Header Ads

കാരണമില്ലാതെ ഒരു രക്ഷിതാവും ബാലലൈംഗിക പീഢന പരാതി നല്‍കില്ല: കര്‍ണാടക ഹൈക്കോടതി


Thamasoma News Desk

മകള്‍ പീഡനത്തിന് ഇരയായി എന്ന് ഒരു കാരണവുമില്ലാതെ ഒരു രക്ഷിതാവും പരാതി നല്‍കില്ലെന്ന് കര്‍ണാടക ഹൈക്കോടതി. തനിക്കെതിരെയുള്ള പീഡനപരാതി തന്നോടു ശത്രുതയുള്ള അധ്യാപകര്‍ കെട്ടിച്ചമച്ചതാണെന്നും കേസ് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബാംഗ്ലൂര്‍ ചിക്മഗളൂരിലെ എന്‍ ആര്‍ പുരയിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്റെ പരാതിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

തനിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354എ വകുപ്പു പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 2012 ലെ ബാല ലൈംഗിക പീഢന നിരോധന നിയമപ്രകാരം പെണ്‍കുട്ടികളുടെ ദേഹത്ത് തെറ്റായ രീതിയില്‍ സ്പര്‍ശിക്കുന്നതു പോലും ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരും.

സ്‌കൂളില്‍ തന്നോടു ശത്രുതയുള്ളവര്‍ ചേര്‍ന്ന് തനിക്കെതിരെ മാതാപിതാക്കളെക്കൊണ്ട് കള്ള ലൈംഗിക പരാതി നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍, കോടതി ഈ വാദം തള്ളിക്കളഞ്ഞു.

അധ്യാപകന്‍ മുന്നോട്ടു വച്ച ശത്രുത തീയറി തള്ളിക്കളഞ്ഞുകൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.

തന്നോടുള്ള ശത്രുതയുടെ പേരില്‍ മറ്റ് അധ്യാപകര്‍ ഈ കുട്ടിയുടെ മാതാപിതാക്കളെ കരുവാക്കുകയായിരുന്നു എന്ന വാദം സ്വീകരിക്കാനാവില്ല.

ഈ അധ്യാപകന്‍ പല പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ചിലരെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രാദേശിക ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ക്കു മുമ്പാകെയാണ് ഇവര്‍ ആദ്യം പരാതി നല്‍കിയത്. പിന്നീട് ബ്ലോക്ക് ഓഫീസറാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതറിഞ്ഞ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അധ്യാപകനെതിരെ വെവ്വേറെ പരാതികള്‍ നല്‍കുകയായിരുന്നു. ചിക്മഗളൂരിലെ കോടതിയുടെ പരിഗണനയിലാണ് ഈ കേസുകളെല്ലാം.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.