Header Ads

അഞ്ചാം വയസില്‍ ബലാത്സംഗം ചെയ്യപ്പെട്ടു, ഇന്നിവള്‍ ഈ കുരുന്നുകളുടെ സുരക്ഷിത വലയം


Written by: Jess Varkey Thuruthel

ബലാത്സംഗം ചെയ്യപ്പെട്ടാല്‍ എല്ലാം നശിച്ചെന്നു വിലപിച്ച് ചത്തൊടുങ്ങുന്ന സ്ത്രീ ജന്മങ്ങളറിയണം, അനൂജ അമിന്‍ എന്ന പെണ്‍കരുത്തിനെക്കുറിച്ച്. അഞ്ചാം വയസുമുതല്‍ ടീനേജു വരെ നിരവധി തവണ ബലാത്സംഗം ചെയ്യപ്പെട്ട ഇവരിപ്പോള്‍ ഇത്തരം പേപിടിച്ച ക്രിമിനലുകളുടെ പേടീസ്വപ്നമാണ്.

അഞ്ചാം വയസില്‍ അനൂജയെ ബലാത്സംഗം ചെയ്തത് വീട്ടിലെ വേലക്കാരനായിരുന്നു. പിന്നീട് നിരവധി തവണ ക്രൂര പുരുഷരൂപങ്ങള്‍ക്കുമാറ്റമുണ്ടായി. കടന്നുപോയ തീവ്രവേദനയില്‍ മാത്രം ഒരുമാറ്റമുണ്ടായില്ല. കേവലം അഞ്ചുവയസ് മാത്രമുള്ള കുഞ്ഞിന് ഇക്കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാനുള്ള വാക്കുകളുമില്ലായിരുന്നു. പിന്നീട് ഇതിനെതിരെ പ്രതികരിക്കാനുള്ള കരുത്തുണ്ടായതോടെ അവള്‍ ജ്വാലയായി, രക്ഷാകവചമായി മാറി. അങ്ങനെ, 2015 ല്‍ മഹത്തായൊരു സംരംഭത്തിനു തുടക്കമായി. സുരക്ഷാ കവചം അഥവാ Circle of Saftey എന്നാണിതിനു പേര്‍.

'ബലാത്സംഗം ഈ സമൂഹത്തെ കാര്‍ന്നു തിന്നുന്നൊരു മാരക രോഗമാണ്. ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെ മനസിലുണ്ടാകുന്ന നാണക്കേടും കുറ്റബോധവും സമൂഹത്തില്‍ നിന്നും ഓടിയൊളിക്കാനുള്ള ത്വരയുമാണ് ഈ രോഗം പടര്‍ന്നുപിടിക്കാനുള്ള കാരണങ്ങള്‍. ബലാത്സംഗം ചെയ്യുന്നതാണ് ഏറ്റവും നല്ല പ്രതികാരമാര്‍ഗ്ഗമെന്ന് ഓരോ ബലാത്സംഗിയും കരുതാനുള്ള കാരണവും സ്ത്രീകളുടെ ഈ മനോഭാവം തന്നെ. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ആത്മഹത്യ ചെയ്യുകയോ ജീവിതത്തില്‍ നിന്നും സ്വയം പിന്തിരിയുകയോ ചെയ്യുമെന്ന് ഓരോ ബലാത്സംഗിയും കരുതുന്നു. ബലാത്സംഗം ചെയ്യാനുള്ള അവരുടെ ത്വര വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഇതുപകരിക്കുകയുള്ളു. ശാരീരിക പീഡനത്തിന് ഇരയാകുന്ന ഓരോ സ്ത്രീയും പൊരുതി തോല്‍പ്പിക്കേണ്ടത് അവനവനില്‍ തന്നെയുള്ള ഈ ചിന്തയെയാണ്,' അനൂജ പറയുന്നു.


നെതര്‍ലന്റിലെ ജോലി രാജി വച്ചതിനു ശേഷമാണ് സുരക്ഷാ കവചത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനൂജ തുടക്കമിട്ടത്. ഇതിലൂടെ, സ്‌കൂളുകളില്‍ ശില്പശാലകള്‍ സംഘടിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തി. ചെറിയ പ്രായത്തില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസത്തിനു തുടക്കമിടേണ്ടതിന്റെ ആവശ്യകത അപ്പോഴാണ് അനൂജയ്ക്കു മനസിലായത്. സുരക്ഷിതത്വത്തോടെയും സുരക്ഷയിലും ബന്ധങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും ഇതിലൂടെ വ്യക്തമായി.

ഇന്ത്യയിലെ ബാലപീഡനത്തിന്റെ ഭീകരത


2007 ലെ കണക്കനുസരിച്ച്, 18 വയസിനുള്ളില്‍ ഇന്ത്യയിലെ 53% കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയാകുന്നു. പക്ഷേ, ഇവരില്‍ 3% മാത്രമേ ഇക്കാര്യങ്ങള്‍ മാതാപിതാക്കളോടോ പുറത്താരോടെങ്കിലുമോ തുറന്നു പറയുന്നുള്ളു. ഇത്രയേറെ കുട്ടികള്‍ പീഡനങ്ങള്‍ക്ക് ഇരയായിട്ടും തുറന്നു പറയുന്ന കുട്ടികള്‍ക്ക് ഇന്ത്യയില്‍ യാതൊരു നീതിയും ലഭിക്കുന്നില്ല എന്നറിയുമ്പോഴാണ് ഈ പ്രശ്‌നത്തിന്റെ ഭീകരത വ്യക്തമാകുന്നത്. ഇക്കാര്യങ്ങള്‍ മനസിലാക്കിയ അനൂജ സധൈര്യം മുന്നോട്ടു പോകുകയായിരുന്നു.

ഒരു കുട്ടിയുടെ ലൈംഗികപരമായ വികാസം ശാരീരിക മാറ്റത്തില്‍ മാത്രം ഒതുക്കാവുന്നതല്ല. മറിച്ച്, ലൈംഗികതയെക്കുറിച്ച് അവര്‍ ആര്‍ജ്ജിക്കുന്ന അറിവുകളും അവരുടെ വിശ്വാസങ്ങളും പെരുമാറ്റങ്ങളുമെല്ലാം ഉള്‍പ്പെടുന്നതാണ് ആ വളര്‍ച്ച. അതിനാല്‍, ശരീരത്തില്‍ സെക്‌സ് ഹോര്‍മോണ്‍ രൂപം കൊള്ളുന്ന കാലം വരെ അവര്‍ ഇതേക്കുറിച്ച് യാതൊന്നും അറിയരുതെന്ന നിലപാടു സ്വീകരിക്കാന്‍ പാടില്ല.
അതിനാല്‍, ചെറിയ പ്രായം മുതല്‍ അവര്‍ക്ക് ലൈംഗികതയെക്കുറിച്ച് ശരിയായ അറിവു കിട്ടിയാല്‍ മാത്രമേ സ്വയം ബോധമുള്ള നല്ല ബന്ധങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാപ്തിയുണ്ടാക്കാന്‍ സാധിക്കുകയുളളു.

അന്താരാഷ്ട്ര നിലവാരത്തിനൊപ്പം ബൃഹത്തായ ഒരു ലൈംഗിക വിദ്യാഭ്യാസ പദ്ധതിക്ക് അനൂജ ഉള്‍പ്പടെയുള്ള ടീം തുടക്കം കുറിച്ചത് 2019-ലാണ്. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വിദ്യാഭ്യാസം പലപല തട്ടുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു വിഷയം മാത്രമല്ല. ലൈംഗികതയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളാണ് ഈ പാഠ്യപദ്ധതിയുടെ ആദ്യഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ലാസ്മുറിയിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഈ പഠനങ്ങള്‍ ഒതുക്കിനിറുത്തുന്നുമില്ല. മാതാപിതാക്കള്‍ക്കും വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ക്കും കുട്ടികളെ സംരക്ഷിക്കാന്‍ നില്‍ക്കുന്നവര്‍ക്കു കൂടി ചെയ്തു തീര്‍ക്കാനുള്ള അസൈന്‍മെന്റുകളും ഈ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചില വിഷയങ്ങള്‍ ചില ക്ലാസിലുള്ള കുട്ടികള്‍ക്കു മാത്രമേ പറ്റുകയുള്ളു എന്ന വിശ്വാസം പലര്‍ക്കുമുണ്ട്. പക്ഷേ, ഇതു പൂര്‍ണ്ണമായും ശരിയല്ല.

പ്രത്യുല്‍പ്പാദന ആരോഗ്യം, പീഡനവും സമ്മതവും മനശാസ്ത്ര പരമായ മാറ്റങ്ങള്‍ തുടങ്ങിയവ കുട്ടികളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പഠിപ്പിക്കുന്നത്. എന്നാല്‍ നല്ല ബന്ധങ്ങള്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്നും അതിന്റെ ആവശ്യകത എന്തെന്നും എന്താണ് നല്ല ബന്ധങ്ങളെന്നുമുള്ള അറിവുകള്‍ 1-2 ക്ലാസുകളിലുള്ള കുട്ടികള്‍ പഠിച്ചേ മതിയാകൂ. എങ്ങനെയാണ് സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതെന്ന് അധ്യാപകര്‍ കുട്ടികളോടു ചോദിക്കും. ചിലരുമായി സൗഹൃദമായതിന്റെ പിന്നിലെ കാരണങ്ങളെന്തെന്നും ചോദിക്കും. എന്നാല്‍, വലിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ അറിവു നല്‍കുന്നത് കുറച്ചു കൂടി പക്വമായ രീതിയിലാണ്.

ജീവനുള്ള വസ്തുക്കള്‍ക്ക് പ്രത്യുല്‍പാദന ശേഷി ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും ജീവനില്ലാത്തവയ്ക്ക് അതു സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ചെറിയ ക്ലാസുകളില്‍ തന്നെ പഠിപ്പിക്കുന്നു. എന്നാല്‍ വലിയ ക്ലാസുകളിലെത്തുമ്പോള്‍ എങ്ങനെയാണ് പ്രത്യുല്‍പ്പാദനം നടക്കുന്നത് എന്നതിനെക്കുറിച്ച് ആഴത്തിലുള്ള അറിവുകള്‍ നല്‍കുകയും ചെയ്യുന്നു.

വളരെ വ്യക്തവും ആഴത്തിലുള്ളതുമായ പാഠപദ്ധതികളാണ് അധ്യാപകര്‍ക്കു നല്‍കുന്നത്. ഗെയിമിലൂടെയും ഹോം വര്‍ക്കിലൂടെയും ചര്‍ച്ചകളിലൂടെയുമെല്ലാമാണ് ഇതു കുട്ടികളിലെത്തിക്കുന്നത്.

ജെന്റര്‍ വൈവിധ്യത്തെക്കുറിച്ച് കുട്ടികളില്‍ ചെറുപ്പകാലത്തു തന്നെ അറിവുണ്ടാക്കിക്കൊടുക്കുക എന്നത് പാഠ്യപദ്ധതിയില്‍ ഒഴിച്ചു കൂടാനാവാത്തതാണെന്ന് അനൂജ തിരിച്ചറിഞ്ഞു. എല്‍ജിബിറ്റി കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള ധാരാളം അറിവുകളും കുട്ടികള്‍ക്ക് സുരക്ഷാ കവചം പകര്‍ന്നു നല്‍കുന്നുണ്ട്.

ഇന്ത്യയിലെമ്പാടുമുള്ള കുട്ടികളെ ശാക്തീകരിക്കാനുള്ള ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനിരിക്കുകയാണ് അനൂജയും കൂട്ടരും. ഇതുവരെ അവരുടെ ശില്‍പ്പശാലകള്‍ 9000 ത്തിലേറെ മാതാപിതാക്കള്‍ക്കും 4,000 ത്തിലേറെ കുട്ടികള്‍ക്കും പ്രയോജനകരമായിട്ടുണ്ട്.

'ഇന്ത്യന്‍ സംസ്‌കാരത്തില്‍ ശക്തമായൊരു മാറ്റം വളര്‍ത്തിയെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് സ്വന്തം മാതാപിതാക്കളോടതു തുറന്നു പറയാനുള്ള സാഹചര്യമുണ്ടാവണം. കുട്ടികള്‍ അറിയേണ്ടതായ ഒരു വിഷയങ്ങളും ഉണ്ടാകാന്‍ പാടില്ല. അവരത് അറിഞ്ഞെങ്കില്‍ മാത്രമേ ഇത്തരം അതിക്രമങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളു. ശരിയായ അറിവ് കുട്ടികളിലേക്ക് എത്തിക്കാന്‍ മടിക്കുന്ന ഓരോരുത്തരം ചിന്തിക്കണം, വൈകുന്തോറും നമ്മുടെ കുട്ടികള്‍ അപകടത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന്,' അനൂജ പറയുന്നു.

അനൂജ മുന്നോട്ടു കൊണ്ടുപോകുന്ന ഈ ജ്വാലയ്ക്ക് ശക്തി പകരാന്‍ നാം ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി, തെരുവില്‍ ലൈംഗികമായി പിച്ചിച്ചീന്തപ്പെടുന്ന ഓരോ ശരീരത്തിനും വേണ്ടി നാം ശബ്ദമുയര്‍ത്തിയേ തീരൂ. ഒളിച്ചു വയ്ക്കാനായി ലൈംഗികതയില്‍ ഒന്നുമില്ലെന്നു നാം മനസിലാക്കണം. അതിലൂടെ മാത്രമേ നരാധമരെ നിലയ്ക്കു നിറുത്താനാവൂ. ബലാത്സംഗമെന്ന ക്രൂരതയ്ക്ക് അറുതി വരുത്താനാവൂ.


........................................................................................................................................

#circlesofsafety #instaparents #bodysafety #sexualabuse #childsexualabuse #sexualabuseprevention #indianparents #indianmom #indianparenting #indianmomblogger #indianmombloggers #indianmombloggerstribe #indianmombloggercommunity #safechildhood #childsafety #parentingreminders #parentingtips #parenting #parentinghacks #tipsforparents #instakids #instamom #instadad #tipsforadults #parentingresources #childabusepreventionresources #ChildAbusePreventionMonth #sexed #sexualeducation #childrensbooks

Took inputs from The better India




അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.