"ആപ് ജൈസാ കോയീ മേരി സിന്ദഗി മേ ആയേ....'' മാലാഖയായിരുന്നു നാസിയ ഹസന്‍
ആശുപത്രി മോര്‍ച്ചറിയില്‍ നാസിയ ഹസ്സന്‍ വിറങ്ങലിച്ചു കിടക്കുമ്പോള്‍, പുറത്ത് ഒരു `യുദ്ധ'ത്തിന് കോപ്പുകൂട്ടുകയായിരുന്നു ബന്ധുജനം. മകളുടെ ഭൗതിക ശരീരം നിരുപാധികം വിട്ടുകിട്ടണമെന്ന് മാതാപിതാക്കള്‍; വിട്ടുകൊടുക്കില്ലെന്ന് ഭര്‍ത്താവ്. മൂന്നാഴ്ചയിലേറെ നീണ്ട നിയമയുദ്ധത്തില്‍ ഒടുക്കം ജയിച്ചത് മാതാപിതാക്കള്‍ തന്നെ. പക്ഷേ തോറ്റത് നാസിയയായിരുന്നു. മരണശേഷവും തന്റെ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കില്ലെന്ന് സങ്കല്‍പ്പിച്ചിരിക്കില്ലല്ലോ, ജീവിതം തന്നെ സ്‌നേഹഗീതമാക്കി മാറ്റിയ പാട്ടുകാരി.
ഒരൊറ്റ പാട്ടു കൊണ്ട് ഒരു സാംസ്‌കാരിക കലാപം തന്നെ സൃഷ്ടിച്ച ഗായികയാണ് നാസിയ ഹസ്സന്‍. ബിദ്ദുവിന്റെ സംഗീതത്തില്‍ `ഖുര്‍ബാനി'ക്ക് (1980) വേണ്ടി നാസിയ പാടിയ ``ആപ് ജൈസാ കോയീ മേരി സിന്ദഗി മേ ആയേ ബാത് ബന്‍ ജായെ'' എന്ന പാട്ട് എണ്‍പതുകളിലെ ഇന്ത്യന്‍ യുവതയുടെ ഹൃദയഗീതമായിരുന്നു. ശരാശരി ഇന്ത്യക്കാരന്റെ സംഗീതാസ്വാദന ശീലം തന്നെ മാറ്റിമറിച്ച ഗാനം. നാസിയയുടെ വേറിട്ട ശബ്ദവും ആലാപനവും നാടൊട്ടുക്കും തരംഗമായത് ഞൊടിയിടയിലാണ്. സമാന്തരമായ ഒരു സംഗീതധാരക്ക് തന്നെ തുടക്കമിട്ടു അത്. `ഖുര്‍ബാനി'ക്ക് പിറകെ വേറെയും ജനപ്രിയ പോപ്പ് ഗാനങ്ങള്‍ പാടി പുറത്തിറക്കി നാസിയ . ലക്ഷക്കണക്കിന് വിറ്റഴിഞ്ഞ ആല്‍ബങ്ങള്‍. പക്ഷേ അധികം നീണ്ടില്ല ആ സ്വപ്നസഞ്ചാരം. 1990 കളുടെ അവസാനത്തോടെ ശ്വാസകോശ അര്‍ബുദത്തിന്റെ രൂപത്തില്‍ വിധി നാസിയയെ വേട്ടയാടിത്തുടങ്ങുന്നു. ശരീരവും ശാരീരവും ഒരുപോലെ തളര്‍ന്നുപോയ ഘട്ടം. ഭാഗ്യവശാല്‍ നാസിയയുടെ മനസ്സിനെ ആ തളര്‍ച്ച ബാധിച്ചതേയില്ല. സ്‌നേഹദൂതുമായി സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു അവര്‍. സംഗീതത്തിനപ്പുറവും ജീവിതമുണ്ടെന്ന് തെളിയിക്കുകയായിരുന്നു പഴയ പോപ്പ് രാജകുമാരി. വിടവാങ്ങി പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നാസിയ ഓര്‍ക്കപ്പെടുന്നത് ഗായികയായി മാത്രമല്ല, യാഥാസ്ഥിതികര്‍ക്കും മത മൗലിക വാദികള്‍ക്കുമെതിരെ പൊരുതിയ "വിപ്ലവകാരി''യായിക്കൂടിയാണ്.
ലണ്ടനില്‍ സ്ഥിരതാമസമാക്കിയ പാക് ദമ്പതികളാണ് നാസിയയുടെ മാതാപിതാക്കള്‍. മകള്‍ അറിയപ്പെടുന്ന പാട്ടുകാരിയായി വളരണമെന്ന് ആഗ്രഹിച്ച ബഷീറും മുനീസയും ഒരു വിരുന്നില്‍ വെച്ച് നാസിയയെ ബോളിവുഡ് സംവിധായകനും നടനുമായ ഫിറോസ് ഖാന് പരിചയപ്പെടുത്തുന്നു. പതിനാലുകാരിയുടെ പാട്ടുകേട്ട ഫിറോസിന് കൗതുകം. അത്ര വലിയ റേഞ്ച് ഉള്ള ശബ്ദമല്ല. പക്ഷേ കുസൃതി കലര്‍ന്ന ഒരു ആകര്‍ഷണീയതയുണ്ടതിന്; മേമ്പൊടിക്ക് നേര്‍ത്ത അനുനാസികത്വവും. പുതിയ ചിത്രത്തിലേക്ക് പോപ്പ് ശൈലിയിലുള്ള ഗാനം പാടാന്‍ ആളെ തിരയുകയായിരുന്ന ഫിറോസ് പിന്നെ സംശയിച്ചില്ല. സുഹൃത്ത് കൂടിയായ ഇന്‍ഡി പോപ്പ് സംഗീതജ്ഞന്‍ ബിദ്ദുവിന് നാസിയയെ പരിചയപ്പെടുത്തുന്നു അദ്ദേഹം. ഇനി വേണ്ടത് പാടാനൊരു പാട്ടാണ്. നേരത്തെ താന്‍ തന്നെ ചിട്ടപ്പെടുത്തി റ്റീനാ ചാള്‍സ് പാടി ഹിറ്റാക്കിയ `ഡാന്‍സ് ലിറ്റില്‍ ലേഡി' എന്ന പോപ്പ് ഗാനത്തിന്റെ ചുവടുപിടിച്ചു പുതിയൊരു ഈണം തയ്യാറാക്കുന്നു ബിദ്ദു. പല്ലവി എഴുതിയതും ബിദ്ദു തന്നെ. പക്ഷേ ``ബാത് ബന്‍ ജായേ'' എന്ന പഞ്ച് ലൈന്‍ ഉള്‍പ്പെടെ അനുപല്ലവിയും ചരണവും എഴുതി പൂര്‍ത്തിയാക്കിയത് കവിയായ ഇന്ദീവര്‍. ലണ്ടനില്‍ നടന്ന റെക്കോര്‍ഡിംഗിനും ഉണ്ടായിരുന്നു സവിശേഷതകള്‍. ആദ്യമായി 24 ട്രാക്കില്‍ റെക്കോര്‍ഡ് ചെയ്ത ഹിന്ദി ചലച്ചിത്ര ഗാനം. ബാക്കിംഗ് ട്രാക്ക് എന്ന സങ്കേതത്തിലൂടെ ഡബിള്‍ ഇഫക്ടോടെയാണ് ആ ഗാനം ശ്രോതാക്കളെ തേടിയെത്തിയത്. സ്വാഭാവികമായും ഇന്ത്യയിലെയും പാകിസ്ഥാനിലെയും യുവതലമുറ എളുപ്പം ആ ഗാനത്തിന്റെ ആരാധകരായി; വേറിട്ട ആ ശബ്ദത്തിന്റെയും.
`ഖുര്‍ബാനി'യിലെ മറ്റു പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് കല്യാണ്‍ജി ആനന്ദ്ജിയാണ്. അമീത് കുമാറും കഞ്ചനും പാടിയ `ലൈലാ മേ ലൈല' എന്ന ഗാനമായിരിക്കും പടത്തിന്റെ മുഖ്യ ആകര്‍ഷണം എന്നായിരുന്നു ഫിറോസ് ഖാന്റെ കണക്കുകൂട്ടല്‍. പക്ഷേ പടമിറങ്ങിയപ്പോള്‍ കഥ മാറി. "ആപ് ജൈസാ''യുടെ കണ്ണഞ്ചിക്കുന്ന വര്‍ണ്ണപ്പൊലിമയില്‍ മറ്റെല്ലാ ഗാനങ്ങളും നിഷ്പ്രഭം. തൊട്ടുപിന്നാലെ സഹോദരന്‍ സോഹെബുമായി ചേര്‍ന്ന് `ഡിസ്‌കോ ദീവാനേ' എന്ന ഇന്‍ഡി പോപ്പ് ആല്‍ബം പുറത്തിറക്കുന്നു നാസിയ. ലോകമെമ്പാടുമായി എട്ടരക്കോടിയോളം കോപ്പി വിറ്റഴിഞ്ഞു ഈ ആല്‍ബം. വില്‍പ്പനയില്‍ മാത്രമല്ല വിവാദങ്ങളിലും മുന്‍പിലായിരുന്നു ഡിസ്‌കോ ദീവാനേ. 1981 ല്‍ ഈ ആല്‍ബത്തിന്റെ മ്യൂസിക് വീഡിയോ പാക്കിസ്ഥാന്‍ ടെലിവിഷന്‍ ആദ്യമായി സംപ്രേക്ഷണം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുവാക്കള്‍ ഹൃദയപൂര്‍വം ആല്‍ബത്തെ വരവേറ്റപ്പോള്‍, പാരമ്പര്യ വാദികള്‍ ചൊടിച്ചു. ``ബൂം ബൂം'' എന്ന ആല്‍ബം കൂടി പുറത്തുവന്നതോടെ വിമര്‍ശനം രൂക്ഷമായി. വധഭീഷണികള്‍ വരെ നേരിട്ടുതുടങ്ങി കൂടപ്പിറപ്പുകള്‍. നാസിയയുടെ മ്യൂസിക് വീഡിയോയില്‍ അശ്ലീലത്തിന്റെ അതിപ്രസരം കണ്ട സിയാ ഉല്‍ ഹഖിന്റെ ഭരണകൂടം വിചിത്രമായ ഒരുത്തരവ് പുറപ്പെടുവിച്ചത് അക്കാലത്താണ്: ആല്‍ബം പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ദൃശ്യങ്ങളില്‍ നാസിയയുടെ അരയ്ക്ക് താഴേക്കുള്ള ഭാഗം കണ്ടുകൂടാ. വീഡിയോകളില്‍ നിന്ന് അതോടെ നസിയയുടെ നൃത്തച്ചുവടുകള്‍ അപ്രത്യക്ഷമാകുന്നു. പാട്ടിന്റെ ജനപ്രീതിയെ അത് തരിമ്പും ബാധിച്ചില്ല എന്നത് മറ്റൊരു കാര്യം.
1988 ല്‍ വിമാനാപകടത്തില്‍ ജനറല്‍ സിയ മരിച്ചതോടെ നാസിയ -- സോഹെബുമാരുടെ കഷ്ടകാലത്തിനും അറുതിയായി. കലാസാംസ്‌കാരികരംഗത്ത് `ഉദാരവത്ക്കരണ'ത്തിന്റെ വാതിലുകള്‍ തുറന്നിടാന്‍ തയ്യാറായി പുതിയ പാക് ഭരണകൂടം. നാസിയ തുടങ്ങിവെച്ച വിപ്ലവത്തിന്റെ തുടര്‍ച്ചയെന്നോണം പാകിസ്ഥാനില്‍ പോപ്പ് - റോക്ക് ബാന്‍ഡുകളുടെ നീണ്ട നിര രംഗത്തെത്തുന്നത് ഇക്കാലത്താണ്. പക്ഷേ അപ്പോഴേക്കും നാസിയയുടെ സുവര്‍ണ്ണകാലം ഏറെക്കുറെ അസ്തമിച്ചു തുടങ്ങിയിരുന്നു. യങ് തരംഗ്, ഹോട്ട് ലൈന്‍, ക്യാമറ ക്യാമറ എന്നീ ആല്‍ബങ്ങള്‍ക്കൊന്നും `ഡിസ്‌കോ ദീവാനേ'യുടെ മാജിക് ആവര്‍ത്തിക്കാനായില്ല.നാസിയയുടെ സ്വകാര്യ ജീവിതത്തിലുമുണ്ടായി അപശ്രുതികളുടെ വേലിയേറ്റം. മിര്‍സ ഇഷ്തിയാഖ് ബേഗുമായുള്ള വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലെത്തിക്കഴിഞ്ഞിരുന്നു. ധനാഢ്യനായ ബേഗിന് ഭാര്യയുടെ സംഗീതപ്രതിഭയില്‍ വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല. മാനസികമായി മാത്രമല്ല ശാരീരികമായും ഭര്‍ത്താവ് പീഢിപ്പിക്കാന്‍ തുടങ്ങിയതോടെ ജീവിതം മടുത്തു നാസിയക്ക്. പതുക്കെ സംഗീതത്തില്‍ നിന്ന് അകന്നു തുടങ്ങി നാസിയ; സംഗീതം നാസിയയില്‍ നിന്നും. 1991 ല്‍ ശ്വാസകോശാര്‍ബുദം സ്ഥിരീകരിക്കപ്പെടുക കൂടി ചെയ്തതോടെ ആ അകല്‍ച്ച പൂര്‍ണ്ണമായി.
പക്ഷേ അത്രയെളുപ്പം തളരുന്ന പ്രകൃതമായിരുന്നില്ല നാസിയയുടേത്. പാക് സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും അനീതിക്കുമെതിരായ സന്ധിയില്ലാ സമരമായി മാറി അവരുടെ ശിഷ്ടജീവിതം. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ലഹരിവിരുദ്ധ യജ്ഞത്തിലും അനാഥശിശുക്കളുടെ പുനരധിവാസ പദ്ധതികളിലുമെല്ലാം രോഗപീഡകള്‍ മറന്ന് വിശ്രമമില്ലാതെ പങ്കാളിയായി നാസിയ . മാരകമായ അര്‍ബുദത്തെയും ദാമ്പത്യ ജീവിതത്തിലെ പീഡന പര്‍വത്തെയും അസാമാന്യമായ ഇച്ഛാശക്തി കൊണ്ട് അതിജീവിക്കുന്നതെങ്ങിനെ എന്ന് തെളിയിക്കുകയായിരുന്നു അവര്‍. മകന്‍ ആരിസിന്റെ ജനനത്തിനു തൊട്ടു പിന്നാലെയാണ് വിവാഹമോചനം തേടി നാസിയകോടതിയെ സമീപിച്ചത്. അനുകൂല വിധി വരുമ്പോഴേക്കും രോഗശയ്യയില്‍ ആയിക്കഴിഞ്ഞിരുന്നു അവര്‍. മരണശേഷവും നാസിയയുടെ ദുരിതപര്‍വം അവസാനിച്ചില്ല എന്നതാണ് സത്യം. മൃതദേഹം വിട്ടുകിട്ടണമെന്നായിരുന്നു മുന്‍ ഭര്‍ത്താവിന്റെ ആവശ്യം. പക്ഷേ കോടതി അത് അനുവദിച്ചില്ല.. വടക്കന്‍ ലണ്ടനിലെ ഹെന്‍ഡന്‍ ഇസ്ലാമിക് സെന്റര്‍ ശ്മശാനത്തില്‍ നാസിയയുടെ സംസ്‌കാരചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ അനുവദിക്കണമെന്ന ബേഗിന്റെ അപേക്ഷയും കോടതി തള്ളി. തീര്‍ന്നില്ല. മകന്റെ സംരക്ഷണച്ചുമതലക്ക് വേണ്ടിയായിരുന്നു ബേഗിന്റെ അടുത്ത പോരാട്ടം. അവിടെയും ജയിച്ചത് നാസിയയുടെ മാതാപിതാക്കള്‍ തന്നെ.നാസിയയുടെ മകന്‍ ആരിസിനെ വളര്‍ത്തിയത് അവരാണ്. 2000 ഓഗസ്റ്റ് 13 ന് മുപ്പത്തഞ്ചാം വയസ്സില്‍ ലണ്ടനിലെ നോര്‍ത്ത് ഫിഞ്ചിലി ഹോസ്പിറ്റലില്‍ നാസിയഅര്‍ബുദത്തിന് കീഴടങ്ങുമ്പോള്‍ ആശുപത്രിക്കിടയ്ക്കക്കരികെ ഒന്നും മനസ്സിലാകാതെ പകച്ചു നിന്ന മൂന്നു വയസ്സുകാരന് ഇന്ന് പ്രായം 21. അമ്മ പിന്നിട്ട പോരാട്ടവഴികളെ കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കി വരുന്നതേയുള്ളൂ ആരിസ്. ആ പോരാട്ടങ്ങളുടെ തുടര്‍ച്ച തന്നെയായിരിക്കും തന്റെ ജീവിതമെന്ന് ആരിസ് ഒരു അഭിമുഖത്തില്‍ പറഞ്ഞുകേട്ടത് അടുത്തിടെയാണ്.
"നാസിയ മരിച്ചിട്ടില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.''-- സോഹെബിന്റെ വാക്കുകള്‍. ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ `സിഗ്‌നേച്ചര്‍' എന്ന ആല്‍ബത്തില്‍ സഹോദരി അവസാനമായി പാടിയ അപ്രകാശിത ഗാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് 52 കാരനായ സോഹെബ്. സംഗീതവും സ്‌നേഹവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ തന്നെ എന്ന് പാക്ക് ജനതയെ പഠിപ്പിച്ചത് നാസിയയാണ്. ആ പാഠം വരുംതലമുറകളിലേക്ക് പകരുവാനാണ് സോഹെബിന്റെ ശ്രമം. ആയുഷ്‌കാലം മുഴുവന്‍ അനീതിക്കെതിരെ പോരാടിയ സഹോദരിയുടെ പേരില്‍ സോഹെബ് തുടങ്ങിയ നാസിയ ഹസ്സന്‍ ഫൗണ്ടേഷന്‍ ഇന്ന് ലോകത്തെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന ക്ഷേമസംഘടനകളില്‍ ഒന്നാണ്. "മേ ഇന്‍സാന്‍ ഹൂം ഫരിഷ്ത നഹി'' (ഞാന്‍ ദേവതയല്ല; കേവലമൊരു മനുഷ്യസ്ത്രീ മാത്രം) എന്ന് പാടിയ സഹോദരിയെ വിനയത്തോടെ തിരുത്തുന്നു സോഹെബ് ഹസ്സന്‍: ``നസിയ വെറുമൊരു മനുഷ്യജന്മം ആയിരുന്നില്ല; ദേവദൂതി തന്നെയായിരുന്നു. സ്‌നേഹച്ചിറകുകളിലേറി ഭൂമിയില്‍ വന്ന മാലാഖ...''
Tags: Nasia Hassan, Nasia Hassan Foundation, Signature, Mirsa Ishtiakh
അഭിപ്രായങ്ങളൊന്നുമില്ല