Header Ads

മത്സര പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കി കര്‍ണാടക

Thamasoma News

മത്സര പരീക്ഷകളില്‍ ശിരോവസ്ത്രമായ ഹിജാബ് ധരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കി. പഠിക്കണമെങ്കില്‍ ക്ലാസുകളില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിറക്കിയത്. ഇത് വന്‍ വിവാദത്തിനു വഴിവച്ചിരുന്നു.

കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ പ്രഖ്യാപിച്ച പുതിയ ഉത്തരവിനെതിരെ പ്രതിഷേധിക്കുമെന്ന് ഹിന്ദു അനുകൂല സംഘടനകള്‍ ഭീഷണി മുഴക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കുന്ന തീരുമാനത്തെ പിന്തുണയ്ക്കുകയും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. 'ഇതൊരു മതേതര രാജ്യമാണ്, ആളുകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്,' അദ്ദേഹം പറഞ്ഞു.

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളോട് പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. 'അവരെ (വിദ്യാര്‍ത്ഥികള്‍) സമഗ്രമായി പരിശോധിക്കും. യാതൊരു തരത്തിലുള്ള അപാകതകള്‍ക്കും ഇടനല്‍കാതെയാവും പരീക്ഷ നടത്തുക. ഇത് നീറ്റ് പ്രവേശന പരീക്ഷയില്‍ പോലും അനുവദനീയമാണ്,' അദ്ദേഹം പറഞ്ഞു.

ഉത്തരവിനെതിരെ പ്രതിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഗ്രൂപ്പുകളോട് പ്രതികരിച്ചുകൊണ്ട് സുധാകര്‍ പറഞ്ഞു, 'ഇവരുടെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല, ഈ പ്രതിഷേധം മനപ്പൂര്‍വ്വമാണ്, മറ്റൊരാളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ആര്‍ക്കും കഴിയില്ല, ഇത് ഒരു മതേതര രാജ്യമാണ്,' അദ്ദേഹം പറഞ്ഞു.

2022 ജനുവരിയില്‍ ഉഡുപ്പി വിമന്‍സ് പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ മുസ്ലിം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസുകളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിവാദമായി.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.