Headlines

കെജ്രിവാള്‍ കേരളത്തിലേക്ക് വരേണ്ടത് കിഴക്കമ്പലം സാബുവിന്റെ അടുക്കളയില്‍ക്കൂടിയല്ല

അഴിമതി രാഷ്ട്രീയവും നേതാക്കളുടെ ഹുങ്കും അഴിമതിയും ജനങ്ങള്‍ അങ്ങേയറ്റം വെറുക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി നടത്തിയ മുന്നേറ്റങ്ങള്‍. അന്നേ നാള്‍ വരെ ജനങ്ങളെ ഭരിച്ചു മുടിപ്പിച്ചു രക്തം കുടിച്ചു ചീര്‍ത്ത രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും തൂത്തെറിഞ്ഞ് ആം ആദ്മി പാര്‍ട്ടിയെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഡല്‍ഹി ജനത തീരുമാനിക്കാനുള്ള ഒരേയൊരു കാരണം അവര്‍ മുന്നോട്ടു വച്ച അഴിമതി രഹിത ഭരണമായിരുന്നു.

സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ഒരാള്‍ക്കു പോലും ഭരണത്തിലോ രാഷ്ട്രീയത്തിലോ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് അവസാന നിമിഷം വരെ പൊരുതി ജീവന്‍ നഷ്ടപ്പെട്ട നിര്‍ഭയയുടെ രക്തത്തില്‍ നിന്നും മാംസത്തില്‍ നിന്നുമുയിര്‍കൊണ്ട പാര്‍ട്ടിയാണ് എ എ പി. സ്ത്രീകളോട് നമ്മുടെ നാടു ചെയ്ത, ചെയ്യുന്ന ക്രൂരതകളും അടിച്ചമര്‍ത്തലുകളും സഹിക്കവയ്യാതെ പുറത്താക്കിയതായിരുന്നു നാളതുവരെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും. 

ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയുമെല്ലാം പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ച് അഴിമതി കാട്ടി സമ്പാദിച്ചു കൂട്ടി തിന്നുമദിച്ച രാഷ്ട്രീയ നേതൃത്വത്തിനെതിരായ ശക്തമായ ചുമരെഴുത്തുകളായിരുന്നു ഡല്‍ഹിയിലും പഞ്ചാബിലും നടന്നത്.

നിര്‍ഭയയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ അലകടല്‍ തീര്‍ത്ത ജനസാഗരത്തില്‍ നിന്നുമുയിര്‍കൊണ്ട ആം ആദ്മി പാര്‍ട്ടി തുടക്കത്തില്‍ ജനങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു. രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരണശേഷിയുള്ള സകലരും അണിചേര്‍ന്നൊരു ജനമുന്നേറ്റത്തില്‍ നിന്നുമാണ് കേജ്രിവാളും മറ്റു നേതാക്കളും എ എ പി എന്ന പാര്‍ട്ടിയും ജന്മമെടുത്തത്.

കേജ്രിവാള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രാഷ്ട്രീയത്തിലേക്കു വന്നതും ജനങ്ങളവരെ അധികാരമേല്‍പ്പിച്ചതും ദൈവാനുഗ്രഹം കൊണ്ടല്ല, മറിച്ച് അഴിമതിക്കെതിരെ അവരെടുത്ത നിലപാടിന്റെ പേരിലാണ്. ജനങ്ങള്‍ക്ക് സദ്ഭരണം ലഭിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. മതത്തിന്റെയും ജാതിയുടെയും കീശയുടെ കനത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും തുല്യത ലഭിക്കുമെന്ന വിശ്വാസത്തിലാണ്. അഴിമതിയില്ലാത്തൊരു ഭരണത്തിനു വേണ്ടിയാണ്.

കേരളം കേജ്രിവാളില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതെല്ലാം തന്നെ. പക്ഷേ, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിക്കായി (സി എസ് ആര്‍) ഓരോ കമ്പനിയും മാറ്റിവയ്‌ക്കേണ്ട തുക രാഷ്ട്രീയ ലാഭത്തിനായി ഉപയോഗപ്പെടുത്തിയ കിറ്റെക്‌സ് മുതലാളി സാബു എം ജേക്കമ്പിന്റെ കള്ളത്തരത്തെയും പൊള്ളത്തരത്തെയും മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത കേജ്രിവാളെങ്ങനെയാണ് കേരളത്തിലെ ജനങ്ങള്‍ക്കൊരു സദ്ഭരണം നല്‍കുന്നത്…??

സത്യസന്ധവും അഴിമതി രഹിതവുമായ ഒരു ഭരണനേതൃത്വം ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ ഓരോ സാധാരണ മനുഷ്യരും. കേരളത്തിന്റെ കാര്യവും അതുതന്നെ. മനുഷ്യരെ പരസ്പരം വെറുപ്പിച്ചു രാഷ്ട്രീയ ലാഭം നേടുന്ന നേതാക്കള്‍ക്ക് തക്ക തിരിച്ചടി നല്‍കാന്‍ തന്നെയാണ് കേരള ജനതയും ആഗ്രഹിക്കുന്നത്. അതിനാല്‍, കേജ്രിവാളിനെപ്പോലെ അഴിമതി രഹിത സദ്ഭരണമെന്ന ആശയം മുന്നോട്ടു വയ്ക്കുന്ന ഒരു നേതാവിന് ഇവിടെ സ്വീകാര്യയുണ്ടു താനും. പക്ഷേ, ആ നേതാവു വരേണ്ടത് കള്ളത്തരത്തിലൂടെയും ഗിമ്മിക്കിലൂടെയും രാഷ്ട്രീയത്തിലേക്കിറങ്ങിയ കിഴക്കമ്പലം സാബുവിന്റെ അടുക്കളപ്പുറത്തു കൂടിയല്ല. പകരം, നട്ടെല്ലു നിവര്‍ത്തി, ജനങ്ങള്‍ക്കു മുന്നില്‍ ശിരസുയര്‍ത്തി നില്‍ക്കേണ്ടിയിരുന്നു. അതിനു കഴിയാതിരുന്ന കേജ്രിവാളില്‍ നിന്നും അധികമൊന്നും കേരള ജനതയ്ക്കു പ്രതീക്ഷിക്കാനില്ല. ആറിയ കഞ്ഞി പഴങ്കഞ്ഞിയായി മാറിയതു പോലെ, ശക്തമായ ആശയത്തില്‍ നിന്നും രൂപം കൊണ്ട ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ജനങ്ങളെ പറ്റിച്ചും വഞ്ചിച്ചും അഴിമതി കാട്ടിയും അധികാരം കാണിച്ചു നടക്കുന്നു. അഴിമതി രഹിത സദ്ഭരണത്തില്‍ ഉറച്ചു നില്‍ക്കാത്ത ഏതൊരു പ്രസ്ഥാനവും ഇവിടെ തകര്‍ന്നടിയുക തന്നെ ചെയ്യും. അവരെ കരകയറ്റുവാന്‍ ഒരു ദൈവവും മതവും വിശ്വാസവുമുണ്ടാവില്ല.

കിഴക്കമ്പലത്ത് കേജ്രിവാള്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ദൈവങ്ങള്‍ കേരളത്തെ ഏത്രമേല്‍ സ്നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം ഒരു മാജിക് പോലെ തോന്നിയ അവസരങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരു എംഎല്‍എയാവാന്‍ പോലും പലര്‍ക്കും ഒരു ജീവിതം മുഴുവനാണ് കഷ്ടപ്പെടേണ്ടി വരിക. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരവിന്ദ് കെജ്രിവാളിനെയോ ആംആദ്മി പാര്‍ട്ടിയെക്കുറിച്ചോ ആര്‍ക്കും അറിയില്ലായിരുന്നു. അന്ന് ഞങ്ങള്‍ ഒരു പാര്‍ട്ടി തുടങ്ങി ഒരു വര്‍ഷം കൊണ്ടാണ് ദില്ലിയില്‍ അധികാരത്തിലേറിയത്. അത് മാജിക്കല്ലേ? ജനങ്ങള്‍ പറയുന്നു കെജ്രിവാളാണ് ഇത് സാധ്യമാക്കിയതെന്ന്. അങ്ങനെയല്ല, ഇത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്. ഒരിക്കലല്ല. മൂന്ന് തവണ സര്‍ക്കാരുണ്ടാക്കി. പഞ്ചാബിലും സര്‍ക്കാരുണ്ടാക്കി. കേരളത്തിലും സര്‍ക്കാരുണ്ടാക്കണ്ടേ?

ഞങ്ങള്‍ സത്യസന്ധതയുടെ വഴിയിലൂടെയാണ് പോവുന്നത്. മനുഷ്യത്വത്തിന്റെ വഴിയിലൂടെയാണ് പോവുന്നത്. അതുകൊണ്ടാണ് ദൈവത്തിന്റെ അനുഗ്രഹം ഉള്ളത്. എന്റെ ജീവിതത്തില്‍ പല മാജിക്കുകളും നടന്നെന്ന് പറഞ്ഞല്ലോ. അതിലൊന്നായിരുന്നു അണ്ണാ ഹസാരെയ്ക്കൊപ്പം നടത്തിയ നിരാഹാര സത്യഗ്രഹം. അന്ന് 15 ദിവസം നിരാഹാരം കിടന്നു. എനിക്ക് കടുത്ത പ്രമേഹമുണ്ട്. ഭക്ഷണം കഴിക്കാതെ മൂന്ന് മണിക്കൂര്‍ നിന്നാല്‍ പോലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ് മരണം വരെ സംഭവിക്കാം. 15 ദിവസം നിരാഹാരം കിടന്നാല്‍ മരിച്ച് പോവുമെന്ന് എല്ലാ ഡോക്ടര്‍മാരും അന്ന് പറഞ്ഞു . ഇന്നിതാ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ജീവനോടെ നില്‍ക്കുന്നു. ഇത് മാജിക്കല്ലേ?

ദില്ലിയില്‍ ഞങ്ങള്‍ അന്ന് തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ ഒരു പുതിയ പാര്‍ട്ടിയായിരുന്നു. പണമില്ല കയ്യില്‍. സ്ഥാനാര്‍ഥികള്‍ പോലുമില്ല. ഷീലാ ദീക്ഷിത്തിനെ പോലെ ദില്ലിയില്‍ നാലും അഞ്ചും തവണ എംഎല്‍എമാര്‍ ആയ ആളുകളാണ് മറുവശത്ത്. ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാമോ. ശാലിമാര്‍ മാര്‍ഗ് മണ്ഡലത്തില്‍ ഒരു വീട്ടമ്മ. അവര്‍ നാല് തവണ എംഎല്‍എയായ ആളെ തോല്‍പിച്ചു. അഖിലേഷ് തൃപാഠിയെന്ന ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു, മോഡല്‍ ടൗണില്‍. അദ്ദേഹവും നാല് തവണ എംഎല്‍എയായ ആളെ തോല്‍പിച്ചു. ഇപ്പോള്‍ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടന്നു. ഭഗവന്ത് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി. മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന കടയിലെ ടെക്നീഷ്യന്‍ ആണ് പഞ്ചാബിന്റെ മുഖ്യമന്ത്രിയെ തോല്‍പ്പിച്ചത്. അമൃത്സറില്‍ നവ്ജ്യോത് സിംഗ് സിന്ധുവായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അകാലി ദളിന്റെ കരുത്തനായ മജീദിയ ആയിരുന്നു മറ്റൊരു സ്ഥാനാര്‍ഥി. ഇവരെ രണ്ട് പേരെയും ഈ മണ്ഡലത്തില്‍ തോല്‍പിച്ചത് നമ്മുടെ ഒരു ചെറിയ വനിതാ പ്രവര്‍ത്തകയാണ്. സത്യത്തിന്റെ വഴിയില്‍ പോയാല്‍ ദൈവം നിങ്ങള്‍ക്കൊപ്പമെന്നതിന് തെളിവാണിത്.

നമ്മുടെ രാജ്യത്തെ ഭരണ സംവിധാനം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ ദില്ലിയില്‍ ആദ്യം ചെയ്തത് അഴിമതി അവസാനിപ്പിക്കുകയാണ്. ദില്ലിയില്‍ എന്തെങ്കിലും സര്‍ക്കാര്‍ സേവനം ലഭിക്കണമായിരുന്നെങ്കില്‍ മുന്‍പ് കൈക്കൂലി നല്‍കണമായിരുന്നു. കേരളത്തിലും ഉണ്ടോ ഇത് പോലെ അഴിമതി? ഇന്ന് ദില്ലിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടതില്ല. എങ്ങനെയാണ് അത് സാധ്യമാക്കിയത്.? 1076എന്നൊരു ഫോണ്‍ നമ്പര്‍ ജനങ്ങള്‍ക്ക് നല്‍കി. സര്‍ക്കാരില്‍ നിന്ന് എന്ത് സേവനം വേണമെങ്കിലും ജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കാം. ഉദാഹരണത്തിന് വൈദ്യുതി കണക്ഷന്‍ വേണമെന്ന് വിചാരിക്കുക. ഈ നമ്പറില്‍ വിളിച്ചാല്‍ കണക്ഷനായി എന്തൊക്കെ രേഖകള്‍ വേണമെന്ന് പറഞ്ഞത് തരും. ഏത് സമയം കണക്ഷന്‍ നല്‍കാന്‍ വീട്ടില്‍ വരണമെന്ന് പോലും ചോദിക്കും. അവധി എടുത്ത് കാത്ത് നില്‍ക്കേണ്ട അവസ്ഥയില്ല, സര്‍ക്കാര്‍ ഓഫീസില്‍ ക്യൂ നില്‍ക്കേണ്ട. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ട. സര്‍ക്കാര്‍ സേവനം വീട്ടില്‍ വന്ന് സൗജന്യമായി നല്‍കും.

ഞങ്ങള്‍ വലിയ അഴിമതികളും അവസാനിപ്പിച്ചു. മുന്‍പ് 100 കോടിയുടെ പദ്ധതി 1000 കോടിക്കാണ് ചെയ്ത് കൊണ്ടിരുന്നത്. അധിക തുക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം വീതം വച്ചെടുക്കും. ഇന്ന് ഞങ്ങള്‍ ഒരു രൂപ പോലും ഇത്തരത്തില്‍ തട്ടാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെ ലാഭിക്കുന്ന പണം കൊണ്ട് വൈദ്യുതി സൗജന്യമായി നല്‍കുന്നു. പണ്ട് ഓരോ എട്ട് മണിക്കൂറിലും പവര്‍ കട്ടായിരുന്നു. 5000ഉം 10000ഉം ഒക്കെയായിരുന്നു ജനങ്ങള്‍ക്ക് കിട്ടിയിരുന്ന ബില്‍. എന്നാല്‍ ദില്ലിയില്‍ ഇന്ന് പവര്‍ കട്ടില്ല. എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി. ദില്ലിയില്‍ ഇന്‍വേര്‍ട്ടറിന്റെയും ജനറേറ്ററിന്റെ കച്ചവടം പോലും പൂട്ടിപ്പോയി.! കേരളത്തിനും വേണ്ടേ സൗജന്യ വൈദ്യുതി.?? ദില്ലിയില്‍ സാധിക്കുമെങ്കില്‍ ഇവിടെയും സാധിക്കും. ഒന്ന് മാത്രം മതി. സത്യസന്ധതയുള്ള സര്‍ക്കാര്‍.

ദില്ലിയില്‍ രണ്ട് കോടി ജനങ്ങളുണ്ട്. ജാതിയോ മതമോ ലിംഗമോ വ്യത്യാസമില്ലാതെ എല്ലാവരുടേയും ചികിത്സ ഞങ്ങള്‍ സൗജന്യമാക്കി. ദില്ലിയിലെ മൊഹല്ലാ ക്ലിനിക്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ മരുന്നും ചികിത്സയും ടെസ്റ്റും എല്ലാം സൗജന്യമാണ്. അര്‍ബുദം വന്നെന്ന് വിചാരിക്കുക അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്ന് കരുതുക. 30ഉം 40 ലക്ഷം ചെലവ് വന്നാല്‍ പോലും പേടിക്കേണ്ട. ദില്ലി സര്‍ക്കാര്‍ മുഴുവന്‍ പണവും നല്‍കും. ദില്ലിക്കാരുടെ എന്ത് ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. ഗുരുതരമായ അസുഖം വന്നാല്‍ എല്ലാം വിറ്റ് ചികിത്സ നടത്തേണ്ടി വരുമായിരുന്നു ഇടത്തരം കുടുംബങ്ങള്‍ക്ക് പോലും. അവരുടെയെല്ലാം പ്രാര്‍ഥനയാണ് ഇന്ന് ഞങ്ങള്‍ക്കൊപ്പമുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഞാന്‍ സമ്പാദിച്ചത് ഇത് മാത്രമാണ്.

മുന്‍പ് ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ വളരെ മോശമായിരുന്നു. 14 ലക്ഷം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ സൗകര്യങ്ങള്‍ ഒന്നുമില്ലായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ചുവരുകള്‍. ഡെസ്‌കുകളും ബെഞ്ചുകളും ആവശ്യത്തിനില്ല. അധ്യാപകര്‍ പോലും മര്യാദയ്ക്ക് വരില്ല. പാവങ്ങളുടെ മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നവരില്‍ ഭൂരിഭാഗം. അവരുടെ ഭാവി എന്താണ്? റിക്ഷക്കാരന്റെ മകന്‍ റിക്ഷക്കാരന്‍, തൊഴിലാളിയുടെ മകന്‍ തൊഴിലാളി . ഇതായിരുന്നു സംഭവിച്ച് കൊണ്ടിരുന്നത്. പക്ഷേ അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ ഈ അവസ്ഥ മാറ്റി മറിച്ചു. ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ച നിലവാരത്തിലാണ്. വിജയ ശതമാനം 99.9 ശതമാനത്തിലെത്തി. ഈ വര്‍ഷം നാല് ലക്ഷം കുട്ടികളാണ് സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളിലേക്ക് എത്തിയത്. ആലോചിച്ച് നോക്കൂ ഈ 14 ലക്ഷം കുട്ടികളുടെ രക്ഷിതാക്കളുടെ പ്രാര്‍ഥന ഞങ്ങള്‍ക്കൊപ്പമില്ലേ? ഇതാണ് ദൈവത്തിന് നല്‍കേണ്ട യഥാര്‍ഥ പൂജ.

ദില്ലിയില്‍ കുറഞ്ഞത് 15,000 രൂപ മാസ വരുമാനമുള്ളയാള്‍ക്കും ഇന്ന് അന്തസ്സോടെ ജീവിക്കാം. മക്കളുടെ വിദ്യാഭ്യാസം സൗജന്യമാണ്, വൈദ്യുതി സൗജന്യമാണ്, വെള്ളം സൗജന്യമാണ്, ചികിത്സ സൗജന്യമാണ്, റേഷന്‍ സൗജന്യമാണ്, സ്ത്രീകള്‍ക്ക് പൊതുഗതാഗതം സൗജന്യമാണ്. ഇതൊന്നും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല. ദില്ലിയില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ പോവുന്ന ഒരു സര്‍ക്കാരുള്ളത് കൊണ്ടാണ്.

ദില്ലിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ള 12 ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കി. കേരളത്തില്‍ 40 ലക്ഷം പേരാണ് തൊഴിലില്ലാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ജോലി നല്‍കില്ല. അവര്‍ക്ക് തല്ലുണ്ടാക്കാനും ഗുണ്ടാപണി ചെയ്യാനും ആളുവേണം. അതുകൊണ്ടാണ്.

സാബു എം ജേക്കബ് വിജയിച്ച ഒരു വ്യവസായി ആണ്. വലിയ വ്യവസായിയാണ്. വന്‍കിട വ്യവസായികളെ വേറെയും നമുക്ക് അറിയാം. പക്ഷേ ഇദ്ദേഹം കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല റോഡുണ്ടാക്കുന്നു. പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നു. സ്‌കൂളുകള്‍ നന്നാക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ആശ്ചര്യവാനാണ്. ഇങ്ങനെയുള്ള നല്ല മനുഷ്യരുടെ സഖ്യമാണ് വേണ്ടത്. കേരളത്തില്‍ ആംആദ്മി പാര്‍ട്ടിയും ട്വന്റിട്വന്റി പാര്‍ട്ടും സഖ്യമുണ്ടാക്കാന്‍ പോവുന്നു. എല്ലാവരെയും ഒപ്പം ചേര്‍ത്ത് കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ പോവുന്നു. ദില്ലിയിലും പഞ്ചാബിലും കൊണ്ട് വന്ന മാറ്റം കേരളത്തിനും വേണ്ടേ.

………………………………………………………………………………………………………….
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു