പന്തളം യുക്തിയനുസരിച്ചാണെങ്കിൽ താജ് മഹലിന്റ ഉടമസ്ഥ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെയുണ്ട്...
നിശാന്ത് പരിയാരം
ഇത് സുല്‍ത്താന ബീഗം.
ഇന്ത്യയുടെ അവസാന ചക്രവര്‍ത്തിയും അവസാന മുഗള്‍ ചക്രവര്‍ത്തിയും ആയിരുന്ന ബഹദൂര്‍ ഷാ സഫറിന്‍റെ പേരക്കുട്ടിയുടെ മകന്‍ മുഹമ്മദ് മിര്‍സ ബെദര്‍ ബുക്തിന്‍റെ ഭാര്യ.
അതായത് രാജഭരണം/ചക്രവര്‍ത്തി ഭരണം അവസാനിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇന്‍ഡ്യന്‍ യൂണിയന്‍റെ സുല്‍ത്താന/ചക്രവര്‍ത്തിനി ആയിരിക്കേണ്ടയാള്‍.
ഇവരുടെ ഭര്‍ത്താവ് മിര്‍സ ബെദര്‍ ബുക്ത് 1980-ല്‍ മരിച്ചു.
ഇന്ന് ഇവരുടെ കുടുംബം കൊല്‍ക്കത്തയിലെ ഹൗറയിലെ വളരെ ദരിദ്രമായ ഒരു ചേരിയില്‍ താമസിക്കുന്നു.
വെറും രണ്ടു മുറികള്‍ മാത്രമുള്ള ഒരു ചെറിയ വീട്ടീലാണ് ഇവരും ഇവരുടെ അവിവാഹിതയായ ഒരു മകളും താമസിക്കുന്നത് (മൊത്തം ആറു മക്കളാണ്.
അഞ്ചു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും). ഇവരുടെ വീടിനും അയല്‍ക്കാരുടെ വീടുകള്‍ക്കുമായി ഒരു പൊതു അടുക്കളയാണുള്ളത്.
സര്‍ക്കാര്‍ പ്രതിമാസം 6000 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും ശക്തവും ഏറ്റവും സമ്പന്നവുമായ രാജവംശമായിരുന്ന, ഒരു കാലത്ത് ലോക ജനസംഖ്യയിലെ നാലിലൊന്നിന്‍റെ മേല്‍ ഭരണാധികാരം ഉണ്ടായിരുന്ന മുഗള്‍ രാജവംശത്തിലെ പിന്തുടര്‍ച്ചക്കാരി ഇന്ന് ജീവിക്കാനായി സ്ത്രീകള്‍ക്കുള്ള തുണി വില്‍ക്കുന്നു തെരുവില്‍.
മുന്‍പ് ഒരു ചെറിയ ചായക്കട നടത്തിയിരുന്നു ഉപജീവനത്തിനായി.
പന്തളം യുക്തി അനുസരിച്ച് ആഗ്രയിലെ താജ്മഹലും ഡല്‍ഹിയിലെ ചെങ്കോട്ടയുമെല്ലാം ബീഗം സുല്‍ത്താനയുടെ കുടുംബത്തിന് അവകാശപ്പെട്ടതാണ്.
കാരണം അതെല്ലാം അവരുടെ ഭര്‍ത്താവിന്‍റെ പൂര്‍വ്വികരായ മുഗള്‍ രാജാക്കന്‍മാര്‍ പണികഴിപ്പിച്ചതാണ്.
PS: ബാബറില്‍ തുടങ്ങി ഔറംഗസീബിന്‍റെ കാലം വരെ ഉത്തരേന്ത്യ അടക്കമുള്ള പ്രദേശങ്ങള്‍ അടക്കിവാണ മുഗള്‍ രാജവംശത്തിന്‍റെ പ്രൗഢി ഔറംഗസീബിന്‍റെ മരണത്തോടെ ഇല്ലാതായി.
ബഹദൂര്‍ ഷാ സഫറിന്‍റെ കാലമായപ്പോഴേക്കും മുഗള്‍ ഭരണം ഡല്‍ഹിയില്‍ മാത്രമായി ഒതുങ്ങി.
ഏറെക്കുറെ ആചാരപരമായ പദവി മാത്രമുണ്ടായിരുന്ന ചക്രവര്‍ത്തിയായിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ കാലത്ത് ബഹദൂര്‍ ഷാ സഫര്‍.
1857-ലെ ശിപായി ലഹളയില്‍ പങ്കെടുത്തു എന്ന കുറ്റമാരോപിച്ച് 1858-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ അവസാന മുഗള്‍ ചക്രവര്‍ത്തിയെ ബര്‍മ്മയുടെ (ഇന്നത്തെ മ്യാന്‍മാര്‍) തലസ്ഥാനമായ റംഗൂണിലേക്ക് (ഇന്നത്തെ യാംഗോണ്‍) നാടുകടത്തി. പ്രവാസത്തില്‍ ആയിരിക്കെ 1862-ല്‍ അദ്ദേഹം മരണമടഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല