ജാതിമതരഹിതജീവിതം എങ്ങനെ അടയാളപ്പെടുത്തണം…??

ജാതിമതരഹിതജീവിതം എങ്ങനെ അടയാളപ്പെടുത്തണം....??


ഷാജി കിഴക്കേടത്ത്

ജാതിയതയും മതപരതയും ആഴത്തില്‍ വേരൂന്നിയിട്ടുളള സമൂഹത്തില്‍ ജാതിമതരഹിത ജീവിതം സാധ്യമാണോ? അത് എങ്ങനെയാകണം ? ജാതിയും മതവും ജീവിതത്തിന്റെ നാനാ പരിസരങ്ങളെയും മൂല്യരഹിതമാക്കുന്ന, മലീമസമാക്കുന്ന സമൂഹത്തില്‍ ജാതിമതരഹിതജീവിതം എങ്ങനെയാകണം എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ജാതിമതരഹിതജീവിതം ഒരു ബദല്‍ജീവിതരീതിയും സംസ്‌കാരവുമാണ്. അത് കേവലം ജാതിമതദൈവ നിരാസം മാത്രമല്ല, ഉയര്‍ന്നമൂല്യ ബോധത്തോടെയുള്ള ബദല്‍ ജീവിതത്തിന്റെ ആവിഷ്‌ക്കാരവുമാണ്.


നിരന്തരം പരിഷ്‌കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന, ആത്മവിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സാംസ്‌കാരിക പ്രക്രിയയുമാണ് ജാതിമതരഹിത ജീവിതം. വിവിധ ചരിത്രഘട്ടങ്ങളില്‍ മതങ്ങള്‍, അവയുടെ ഗ്രന്ഥങ്ങളിലൂടെ പറഞ്ഞുവെച്ചിട്ടുള്ള കപടമായ, കാലോചിതമല്ലാത്ത മൂല്യസങ്കല്പങ്ങളെ നിരാകരിക്കുന്ന
തും ആധുനികതയെയും ജനാധിപത്യത്തെയും ശാസ്ത്രീയവീക്ഷണത്തെയും ഉള്‍കൊള്ളുന്ന സാംസ്‌കാരികപ്രവര്‍ത്തനമാണ് ജാതിമതരഹിതജീവിതം.

ഈ ബദല്‍ ജീവിതചര്യ അക്കാരണത്താല്‍ നിത്യജീവിതത്തില്‍ നിരവധി പ്രശ്നങ്ങളെ നേരിടുന്നുണ്ട്. കുടുംബാംഗങ്ങളുടെ ജനനം, വിവാഹം, മരണം, കുട്ടികളുടെ വിദ്യാഭ്യാസം ജോലി എന്നീ വിഷയങ്ങളില്‍ ജാതിമതരഹിതര്‍ക്ക് നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. വിസ്താര ഭയത്താല്‍ അവയുടെ
വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

എന്നാല്‍ യാഥാസ്ഥിതികമായ ജീവിതപരിസരങ്ങളോട് ഏറ്റുമുട്ടി സ്വപ്രയത്‌നങ്ങളിലൂടെ ജാതിമതരഹിതജീവിതം സാധ്യമാണെന്ന് തെളിയിച്ചിട്ടുള്ളവരാണ് യുക്തിചിന്തയെയും ശാസ്ത്ര ബോധത്തെയും പിന്‍തുടരുന്ന കേരളത്തിലെ നിരവധി സെക്കുലര്‍ കുടുംബങ്ങള്‍. ജാതിമതരഹിത കുടുംബങ്ങളിലാണ് ജനാധിപത്യം മതകുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇടം പിടിക്കുന്നത്. ജാതിമതരഹിതര്‍ക്ക് ഇവിടെ ഭൂമിയില്‍ ജീവിതം ആഘോഷിക്കാനുള്ളത്.

ജാതിമതകെട്ടുപാടികളില്ലാത്തതിനാല്‍ മാനസിക സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും അവിടെ ഹനിക്കപ്പെടുന്നില്ല. കുട്ടികളില്‍ മതവും വിശ്വാസവും അടിച്ചേല്‍പ്പിക്കാത്തതിനാല്‍ സ്വതന്ത്രമായി ചിന്തിക്കാനും കാര്യകാരണബോധത്തോടെ പ്രശ്‌നങ്ങളെ സമീപിക്കാനും അവര്‍ പ്രാപ്തി നേടുകയും
ചെയ്യുന്നു.

ജാതിയുടെയോ മതത്തിന്റെയോ ഐഡന്റിറ്റി ഇല്ലാത്തവര്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വത്തിന്റെ അന്തസത്ത ഉള്‍കൊണ്ട പൗരന്‍മാരായി വളരാനുള്ള സാഹചര്യവും ഉണ്ടാകുന്നു. മതേതര സംസ്‌കാരം ശക്തിപ്പെടുന്നതിന് ജാതിമതരഹിതരായ കുട്ടികള്‍ സമൂഹത്തിനു കരുത്തു പകരുന്നു.

സംഘടനാഭേദങ്ങളില്ലാതെയും സംഘടനകളുടെ സഹായങ്ങളില്ലാതെയും ജീവിത പ്രതിസന്ധികളെ മറികടന്ന് ആത്മവിശ്വാസത്തോടെ ആഹ്‌ളാദപൂര്‍വം ജീവിക്കുന്ന
നിരവധി കുടുംബങ്ങളെ അറിയാം.

അഭിപ്രായസ്വാതന്ത്ര്യമില്ലാത്തതും സ്ത്രീവിരുദ്ധമനോഭാവം പുലര്‍ത്തുന്നതും ആധുനികതയെ ഉള്‍കൊള്ളാന്‍ മടിക്കുന്നതുമായ, പാരമ്പര്യയുക്തികളെ ഇന്നും പിന്‍തുടരുന്ന, സംഘടനാപ്രായം വിളമ്പി സായൂജ്യമടയുന്ന ജനാധിപത്യവിരുദ്ധ സംഘടനാ രൂപങ്ങള്‍ക്ക് ജാതിമതരഹിതരെ ഉള്‍കൊള്ളാനാവില്ല. അതുകൊണ്ടാണ് പുതിയ തലമുറ അത്തരം സംഘടനകളെ അവഗണിക്കുന്നതും ജാതിമതരഹിതരുടെ പുതിയ ചെറുകൂട്ടായ്മകള്‍ ഉണ്ടാകുന്നതും.

വ്യക്തമായ കാഴ്ച്ചപ്പാടിന്റെയും നിലപാടുകളോടെയും ആദര്‍ശശുദ്ധിയുടെയും വെളിച്ചത്തില്‍ ജീവിതം കൊണ്ട് സമൂഹത്തില്‍ അടയാളപ്പെടുത്തുന്ന സെക്കുലര്‍ ജീവിതങ്ങള്‍ക്ക് പ്രശസ്തിയുടെയോ പൊങ്ങച്ചത്തിന്റെയോ ബലൂണുകള്‍ ഊതിവീര്‍പ്പിക്കേണ്ട കാര്യമില്ല. അത് ജാതിമതാത്മക സമൂഹത്തില്‍ സ്വയം അടയാളപ്പെടുത്തുന്ന സമരോത്സുകമായ ജീവിതത്തിന്റെ സന്ദേശം സ്വയം വിളംബരം ചെയ്യുന്നുണ്ട്.

…………………………………………………………………..
Tags: A casteless life in a land of religious fanatics, living without religion in India, Clashes in religion in India, life in Kerala without religion, 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു