Header Ads

സ്ത്രീ പുരുഷ സമത്വം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്ന്


എഴുതിയത് സുരേഷ് സി. പിള്ള


ഒരിക്കല്‍ ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ എഴുതി

'ഭാര്യ, അവരുടെ വീട്ടില്‍ പോയതിനാല്‍ രണ്ടു ദിവസമായി ഭക്ഷണം ഹോട്ടലില്‍ നിന്നാണ്'. 

നമ്മളില്‍ പലരും ഇതിലെ സ്ത്രീ വിരുദ്ധത കാണില്ല. കാരണം, നാം ജനിച്ചു വീണ സമൂഹം അങ്ങിനെയാണ്. 

ഉമ്മറത്തിരിക്കുന്ന പുരുഷന് പ്രഭാതത്തില്‍ കട്ടന്‍ കാപ്പി കൊടുത്തു കൊണ്ടാണ് ഒരു ശരാശരി മലയാളി വീട്ടമ്മയുടെ ദിവസം ആരംഭിക്കുന്നത് തന്നെ. 

പിന്നെ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, നാലുമണി ക്കാപ്പി, ഡിന്നര്‍ ഇവയൊക്കെ ഉണ്ടാക്കുന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം ആണെന്നാണ് സമൂഹവും ആചാരങ്ങളും നമ്മളെ പഠിപ്പിക്കുന്നത്. 

ഈ കാര്യത്തില്‍ മാത്രം എല്ലാ മതങ്ങളും ഒറ്റക്കെട്ടാണ്. 

സ്ത്രീ സമത്വത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്ന നേതാവിന്റെ വീട്ടില്‍ ചെന്നാല്‍ അവിടെയും അടുക്കളയില്‍ പോയി ചായ ഉണ്ടാക്കി കൊണ്ടു വരുന്നത് നേതാവായിരിക്കില്ല. 

ഓണക്കാലങ്ങളില്‍ പത്ര മാദ്ധ്യമങ്ങളില്‍ ശ്രദ്ധിച്ചിട്ടുണ്ടാവും, ജനനായകന്റെ ഓണം ഉണ്ണുന്ന ഇലയില്‍, ചോറു വിളമ്പുന്ന സഹധര്‍മ്മിണിയെ. 

ഇതിലെ സ്ത്രീ വിരുദ്ധതയും നാം തിരിച്ചറിയില്ല. 

അവര്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന പടം ഇട്ടാല്‍ അതൊരു നല്ല മെസ്സേജ് അല്ലെ?

അതു പോലെ ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് 

'മോളുടെ കല്യാണം ആയി, ഇപ്പോള്‍ പാചകം ഒക്കെ കുറച്ചു കുറച്ചായി പഠിപ്പിച്ചു കൊടുക്കുന്നു.' 

ഇതില്‍ അസ്വാഭാവികത നമുക്ക് തോന്നില്ല. 

തോന്നുമോ? 

ഇല്ല. 

എന്നാല്‍ 'മോന്റെ കല്യാണം ആയി, പാചകം ഒക്കെ അവനെ പഠിപ്പിക്കണം.' 

എന്ന് ഒരമ്മയോ അച്ഛനോ പറഞ്ഞാല്‍ നമ്മളില്‍ ചിരി പൊട്ടില്ലേ? 

ശരിക്കും പറഞ്ഞാല്‍ ഓരോ പൗരനും അടുക്കള ജോലി പങ്കിട്ടാണ് സ്ത്രീ പുരുഷ സമത്വം തുടങ്ങേടത്, അല്ലാതെ ലേഖനം എഴുതിയിട്ടോ, കവല പ്രസംഗം നടത്തിയോ അല്ല. 

നമ്മുടെ സിനിമകളും TV പ്രോഗ്രാമ്മുകളും സ്ത്രീയെ അടുക്കളയില്‍ തളച്ചിരിക്കുകയാണ്. 

സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ ഉള്ള ഭാഗം അഭിനയിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത നടന്‍മ്മാര്‍, സ്ത്രീയെ Stereotype (സാധാരണമായ സ്ഥിരസങ്കല്പം) ചെയ്യുന്ന ഭാഗങ്ങളില്‍ ക്കൂടി അഭിനയിക്കില്ല എന്ന് പറയണം. 

ഉദാഹരണത്തിന് ഭാര്യയോട് 

'ഇന്നെന്താ ഡിന്നറിന്?'

അല്ലെങ്കില്‍ വിരുന്നുകാര്‍ വരുമ്പോള്‍

'അകത്തു പോയി ഒരു ചായ കൊണ്ട് വരൂ' 

തുടങ്ങിയ സിനിമയില്‍/ TV യില്‍ സാധാരണയായി സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ കൂടി ഇല്ലാതാക്കണം. 

മകനെ അടുക്കളയില്‍ കയറ്റി ജോലി ചെയ്യിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ, അവനിലുള്ള പുരുഷാധിപത്യം പതിയെ അവസാനിക്കാന്‍ തുടങ്ങും. 

മകനെ അടുക്കളയില്‍ കയറ്റിയാല്‍ മാത്രം പോരാ, എച്ചില്‍ പാത്രങ്ങള്‍ കൂടി കഴുകിക്കാന്‍ പഠിപ്പിക്കണം. 

മകളും ഉണ്ടെങ്കില്‍ അടുക്കള ജോലി കൊടുക്കുമ്പോള്‍ ഒരു തരത്തില്‍ ഉള്ള വേര്‍തിരിക്കലും കാണിക്കരുത്. 

അതായത് 

'മോന്‍ കറിക്കറിയൂ, മോള്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകൂ, തുടങ്ങിയ രീതിയില്‍ ഒരു വേര്‍ തിരിവും കാണിക്കാതെ ഇരിക്കണം. 

സ്ത്രീയെ അടക്കി വാഴാന്‍ ഉള്ളതല്ല എന്ന ബോധവും ഒരു സഹവര്‍ത്തിത്വ മനോഭാവവും ഉണ്ടായിക്കൊള്ളും. 

അങ്ങിനെ ഒരു സംസ്‌കാരം ആണ് വളര്‍ന്നു വരേണ്ടത്. 

നമ്മള്‍ സംസ്‌കാരം എന്ന് ഇപ്പോള്‍ പഠിച്ചു വച്ചിരിക്കുന്ന പലതും സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ ആണ്. 

സംസ്‌കാരം, കുടുംബ ബന്ധം എന്ന പേരില്‍ നമ്മളെ തളച്ചിടാന്‍ ശ്രമിക്കുന്നതും സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ ആണ്.

അതിപ്പം ഏതു മതത്തില്‍ ആയാലും.

വിപ്ലവം തുടങ്ങേണ്ടിയതും അടുക്കളയില്‍ തന്നെ, 

'അച്ഛന്‍ കഴിച്ച ആ എച്ചില്‍ പാത്രം എന്തിനാണ് അമ്മ കഴുകുന്നത്' എന്നുള്ള ചോദ്യത്തില്‍ നിന്നാവണം അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്.

അമ്മയും 'ഇന്നു മുതല്‍ ഈ വീട്ടില്‍ അവരവരുടെ എച്ചില്‍ പാത്രങ്ങള്‍ അവനവന്‍ തന്നെ കഴുകണം' എന്ന് പറഞ്ഞാവണം അമ്മയുടെ അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്.

അതു കൊണ്ട് മകളെ മാത്രമല്ല മകനെയും കൂടി അടുക്കളയില്‍ കയറ്റണം. മുറ്റം അടിക്കാന്‍ ശീലിപ്പിക്കണം. ചപ്പാത്തി പരത്താന്‍ പഠിപ്പിക്കണം, കഞ്ഞി വയ്പ്പിക്കണം. കറികള്‍ എല്ലാം ഉണ്ടാക്കാന്‍ പഠിപ്പിക്കണം, ആഹാരം കഴിച്ച പാത്രം കഴികിക്കണം. 

പുരുഷന്‍ മാരോട്, ഈ കുക്കിങ് അത്ര പ്രയാസം ഉള്ള കാര്യമല്ല കേട്ടോ? 

അമേരിക്കയിലെ പ്രശസ്തമായ Napa Valley restaurant ന്റെ ഉടമയും, പ്രശസ്ത പാചക വിദഗ്ദനും ആയ Thomas Keller പറഞ്ഞത് Once you understand the foundations of cooking - whatever kind you like, whether it's French or Italian or Japanese - you really don't need a cookbook anymore. 

അതായത് പാചകത്തിന്റെ ബാല പാഠങ്ങള്‍ പഠിച്ചാല്‍ ലോകത്തിലുള്ള ഏത് വിഭവവും കൂക്ക് ചെയ്യാം. 

എന്റെ സ്വന്തം അനുഭവം കൂടിയാണിത്.

പറഞ്ഞു വന്നത് അടുക്കള സ്ത്രീക്കു മാത്രമുള്ള സ്ഥലമല്ല. 

സ്ത്രീ പുരുഷ സമത്വം തുടങ്ങേണ്ടത് സ്വന്തം വീട്ടിലെ അടുക്കളയില്‍ നിന്നാണ്. Gender equality should start from your own kitchen. 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.