Headlines

ഈ ധാരാവി ധാരാവി എന്നുപറഞ്ഞാല്‍ ഇതാണ് !

By: എം.ജി രാധാകൃഷ്ണന്‍
മുംബൈ അധോലോക സിനിമകളിലെ ഡയലോഗുകളിൽ നിറഞ്ഞിരുന്ന ധാരാവി എന്ന ചേരി ഇപ്പോൾ, ഈ കോവിഡ് കാലത്ത് വീണ്ടും ജീവിത ഭീതിയുമായി ഇന്ത്യയുടെ മുന്നിൽവന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഈ ചേരിയിൽ രോഗം പടരുന്നതിനെ ഇപ്പോഴും ഏറെ ഭയത്തോടെയാണ് രാജ്യം കാണുന്നത്. ധാരാവി എന്നാൽ വെറുമൊരു പേരല്ല, സങ്കല്പിക്കാൻ കഴിയാത്ത ജീവിതത്തിന്റെ നേരനുഭവമാണ്. എഴുത്തുകാരനായ എം.പി. നാരായണപിള്ളയുടെ നിർദേശപ്രകാരം രണ്ടുതവണ ധാരാവിയുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന ലേഖകന്റെ ഈ ഓർമ വായിച്ചാൽ നാം സ്വയം ചോദിക്കും: എങ്ങനെ സാധിക്കും ഇവിടെ സാമൂഹിക അകലം പാലിക്കൽ?
മുംബൈയിൽ വന്നെത്തുന്നവരിലധികവും ഈ മഹാനഗരം ചുറ്റി ക്കറങ്ങിക്കാണാൻ കൊതിക്കുന്നവരാണ്. നഗരത്തിന്റെ പ്രത്യേകതകൾ കണ്ടുനടക്കുമ്പോൾ ചെറുപ്പക്കാരിൽ പലരും കാണാൻകൊതിക്കുന്ന സ്ഥലങ്ങളാണ് ഫോറസ് റോഡ് പോലുള്ള ലൈംഗിക ത്തൊഴിൽ ത്തെരുവുകൾ. എന്നാൽ, ഒരാളുപോലും കാണാൻ ഒരിക്കലും ആഗ്രഹം പ്രകടിപ്പിക്കാത്ത സ്ഥലമാണ് ഏഷ്യയിലെതന്നെ ഏറ്റവും വലുപ്പമുള്ള ചേരിപ്രദേശമായ ധാരാവി. പക്ഷേ, നഗരം കാണുന്നവർ പ്രയാസപ്പെട്ടിട്ടാണെങ്കിലും ഇവിടംകൂടി കാണാതെപോകരുത്. മനുഷ്യജീവിതത്തിന്റെ അപാരത, നമ്മെ ഞെട്ടിക്കുംവിധം രക്തവും മാംസവും പൂണ്ട് ആ വലിയ ചേരിയിൽ നരകത്തിന്റെ രാക്ഷസീയത അടർത്തിയിട്ടുകിടക്കുന്നു. ആ ജീവിതം കാണാൻ വല്ലാത്ത മനോധൈര്യം വേണം. കാരണം അത് നമ്മൾ സങ്കല്പിക്കുന്നതിനും അപ്പുറമുള്ളതാണ്.
അവിവാഹിതരുടെ മുംബൈയിലെ പാർപ്പിടപ്രശ്നം എന്നൊരു ഫീച്ചർ എന്നെക്കൊണ്ട് എഴുതിച്ചശേഷം ഒരു ദിവസം സാക്ഷാൽ എം.പി. നാരായണപിള്ള എന്നെ വിളിപ്പിച്ചു. ”എടൊ താൻ ധാരാവി കണ്ടിട്ടുണ്ടോ?” എന്നൊരു കിടിലൻ ചോദ്യം ചോദിച്ചു. ഇല്ല എന്ന എന്റെ മറുപടികേട്ടിട്ട് പാകംവെക്കാത്ത അടക്കിയ ഒരു ചിരി ചിരിച്ചുവെന്നുതോന്നി. ”എന്നാൽ, താൻ അവിടെ പോണം” -അദ്ദേഹം പറഞ്ഞു. ”പോയാൽ മാത്രം പോരാ, ധാരാവി കാണണം. അനുഭവപ്പെട്ട കാര്യങ്ങൾ ഒരു നോട്ടുപുസ്തകത്തിൽ കുറിച്ചുകൊണ്ടുവരണം.” എന്നിട്ട് അദ്ദേഹം അകത്തുപോയി കുറച്ചു പൈസയെടുത്തു കൊണ്ടുവന്ന് എന്റെ കൈയിൽ നിർബന്ധപൂർവം പിടിപ്പിച്ചു. പൈസ കൈപ്പറ്റിയാൽ അതിൽനിന്നൂരാൻപറ്റില്ല എന്ന് അദ്ദേഹത്തിനറിയാം. എഴുതിക്കാൻവേണ്ടി കുടുക്കിടുകയാണ്. മാത്രവുമല്ല, അദ്ദേഹം പണ്ടുകണ്ട ധാരാവിയെപ്പറ്റി ചെറിയൊരു ക്ലാസ് എടുക്കുകയും ചെയ്തു. അതിൽ പ്രധാനമായും വർണിച്ചത്, അവിടെ തമിഴന്മാർ ഉണ്ടാക്കി വിൽക്കുന്ന ഉഴുന്നുവടയെയും പരിപ്പുവടയെയും പറ്റിയായിരുന്നു. ഞാൻ ഇറങ്ങാൻനേരം മറ്റൊരു പ്രലോഭനവുംകൂടി ഇട്ടുതന്നു. ”ആർക്കറിയാം താൻ ധാരാവിയെപ്പറ്റി മലയാളത്തിൽ മികച്ച ഒരു കഥ എഴുതില്ലെന്ന്.” അദ്ദേഹം ഇങ്ങനെയാണ്. ആണി ഓരോന്നോരോന്നായാണ് അടിക്കുക. മരിക്കുംവരെ ഞാൻ എം.പി. നാരായണപിള്ളയെ ഒരു മന്ത്രവാദിയായിട്ട് തന്നെയായിരുന്നു കണ്ടത്. അദ്ദേഹം ഒരു മനുഷ്യനായിരുന്നു എന്ന് ഇന്നും എനിക്ക് വിശ്വസിക്കാൻ പ്രയാസമാണ്.
എം.പി. നാരായണപിള്ളയുടെ മാന്ത്രികതയും കൈപ്പറ്റി ഞാൻ ബാന്ദ്രയിൽ ഇറങ്ങി, ഒരു ടാക്സി പിടിച്ച് ധാരാവിയുടെ ഒരതിരിലെത്തി. വർഷങ്ങളായി ധാരാവിയിൽ താമസിക്കുന്ന തിരുനെൽവേലിക്കാരനായ സുഹൃത്ത് നെൽസൻ ദാനിയൽ, നേരത്തേ പറഞ്ഞുറപ്പിച്ചതുപ്രകാരം അവിടെ കാത്തുനിന്നിരുന്നു. ദാനിയേൽ ഉടുത്തിരുന്നത് ഒരു വരയൻ ലുങ്കിയാണ്. കാലിൽ ഒരു സ്ലിപ്പറും. അക്കാലത്ത് ഞാൻ പുറത്തെവിടെയെങ്കിലും പോവുമ്പോൾ കാലിൽ ധരിച്ചിരുന്നത് ഷൂസുകളായിരുന്നു. അതിൽ നോക്കി ദാനിയേൽ പറഞ്ഞു, ഇത് ഊരാതെ അകത്തേക്ക് പോവാൻ പ്രയാസമായിരിക്കും.
ഞാൻ പുറമേനിന്നുകണ്ട ധാരാവിയായിരുന്നില്ല അകമേ. മെയിൻ റോഡിൽനിന്ന് അകത്തേക്കു കടക്കുമ്പോൾ കൊഴുത്ത ചെളി തളം കെട്ടിക്കിടക്കുന്ന വഴിത്താരകൾ. മാഹിമിനും ബാന്ദ്രയ്ക്കും ഇടയിൽ വെട്ടിയ ആടുമാടുകളുടെ തോൽ പുഴുങ്ങി ഉണക്കുന്നിടമാണ്. പച്ചത്തോലിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാംസത്തിന്റെയും രക്തത്തിന്റെയും അവശിഷ്ടങ്ങൾ പുഴുങ്ങിയുണക്കുമ്പോൾ അതിൽനിന്ന് വാർത്തിക്കളയുന്ന വെള്ളത്തിന്റെയും മണം ഏതൊരു മനുഷ്യന്റെയും ശ്വസനേന്ദ്രിയങ്ങളെ വിറപ്പിക്കുന്നതാണ്. ഒരാളോടും ഈ നാറ്റത്തിന്റെ അനുഭവം വാക്കു കളിലൂടെ പറഞ്ഞറിയിക്കാനാവില്ല. തോല് പുഴുങ്ങിയുണക്കിയിട്ട് പോളീഷ് ചെയ്യുന്ന ഇടങ്ങളുടെ ഓരംപറ്റിയ ചതുപ്പുകളിൽനിന്ന് ഒരു ചെറിയ പുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ചോരയും തവിട്ടും ചേർന്ന വർണമാണ് ഒഴുക്കിന്. ആ നിറത്തിന്റെ ശാശ്വതസത്യത്തിൽനിന്ന് അതിയായ ദുർഗന്ധം ഒഴുകിപ്പരക്കുകയാണ്. ഈ ഒഴുക്ക് മാഹിം സ്റ്റേഷനും ബാന്ദ്രയ്ക്കുമിടയിൽ ചെറിയൊരു കറുത്തുകുറുകിയ നദിയായി രൂപാന്തരപ്പെട്ട് പടിഞ്ഞാറൻ കടലിൽ പതിക്കുന്നുണ്ടാവാം. ഈ നാറ്റപ്പുഴയുടെ തീരത്താണ് തുകലിൽത്തീർത്ത ലോകോത്തര സാധനങ്ങൾ നിർമിക്കുന്നത്. ഈ നാറ്റം കടന്നുപോയാൽ പഞ്ചനക്ഷത്ര വ്യാപാരകേന്ദ്രങ്ങളിൽ അത് ഡോളറുകൾ വിളയിക്കുന്നു. അവിടെവെച്ച് അത് ധാരാവിയെ മറക്കുന്നു.
നമ്മൾ പുറമേനിന്നുകാണുന്ന ലോകമല്ല ധാരാവി. ചതുപ്പുനിലങ്ങളുടെ ഓരങ്ങളിൽ കെട്ടിയൊരുക്കിയ ചെറിയചെറിയ മുറികൾ ഓരോന്നും അകത്തേക്ക് തുറക്കുന്ന രാവണൻകോട്ടയാണ്. ചെറിയചെറിയ ഒറ്റമുറികൾ എല്ലാംതന്നെ നമുക്ക് സങ്കല്പിക്കാൻപറ്റാത്ത രീതിയിലുള്ള വ്യവസായ ശാലകളാണ്. ലക്ഷങ്ങളും കോടികളും മറിയുന്ന വൻ വ്യവസായകേന്ദ്രങ്ങൾ. നിർമിതികൾക്ക് ഇവിടെ പരിമിതികളില്ല. നാനാവിധ സാധനസാമഗ്രികൾ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. വേണമെങ്കിൽ അമേരിക്കൻ ഡോളർവരെ ഉത്പാദിപ്പിച്ചുകളയും. മുറികളുടെ വലുപ്പം ചെറുതാ?െണന്നുെവച്ച് ഉത്പാദനവലുപ്പം ചെറുതാവുന്നില്ല. പതിനയ്യായിരത്തിനുമേൽ ഒറ്റമുറി ഫാക്ടറികളുണ്ടെന്ന് കണക്കാക്കുന്നു, ഇവിടെ.
ഖോളി അഥവാ മുക്കുവരുടെ പ്രദേശമായിരുന്ന ഈ ചെറുദ്വീപിൽ ഗുജറാത്തിൽനിന്നുവന്നവരും കൊങ്കൺ പ്രദേശത്തു നിന്നു വന്നവരുമായിരുന്നു ആദ്യം തമ്പടിച്ചത്. ഗുജറാത്തിൽനിന്നുവന്നവർ കളിമൺപാത്രങ്ങൾ ഉണ്ടാക്കുന്നവരായിരുന്നു. തെക്കുനിന്നുവന്ന മുസ്ലിങ്ങൾ തുകൽവ്യാപാരത്തിലും ഉത്തർപ്രദേശിൽനിന്ന് കുടിയേറിയവർ തുണിത്തരങ്ങളിൽ എംബ്രോയിഡറി ചെയ്യുന്ന വ്യാപാരങ്ങളിലും ഏർപ്പെടുന്നവരായിരുന്നു. തമിഴ് കുടിയേറ്റക്കാർ പലഹാരങ്ങളുടെ വ്യാപാരങ്ങൾ തുടങ്ങി. അത് തെക്കേ ഇന്ത്യക്കാരുടെ കേന്ദ്രമായിരുന്ന മാട്ടുംഗയിലൂടെ വൻ വ്യവസായപ്പഴുതുകൾ തുറന്നു. കൈയൂക്കുള്ളവർ അവിടെ അവരുടെ സ്വന്തം സാമ്രാജ്യങ്ങൾ സ്ഥാപിച്ചെടുത്തു. തുടർന്ന് നിരവധി ചാരായം വാറ്റുകേന്ദ്രങ്ങളുണ്ടായി. ടയർ ട്യൂബുകളിൽ അത് നഗരത്തിന്റെ വിവിധസ്ഥലങ്ങളിൽ സുലഭമായി എത്തിച്ചുതുടങ്ങി. ഒരു എത്തുംപിടിയും കിട്ടാത്തത്ര വൻ കച്ചവടമായി അത് പരിണമിച്ചു. പോലീസിനുപിടിക്കാൻ കഴിയാത്ത ദുർഘടമായ ഇടങ്ങളിലായിരുന്നു അത് സ്ഥാപിച്ചിരുന്നത്. കഷ്ടം മറ്റൊന്നല്ല, പോലീസിന് ഉള്ളിൽപ്പോയി പിടിക്കാനുള്ള ശങ്ക അതായിരുന്നു. വിറ്റ് വിഹിതം അനുതാപപൂർവം ചാരായ നിർമാതാക്കൾ പോലീസിന് എത്തിക്കാൻ തുടങ്ങിയതോടെ ആ വ്യാപാരം കുതിച്ചുയർന്നു. താമസംവിനാ വിദേശമദ്യത്തിന്റെയും തനിപ്പകർപ്പുകളുണ്ടായിത്തുടങ്ങി. പോരാ, സ്കോട്ട്ലൻഡിൽ ഉണ്ടാക്കുന്ന മദ്യങ്ങളുടെയും പകർപ്പുകൾ ഇവിടെ നിന്നുംപുറത്തിറങ്ങി.

വിൽക്കാൻവെച്ച ശരീരം, ഉഴുന്നുവട, ഇഡ്ഡലി…
മറ്റൊരു തകർപ്പൻ മേഖല ലൈംഗികത്തൊഴിലിടങ്ങളായിരുന്നു. ചുറ്റും നാറ്റവും അഴുക്കും നിറഞ്ഞുനിന്നെങ്കിലും എല്ലാ നിലകളുടെയും മാംസവിൽപ്പന അവിടെ തിമിർത്താടി. നക്ഷത്രസൗകര്യമുള്ള എണ്ണിയാലൊടുങ്ങാത്ത സ്വകാര്യകേന്ദ്രങ്ങൾ അവിടെ തുറന്നു പ്രവർത്തിച്ചു. കാറിൽ എത്തിയാൽ അഴുക്കുനിറഞ്ഞ ചതുപ്പിൽ നാലുപേർ പല്ലക്കിലെടുത്ത് കേന്ദ്രത്തിലെത്തിക്കുന്ന സംവിധാനങ്ങളും കസ്റ്റമറിന്റെ കീശയുടെ ബലംപോലെ ഉണ്ടായി. മാർക്കറ്റിലെ ഉടഞ്ഞ ശരീരങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു ഈ കേന്ദ്രങ്ങളിൽ വിടർന്നുനിന്ന യൗവനയുക്തകൾ. ചായംതേക്കാത്ത ചുണ്ടുകളും ഉടയാത്ത ശരീരവടിവുകളും നിലനിർത്തിയ അവർ പുകൾപെറ്റവരായി. വൻകിട സേട്ടുമാർ രാത്രിയുടെമറവിൽ ധാരാവിയിൽ വന്നിറങ്ങി ഇവരെ തേടി.
മാംസവ്യാപാരം പലവിധമായിരുന്നു. സേട്ടുമാർക്ക് പലവിധ താത്പര്യങ്ങളും. വിചിത്രമായ കാമകേളികളിൽ ഏർപ്പെടാൻതന്നെ എത്തുന്ന ധാരാളം പേരുണ്ടായിരുന്നു. അതിലൊന്ന്, ട്രാൻസ്ജെൻഡേഴ്സുമായി സമ്പർക്കം ആഗ്രഹിക്കുന്ന പ്രായംമൂത്ത സേട്ടുമാരായിരുന്നു. ഇതിനൊരു പറുദീസയായിരുന്നു ഇവിടം. ഒറ്റനോട്ടത്തിൽ മനസ്സിലാവാത്ത അപൂർവ സുന്ദരികളായ ട്രാൻസ്ജെൻഡേഴ്സ് നൂറുകണക്കിന് ഇവിടെ നിലനിന്നിരുന്നു. എത്ര പൈസകൊടുത്തും അവരെ പ്രാപിക്കാൻ ഭ്രാന്തുപിടിച്ചുനടക്കുന്ന നിരവധി കോടീശ്വരന്മാരും. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും വടക്ക് മേവാടിൽനിന്നും എത്തിയ ട്രാൻസ്ജെൻഡേഴ്സ് മാർക്കറ്റിൽ വളരെ വിലപിടിപ്പുള്ളവരായിരുന്നു. അവർക്കുവേണ്ടി എന്തും കൊടുക്കാൻ തയ്യാറായിനിന്നതോ അൻപതും അറുപതും കഴിഞ്ഞ കോടീശ്വരന്മാരും.
ചതുപ്പിലൂടെ അകത്തേക്ക് കടക്കാൻ ഞാൻ എന്റെ ഷൂസുകൾ ഊരി ദാനിയേലിനു പരിചയമുള്ള ഒരു തമിഴന്റെ തുന്നൽക്കടയിൽ ഏൽപ്പിച്ചിരുന്നു. ഹാ, ഞാൻ മഹത്തായ ആ അഴുക്കിലും ചെളിയിലും ഞെഞ്ചിടിപ്പോടെ നടക്കുകയാണ്. എനിക്ക് കാലിലേക്ക് നോക്കാൻ ആവതില്ല. കറുത്തുകൊഴുത്ത ആ ചെളിയുടെ നാറ്റം അവഗണിച്ചിരിക്കുന്നു. ചതുപ്പിന്റെ ചെളിയും മലമൂത്രങ്ങളുടെ സമ്മിശ്രവും എന്റെ കാൽപ്പാദങ്ങളിലൂടെ മനസ്സിനെ തകർക്കുകയാണ്. ഒറ്റമുറിയുടെ വ്യവസായശാലകൾക്ക് പെട്ടന്നൊരു അറുതിവന്നപ്പോൾ എന്റെ കൂട്ടുകാരൻ നെൽസൻ ദാനിയേൽ ഒരു ചെറിയ കോവിലിന്റെ അല്പപരിശുദ്ധിയിൽ നിന്നു. തമിഴരുടെ ഒരു ദേവാലയമാണ്. ആ സർവവിധ അഴുക്കിന് നടുവിൽ. പുറത്തൊരു പൈപ്പുണ്ട്. ഞാൻ കിട്ടിയ തക്കംനോക്കി പോയി കാലിൽ വെള്ളമൊഴിച്ച് മലവും ചെളിയും കഴുകിയതുകണ്ട എന്റെ വഴികാട്ടി സുഹൃത്ത് അതിന്റെ പ്രത്യക്ഷതമാശയിൽ പരിതപിച്ചു.
നെൽസൻ ദാനിയേൽ എന്നെനോക്കി കണ്ണിറുക്കി ഒരു വളുംബൻ ചിരിയോടെ ചോദിച്ചു. ”നല്ല ചാരായം കിട്ടും വേണോ?” സത്യത്തിൽ ഞാൻ അവന്റെ തണലിൽ മറ്റൊരു പ്രത്യേകലോകത്ത്, പ്രത്യേക നീതിയുടെ ലോകത്താണ്. ഉള്ളിൽക്കടന്ന എനിക്ക് നിയമവും നീതിയും ഒക്കെ പുറംലോകത്താണ്. ഞാനിപ്പോൾ ഇന്ത്യൻ റിപ്പബ്ലിക്കിൽപ്പോലുമല്ല.
എന്റെ ചങ്ങാതിക്ക് അവിടൊക്കെ പരിചയക്കാരുണ്ട്. അവർ അവനെ കുടിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കർട്ടനിട്ട എ.സി. കമ്പാർട്ട്മെന്റുപോലെ ഒന്നിലേക്ക് അവൻ വലിഞ്ഞുകയറി. ഞാൻ പേടിച്ചുപോയിരുന്നു. ആ വൃത്തികെട്ട ചുറ്റുപാടും നാറ്റവും കുറുകിയ മലംനിറഞ്ഞ വഴികളും എന്നെ വിറപ്പിച്ചിരുന്നു. ദാനിയേൽ ഒരു കാൽ കുപ്പി ചാരായം വാങ്ങി സിട്രയിൽ ഒഴിച്ച് രണ്ടു വലിവലിച്ചു. പിന്നെ അവൻ എന്നെ കുടിക്കാൻ പ്രേരിപ്പിച്ചില്ല എന്നത് എനിക്ക് പ്രാണൻ വീണുകിട്ടിയ അനുഭവംപോലെയായിരുന്നു.
പിന്നെ ഞങ്ങൾക്കുമുമ്പിൽ തുറന്നത് മദ്രാസികളുടെ ചില വറവുപുരകളാണ്. എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ നിർമിക്കുകയാണ്. പപ്പടവ്യവസായവുമുണ്ട്. പപ്പടം തടിപ്പലകകളിൽ ഉണ്ടാക്കാൻവെച്ചിരിക്കുന്നതിനുമുമ്പിലൂടെ ഒഴുകുന്ന കറുത്ത ചാലുകളിൽ നിന്ന് ഈച്ചകൾ ആർത്ത് പപ്പടങ്ങളിൽ പറ്റിക്കളിക്കുന്നു. കുറച്ചപ്പുറം ഇഡ്ഡലിയുടെയും ഉഴുന്നുവടയുടെയും ചെറിയ രണ്ടു ഫാക്ടറികളാണ്. രണ്ടുമൂന്നു അലൂമിനിയം ഇഡ്ഡലി ചെമ്പുകളിൽ ഇഡ്ഡലി പുഴുങ്ങുകയാണ്. രണ്ടുതട്ടുകളിൽ നൂറ് ഇഡ്ഡലികൾ പുഴുങ്ങിക്കിട്ടും. നഗരത്തിന്റെ നാനാഭാഗങ്ങളിലും ഈ ഇഡ്ഡലികൾ വിൽക്കപ്പെടുന്നു. ഹോട്ടലുകളിലേക്കും ഇതിന്റെ സപ്ലേ ഉണ്ട്. വലുപ്പംകൂടിയ ഇഡ്ഡലികളാണ് ഹോട്ടലുകളിലേക്ക് കൊടുക്കുന്നത്.
ചതുപ്പിൽ വട്ടത്തിൽ പാകിയൊരുക്കിയ തിട്ടകളിലും ഒറ്റമുറി ഫാക്ടറിയിലും ഇഡ്ഡലിയും ഉഴുന്നുവടകളും കുമിഞ്ഞുകൂടുന്നു. എന്നെ ആകെ ഞെട്ടിച്ചു കൊണ്ട് ഒരു കാഴ്ചവന്നുവീണു. ഒരു ഇഡ്ഡലിച്ചെമ്പ് തുറന്ന് ആദ്യത്തെ തട്ട് ഇറക്കിവെച്ചതിനു തൊട്ടുമുമ്പിലായി മൂന്നു കുട്ടികൾ പരസ്പരം അവരുടെ ഭാഷയിൽ സംസാരിച്ചുകൊണ്ട് മലവിസർജനം നടത്തുന്നു. എം.പി. നാരായണപിള്ള പറഞ്ഞത് ഓർത്തു: ഉഴുന്നുവടയുടെ രുചി.

അധോലോകത്തിന്റെ കോട്ടയിലെ സൗഹാർദം
ഏകദേശം പത്തുലക്ഷത്തോളംപേർ ചെറിയചെറിയ കുടുസുമുറികളിൽ താമസിച്ചുകൊണ്ടാണ് ഇവിടെ ജീവിതത്തോട് മല്ലിടുന്നത്. സർക്കാർ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി ജോലിക്കാരുമൊക്കെ ഇവിടെ ജീവിതം നയിക്കുന്നുണ്ട് എന്നറിയുക. ഇത്രയും പ്രയാസംനിറഞ്ഞ പരിതഃസ്ഥിതികൾ തരണംചെയ്തും ഇവിടെ ജീവിതം അർപ്പിക്കുന്ന മനുഷ്യർക്ക് ധാരാവിയിൽ ഒരു കിടപ്പാടം തരമാക്കാൻ, നരിമാൻപോയന്റിൽ ഒരു വീട് തരമാക്കുന്ന പ്രയാസം നേരിടേണ്ടിവരുന്നു.
അത്യാവശ്യം ഉപയോഗിക്കാനുള്ള കക്കൂസുകൾ എണ്ണത്തിൽ ഗണ്യമായി കുറവായതുകൊണ്ട് ഏഴരവെളുപ്പിനേ പോയിരുന്നു പ്രകൃതിയെ മലിനമാക്കുന്നവരാണ് ഭൂരിപക്ഷവും. മിത്തി നദിയിലേക്ക് ചെന്നുചേരുന്ന വീതിയേറിയ തോടിനു കരയിലൊക്കെ അടുത്തടുത്ത് പണിഞ്ഞ കുടിലുകളാണ്. പാത്രം കഴുകുന്നതും തുണി അലക്കുന്നതും ഈ തോടിന്റെ തിട്ടിൽ ഇരുന്നാണ്. ചെറിയ മുറികളിൽ ഉറങ്ങാൻ രണ്ടും മൂന്നും തട്ടുകളുള്ള ബെർത്ത് ശരിയാക്കിവെച്ചിരിക്കുന്നു. ഒരുപാട് സ്ഥലങ്ങളിൽ കുടിവെള്ള പ്രശ്നം ഉണ്ടെങ്കിലും സമീപത്തുകൂടിയുള്ള പൈപ്പ് ലൈൻ പൊട്ടിച്ച് വെള്ളം സംഭരിക്കുന്നുണ്ട്. എല്ലാ മാസവും ഇതിന്റെ തമ്പുരാന്മാർക്ക് കൈക്കൂലികൊടുക്കണം, കൃത്യമായി. പകൽ കക്കൂസുകളിൽ പോകാൻ ദൂരമുള്ളതിനാൽ പാർസൽ സർവീസാണ് മലവിസർജനത്തിനു സ്വീകരിക്കുന്ന ഒരു മാർഗം. പാർസൽ സർവീസ് എന്നാൽ, മുറിക്കകത്ത് ന്യൂസ് പേപ്പർ വിരിച്ച് അതിനുമുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കക്കൂസിൽ ഇരുന്നിട്ട് അത് മടക്കിക്കെട്ടി ഈ നാറുന്ന വെള്ളമൊഴുകുന്ന തോട്ടിലേക്കെറിയുന്നു. സംഗതി ക്ലീൻ. ഇതാണ് പാർസൽ സർവീസ്. കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഈ നാറുന്ന തോടിന്റെ അതിരിൽ ഇരുന്ന് അപ്പിയിടാം.
എന്തിനാണ് ഇത്ര കഷ്ടതയിലും ആളുകൾ ധാരാവിയെ പ്രാപിക്കുന്നത്? ഇത്രയും സുരക്ഷിതമായ ഒരു അധോലോകം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്നത് സംശയമാണ്. ബ്രസീലിൽ, ന്യൂയോർക്കിൽ, ഹോങ് കോങ്ങിൽ ഒക്കെയും ഇതിനെക്കാൾ വലിയ ചേരിപ്രദേശങ്ങളുണ്ടെങ്കിലും ധാരാവിപോലെ സുരക്ഷിതമായ ഒരിടം ഭൂമിയിൽ മറ്റൊരിടത്തും ഉണ്ടാവില്ല. കണ്ടൽക്കാടുകളുടെ അവസാനം ഒറ്റപ്പെട്ടുനിൽക്കുന്ന ചതുപ്പുനിലങ്ങളുടെ മുകളിൽ അദ്ഭുതകരമായി പടുത്തുയർത്തിയ ഒരു നിഗൂഢതാവളമാണിത്. പ്രയാസം നേരിടാതെ ഉള്ളറകളിലേക്ക് കടക്കാനാവാത്ത ഒരു രഹസ്യഭൂമി. പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. അത് നല്ലപോലെ ധാരാവിക്ക് പ്രതിരോധം തീർത്തിരിക്കുന്നു. സാധാരണ മനുഷ്യരെ ഒരിക്കലും പ്രലോഭിപ്പിക്കാത്ത ജീവിതസാഹചര്യങ്ങളായിട്ടുപോലും ഇവിടെ തമ്പടിച്ച മനുഷ്യരെ അത് ഒരിക്കലും അലട്ടുന്നില്ല. സാധാരണ ജനങ്ങൾ നേരിടുന്ന സാമൂഹിക വ്യവസ്ഥിതികളൊന്നും ഈ പ്രദേശജീവിതത്തിനു നേരിടേണ്ടിവരുന്നില്ല.
മദ്രാസികളുടെ ഒരുകാലത്തെ കാണപ്പെട്ട ദൈവമായിരുന്ന ഒരു ഗുണ്ടാത്തലവന്റെ ഇലക്ട്രിസിറ്റി ബിൽ ഏകദേശം രണ്ടുലക്ഷം രൂപ കടന്നപ്പോൾ ഫ്യൂസൂരാൻ വന്നവനെ കൈകാര്യംചെയ്തിട്ട് ഗുണ്ടാത്തലവൻ ഓഫീസിലേക്ക് ഒരു സന്ദേശം കൊടുത്തുവിട്ടു. ആരാണ് ഫ്യൂസൂരാൻ വരുന്നവൻ അവന്റെയും ഓഫീസറുടെയും കൈകൾ വെട്ടി മിത്തി നദിയിൽ എറിയുമെന്നതായിരുന്നു ആ സന്ദേശം. ഒരാളും പിന്നെ ഫ്യൂസൂരാൻ വന്നില്ല.
ഇവിടെ പുഴുക്കളെപ്പോലെ ജീവിക്കുന്ന മനുഷ്യർക്ക് ആണ്ടിലൊരിക്കൽ കൈവരുന്ന സുദിനങ്ങളായിരുന്നു ഭാദ്രപദ മാസത്തിലെ ഗണേശ ചതുർഥി. ആ പത്തോ പതിനൊന്നോ ദിവസം ധാരാവിയും പരിസരങ്ങളും നിറഞ്ഞാടുന്ന ദിവസങ്ങളാണ്. പ്രിയപ്പെട്ട സിനിമാതാരങ്ങളൊക്കെയും ഇതിൽ പങ്കെടുക്കാറുണ്ട്. ഗുണ്ടാത്തലവൻ വിളിച്ചാൽ ധാരാവിയിൽ എത്താത്ത താരങ്ങളില്ലതന്നെ. ഗുണ്ടാത്തലവന്മാരുടെ ധർമം കൊണ്ടാടാൻ ഈ ഗണേശ ചതുർഥി നീക്കിവെച്ചിരിക്കുന്നു. ഇഷ്ട ആഹാരവും വസ്ത്രവും പണക്കിഴിയും ഇവിടത്തെ പ്രജകൾക്ക് സമ്മാനമായി ആ ദിവസങ്ങളിൽ നൽകപ്പെടുന്നു.
ഇവിടെ ധർമവും അധർമവും കൊള്ളയും കൊലയുമൊക്കെ സമ്മിശ്രമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. കേട്ടതാണ്, ഒരാളെ വകവരുത്തിയാൽ ആ കേസിനൊരു തുമ്പില്ലാതാക്കാൻ ധാരാവിയിൽ ഗുണ്ടാത്തലവന്മാരുടെ അധീനതയിലുള്ളൊരു കോട്ടയുണ്ടുപോലും. ബോഡി അതിൽ തള്ളിയാൽ കഴിയുന്നു, ആ കേസ്. ദൈവം കേസന്വേഷണത്തിന് നേരിട്ടിറങ്ങിവന്നാലും തെളിയിക്കാനാവാത്ത ഇരുട്ടിലായിരിക്കും പിന്നെ അത്.
തെമ്മാടിപ്പിള്ളാരെ കർശനമായി തിരഞ്ഞെടുത്തു പോക്കറ്റടി പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടായിരുന്നു, പലപ്പോഴും. സയൻ, ദാദർ എന്നീ സ്റ്റേഷനുകളായിരുന്നു ഇവർ ആദ്യം പരിശീലിക്കുന്ന വേദി. വടക്കേ ഇന്ത്യയിൽനിന്നുവന്ന ഒരാളായിരുന്നു ഈ പോക്കറ്റടിസംഘത്തെ നയിച്ചിരുന്നത്. പോക്കറ്റടിച്ചുകിട്ടുന്ന തുകയുടെ കമ്മിഷനും ഒരു മാസശമ്പളവും അയാൾ ഇവർക്ക് കൊടുത്തിരുന്നു.
ധാരാവിയുടെ മറ്റൊരു സവിശേഷത അവിടത്തെ സൗഹാർദമാണ്. കോടിക്കണക്കിനു കാശിന്റെ വ്യവസായങ്ങൾ നടക്കുമ്പോഴും അവിടെ ഒരു തൊഴിലാളിപ്രശ്നമോ മുതലാളിപ്രശ്നമോ ഉണ്ടാവുന്നില്ല. എത്രയോ മഹാമാരികൾ വന്നിട്ടും ധാരാവി അസ്തമിക്കുന്നില്ല. അതൊരു വല്ലാത്ത മനുഷ്യബലം തന്നെയാണ്. സ്വാതന്ത്ര്യം കിട്ടി എത്രയോ പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ധാരാവിയെ വികസിപ്പിക്കാൻ ഒരു ഭരണകൂടവും മനസ്സുെവച്ചിട്ടില്ല എന്നതാണ് സത്യം. ഈ കഴിഞ്ഞവർഷങ്ങളിൽ ചേരി പൊളിച്ചുമാറ്റി ഫ്ളാറ്റുകൾ നിർമിച്ച് കുറച്ച് ജനങ്ങൾക്ക് കൈമാറിയെങ്കിലും, കിട്ടിയ ഫ്ളാറ്റുകൾ വാടകയ്ക്കുകൊടുത്തിട്ട് വീണ്ടും ആ ചതുപ്പിൽത്തന്നെ പോയവരുടെ കഥയാണ് കേൾക്കാനാവുന്നത്. ധാരാവിയുടെ വടക്കൻ അതിർത്തിയിലാണ് ബാലാസാഹബ് താക്കറെയുടെ കുടുംബം താമസിക്കുന്നത്. ബാന്ദ്ര ഈസ്റ്റിലെ കലാനഗർ എന്ന പ്രദേശത്ത്. കിഴക്കുവശം സമ്പന്നരുടെയും പഴയ സിനിമാതാരങ്ങളുടെയും പാലി ഹിൽ എന്ന പ്രദേശമാണ്. അതിനും തെക്ക് മാഹിം പ്രദേശത്തിന് അടുത്താണ് പ്രശസ്തമായ ശിവാജി പാർക്ക്. ധാരാവി അദ്ഭുതങ്ങളുടെ ഒരു മാന്ത്രികഭൂമിയാണ്, അതിനുള്ളിൽക്കഴിയുന്ന ജനതയും.
വീണ്ടുമൊരു മഴക്കാലത്ത്
പിന്നീടൊരിക്കൽ രണ്ടാംതവണയും എം.പി. നാരായണപിള്ള എന്നെ വിളിപ്പിച്ചു. ഞാൻ ഹാജരായി. ‘മഴ പിടിച്ചുതുടങ്ങി’ അദ്ദേഹം പറഞ്ഞു: ”ഈ മഴയത്ത് താനൊന്നു ധാരാവിയിൽ പോണം”
അപ്പോഴും അതിൽനിന്ന് ഊരാതിരിക്കാൻ കുറച്ചുപണം കൈയിൽത്തന്നു. ”അവിടെ അകത്തൊന്നും പോവാനാവില്ല തനിക്ക്. എങ്കിലും മഴ വരുമ്പോൾ ധാരാവി എങ്ങനെയാവും എന്ന് മനസ്സിലാക്കാം” -അദ്ദേഹം ഉപദേശിച്ചു. പിറ്റേന്ന് ഞാൻ മഴയിൽ അവിടെ ചെന്നിറങ്ങി. വളരെ പാടുപെട്ട് എന്റെ ചങ്ങാതി നെൽസൻ ദാനിയേലിനെ കണ്ടുപിടിച്ചു.
”എടാ നിനക്കൊന്നും അവിടെ കടക്കാനാവില്ല. തോടും മിത്തി നദിയും ഒക്കെ നിറഞ്ഞിരിക്കുന്നു. സയനിലേക്ക് പോവാനുള്ള റോഡും വെള്ളംകേറി അടഞ്ഞിരിക്കുന്നു” -നെൽസൻ ദാനിയേൽ പറഞ്ഞു.
ഞങ്ങൾ ഒരു സിഗരറ്റും പുകച്ച് ഒരു കടത്തിണ്ണയിൽ നിൽക്കുമ്പോൾ മഴ പൊടുന്നനെ നിന്നു. എന്റെ അരനിക്കർ നോക്കി ദാനിയേൽ ചിരിച്ചു. ”നീ തയ്യാറായിട്ടാണ് ഇത്തവണ വന്നിരിക്കുന്നത്. നിനക്ക് സ്വിമ്മിങ് അറിയാമോ രാധാ?” നെൽസൻ ദാനിയേൽ എന്നെ ഭയപ്പെടുത്തുന്നു.
മഴ താണ്ഡവമാടിയ ഭൂമി ഭയാനകമായിരുന്നു. കലങ്ങിമറിഞ്ഞുവരുന്ന വെള്ളത്തിന് നിറം മാറിയിരിക്കുന്നു. കൊഴുത്ത കറുപ്പുനിറം ഇളം ഓറഞ്ചായിരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും കലർപ്പ് വെള്ളത്തിന്റെ ഒഴുക്കിൽപ്പോലും തിരിച്ചറിയാം. മലവും ചെളിയും കുറെ ഒലിച്ചുപോയിരിക്കുന്നു. പൊതുവേയുള്ള ധാരാവിയുടെ കടുത്തനാറ്റം മഴ കൊണ്ടുപോയിരിക്കുന്നു. തുകൽ അഴുകുന്ന മണം മഴക്കാറ്റിലില്ല.
മുട്ടൊപ്പം വെള്ളത്തിൽ നീന്തി അധികവും വെള്ളം കയറിയ രണ്ടു മൂന്നു കുടിലുകൾക്കരികെ ചെന്നു. മുറിയിലാകെ വെള്ളം ഒഴുകുകയാണ്. ഇതാ എന്റെ ചങ്ങാതി നെൽസൻ ദാനിയേൽ എനിക്ക് കാണിച്ചു തരികയാണ്. ഒരു മുറിയിൽ രണ്ടു പറക്കമുറ്റാത്ത കുഞ്ഞുങ്ങളും അച്ഛനും അമ്മയും. മുറിക്കകത്തേക്ക് ക്രമാതീതമായി വെള്ളം പൊങ്ങുകയാണ്. കുട്ടികളെ ആ നിറയുന്ന വെള്ളത്തിൽനിന്ന് രക്ഷിക്കാനായി മൂന്നു ഡെസ്കുകൾ ഇട്ട് ഒരെണ്ണത്തിനു പുറത്തിരുത്തിയിരിക്കുന്നു. മറ്റൊരു ഡെസ്കിൽ മണ്ണെണ്ണ സ്റ്റൗ കത്തിച്ച് സ്ത്രീ കുത്തിയിരുന്ന് എന്തോ ആഹാരം ഉണ്ടാക്കുന്നു. അത് വിളമ്പി കുട്ടികൾക്ക് പാത്രത്തിൽ കൊടുക്കുമ്പോൾ ഞാൻ കാണുന്നു, ചുവന്ന വിസർജ്യത്തിന്റെ കൂമ്പാരങ്ങൾ ഒഴുകിവന്ന് ആ ഡെസ്കിന് പകുതിയോളം പൊങ്ങിയ മഴവെള്ളത്തിൽ ആടിക്കളിക്കുന്ന കാഴ്ച. അപ്പൻ ഉടനെ മക്കളെ ആഹരിപ്പിച്ചുകൊണ്ട്, അതിനെ ഒരു വടികൊണ്ട് ഒഴുക്കിവിടുന്നു. ഇത് എന്തൊരു ലോകം, എന്തൊരു ജീവിതം!
ഞാൻ നെൽസൻ ദാനിയേലിനോട് ചോദിച്ചു: ”രാത്രി ഇവരെങ്ങനെ കഴിയും മിത്രമേ?”
എന്റെ ചോദ്യം മനസ്സിലായപോലെ ഗൃഹനാഥൻ കാണിച്ചുതരുന്നു. മൂന്നു കിടക്കകളുള്ള ബർത്ത് സൂക്ഷിച്ചിട്ടുണ്ട്. അതിലെ താഴത്തെ രണ്ടും ഇളക്കിമാറ്റി മുകളിലുള്ള ബർത്തിൽ അയാളും ഭാര്യയും കിടക്കും. ഉത്തരത്തിൽ കയറുകെട്ടി കനത്ത തുണികൊണ്ടു തീർക്കുന്ന തൊട്ടിലുകളിൽ കുട്ടികളും. തീർന്നു മഴപ്രശ്നം. മനുഷ്യവിസർജ്യം ഒഴുകിവരുന്നത് മാത്രം തടയാനാവില്ല. അത് സഹിക്കുക. കൂടുതൽ കാണാൻ, കേൾക്കാൻ എനിക്ക് കെല്പില്ലായിരുന്നു.
(മുംബൈയിലെ മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ)
 | Mumbai Dharavi Covid 19 Coronavirus –

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു