Header Ads

തിയേറ്ററിലെ ലൈംഗിക അതിക്രമം അമ്മയുടെ അറിവോടെ: തൃത്താലക്കാരി കാമുകിയും അറസ്റ്റില്‍



എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. അമ്മയുടെ അറിവോടെയാണ് കുട്ടിക്കു നേരെ പീഡനം നടന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഇന്നലെ പിടിയിലായിരുന്നു. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണ്ണായക മൊഴികള്‍ പൊലീസിന് ലഭിച്ചത്.

അമ്മയ്‌ക്കൊപ്പം ഇരിക്കുമ്പോഴാണ് കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടന്നത്. അമ്മയുടെ മൗനാനുവാദത്തോടെയാണ് മൊയ്തീന്‍കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. മൊയ്തീന്‍കുട്ടിയുടെയും സ്ത്രീയുടെയും പേരില്‍ പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഇന്ന് ഹാജരാക്കും. കുട്ടിയെ മൊയ്തീന്‍ മുന്‍പും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതും അമ്മയുടെ അറിവോടെയായിരുന്നു.


ദുബായിലും ഷൊര്‍ണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി മൊയ്തീന്‍കുട്ടി. റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ഇയാളുടെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന ഈ സ്ത്രീയുമായി കുറേക്കാലമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്ലസ്ടു, ഡിഗ്രി ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ കൂടി ഈ സ്ത്രീക്കുണ്ട്. ഇവര്‍ വാടക കൊടുക്കാതെയാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതെന്നാണ് സൂചന. മറ്റ് രണ്ട് പെണ്‍മക്കളുടെ മൊഴിയും പൊലീസ് എടുക്കും. ഇവര്‍ പീഡനത്തിന് ഇരയായോ എന്ന് മനസ്സിലാക്കാനാണ് ഇത്. അങ്ങനെ വന്നാല്‍ പുതിയ കേസും എടുക്കും.

പോക്‌സോ നിയമത്തിലെ ആറ്, ഏഴ് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ ഗൗരവമുള്ള നാല്, അഞ്ച് വകുപ്പുകള്‍കൂടി ചുമത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കുട്ടി ഗുരുതരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന സൂചന ലഭിച്ച സാഹചര്യത്തിലാണിത്. പെണ്‍കുട്ടിയെ റെസ്‌ക്യു ഹോമിലേക്കു മാറ്റിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി കുട്ടിയുടെ മൊഴിയെടുക്കും. കുട്ടിയുടെ അമ്മയുടെ മൊഴിയും ചൈല്‍ഡ് ലൈന്‍ എടുക്കുന്നുണ്ട്. സംഭവം പൊലീസില്‍ അറിയിക്കാന്‍ തയ്യാറായ തീയേറ്റര്‍ ഉടമയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ തീയേറ്ററിലെത്തി അഭിനന്ദിച്ചു.


എടപ്പാളിലെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 18ന് ആണ് സംഭവം നടന്നത്. തിയേറ്ററിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ 'മാതൃഭൂമി ന്യൂസ്' ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ മൊയ്തീന്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. തിയേറ്റര്‍ ഉടമകള്‍ ചൈല്‍ഡ്‌ലൈന്‍ മുഖേന പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. സംഭവത്തില്‍ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്‌ഐ. കെ.ജെ. ബേബിയെ അന്വേഷണവിധേയമായി തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി. എം.കെ. അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മുസ്ലിം ലീഗിന്റെ പ്രവാസിസംഘടനയായ കെ.എം.സി.സിയുടെ നേതാവാണ് അറസ്റ്റിലായ പാലക്കാട്, തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി. യുവതിക്കും കുഞ്ഞിനുമൊപ്പം എത്തിയയാള്‍ ഇരുവരെയും പീഡിപ്പിച്ചതു തീയറ്ററിലെ സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നാണു വ്യക്തമായത്. എടപ്പാള്‍ ഗോവിന്ദ തീയറ്ററില്‍ ഫസ്റ്റ്‌ഷോ കാണാന്‍ പ്രതി എത്തിയത് ആഡംബരവാഹനത്തിലാണ്. 45 വയസ് തോന്നിക്കുന്ന യുവതിയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. സിനിമ കാണുന്നതിനിടെ ഇയാള്‍ ഇരുവരെയും പീഡിപ്പിച്ചു. ഇയാള്‍ക്കു വഴങ്ങിക്കൊടുത്ത സ്ത്രീ, കുട്ടിയെ പീഡിപ്പിക്കുമ്പോഴും എതിര്‍ത്തില്ല.

സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ട തീയറ്റര്‍ ജീവനക്കാര്‍ അന്നുതന്നെ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന്, ചൈല്‍ഡ്‌ലൈന്‍ ഏപ്രില്‍ 26നു പൊലീസിനെ സമീപിച്ചു. എന്നാല്‍, പരാതി ചങ്ങരംകുളം പൊലീസ് പൂഴ്ത്തി. ചാനലില്‍ ദൃശ്യങ്ങള്‍ വന്നതോടെ ഇന്നലെ വൈകിട്ടു ഷൊര്‍ണൂര്‍ ഡിവൈ.എസ്പിയും പൊന്നാനി സിഐയും ചേര്‍ന്ന് ഷൊര്‍ണൂരില്‍നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

18ന് ഫസ്റ്റ് ഷോയ്ക്കാണ് തിയേറ്ററില്‍ മൊയ്തീന്‍കുട്ടിയും മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയും അവരുടെ പത്തുവയസ്സുകാരിയായ മകളും എത്തിയത്. ബെന്‍സ് കാറിലായിരുന്നു ഇവര്‍ വന്നത്. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ഇയാള്‍ സ്ത്രീയുടെയും കുട്ടിയുടെയും ദേഹത്ത് ഒരേസമയം തഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് അറിഞ്ഞിട്ടും സ്ത്രീ അനങ്ങിയില്ല. കുട്ടിയാണെങ്കില്‍ സംഭവത്തിന്റെ ഗൗരവമറിയാത്ത അവസ്ഥയിലും. രണ്ടരമണിക്കൂര്‍ മുഴുവന്‍ ബാലികയെ പ്രതി ഉപദ്രവിച്ചു. തിയേറ്ററിനുള്ളിലെ സി.സി.ടി.വി. ക്യാമറയിലാണ് വ്യക്തതയുള്ള ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വിവരം മലപ്പുറം ചൈല്‍ഡ്‌ലൈനില്‍ അറിയിച്ചു. എന്നാല്‍ മുതലാളിയെ പിടിക്കേണ്ടെന്നായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ നില്‍ക്കകള്ളിയില്ലാതെ മുതലാളിയെ കസ്റ്റഡിയില്‍ എടുത്തു.

പൊലീസുകാര്‍ക്കെതിരേയും അന്വേഷണം

സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ക്കൊപ്പം രേഖാമൂലം പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി. മോഹനദാസ് ഉത്തരവിട്ടു. സംഭവം മലപ്പുറം ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പെണ്‍കുട്ടിയെ പീഡിപ്പിച്ച സമ്പന്നനും പെണ്‍കുട്ടിയെ അയാള്‍ക്കരികിലെത്തിച്ച സ്ത്രീയും ഒരുപോലെ കുറ്റക്കാരായതിനാല്‍ ഇരുവരെയും പ്രതികളാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പീഡനവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വയമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് നടപടി.

...................................................................................................................
Child rape in Edapal cinema theatre, Moideenkutty is arrested for molesting child in cinema theatre, Moideen molested the child with the consent of her mother, Source: Marunadan Malayali, Malayalam News, Thamasoma


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.