Header Ads

വരാപ്പുഴ കസ്റ്റഡി കൊലപാതകം: കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മജിസ്‌ട്രേറ്റ് കാണാന്‍ വിസമ്മതിച്ചെന്ന പോലീസ് വാദവും തെറ്റ്



വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ പോലീസ് വീണ്ടും പ്രതിക്കൂട്ടില്‍. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെന്ന പോലീസിന്റെ പരാതിയാണ് തെറ്റാണെന്നു തെളിഞ്ഞിരിക്കുന്നത്. ഇതോടെ, വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ പോലീസ് വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്. സംഭവത്തില്‍ പറവൂര്‍ മജിസ്‌ട്രേറ്റിനെതിരെ പോലീസ് നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് ഹൈക്കോടതിയുടെ അന്വേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഭവത്തില്‍ മജിസ്‌ട്രേറ്റിനു വീഴ്ച പറ്റിയിട്ടില്ലെന്നും ശ്രീജിത്തിനെ കാണാന്‍ മജിസ്‌ട്രേറ്റ് വിസമ്മതിച്ചുവെന്ന പോലീസ് വാദം തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിക്കുക മാത്രമാണ് പോലീസ് ചെയ്തത്. വാസുദേവന്റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഏഴാം തിയതി ശ്രീജിത്തിനെ പറവൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയെങ്കിലും അദേഹം കാണാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഇക്കാര്യം ചുണ്ടിക്കാട്ടി പോലീസ് എസ്.പി. എവി. ജോര്‍ജിന് പരാതി നല്‍കുകയും ഈ പരാതി അദേഹം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറുകയും ചെയ്തു. 

ഏഴാം തിയതി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചെന്നാണ് പോലീസ് പറയുന്നത്. പക്ഷേ, റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് എട്ടാം തിയതിയാണ്. ഈ വൈരുധ്യവും പോലീസിന് തലവേദനയാകുന്നു. കസ്റ്റഡിയില്‍ എടുത്തയാളെ ഒരു മജിസ്‌ട്രേറ്റ് വിസമ്മതിച്ചാല്‍ പോലും മറ്റൊരു മജിസ്‌ട്രേറ്റിന്റെ അടുത്തോ അല്ലെങ്കില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുമ്പിലോ ഹാജരാക്കാനുള്ള നിയമസാധ്യത പോലീസിനുണ്ടെന്നും രജിസ്‌ട്രോറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

.........................................................................................

Tags: Varappuzha custody murder, again police action under question, Magistrate did not refuse to see Sreejith, Source: Mangalam, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.