Header Ads

ദേശീയ തെരഞ്ഞെടുപ്പ് 2024: ഇന്ത്യയെ സ്റ്റാലിന്‍ നയിക്കട്ടെ, ഒപ്പം കേജ്രിവാളും



ഇന്ത്യന്‍ രാഷ്ട്രീയം മറ്റൊരിക്കലുമില്ലാത്ത വിധം കലുഷിതമായ ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. ഭരണപക്ഷത്തോളം തന്നെ കരുത്തും വീര്യവുമുള്ള പ്രതിപക്ഷം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. എന്നാലിന്ന്, ഒരുയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ലാത്ത വിധം പ്രതിപക്ഷം തകര്‍ന്നടിഞ്ഞു കിടക്കുന്നു. വര്‍ഗ്ഗീയ വിഷം ചീറ്റി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ഭരണപക്ഷത്തെ നേരിടുന്ന പ്രതിപക്ഷത്തിന്റെയും സഖ്യത്തിന്റെയും യാത്രയും അതേ പാതയിലൂടെയാണെന്നതാണ് പരമ ദയനീയം.

മനുഷ്യന്റെ മതവികാരങ്ങളെ ഇളക്കിവിട്ട്, അവന്റെ യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം അവരുടെ ചിന്തകളെ അകറ്റി മതചിന്തയില്‍ മാത്രമൂന്നിയ മനുഷ്യനെ രൂപപ്പെടുത്തിയ ശേഷമാണ് അവരെ തെരഞ്ഞെടുപ്പു ഗോദയിലേക്ക് ഇറക്കി നിറുത്തുന്നത്. പട്ടിണികിടന്നു നരകിച്ചു മരിച്ചാലും മതത്തിന്റെ സങ്കുചിത ആശയങ്ങള്‍ക്കു വേണ്ടി സ്വജീവന്‍ ബലികഴിക്കാനും അന്യന്റെ ജീവനെടുക്കാനും വെമ്പല്‍കൊള്ളുന്നൊരു ജനതയെ സ്വാധീനിക്കാന്‍ വളരെ എളുപ്പമാണെന്ന് ഇവിടെ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നന്നായി അറിയാം.

വെറുപ്പിന്റെ വ്യാപന ശേഷി
ഭക്ഷണവും വസ്ത്രവും മാത്രമല്ല, കുടിക്കുന്ന വെള്ളവും കാലുറപ്പിച്ചിരിക്കുന്ന മണ്ണും മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു കഴിഞ്ഞു. നാനാജാതി മതസ്ഥരും ഏകമനസോടെ ജീവിക്കുക എന്ന ഉദ്യേശത്തോടുകൂടി രൂപപ്പെടുത്തിയ നാനാത്വത്തില്‍ ഏകത്വമെന്ന അതിമഹത്തരമായ പാരമ്പര്യം ഇങ്ങിനി ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്നു പോലും സംശയകരമായ രീതിയില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു.

ബി ജെ പിയുടെയും സഖ്യകക്ഷികളുടെയും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ അണിചേര്‍ന്ന പാര്‍ട്ടികളെല്ലാം, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഉള്‍പ്പടെ എല്ലാവരും പറയുന്നതും വെറുപ്പിന്റെയും മതവൈരത്തിന്റെയും രാഷ്ട്രീയം തന്നെയാണ്. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും തമ്മില്‍ തല്ലി, പരസ്പരം കടിച്ചുകീറി കൊലവിളിക്കുന്നു. അവരെ അത്തരത്തില്‍ തെരുവിലേക്കിറക്കിവിട്ടിട്ട് തരംപോലെ കാലുമാറിക്കളിച്ച് പെട്ടിയില്‍ വോട്ടുവീഴിക്കാന്‍ രാഷ്ട്രീയത്തിലെ പിമ്പുകള്‍ മത്സരിക്കുന്ന അതിഹീനമായ കാഴ്ചകള്‍.

ഇങ്ങിനി മുന്നോട്ടു പോകാന്‍ സാധിക്കാത്ത വിധത്തില്‍ തങ്ങളുടെ ജീവിതം ദുസ്സഹമായി എന്നും അതിനുത്തരവാദികളായവര്‍ മതത്തിന്റെ പേരില്‍ തങ്ങളെ തമ്മില്‍ തല്ലിച്ച് ചോരകുടിച്ചു രസിക്കുന്നുവെന്നും ചിന്തിക്കാന്‍ തക്ക ബുദ്ധിവികാസം പ്രാപിക്കാത്ത സാധാരണ ജനം മതത്തിന്റെ പേരില്‍ വാളെടുത്തു പരസ്പരം വെട്ടിയും കുത്തിയും ചാവുന്നു....

അതിതീവ്രമായ രീതിയില്‍ വെറുപ്പിന്റെ വിത്തുപാകാന്‍ ശേഷിയുള്ള ബി ജെ പി എന്ന പാര്‍ട്ടിയെ വെല്ലാന്‍ അതേ തീവ്രതയോടെ മതവൈരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണ് മറ്റു രാഷ്ട്രീയക്കോമരങ്ങള്‍.....

ഇത്തരമൊരു കെട്ട കാലഘട്ടത്തിലേക്കാണ് സാധാരണ മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി രണ്ടു ഭരണകര്‍ത്താക്കളെത്തുന്നത്.

ഒന്ന്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, മറ്റൊരാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

എം കെ സ്റ്റാലിന്‍: ജനങ്ങള്‍ക്കൊപ്പം..... കരുത്തോടെ

സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടുള്ള സാധാരണ മനുഷ്യര്‍ക്കറിയാം അര്‍ഹതപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാനുള്ള കഷ്ടപ്പാടും സമയ നഷ്ടവും. ചുവപ്പുനാടയില്‍ കുടുങ്ങി സഹായം ജനങ്ങളിലേക്കെത്തുമ്പോഴേക്കും വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞുപോയേക്കാം. എന്നാല്‍, അര്‍ഹതപ്പെട്ടവരിലേക്ക് ഏറ്റവും വേഗത്തില്‍ കുറ്റമറ്റ രീതിയില്‍ സഹായമെത്തിക്കുക എന്ന നടപടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഭരണത്തിലേറിയ ഉടന്‍ കൈക്കൊണ്ടത്. അതിനായി, ലോകത്തിലേക്കും വച്ചേറ്റവും മികച്ച സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു കൗണ്‍സില്‍ രൂപീകരിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ലക്ഷ്യമിട്ട് ധീരമായ നടപടികള്‍ സ്വീകരിക്കാനുള്ള കരുത്തും ആര്‍ജ്ജവവും തനിക്കുണ്ടെന്ന് ഇതിലൂടെ സ്റ്റാലിന്‍ വ്യക്തമാക്കുകയായിരുന്നു.



ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയാല്‍ മാത്രമേ അവര്‍ക്ക് മെച്ചപ്പെട്ടൊരു ജീവിതമുണ്ടാവുകയുള്ളു. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട്, സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുവാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനുമുള്ള നടപടികളിലേക്കാണ് അദ്ദേഹം പിന്നീട് ശ്രദ്ധയൂന്നിയത്. തമിഴ്‌നാടിനെ മൊത്തത്തില്‍ ഉടച്ചു വാര്‍ത്താല്‍ മാത്രമേ ഈ മാറ്റം സാധ്യമാകൂ എന്നദ്ദേഹത്തിനറിയാം. ഇതിനായി, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എവിടെ നില്‍ക്കുന്നു എന്ന് ജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയാണ് അദ്ദേഹം ആദ്യമായി ചെയ്തത്.

വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തികളിലും തമിഴ്‌നാടിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്. 2030 തോടുകൂടി ഒരുലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയാക്കി തമിഴ്‌നാടിനെ മാറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം. കൊറോണ സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങള്‍ക്കിടയിലും നിരവധി പുതിയ കമ്പനികളുമായി അദ്ദേഹം കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു.

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഭക്ഷ്യ, പോഷകാഹാര സുരക്ഷിതത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം നിരവധി പദ്ധതികള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു. ഇതിനായി 11.75 ഹെക്ടര്‍ സ്ഥലം കണ്ടെത്തി കൃഷികള്‍ ആരംഭിച്ചു. ഭക്ഷ്യദാന്യങ്ങള്‍, നാളികേരം, കരിമ്പ്, കോട്ടന്‍, സണ്‍ഫ്‌ളവര്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നുസംസ്ഥാനങ്ങളില്‍ ഒന്നായി തമിഴ്‌നാടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. ഇതിനായി, അത്യല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങളുടെയും അത്യന്താധുനിക ടെക്‌നോളജിയുടെയും സഹായത്തോടെ തമിഴ്‌നാടിനെ മുന്നിലെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുന്നു.

കൃഷിയില്‍ വന്‍ പുരോഗതി കൈവരിക്കുന്നതിനുള്ള 16 ഇന പദ്ധതികള്‍ക്കും അദ്ദേഹം തുടക്കമിട്ടു കഴിഞ്ഞു.

കോവിഡും തൊഴിലില്ലായ്മയും രോഗവും ദാരിദ്യവും പട്ടിണിയും കൊണ്ടു പൊറുതിമുട്ടിയ ജനത്തെ വീണ്ടും ദ്രോഹിച്ചു രസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോള്‍ ഡീസല്‍, ഗ്യാസ്, മണ്ണെണ്ണ മുതലായവയുടെ വിലക്കയറ്റം, പെരുകി വരുന്ന ജീവിതച്ചെലവുകള്‍ എന്നിവ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു. ഇവയ്‌ക്കൊന്നിനും പരിഹാരം കാണാന്‍ കഴിയാതെ നട്ടംതിരിയുന്ന ജനത്തിനു മുന്നിലേക്ക് അവയെ മറക്കാന്‍ വേണ്ടി ഇട്ടുകൊടുക്കുന്ന മതവൈരത്തിന്റെ വിഷഭക്ഷണമുണ്ട്.

സ്ത്രീകള്‍ക്കും വൈകല്യമുള്ളവര്‍ക്കും യാത്ര സൗജന്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ജോലിക്കായി വളരെ ദൂരം യാത്ര ചെയ്യേണ്ടവര്‍ക്കും ഈ സ്‌കീം ഏറെ പ്രയോജനം ചെയ്യും.



അബ്രാഹ്മണര്‍ക്ക് ക്ഷേത്രങ്ങളുടെ ചുമതല നല്‍കുക എന്നത് സ്റ്റാലിന്റെ പിതാവ് എം കരുണാനിധിയുടെ സ്വപ്നമായിരുന്നു. 2021 ഓഗസ്റ്റ് 14 ന് ബ്രാഹ്മണരല്ലാത്ത 24 പുരോഹിതരെ നിയമിച്ചുകൊണ്ട് അദ്ദേഹം അതിധീരമായൊരു നിലപാടെടുത്തു.

തമിഴ്‌നാടിന്റെ കാര്‍ഷിക പാരമ്പര്യം വീണ്ടെടുക്കുന്നതിനും കൃഷിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇക്കോണമി രൂപപ്പെടുത്തുന്നതിനും വേണ്ടി കൃഷിക്ക് വേണ്ടി പ്രത്യേകമുള്ള ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക മേഖലയിലെ നിരവധിയായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തി, ആ മേഖലയെ മുന്‍നിരയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യമാണ് സ്റ്റാലിനെ മുന്നോട്ടു നയിക്കുന്നത്.

മുഖ്യമന്ത്രി പദവിയിലേറി വെറും 100 ദിനം പൂര്‍ത്തിയാക്കിയപ്പോഴേക്കും 35 പുതിയ കമ്പനികളുമായി അദ്ദേഹം 17,141 കോടിയുടെ നിക്ഷേപ കരാറില്‍ ഒപ്പിട്ടു. അതിലൂടെ, 55,054 പേര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുകയും ചെയ്തു.

പിന്നോക്ക സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് റിസര്‍വേഷന്‍ കൊടുക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കാതെ, അവരുടെ ഉള്ള സമ്പാദ്യം കൂടി വികസനത്തിന്റെ പേരില്‍ പിടിച്ചു പറിക്കാതെ, താഴെക്കിടയിലുള്ള ജനങ്ങളെക്കൂടി അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനാവാശ്യമായ സാഹചര്യമൊരുക്കുകയാണ് തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ.

കുടിക്കുന്ന വെള്ളത്തില്‍പ്പോലും മതം കലര്‍ത്തി മനുഷ്യനെ തമ്മിലടിപ്പിക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന് അദ്ദേഹത്തെ കിട്ടുകയില്ലെന്നു തെളിയിക്കുകയാണ് സ്റ്റാലിന്‍. ഇന്ത്യന്‍ ഭരണഘടനയാണ് അദ്ദേഹത്തിന്റെ മതഗ്രന്ഥം. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിച്ചു തടിക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന് അദ്ദേഹത്തെ കിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ നിന്നും ഓരോ ഇന്ത്യക്കാരനും മനസിലാക്കാനാവും. ഇന്ത്യയ്ക്കുവേണ്ടതും സത്യത്തിനു വേണ്ടി, ധര്‍മ്മത്തിനു വേണ്ടി, നീതിക്കു വേണ്ടി, സാധാരണ മനുഷ്യര്‍ക്കു വേണ്ടി ധീരമായി പോരാടുന്നൊരു ഭരണകര്‍ത്താവിനെയാണ്.

അരവിന്ദ് കേജ്രിവാള്‍: സാധാരണക്കാരിലേക്ക് ഇറങ്ങിവന്ന ഭരണാധികാരി....

സ്റ്റാലിന്റെ തമിഴ്‌നാടും അരവിന്ദ് കേജ്രിവാളിന്റെ ഡല്‍ഹിയും തമ്മില്‍ ഒരു മത്സരം നടക്കുകയാണെന്നു തോന്നും ജന നന്മയ്ക്കായുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍. ഒരു നാടിന്റെ വികസനമളക്കേണ്ടത് അവിടെയുള്ള സാധാരണക്കാരന്റെ ജീവിതനിലവാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. സാധാരണക്കാരായ മനുഷ്യരിലേക്ക് വികസനമെത്തുമ്പോഴാണ് ഒരു നാടു വികസിക്കുന്നത്. അവരുടെ ജീവിതനിലവാരം മെച്ചപ്പെടണം. ഈ നാട്ടില്‍ അന്തസോടെ ജീവിക്കാന്‍ അവര്‍ക്കു കഴിയണം. ഈ സത്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കിയിട്ടുള്ള, അതു നടപ്പിലാക്കുന്ന രണ്ടു ഭരണകര്‍ത്താക്കളാണ് എം കെ സ്റ്റാലിനും അരവിന്ദ് കേജ്രിവാളും.



2021 മെയ് 7-നാണ് സ്റ്റാലിന്‍ തമിഴ്‌നാടിന്റെ ഭരണ നേതൃത്വം ഏറ്റെടുത്തത്. കേജ്രിവാളാകട്ടെ, ഭരണത്തിന്റെ 7 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ പഞ്ചാബ് കൂടി പിടിച്ചെടുത്തുകൊണ്ട് അദ്ദേഹം തന്റെ ഭരണ നൈപുണ്യം അരക്കിട്ടുറപ്പിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലേക്കും ആം ആദ്മി പാര്‍ട്ടി അതിവേഗം വേരോട്ടം നടത്തുകയാണ്.

സാധാരണ മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളായ വിദ്യാഭ്യാസം, വൈദ്യുതി, വെള്ളം, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അതിബ്രഹത്തായ, ശക്തമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് കേജ്രിവാള്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ഡോ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും പാതകള്‍ പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് സത്ഭരണം നല്‍കുക എന്ന ലക്ഷ്യത്തോടെ അധികാരമേറ്റെടുത്ത കേജ്രിവാള്‍ സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം നമുക്കു കാണാന്‍ സാധിക്കുന്നത്. സ്റ്റാലിനെപ്പോലെയോ കേജ്രിവാളിനെപ്പോലെയോ ജനപക്ഷത്തു നില്‍ക്കുന്നൊരു ഭരണാധികാരി നമുക്കുണ്ടായിരുന്നെങ്കിലെന്ന് ഓരോ കേരളീയനും ചിന്തിക്കുന്ന നിമിഷം.

വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരിക എന്നതാണ് അധികാരത്തിലേറിയ ഉടന്‍ കേജ്രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്. പുതിയ പാഠ്യപദ്ധതിയും 20,000 പുതിയ ക്ലാസ് റൂമുകളും ഇതിനായി നിര്‍മ്മിച്ചു. വിദ്യാഭ്യാസത്തിനായി സംസ്ഥാനം കൂടുതല്‍ തുക വകയിരുത്തി. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഗവണ്‍മെന്റ് സ്‌കൂളുകളിലൂടെ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികളുടെ മാനസിക നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ മാനസിക സമ്മര്‍ദ്ദമകറ്റി ജീവിതത്തെ സന്തോഷത്തോടെ നേരിടുന്നതിന് ഹാപ്പിനെസ് ക്ലാസുകള്‍ക്കും രൂപം നല്‍കി. കുട്ടികള്‍ക്കിടയില്‍ ഇന്ത്യയോട് ആദരവും ബഹുമാനവും സ്‌നേഹവും വളര്‍ത്തുന്നതിനു വേണ്ടിയുള്ള പാഠ്യപദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്.

അന്താരാഷ്ട്ര നിലവാരത്തോടു കിടപിടിക്കുന്ന വിദ്യാഭ്യാസം തങ്ങളുടെ കുട്ടികള്‍ക്കും ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് ഓരോ ഭരണ പരിഷ്‌കാരങ്ങളും കേജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്.

ആരോഗ്യം
ഭൂരിപക്ഷം നേടി 2015 ല്‍, ഡല്‍ഹിയുടെ ഭരണനേതൃത്വം കേജ്രിവാള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ആരോഗ്യരംഗം താറുമാറായ അവസ്ഥയിലായിരുന്നു. ആരോഗ്യരംഗത്ത് ഒരു ത്രീ ടയര്‍ സെക്യൂരിറ്റി സര്‍ക്കിള്‍ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു എ എ പി സര്‍ക്കാര്‍ ആദ്യം ചെയ്തത്. ജനങ്ങളുടെ ആരോഗ്യത്തിനായി മറ്റു സംസ്ഥാനങ്ങള്‍ വെറും 5% മാത്രം മാറ്റിവയ്ക്കുമ്പോള്‍ ഡല്‍ഹിയിലത് 16 % മാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കി, ജനങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുക, സാധ്യമായ വിധത്തിലെല്ലാം സൗജന്യമായി ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്.

വെള്ളം
ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. കിണര്‍ വെള്ളം ലഭ്യമല്ലാത്ത ഡല്‍ഹിയില്‍ ആവശ്യത്തിനു വെള്ളം കിട്ടുക എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. ഡല്‍ഹിയിലെ വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കുന്നതിനും എല്ലാ വീടുകളിലും ശുദ്ധജനമെത്തിക്കുന്നതിനും വേണ്ടി ലൈഫ് ലൈന്‍ വാട്ടര്‍ സപ്ലൈ എന്ന പദ്ധതിക്കു എ എ പി സര്‍ക്കാര്‍ തുടക്കമിട്ടു. ഇതിലൂടെ ദിവസേന 20 കിലോലിറ്റര്‍ വെള്ളം ഓരോ വീടുകളിലുമെത്തിക്കാനും രസര്‍ക്കാരിനു കഴിഞ്ഞു. അനധികൃതമായ 700 കോളനികളെ സീവേജ് നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനും 1600 കോളനികള്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുവാനും കേജ്രിവാള്‍ സര്‍ക്കാരിനു കഴിഞ്ഞു. ഇന്നിപ്പോള്‍, ഡല്‍ഹിയിലെ 14.5 ലക്ഷം കുടുംബങ്ങള്‍ വെള്ളക്കരത്തെയോര്‍ത്ത് ഭയപ്പെടുന്നില്ല. കാരണം, അവര്‍ക്കു സര്‍ക്കാര്‍ വെള്ളം സൗജന്യമായി എത്തിച്ചുകൊടുക്കുന്നു.

വൈദ്യുതി
കഴിഞ്ഞ ആറുവര്‍ഷമായി വൈദ്യുതി നിരക്കില്‍ യാതൊരു വര്‍ദ്ധനവും വരുത്തിയിട്ടില്ല കേജ്രിവാള്‍ സര്‍ക്കാര്‍. 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. 201 മുതല്‍ 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 800 രൂപ സബ്സിഡിയും കൊടുക്കുന്നുണ്ട്. ചൂടും തണുപ്പും അതിന്റെ മൂര്‍ധന്യത്തില്‍ മാറിമാറി വരുന്ന ഡല്‍ഹിക്ക് മുകട്ടം വരാത്ത, ഷോക്കടിപ്പിക്കാത്ത വൈദ്യുതി ലഭ്യത അത്യന്താപേക്ഷിതമാണെന്ന് ഓരോ ഡല്‍ഹി നിവാസികള്‍ക്കും അറിയാം.



വായു മലിനീകരണം
മലിനമായ വായുവാണ് ഡല്‍ഹി നിവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. വാഹനങ്ങളില്‍ നിന്നുള്ള പുകയും ചപ്പുചവറുകള്‍ വലിയ തോതില്‍ കത്തിക്കുക, കാറ്റിനു വേഗത പോരാതിരിക്കുക, തുടങ്ങിയവ ഡല്‍ഹി നിവാസികളെ ശ്വാസം മുട്ടിക്കുകയാണ്. വായു മലിനീകരണം കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായി കേജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മലിനീകരണത്തിന്റെ നിരക്ക് 25% കുറയ്ക്കാനായി എന്നും കേജ്രിവാള്‍ വ്യക്തമാക്കിയട്ടുണ്ട്.

നമുക്കു വേണ്ടത് സാധാരണ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന ഭരണകര്‍ത്താക്കളെയാണ്. ജീവിക്കാനവര്‍ക്ക് ഭക്ഷണം വേണം. കിടക്കാനൊരിടം വേണം, മക്കളോടൊപ്പം സമാധാന പൂര്‍ണ്ണമായൊരു ജീവിതം നയിക്കാന്‍ കഴിയണം. രോഗത്തിനു മതിയായ ചികിത്സ വേണം, അന്തസോടെ പണിചെയ്ത് കുടുംബം പോറ്റാനുള്ള സാഹചര്യം വേണം. മക്കള്‍ക്കു ശരിയായ വിദ്യഭ്യാസം നല്‍കാനാവണം, നടുവൊടിക്കാത്ത റോഡുകള്‍ വേണം, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ വേണം. ഇവയെല്ലാം കുറഞ്ഞ ചെലവില്‍ ലഭ്യമാകുകയും വേണം. മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും അവര്‍ക്കു താങ്ങും തുണയുമാകാനും കഴിയുന്ന ഭരണാധികാരികളുടെ സ്ഥാനം സാധാരണ ജനത്തിന്റെ നെഞ്ചിന്‍കൂടിനുള്ളിലാണ്. മതേതരവാദികളെന്ന് സ്വയം പുകഴ്ത്തുകയും സാധ്യമായ അവസരത്തിലെല്ലാം വര്‍ഗ്ഗീയത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകല പാര്‍ട്ടികളെയും അവയുടെ നേതാക്കളെയും തെരുവിലെറിയണം. ആ സ്ഥാനത്തേക്ക് ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന, അവര്‍ക്കു വേണ്ടി ജീവിക്കുന്ന എം കെ സ്റ്റാലിനെയും അരവിന്ദ് കേജ്രിവാളിനെയും പ്രതിഷ്ഠിക്കണം. ലോക രാഷ്ട്രങ്ങളെ കാല്‍ക്കീഴിലാക്കാന്‍ പ്രാപ്തിയുള്ളൊരു ജനതയായി ഇന്ത്യന്‍ ജനതമാറുന്നൊരു മായിക കാഴ്ച അപ്പോള്‍ നമുക്കു കാണാനാവും.....

.........................................................

ഡി പി സ്‌കറിയ & ജെസ് വര്‍ക്കി തുരുത്തേല്‍

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.