Header Ads

ഗുണ്ടാസംഘം എത്തിയത് നീനുവിനെ തേടി, കൊണ്ടുപോയത് കെവിനെ



പ്രണയ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ തട്ടിക്കൊണ്ടു പോയ ഗുണ്ടാസംഘം അന്വേഷിച്ച് വന്നത് യുവതിയെ. നീനു എവിടെ എന്ന് ചോദിച്ചാണ് പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം എത്തിയതെന്ന് കെവിന്റെ ബന്ധു മൊഴി നല്‍കി. പെണ്‍കുട്ടി ഇല്ലെന്ന് കണ്ടാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്നും ബന്ധു പറയുന്നു. നീനുവിനെ കിട്ടുമ്പോള്‍ ഇവനെ വിട്ടയക്കാം എന്നു പറഞ്ഞാണ് അക്രമികള്‍ കെവിനെ കൊണ്ടുപോയതെന്നും ബന്ധുവായ അനീഷ് പറഞ്ഞു. 

ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ അക്രമി സംഘം വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടു പോയത്. ഒപ്പം കൊണ്ടുപോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നു. ദുരഭിമാന കൊലയാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. കെവിന്‍ ദളിത് കൈക്രസ്തവനാണ്. നീനുവിന്റെ വീട്ടുകാര്‍ ആര്‍.സി പശ്ചാത്തലമുള്ളവരും സാമ്പത്തികമായി നല്ല നിലയിലുള്ളവരുമാണ്. സാമ്പത്തികവും ജാതീയവുമായ അന്തരവുമാണ് നീനുവിന്റെ വീട്ടുകാരെ വിവാഹത്തെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത്. 

നീനുവും കെവിനും തമ്മില്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. നീനുവിന് മറ്റൊരു വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെയാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് നിര്‍ദ്ദേശ പ്രകാരം നീനുവിനെ ഹാജരാക്കിയപ്പോള്‍ കെവിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിന് ശേഷവും ഭീഷണി തുടര്‍ന്നതിനാല്‍ കെവിന്‍ നീനുവിനെ അമ്മഞ്ചേരിയിലെ ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. 

കെവിന്‍ മാന്നാനത്തെ അമ്മാവന്റെ വീട്ടിലേക്കും മാറി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മുന്ന് കാറുകളിലായി പത്തംഗ സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോകാന്‍ അക്രമി സംഘം എത്തിയത്. വീട്ടുപകരണങ്ങളെല്ലാം അടിച്ചു തകര്‍ത്ത ശേഷമാണ് കെവിനെ അക്രമികള്‍ കൊണ്ടുപോയത്. ബഹളം കേട്ട് അയല്‍ വീട്ടുകാര്‍ ഉണര്‍ന്നുവെങ്കിലും അക്രമികള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍ ആരും പുറത്തിറങ്ങിയില്ല.

റജിസ്റ്റര്‍വിവാഹം നടന്നത് നീനു പരീക്ഷാവിവരം അറിയാന്‍ എത്തിയപ്പോള്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ചേരമര്‍ വിഭാഗത്തില്‍ പെടുന്ന ആളുമായ കെവിന്റെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചവരാണ്. നീനു സമ്പന്നമായ റോമന്‍ കാത്തലിക് വിഭാഗക്കാരിയുമാണ്. ജാതിവ്യത്യാസവും സാമ്പത്തിക അന്തരവുമാണ് ഇവരുടെ ബന്ധത്തില്‍ വില്ലനായതെന്നും സഹോദരന്റെ കടുത്ത എതിര്‍പ്പിന് കാരണമായതെന്നും സംശയിക്കുന്നു. ജോലിയും വീടുമില്ലാത്ത കെവിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു നീനുവിന്റെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. മകളെ പിടിച്ചുകൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമം നടത്തുകയും ചെയ്തു.

ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന നീനു 24 ന് പരീക്ഷാവിവരം അറിയാനാണ് കോട്ടയത്തെത്തിയത്. 7.30 ന് നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തിരിച്ചു വിളിച്ചെങ്കിലൂം ഫോണെടുത്തില്ല. തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കള്‍ 25 ന് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം പറയുകയും വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിനെ കാണിച്ചെന്ന് കെവിന്റെ ബന്ധുക്കള്‍ പറയുകയുമായിരുന്നു. 

എന്നാല്‍ കെവിനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്നു പെണ്‍കുട്ടി പറയുകയായിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. നീനു പ്രതിഷേധിച്ചപ്പോഴാണ് കെവിനൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിച്ചത്. മൂന്ന് വര്‍ഷമായി കെവിനുമായി നീനു പ്രണയത്തിലായിരുന്നു. ഇതിനൊടുവില്‍ വെള്ളിയാഴ്ചയാണ് ഇവര്‍ റജിസ്റ്റര്‍ വിവാഹം കഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയപ്പോള്‍ നീനുവിന്റെ സഹോദരനാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത്.
............................................................................

Tags: Honor killing in Kottayam, Kerala, murder of Kevin, Kevin belonged to Dalit family, They came for Neenu, kevin was tortured to death, News source Mangalam, Malayalam news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.