഞ്ഞ മൊഴി വിശ്വസിക്കാനും അവര്‍ തയ്യാറായില്ല. പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാന്‍ കാഞ്ചനു കഴിഞ്ഞില്ല. ഒടുവില്‍ കൊലപാതകതം നടത്തി എട്ടുമണിക്കൂറിനുള്ളില്‍ കാഞ്ചനെ അറസ്റ്റ് ചെയ്തതായി ഡിസിപി (ഈസ്റ്റ്) ഓംവീര്‍ സിംഗ് ബിഷ്നോയ് പറഞ്ഞു.
കാഞ്ചനും അമ്മായിയമ്മയുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. സുമിത്ത്-കാഞ്ചന്‍ ദമ്പതികള്‍ക്ക് മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. മൂവരുടേയും പ്രായം അഞ്ചു വയസിനു താഴെയായിരുന്നു. കുട്ടികളുടെ കുസൃതികള്‍ സ്വര്‍ണ്ണയെ പ്രകോപിപ്പിച്ചിരുന്നു. കാഞ്ചനും അമ്മായി അമ്മയും ഇതേച്ചൊല്ലിയും നിരന്തരം വഴക്കിട്ടിരുന്നു.
ഫാസ്റ്റ് ഫുഡ് ജോയിന്റിലായിരുന്നു സുമിത്തിനു ജോലി. കുടുംബത്തിന്റെ ഏക അത്താണിയും ഇദ്ദേഹമായിരുന്നു. പണത്തിന്റെ പേരില്‍ കാഞ്ചന്‍ ഭര്‍ത്താവുമായും വഴക്കിട്ടിരുന്നു. ആവശ്യത്തിനു പണമില്ലാത്തതും ജീവിതം ദുരിതത്തിലായതിലും കാഞ്ചന്‍ നിരാശയിലായിരുന്നു.
2017 സെപ്തംബര്‍ 26 ന്, കരയുന്ന അഞ്ച് വയസ്സുകാരിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു കാഞ്ചന്‍. എന്നാല്‍, ഏറെയായിട്ടും കുട്ടി കരച്ചില്‍ നിറുത്താന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കാഞ്ചന്‍ കുട്ടിയെ അടിച്ചു. ഇതോടെ കുട്ടി കൂടുതല്‍ ഉച്ചത്തില്‍ കരഞ്ഞു. ബഹളം കേട്ട സ്വര്‍ണ, കാഞ്ചനുമായി വഴക്ക് ആരംഭിച്ചു. ഇതോടെ രണ്ടുപേരും കൂടി വഴക്കായി.
രോക്ഷാകുലയായ കാഞ്ചന്‍, വയോധികയുടെ ഊന്നുവടി തട്ടിയെടുത്ത് അവരുടെ തലയ്ക്കടിച്ചു. അതോടെ സ്വര്‍ണ്ണ ബോധരഹിതയായി നിലത്തു വീണു. സുമിത്ത് വരുമ്പോള്‍ സംഭവിച്ചതെല്ലാം സ്വര്‍ണ്ണ മകനോടു പറഞ്ഞുകൊടുക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ കാഞ്ചന്‍ ഭയന്നു. അതോടെ, സ്വര്‍ണ്ണയുടെ ശരീരം കത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.
അടുക്കളയില്‍ പെട്രോളോ മണ്ണെണ്ണയോ ഉണ്ടോ എന്നറിയാന്‍ തെരഞ്ഞുനോക്കിയെങ്കിലും കിട്ടിയില്ല. തെരച്ചിലിനിടയില്‍ കൈയില്‍ കിട്ടിയ കടുകെണ്ണ അവര്‍ സ്വര്‍ണ്ണയുടെ ദേഹത്ത് ഒഴിച്ചു. പിന്നീട് ശരീരത്തിനു തീയിട്ടു.
രണ്ട് മണിക്കൂറിന് ശേഷം, സുമിത്ത് വീട്ടിലെത്തി, അമ്മ മരിച്ചതായി കണ്ടെത്തി, തുടര്‍ന്ന് അദ്ദേഹം പോലീസില്‍ അറിയിച്ചു. എണ്ണ ഉപയോഗിച്ചതിനാല്‍ ശരീരം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നില്ല.
സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് കാഞ്ചന പോലീസിനോടു പറഞ്ഞു. ഒന്നാം നിലയില്‍ കുട്ടികളെ പരിചരിക്കുന്നതിനാല്‍ ശബ്ദമൊന്നും കേട്ടില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.
വയോധികയുടെ ശരീരത്തില്‍ കടുകെണ്ണയാണ് ഒഴിച്ചചെന്ന് മണത്തില്‍ നിന്നും പോലീസ് തിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, അടുക്കളയില്‍ ഭാഗികമായി തുറന്നിരിക്കുന്ന പാതി ഒഴിഞ്ഞ എണ്ണക്കുപ്പിയും കണ്ടു. അടുക്കളയിലെ ഒട്ടുമിക്ക സാധനങ്ങളും വൃത്തിയായി അടുക്കിവെച്ചതും കടുകെണ്ണ മാത്രം തുറന്നിരുന്നതും കൊലപാതകം നടത്തിയത് വീടിനുള്ളിലുള്ളവര്‍ തന്നെയാകാമെന്ന് പോലീസ് സംശയിച്ചു. പുറത്തു നിന്നുള്ള ആരെങ്കിലുമായിരുന്നുവെങ്കില്‍ അടുക്കളയാകെ അലങ്കോലപ്പെടുമായിരുന്നു.
സ്വര്‍ണ്ണയുടെ തടികൊണ്ടുള്ള വാക്കിംഗ് സ്റ്റിക്കിനും നേരിയ വിള്ളലുണ്ടായിരുന്നു. തീയിടുന്നതിന് മുമ്പ് അവളുടെ തലയില്‍ ആദ്യം അടിച്ചുവെന്ന പോലീസ് സിദ്ധാന്തം ഇത് ശരിവച്ചു. തെളിവുകള്‍ നിരത്തി ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കാഞ്ചനു കഴിഞ്ഞില്ല. കൃത്യം നടത്തിയത് താനാണ് എന്ന് ഒടുവില്‍ അവര്‍ സമ്മതിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല