Header Ads

സ്ത്രീകളെ ചവിട്ടിത്തേക്കുന്ന താലിബാനു മുന്നില്‍ തലയെടുപ്പോടെ അവള്‍...!

താലിബാന്‍ ഭീകരര്‍ മാതൃരാജ്യമായ അഫ്ഗാന്‍ കീഴടക്കിയ നിമിഷം ആ വനിതാ ജഡ്ജിക്കു മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മതഭ്രാന്തു പിടിച്ച മനുഷ്യരുടെ കീഴിലുള്ള നരക ജീവിതത്തെക്കാള്‍ മെച്ചമാണ് ഈ ലോകത്തിലെ മറ്റെന്തു കഷ്ടപ്പാടുകളുമെന്നു മനസിലാക്കിയ അവര്‍ ഒട്ടും സമയം കളയാതെ രാജ്യം വിട്ടു. പിന്നീട്, പിന്നീട് ലണ്ടനിലെ ഒരു ഹോട്ടലില്‍ ഒളിച്ചു താമസിച്ച് തന്റെ നാട്ടിലെ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശത്തിനായി പോരാടി. ആ വനിതയ്ക്ക് അന്താരാഷ്ട മനുഷ്യാവകാശ അവാര്‍ഡ് നല്‍കി ലോകവും ആദരിച്ചിരിക്കുന്നു. അവരാണ് 48 വയസുകാരിയായ ഫൗസിയ അമിനി.

കഴിഞ്ഞ വര്‍ഷം താലിബാന്‍ സേന അഫ്ഗാന്‍ കീഴടക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ നിന്ന വനിത ജഡ്ജിമാരില്‍ ഒരാളായിരുന്നു ഫൗസിയ. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയും വനിതാ മന്ത്രാലയത്തിലെ നിയമകാര്യവകുപ്പിലെ നേതാവുമായിരുന്നു അവര്‍.

മനുഷ്യാവകാശത്തിനും നീതിക്കുമായി ലാന്‍ഡോസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹരായ മൂന്ന് അഫ്ഗാന്‍ വനിതകളിലൊരാള്‍ ഫൗസിയയാണ്. ദലൈലാമ, ഹോങ്കോങ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോഷ്വാ വോങ് എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ ജേതാക്കള്‍.

അപ്ഗാനിലെ ആദ്യത്തെ വനിത ടെക്‌നോളജി സിഇഒ ആയ റോയ മഹ്ബൂബ്, അഫ്ഗാനിലെ ആദ്യ വനിത സോസര്‍ ടീം ക്യാപ്റ്റനായ ഖാലിദ പോപാല്‍ എന്നിവരാണ് അവാര്‍ഡു നേടിയ മറ്റു രണ്ട് അഫ്ഗാന്‍ വനിതകള്‍.

ലണ്ടനിലെ ഒരു ഹോട്ടലില്‍ ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ക്കൊപ്പം കുടുങ്ങിപ്പോയവരില്‍ ഫൗസിയയും ഭര്‍ത്താവും നാലു മക്കളുമുണ്ടായിരുന്നു. ഒന്‍പതു മാസമാണ് ഇവര്‍ക്ക് ഈ ഹോട്ടലില്‍ കഴിയേണ്ടി വന്നത്. ഈ ഹോട്ടലില്‍ ഇപ്പോഴും 12,000 അഫ്ഗാന്‍ നിവാസികള്‍ താമസിക്കുന്നുണ്ട്.

വനിത ടി വി ന്യൂസ് വായനക്കാര്‍ മുഖം പൂര്‍ണ്ണമായും തുണികൊണ്ടു മറയ്ക്കണമെന്ന് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം ഉത്തരവിട്ടപ്പോള്‍ വാര്‍ത്താ വായനക്കാരായ സ്ത്രീകള്‍ക്കെല്ലാം ആ ഉത്തരവ് അനുസരിക്കേണ്ടി വന്നു. ഇക്കാലയളവില്‍ താലിബാന്‍ പിടിയിലകപ്പെട്ട 93 വനിത വനിത ജഡ്ജിമാരെ ലണ്ടനിലെ ഹോട്ടലിലിരുന്നുകൊണ്ട് രക്ഷപ്പെടുത്താന്‍ ഫൗസിയയ്ക്കു കഴിഞ്ഞു.

രഹസ്യമായി സൂം മീറ്റിംഗുകള്‍ സംഘടിപ്പിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചു ക്ലാസെടുക്കുകയും ചെയ്തു. സ്ത്രീകളുടെ അടിസ്ഥാനപരമായ എല്ലാ അവകാശങ്ങളും അടിച്ചമര്‍ത്തിക്കൊണ്ടാണ് താലിബാന്‍ അഫ്ഗാനില്‍ ഭരണം നടത്തുന്നത്.

അവാര്‍ഡു ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് ഫൗസിയ പറഞ്ഞു.

..................................................................................................................
#FawziaAmini #Taliban #Afganistan #Internationalhumanrightsaward #Dalailama #TalibnansinAfgan

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.