Header Ads

കിണറ്റിന്‍ കരയിലെ ബക്കറ്റും തിരഞ്ഞെടുപ്പ് തിരമാലകളും

Written by: Naser K P





ഏതൊരു തട്ടിപ്പിലും അതിനെതിരായ തെളിവുകള്‍ അവശേഷിക്കും എന്നാണു പൊതുവേ കുറ്റാന്വേഷണ വിദഗ്ദര്‍ പറയുന്നത്.

കെഎം ഷാജിയെ യോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ആധാരമായത് ഒരു നോട്ടീസ് ആണ്. ഏതാനും യുഡിഎഫ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നും മുന്‍പ് നടപടിക്ക് വിധേയനായ ഒരു ഉദ്യോഗസ്ഥന്‍ 'പിടിച്ചെടുത്തതാണ്' നോട്ടീസ്. യുഡിഎഫ് പ്രചാരണ നോട്ടീസില്‍ വിവാദ നായകന്‍ ആയ ഉദ്യോഗസ്ഥന്‍ തിരുകി കയറ്റിയതാണ് ഈ നോട്ടീസ് എന്നാണു കെഎം ഷാജി ആരോപിക്കുന്നത്.

ഷാജിക്ക് എതിരെ ഒട്ടേറെ ഗൂഡാലോചനകള്‍ നടക്കുന്നുണ്ട്. തീവ്ര മുസ്ലിം വിഭാഗത്തില്‍ പെട്ട SDPI, ജമാഅത്തെ ഇസ്ലാമി എന്നിവര്‍ പരസ്യമായി തന്നെ ഷാജിക്ക് എതിരെ പരസ്യമായ പ്രചാരണം നടത്തുന്നുണ്ട്.
ഈ വിഷയത്തില്‍ എന്റെ നിരീക്ഷണങ്ങള്‍ ഞാന്‍ പങ്കു വയ്ക്കുന്നു.


1. നോട്ടീസിന്റെ ശൈലി
യുഡിഎഫ് ഇറക്കിയതായി ആരോപിക്കപ്പെട്ട ലഘുലേഖ ആദ്യം നമുക്ക് വായിച്ചു നോക്കാം.
'കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചു നേരം നിസ്‌കരിച്ചു നമുക്ക് വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ കെ മുഹമ്മദ് ഷാജി എന്ന കെ എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. (ഹുജൂറാത്ത് 49:06)'
അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനം ഇല്ല എന്ന ഐസിസ് നിലപാട് പുലര്‍ത്തുന്ന ആരെങ്കിലും കേരളത്തില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. കടുത്ത വര്‍ഗീയത പുലര്‍ത്തുന്ന ആളുകള്‍ പോലും ഇത്തരം പരാമര്‍ശം നടത്താറില്ല. പ്രാഥമിക വായനയില്‍ പോലും 'പണി കൊടുക്കുക' എന്ന ഉദ്യേശത്തില്‍ എഴുതിയ വാക്കുകള്‍ ആയിട്ടാണ് ഇസ്ലാമിക വിഷയങ്ങളില്‍ പ്രാഥമിക ധാരണയെങ്കിലും ഉള്ള ആര്‍ക്കും മനസ്സിലാകുക.
'അഞ്ചു നേരം നിസ്‌കരിച്ചു നമുക്ക് വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ' എന്നതാണ് അടുത്ത പ്രയോഗം. എന്തായാലും നോട്ടീസ് എഴുതിയ ആള്‍ ഇസ്ലാമിക സമൂഹത്തില്‍ ജീവിക്കുന്ന എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങളുമായി വലിയ ബന്ധം ഒന്നും ഇല്ലാത്ത ആളാവും എന്ന് തോന്നുന്നു. ഇസ്ലാമിലെ സല, അഥവാ നമസ്‌കാരം എന്നത് വ്യക്തിപരമായ ആരാധനയാണ്. ഒരാള്‍ നിസ്‌കരിച്ചു മറ്റുള്ളവര്‍ക്ക് കാവല്‍ തേടേണ്ടതായ ഒരു സംഭവവും ഇസ്ലാമില്‍ ഇല്ല. ഓരോ വ്യക്തിയും അവരവരുടെ കാര്യമാണ് മഹ്ഷറയില്‍ പറയേണ്ടത് എന്നതാണ് ഇസ്ലാമിലെ അടിസ്ഥാന അദ്ധ്യാപനം തന്നെ. കേട്ടുകേള്‍വി അടിസ്ഥാനമാക്കി നോട്ടീസ് ഇറക്കിയതു കൊണ്ടാവണം ഇത്തരം സാങ്കേതിക കാര്യങ്ങളില്‍ തിരക്കഥാകൃത്ത് കൂടുതല്‍ ശ്രദ്ധിച്ചിട്ടില്ല.
ഇനിയാണ് അടുത്ത അബദ്ധം. സൂറത്തുല്‍ ഹുജൂറാത്ത് ആരോ റഫര്‍ ചെയ്തതാണ്. പെട്ടെന്നു തന്നെ മൊബൈലില്‍ തപ്പി എടുത്തു. അതിനാല്‍ എഴുതിയപ്പോള്‍ ചെറിയ ഒരു തെറ്റ് പറ്റി. ഹുജൂറാത്ത് 49:06 എന്നാണു നോട്ടീസില്‍. സത്യത്തില്‍ ഇങ്ങനെ ഒരു നമ്പര്‍ തന്നെയില്ല. ഹുജൂറാത്ത് 49:06 എന്ന് ആരും എഴുതാറില്ല. ഒന്നുകില്‍ സൂറ ഹുജൂറാത്ത് ആയത്ത് 06 എന്ന് എഴുതും. അല്ലെങ്കില്‍ വി.ഖുറാന്‍ 49:06 എന്ന് എഴുതും. നോട്ടീസില്‍ ഉള്ളത് ബൈബിള്‍ വാക്യങ്ങള്‍ എഴുതുന്ന ശൈലിയില്‍ ആണ്.
ഉദാഹരണമായി ബൈബിളില്‍ മത്തായി 25:03 'ബുദ്ധിയില്ലാത്തവര്‍ വിളക്ക് എടുത്തപ്പോള്‍ എണ്ണ എടുത്തില്ല.'
എന്ന് എഴുതുമ്പോള്‍ മത്തായിയുടെ സുവിശേഷം ഇരുപത്തി അഞ്ചാം അധ്യായം മൂന്നാം വാക്യം ആണ്.
സൂറത്തും ആയതും ഒന്നും അറിയാത്ത ഇരിട്ടിയിലെ ഏതെങ്കിലും ജൂതന്‍ ആവാം നോട്ടീസ് ഉണ്ടാക്കിയത് എന്ന് ന്യായമായും സംശയിക്കണം.


2. നോട്ടീസ് ഇറക്കിയത് ആര് 

ജഗദീഷിന്റെ ഒരു സിനിമയിലെ 'ഊമ കത്ത്' ഇങ്ങനെയാണ് അവസാനിക്കുന്നത്.

'.... അതിനാല്‍ മര്യാദക്ക് ഞങ്ങള്‍ പറയുന്നത് അനുസരിച്ചാല്‍ വെറുതെ വിടാം, എന്ന് കൃഷ്ണന്‍ കുട്ടി ചേട്ടന്റെ ആരാധകര്‍..'
ഇതോടെ കത്ത് എഴുതിയത് കൃഷ്ണന്‍ കുട്ടി ചേട്ടന്‍ പറഞ്ഞിട്ട് ആണെന്ന് മറ്റേ ആള്‍ക്ക് മനസ്സിലാവണം എന്നതാണ് കിണറ്റില്‍ ഇറങ്ങിയ ബുദ്ധി. ഇവിടെ നോട്ടീസിന്റെ കീഴില്‍ നല്ല സുന്ദരമായ അക്ഷരത്തില്‍ പ്രിന്റ് ചെയ്തത് ഇങ്ങനെ.
'പ്രിന്റിംഗ് ആണ്ട് പബ്ലിഷിംഗ് : ഇന്ത്യന്‍ ഓവര്‍സീസ് കോണ്ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി'

എന്താല്ലേ പുത്തി!

വര്‍ഗീയ പ്രചാരണം ഉള്ള നോട്ടീസ്. ആ നോട്ടീസില്‍ കോണ്ഗ്രസ് കമ്മറ്റിയുടെ പേരും വയ്ക്കുക. എന്നിട്ട് വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് പി എം മനോരമയുടെ കൊച്ചു വീടിന്റെ പുറകുവശത്തെ മുറിയില്‍ നിന്നും നോട്ടീസ് കണ്ടെടുക്കുക!


സമ്മേയ്ച്ച്


3 . സ്ഥിതി വിവരകണക്കുകള്‍
മണ്ഡലത്തില്‍ മുസ്ലിം ജനസംഖ്യ Edit മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ആണ്. കണ്ണൂര്‍ നഗരത്തിന്റെ സമീപ പ്രദേശമായ ഇവിടെ മുസ്ലിങ്ങള്‍ പൊതുവേ സാമ്പത്തികമായി മെച്ചപ്പെട്ടവരും യുഡിഎഫ് അനുഭാവികളും ആണ്. മുസ്ലിങ്ങള്‍ അധികവും ലീഗ്-കോണ്ഗ്രസ് പാനല്‍ വോട്ടുകള്‍ തന്നെയാണ്. ലീഗോ കോണ്‍ഗ്രസ്സോ ഏത് കുറ്റിചൂലിനെ നിര്‍ത്തിയാലും അവര്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ വോട്ടു ചെയ്യൂ. മുസ്ലിങ്ങള്‍ മോശമല്ലാത്ത ഒരു ശതമാനം ഗള്‍ഫില്‍ ഉള്ള ഒരു പ്രദേശവും ആണ് ഇത്.

ഹിന്ദുക്കളില്‍ നായര്‍/നമ്പ്യാര്‍ വിഭാഗങ്ങളില്‍ പരസ്യ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ തോത് കുറവാണ് എങ്കിലും ഭൂരിപക്ഷവും കോണ്ഗ്രസ് അനുഭാവികള്‍ ആണ്. അത് കഴിഞ്ഞാല്‍ സിപിഎമ്മും, നേരിയ ഒരു ന്യൂനപക്ഷം ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്നവരും ആണ്.
സിപിഎം വോട്ട് പ്രധാനമായും തിയ്യ വിഭാഗത്തില്‍ നിന്നാണ്. ക്ഷേത്രങ്ങളിലും മറ്റും സിപിഎമ്മിന് തന്നെയാണ് കാര്യമായ സ്വാധീനം ഉള്ളത്. സവര്‍ണ്ണ സമുദായ അംഗങ്ങള്‍ ആയ കോണ്ഗ്രസ് അനുഭാവികളും, സംഘ പരിവാര്‍ പ്രവര്‍ത്തകരും സജീവമായ ക്ഷേത്രങ്ങളും ഉണ്ട്.
അഴീക്കോട്, ചിറക്കല്‍, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകള്‍ അടങ്ങിയതാണ് അഴീക്കോട് നിയമസഭാ മണ്ഡലം.

ഇതില്‍ അഴീക്കോട് പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ആണ്. അഴീക്കല്‍, പൊയ്ത്തുംകടവ് എന്നീ രണ്ടു വാര്‍ഡുകള്‍ ആണ് ലീഗ് പ്രതിനിധികള്‍ ഉള്ളത്. മൈലാടത്തടം, മൊളോളം, ചക്കരപ്പാറ, ആറാംകോട്ടം എന്നീ വാര്‍ഡുകള്‍ ആണ് കോണ്ഗ്രസ് നേടിയത്, നീര്‍ക്കടവില്‍ ബിജെപിയും ഒഴിച്ചാല്‍ ബാക്കി എല്ലാം ഇടതു മുന്നണിയാണ് വിജയിച്ചത്.


ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് സിപിഎം ആണ് ഭരിക്കുന്നത്, ലീഗിന് രണ്ടു പ്രതിനിധികള്‍ ആണ് അവിടെ. വളപട്ടണം കോണ്ഗ്രസ് ഭരിക്കുന്നു, ലീഗിന് രണ്ടു പ്രതിനിധികള്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നാടായ നാറാത്ത് പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം. പുഴാതി, സെന്‍ട്രല്‍ ജയില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്ന് എന്നിവ പിന്നീട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭാഗമായി. ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ നോക്കിയാല്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുമുള്ള സിപിഎം പ്രതിനിധികള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. ഇത് സിപിഎം മുസ്ലിങ്ങളെ തഴഞ്ഞത് കൊണ്ടൊന്നുമല്ല. അവിടത്തെ സാമുദായികമായ രാഷ്ട്രീയ ചായ്വുകള്‍ അതില്‍ നിന്ന് തന്നെ വ്യക്തമാണ്. മുസ്ലിങ്ങള്‍ മഹാ ഭൂരിപക്ഷവും യുഡിഎഫിന്റെ കൂടെയാണ് അവിടെ. അവിടെ ആരെ നിര്‍ത്തിയാലും മുസ്ലിങ്ങള്‍ അധികവും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യും.


4. മുന്‍ തിരഞ്ഞെടുപ്പുകള്‍
അഴീക്കോട് മണ്ഡലം ഉണ്ടായത് 1977 ഇല്‍ ആണ്. 1977 ഇല്‍ പൊതുവേ കോണ്ഗ്രസ് തരംഗം വീശിയടിച്ച സമയത്ത് അവിടെ ജയിച്ചത് സിപിഎമ്മിലെ ചടയന്‍ ഗോവിന്ദന്‍ ആയിരുന്നു.
1980 പി ദേവൂട്ടി - സിപിഎം 

1982 പി ദേവൂട്ടി - സിപിഎം 

1987 ഇല്‍ ആണ് ഈ മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുന്നത്. അന്ന് സിപിഎം വിട്ട എം വി രാഘവന്‍ വഴി ഈ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. സംസ്ഥാനം മൊത്തം സിപിഎം തരംഗം ആഞ്ഞു വീശിയ സമയത്താണ് എംവി രാഘവന്‍ സിപിഎമ്മിന്റെ ഇപി ജയരാജനെ കടപുഴക്കി ആ സീറ്റ് നേടിയത്.

രാഘവന്‍ 41629 വോട്ടും, ഇപി ജയരാജന്‍ 40240 വോട്ടും നേടി.


1991 യുഡിഎഫ് സംസ്ഥാന ഭരണത്തിലേക്ക് വന്നപ്പോള്‍ അഴീക്കോട് പക്ഷെ ഇപി ജയരാജന്‍ വിജയിച്ചു. സിഎംപി യിലെ സിപി മൂസാന്‍ കുട്ടിയെ ആണ് ഇപി തോല്പിച്ചത്. ഇപി ക്ക് 51466 വോട്ടും, മൂസാന്‍ കുട്ടിക്ക് 43757 വോട്ടും കിട്ടി.


1996 ഇല്‍ ടികെ ബാലന്‍ - സിപിഎം

2001 ഇല്‍ ടികെ ബാലന്‍ - സിപിഎം 

2005 ഇല്‍ ഉപതിരഞ്ഞെടുപ്പിള്‍ എം പ്രകാശന്‍ മാസ്റ്റര്‍ - സിപിഎം 
2006 ഇല്‍ എം പ്രകാശന്‍ മാസ്റ്റര്‍ - സിപിഎം


തുടര്‍ന്ന് അപ്രതീക്ഷിതമായിട്ടാണ് 2011 ഇല്‍ കെഎം ഷാജി അവിടെ വിജയിക്കുന്നത്. ലീഗില്‍ തന്നെ ഷാജിക്ക് എതിരെ നിലപാട് ഉള്ളതിനാല്‍ ഷാജി തോല്‍ക്കും എന്നായിരുന്നു എല്ലാവരും കണക്ക് കൂട്ടിയിരുന്നത്.


2011 ഇലെ തിരഞ്ഞെടുപ്പ് ഫലം ഇതായിരുന്നു.

കെ എം ഷാജി (ലീഗ്) - 55077 വോട്ട് 

എം പ്രകാശന്‍ മാസ്റ്റര്‍ (സിപിഎം) - 54584
എംകെ ശശീന്ദ്രന്‍ (ബിജെപി) - 7540
നൌഷാദ് പുന്നക്കല്‍ (സുടാ സ്വത) 2935
കെ എം ഷാജി (സ്വത) - 602


ഈ വിജയം യുഡിഎഫ് കേന്ദ്രങ്ങളെ അടക്കം എല്ലാവരെയും ഞെട്ടിച്ചു. വയനാട്ടില്‍ നിന്നും വന്ന ഒരാള്‍ കണ്ണൂരിലെ സിപിഎം കോട്ടയില്‍ ജയിച്ചു കയറുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സത്യത്തില്‍ അന്നത്തെ തിരഞ്ഞെടുപ്പില്‍ കെ എം ഷാജിയുടെ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ അല്ല സിപിഎം അവിടെ ചര്‍ച്ച പോലും ആക്കിയത്, അയാള്‍ ലീഗ് സ്ഥാനാര്‍ഥിയാണ് എന്നതായിരുന്നു പ്രധാന ചര്‍ച്ച. സമാനമായ രീതിയില്‍ പൊതിഞ്ഞു വര്‍ഗീയത പറയുന്ന പരിപാടി സിപിഎം പല സ്ഥലത്തും നടത്താറുണ്ട്. തിരൂരങ്ങാടിയില്‍ ആന്റണി മത്സരിച്ചപ്പോള്‍ സിപിഎം ചെയ്തതിനു ഞാന്‍ തന്നെ ദൃക്‌സാക്ഷിയാണ്.

ജനപ്രതിനിധി എന്ന നിലയില്‍ പാര്‍ട്ടി ഭേതപ്പെട്ട പ്രകടനം തന്നെയാണ് കെ എം ഷാജി അവിടെ കാഴ്ച വച്ചത്. അതിനാല്‍ 2016 ഇല്‍ കെ എം ഷാജിയെ തന്നെ യുഡിഎഫ് അവിടെ മത്സരിപ്പിച്ചു. രാഘവനെ സിപിഎം തെരുവുകള്‍ തോറും വേട്ടയാടുന്ന സമയത്ത് ഒരു വിദ്യാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാര്‍ അവിടെ സിപിഎം സ്ഥാനാര്‍ഥിയായി അവതരിച്ചു. പല കേസുകള്‍ നേരിടുകയും ഭാവിയില്‍ ഒട്ടേറെ കേസുകള്‍ വരാനിരിക്കുകയും ചെയ്യുന്ന എംവി നികേഷ് കുമാര്‍ ഒരു ജനപ്രതിനിധി ആയാല്‍ നിയമ നടപടികളില്‍ നിന്നും കുറെ കാലം തെന്നി മാറാം എന്ന് കരുതിയാവണം മത്സരത്തിന് ഇറങ്ങിയത്.


2016 ഇലെ തിരഞ്ഞെടുപ്പ് ഫലം ഇതായിരുന്നു.
കെ എം ഷാജി (ലീഗ്) - 63082 വോട്ട് 

നികേഷ് കുമാര്‍ (സിപിഎം) - 60795

എംകെ ശശീന്ദ്രന്‍ (ബിജെപി) - 12580
നൗഷാദ് പുന്നക്കല്‍ (SDPI) - 1705
പി കെ രാഗേഷ് (കോണ്‍ വിമതന്‍) - 1518
എം ജോസഫ് ജോണ്‍ - (വെല്‍ഫെയര്‍) - 687


ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രചാരണം മറ്റൊരു തരത്തില്‍ ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാജി ലീഗുകാരന്‍ ആണെന്ന പൊതിഞ്ഞ പ്രചാരണം മുസ്ലിം വോട്ട് കണ്‍സോളിഡേറ്റ് ചെയ്യാന്‍ കാരണമായി എന്ന വിലയിരുത്തല്‍ ഉണ്ടായതിനാല്‍ ഇപ്രാവശ്യം ഷാജി സംഘ പരിവാര്‍ അനുഭാവി എന്നായിരുന്നു പ്രചരണം. സുടാപ്പി അനുഭാവികള്‍ എന്തായാലും അരിവാളിന് വോട്ടു ചെയ്യില്ല എന്നതിനാല്‍ സിപിഎം പൊതുവേ സുടാപ്പി സ്ഥാനാര്‍ത്തി നൌഷാദ് പുന്നക്കലിനെ അനുഭാവ പൂര്‍ണ്ണമായിട്ടാണ് സമീപിച്ചത്. ബിജെപി സ്ഥാനാര്‍ഥി എംകെ ശശീന്ദ്രന്‍ തന്റെ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കോണ്ഗ്രസ് വിമതന്‍ ആയ പി കെ രാഗേഷിനു സിപിഎം എല്ലാ പിന്തുണയും നല്‍കി. ഷാജിക്ക് ലഭിക്കാമായിരുന്ന ആയിരത്തി അഞ്ഞൂറില്‍ അധികം വോട്ടുകള്‍ രാഗേഷ് നേടി. കൂട്ടത്തില്‍ രണ്ട് ഡമ്മി കെ എം ഷാജിമാരും. എന്നിട്ടും കെ എം ഷാജി 2287 വോട്ട് ഭൂരിപക്ഷം നേടി വിജയിച്ചു.


5. എന്താണ് കെ എം ഷാജി 

മുസ്ലിം ലീഗില്‍ കൃത്യമായ മതേതര നിലപാട് പുലര്‍ത്തുകയും അത് വളരെ ശക്തമായി തന്നെ പ്രസംഗിച്ചു ഫലിപ്പിക്കുകയും ചെയ്യുന്ന കെ എം ഷാജിക്ക് ജാതി മത ഭേതമെന്യ സമൂഹത്തിന്റെ പിന്തുണയുണ്ട്. ഷാജിയുടെ ഏറ്റവും കടുത്ത എതിരാളികള്‍ സിപിഎമ്മും സുടാപ്പികളും ആണ്. അതിനാല്‍ ഷാജിക്ക് എതിരായ ഏതൊരു നീക്കത്തിനും സുടാപ്പി-കമ്മി ഭായി ഭായി ഐക്യം ഉണ്ടാവുക തന്നെ ചെയ്യും.

'കേരള നിയമ സഭയില്‍ ആദ്യമായിട്ടല്ല സംഘ പരിവാര്‍ അംഗം ഉണ്ടാകുന്നത്' എന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ SDPI, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ പ്രതികരിച്ചത്. കെ എം ഷാജി സംഘ പരിവാര്‍ അനുഭാവിയും, കഴിഞ്ഞ നിയമസഭയില്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നു എന്നും ആയിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്.


കെ എം ഷാജിയോട് തീവ്ര മുസ്ലിം സംഘടനകളുടെ നിലപാട് എന്താണ് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്.


6. ആരാണ് എംവി നികേഷ്‌കുമാര്‍


സാധാരണ തമിഴ് നാട്ടില്‍ ഒക്കെ കാണുന്ന തനി ഷോമാന്‍ പ്രചാരണം ആണ് നികേഷ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുറത്തെടുത്തത്. കിണറില്‍ ഇറങ്ങി വെള്ളം കോരുന്നത് പോലെയുള്ള നാലാം കിട കളികള്‍ ആയിരുന്നു നികേഷ് നടത്തിയത്.
തൊടുപുഴയിലെ ലാലിയാ ജോസഫിന്റെ പരാതിയില്‍ പൊലീസ് നികേഷിനെതിരെ വഞ്ചനാക്കേസില്‍ കുറ്റപത്രം നല്‍കി. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിശ്വാസ വഞ്ചനയും ക്രിമിനല്‍ ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളും ഉണ്ട്. തൊടുപുഴ പൊലീസ് നല്‍കിയ കുറ്റപത്രം വിശദപരിശോധനയ്ക്ക് ശേഷം കോടതി അംഗീകരിക്കുകയും ചെയ്തു. ഐപിസി പ്രകാരം 120ബി, 406, 465, 467, 468, 341 എന്നീ വകുപ്പുകളാണ് തൊടുപുഴ പൊലീസ് ചുമത്തിയിരിക്കുന്നത്.
12 കോടിരൂപ തട്ടിയെടുത്തു എന്ന ആരോപണവമാണ് നികേഷിനെതിരെ ഉയര്‍ന്നിരിക്കുന്നത്. നയാപൈസ കൈയില്‍ ഇല്ലാതെ ഇന്ത്യാവിഷന്‍ ചാനല്‍ വിട്ടിറങ്ങിയ ശേഷമാണ് നികേഷ് റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങാന്‍ പുറപ്പെട്ടത്. ഇതിനായി പലരില്‍ നിന്നുമായി പണം സ്വരൂപിക്കുകയായിരുന്നു നികേഷ്. ഇങ്ങനെ പലരോടും ഓഹരി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും ഓഹരി നല്‍കാതെയും ഓഹരി തട്ടിപ്പിലൂടെ സ്വന്തം പേരിലാക്കുകയും ചെയ്തുവെന്നാണ് നികേഷിനെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചാനലിന്റെ മുന്‍ വൈസ് ചെയര്‍മാനായിരുന്ന ലാലിയ ജോസഫ് നല്‍കി പരാതിയാണ് നികേഷിനെ കുടുക്കിയത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങാന്‍ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നല്‍കിയിരുന്നു. ഇത് കൂടാതെ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകള്‍ ഈടുനല്‍കുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനല്‍ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിര്‍മ്മിച്ചത്.


പിന്‍കുറി: 

ഇതുമായി ബന്ധപ്പെട്ടു ഇന്നത്തെ കോടതി വിധിയും ഏതാനും മണിക്കൂറില്‍ ഉണ്ടായ സ്റ്റേ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കേസിന്റെ പൊതു പരിതസ്ഥിതികള്‍ ആണ് ഇവിടെ വിശദീകരിച്ചത്.
ഈ കേസില്‍ വിജയിക്കാന്‍ എംവി നികേഷ് കുമാര്‍ ഒരുപാട് പ്രാവശ്യം കിണറ്റില്‍ ഇറങ്ങി വെള്ളം കോരേണ്ടി വരും എന്നാണു തോന്നുന്നത്..



Kerala High Court Verdict against K M Shaji

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.