Header Ads

നട്ടെല്ലുള്ള മുഖ്യമന്ത്രി കേജ്രിവാള്‍ തന്നെ: എന്നിട്ടും എന്തേ ആം ആദ്മിയോടു പുച്ഛം....??



ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം, എങ്ങനെ ഭരിക്കണം എന്ന് അറിയണമെങ്കില്‍ അങ്ങു ഡല്‍ഹിയിലേക്കു ചെല്ലണം. അവിടെ കുറച്ചു കാലം ജീവിക്കണം. അപ്പോള്‍ അറിയാം, ജനങ്ങള്‍ക്ക് ആ മുഖ്യമന്ത്രി എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു എന്ന കാര്യം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഭക്ഷണം, വെള്ളം, വൈദ്യുതി, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍, സര്‍വ്വോപരി, ജനങ്ങളുടെ കാര്യങ്ങള്‍ എല്ലാം നിവൃത്തിച്ചു കൊടുക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഇതെല്ലാം സാധ്യമായത് ആം ആദ്മിയുടെ ഒരു മുഖ്യമന്ത്രി അവിടെ അധികാരത്തില്‍ ഉള്ളതു കൊണ്ടാണ്. തെറ്റു ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന അരവിന്ദ് കേജ്രിവാള്‍ എന്ന സാധാരണ മനുഷ്യന്‍ ഭരിക്കുന്ന ഒരു നാട്ടില്‍, ആവലാതിക്ക് ഇടമില്ല.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ച കേജ്രിവാള്‍

ഭരണത്തില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത കുറെ തെരുവു തെണ്ടികള്‍ അധികാരത്തില്‍ വന്നാല്‍ വന്നപോലെ ഇറങ്ങിപ്പോയ്‌ക്കോളുമെന്ന ചിന്തയായിരുന്നു അഴിമതിയില്‍ മുങ്ങിക്കുളിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്കും. പുച്ഛത്തോടുകൂടി മാത്രം അവരെ നോക്കി. ആദ്യചാന്‍സ് വലിച്ചെറിഞ്ഞപ്പോള്‍ കണക്കറ്റു കളിയാക്കി. പിന്നീട്, ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് ജനങ്ങള്‍ക്കു മുന്നില്‍ ഒരിക്കല്‍ക്കൂടി കൂപ്പുകൈകളുമായി നിന്നപ്പോള്‍ ജനങ്ങള്‍ അവരെ വീണ്ടും നെഞ്ചിലേറ്റി. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടേയുമെല്ലാം ഭരണത്തില്‍ വല്ലാതെ വീര്‍പ്പുമുട്ടിപ്പോയിരുന്നു, തലസ്ഥാന നഗരിയിലെ ജനം.

മറ്റുപാര്‍ട്ടികള്‍, അത് ദേശീയ പാര്‍ട്ടി ആയാലും സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പാര്‍ട്ടികളായാലും കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ താണു വണങ്ങുന്നതാണ് ഇന്ത്യന്‍ ജനത നാളിതു വരെ കണ്ടിട്ടുള്ളത്. ഡല്‍ഹിയില്‍, ആ ചരിത്രവും കീഴ് വഴക്കവും തെറ്റിച്ചുകൊണ്ടാണ് കേജ്രിവാളിന്റെ ഭരണം. കോര്‍പ്പറേറ്റുകളുടെ കണ്ണില്‍ കരടാണ് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍. റിലയന്‍സിനെ പോലുള്ള വമ്പന്മാര്‍ക്കു മുന്നില്‍ കേന്ദ്ര സര്‍ക്കാരും ബി ജെ പിയും കോണ്‍ഗ്രസുമെല്ലാം തലകുനിച്ചു നില്‍ക്കുന്നു. പക്ഷേ, കേജ്രിവാള്‍ സര്‍ക്കാരിന്റെ നട്ടെല്ല് നാവിലല്ല, അതിനാല്‍ ഇരട്ടച്ചങ്കിന്റെയും 56ഇഞ്ചിന്റെയും കഥകളൊന്നും പറയുന്നില്ല, മറിച്ച് ചെയ്യാനുള്ളത് ചെയ്തു കാണിക്കുന്നു. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നതിനാല്‍ കേജ്രിവാള്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ കേന്ദ്ര സര്‍ക്കാരിനും ബി ജെ പിയ്ക്കും കോണ്‍ഗ്രസിനുമൊപ്പം കോര്‍പ്പറേറ്റുകള്‍ കൂടി അണിനിരക്കുന്നു.

പാവങ്ങള്‍ക്കു വേണ്ടി പണിയെടുക്കുന്ന ആപ്പ് സര്‍ക്കാറിന്റെ നേട്ടങ്ങളെക്കുറിച്ച് പറയാന്‍ മാധ്യമങ്ങള്‍ പോലും മടിക്കുന്നു. രാഷ്ട്രീയക്കാര്‍ക്കൊപ്പം ചേര്‍ന്ന് അഴിമതി വാങ്ങി ശീലിച്ച ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനോട് എതിര്‍പ്പാണ്. അതുകൊണ്ട് തന്നെ കേജ്രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ലകാര്യങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന രീതിയിലെല്ലാം തുരങ്കം വയ്ക്കുകയാണ് ഉദ്യോഗസ്ഥര്‍. തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനും ബ്യൂറോക്രാറ്റുകള്‍ തുരങ്കം പണിയുകയാണ്. പക്ഷേ, ഇത്തരം നീക്കങ്ങളെ നല്ല രീതിയില്‍ തന്നെ എതിര്‍ക്കാന്‍ കഴിവുള്ളയാള്‍ തന്നെയാണ് അരവിന്ദ് കേജ്രിവാള്‍ എന്ന ഈ കൊച്ചു മനുഷ്യന്‍.

ബ്യൂറോക്രാറ്റുകളുടെ ഒരു വിചിത്ര നീക്കത്തിന് കേജ്രിവാളിന്റെ പ്രതികരണം നോക്കുക

പൊരിവെയിലത്ത്് കഠിനാധ്വാനം ചെയ്യുന്ന മനുഷ്യര്‍ക്ക് കലോറി അടിസ്ഥാനത്തില്‍ മിനിമം കൂലി നിശ്ചയിക്കണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ ശഠിച്ചു. എന്നാല്‍, ഇതേ മാനദണ്ഡം ഐഎഎസുകാര്‍ക്ക് എന്തുകൊണ്ട് ബാധകമാക്കുന്നില്ല എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിരിച്ചടിച്ചു. ഡല്‍ഹിയിലെ തൊഴിലാളികളുടെ മിനിമം കൂലി കെജ്രിവാള്‍ സര്‍ക്കാര്‍ മാസം 9500 രൂപയില്‍ നിന്ന് 13500 രൂപയായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഐ എ എസുകാരടങ്ങുന്ന സമിതിയുടെ കണ്ടെത്തല്‍ ഇങ്ങനെയായിരുന്നു.

'തൊഴിലാളികള്‍ക്ക് ഒരു ദിവസം 2700 കലോറി ഉര്‍ജ്ജമേ വേണ്ടു. അതിനുള്ള ഭക്ഷണം കഴിക്കാന്‍ ഇത്ര അധികം തുക വേണ്ട. അതുകൊണ്ട് മിനിമം കൂലി കൂട്ടണ്ട കാര്യമില്ല'. ബ്യൂറോക്രാറ്റുകളുടെ ഈ നിലപാടാണ് കെജ്രിവാള്‍ ചോദ്യം ചെയ്തത്. 'തൊഴിലാളിക്ക് കൂലി കലോറിയെ അടിസ്ഥാനപ്പെടുത്തിയല്ല നല്‍കേണ്ടത്. അവരും മനുഷ്യരാണ്. മൃഗങ്ങളല്ല. അവര്‍ക്ക് അവരുടെ കുട്ടികളെ പഠിപ്പിക്കണം, വസ്ത്രം വാങ്ങണം. നിങ്ങള്‍ക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍ ഐ എ എസ് ഓഫീസര്‍മാര്‍ക്ക് കലോറി അടിസ്ഥാനത്തില്‍ വേതനം നല്‍കും' മെയ് ദിനത്തോടനുബന്ധിച്ച് തൊഴിലാളികളെ അഭിസംബോധന ചെയ്ത് കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ ദരിദ്രര്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്കെല്ലാം തുരങ്കം വയ്ക്കുകയാണ് ബ്യൂറോക്രസി. ഇത്തരം ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഡല്‍ഹി ലഫ്.ഗവര്‍ണറും അനുകൂലമായ നിലപാടെടുക്കുന്നുവെന്നാണ് ആക്ഷേപം.

ആര്‍ക്കു വേണ്ടിയാവണം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരണം നടത്തേണ്ടത്...???

പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി, നീതി നിഷേധിക്കപ്പെട്ടവന് നീതി നടത്തിക്കൊടുക്കാന്‍, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ നല്‍കാന്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍, ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, ജോലി, എന്നുവേണ്ട ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും കാര്യക്ഷമമായി, പക്ഷപാതമില്ലാതെ, മുഖം നോക്കാതെ, നടപടിയെടുക്കുകയും ഉചിതമായ തീരുമാനങ്ങളെടുക്കുകയും അത് നടപ്പില്‍ വരുത്തുകയും വേണം. അഴിമതിയും കളളത്തരങ്ങളും ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയണം. പക്ഷേ, നാളിതു വരെ ഇന്ത്യന്‍ ജനങ്ങള്‍ക്കു പരിചയമായത് അതൊന്നുമല്ല. വര്‍ഗ്ഗീയ വിഷം ജനങ്ങളുടെ മനസുകളിലേക്ക് ഒഴുക്കിവിട്ട്, മതത്തിന്റെയും ജാതിയുടേയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച്, കിട്ടാവുന്നിടത്തുനിന്നെല്ലാം കൈയിട്ടുലാരി, സ്വന്തം ജീവിതവും കുടുംബത്തിലുള്ളവരെയും മാത്രം വികസിപ്പിക്കുന്നവര്‍. കേരളത്തിലാകട്ടെ, മറ്റൊന്നു കൂടിയുണ്ട്. അക്രമരാഷ്ട്രീയം.

ഭരണത്തെ ആരെങ്കിലും ഒന്നു വിമര്‍ശിച്ചാല്‍ അത് ഉള്‍ക്കൊള്ളാന്‍ പോലും മനസിനു വലിപ്പമില്ലാത്തവരാണ് ഭരണത്തിലിരിക്കുന്നത്. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു സമ്മതിക്കാതെ ആരോപണം ഉന്നയിക്കുന്നവരെ ഇല്ലാതാക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും. ഇത്തരക്കാര്‍ക്കിടയിലേക്കാണ് ചെങ്ങന്നൂര്‍ ഇടക്കാല തെരഞ്ഞെടുപ്പ് എത്തുന്നത്.

ഒഴുകിയെത്തുന്നത് കോടികള്‍....

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു വേണ്ടി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബി ജെ പിയും ഒഴുക്കുന്നത് കോടികളാണ്. ചെങ്ങന്നൂര്‍ മണ്ഡലം ഏതുവിധേനയും പിടിച്ചടക്കണമെന്ന ഉദ്യേശത്തോടെ വോട്ടര്‍മാരെ വിലയ്ക്കു വാങ്ങാന്‍ പണവുമായി ഇറങ്ങിയിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍.

കെ കെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തെത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ഈ നിയജകമണ്ഡലത്തില്‍ നിന്നും ഏതു പാര്‍ട്ടിയില്‍ പെട്ട ആള്‍ ജയിച്ചാലും അത് കേരള രാഷ്ട്രീയത്തിലോ ഇന്ത്യന്‍ രാഷ്ട്രീയത്തിലോ വലിയ ചലനങ്ങള്‍ സൃഷ്ടിക്കില്ല. പക്ഷേ, കേരളത്തില്‍ നിലവിലുള്ള ഭരണത്തെ വിലയിരുത്തുന്നത് ഈ തെരഞ്ഞെടുപ്പിലെ വിജയം വച്ചുകൊണ്ടായിരിക്കും. ബി ജെ പിയും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നതിനാല്‍, ഈ തെരഞ്ഞെടുപ്പ് ഈ പാര്‍ട്ടികള്‍ക്കെല്ലാം നിര്‍ണ്ണായകമാണ്.

അങ്ങനെയെങ്കില്‍, തുറുപ്പു ചീട്ട് ഇനി ജനങ്ങളുടെ കൈകളിലാണ്. ഭരിച്ചു മുടിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തമായ തിരിച്ചടി കൊടുക്കാന്‍ പറ്റിയ അവസരം. ആം ആദ്മി പാര്‍ട്ടി ഭരിച്ചു കാണിച്ചു കൊടുത്ത ഒരു പാര്‍ട്ടിയാണ്. വിടുവായ്ത്തരത്തിലൂടെയല്ല, മറിച്ച് തങ്ങളുടെ പ്രവര്‍ത്തികളിലൂടെ ഭരിക്കാന്‍ തങ്ങള്‍ യോഗ്യരാണ് എന്നു കാണിച്ചു കൊടുത്ത പാര്‍ട്ടിയാണത്.

കുറ്റം ചെയ്തവരെ സംരക്ഷിക്കുകയല്ല കേജ്രിവാള്‍ സര്‍ക്കാര്‍ ചെയ്തത്. മറിച്ച്, അവര്‍ എത്ര വലിയവരായാലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള ചങ്കൂറ്റം കാണിച്ചു. മറ്റു പാര്‍ട്ടികളാകട്ടെ, ഏതു വിധേനയും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കോടികള്‍ കട്ടുമുടിച്ച കെ എം മാണിക്ക് സ്തുതി പാടി പുറകെ നടക്കുന്ന കാഴ്ച ത്രയോ അരോചകമാണ്. ഇത്തരത്തില്‍ അഴിമതിക്കാരെ എല്ലാ രീതിയിലും സംരക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മോചനം നേടാന്‍ ജനങ്ങള്‍ക്ക് തോന്നണം.

ആം ആദ്മി പാര്‍ട്ടിക്ക് അവസരം നല്‍കിയ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരിക്കലും പശ്ചാത്താപം തോന്നിയിട്ടില്ല, കാരണം ആ ഭരണം അത്രയേറെ സുതാര്യവും കുറ്റമറ്റതുമാണ്. അത്തരമൊരു ഭരണം കേരളത്തില്‍ സാധ്യമാകണമെങ്കില്‍, കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണമെങ്കില്‍, ഭരിച്ചു മുടിച്ച രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും പുറംകാലുകൊണ്ട് തൊഴിച്ചെറിയുകയാണു വേണ്ടത്. ആ ദൗത്യത്തിന്റെ പ്രാധാന്യം ചെങ്ങന്നൂരിലെ ജനങ്ങള്‍ മനസിലാക്കട്ടെ. ഇരുകൈകളും നീട്ടി അവര്‍ ആ മാറ്റം സ്വീകരിക്കട്ടെ.....

മാണിയെപ്പോലുള്ള അഴിമതിക്കാരെ നാണംകെട്ടും ചുമക്കുന്ന മുന്നണികള്‍

മാണി തെറ്റുചെയ്തിട്ടുണ്ടെന്ന് കേരളത്തിലെ സാധാരണക്കാര്‍ പോലും വിശ്വസിക്കുമ്പോള്‍, നിയമസഭയില്‍ മാണിക്കെതിരെ തുണിപൊക്കി നാടകം കളിച്ചവര്‍ പോലും മാണിയുടെ തോളില്‍ കൈയ്യിടാനായി മത്സരിക്കുന്നു. തെറ്റുചെയ്ത മാണിയെ ജനങ്ങള്‍ സംരക്ഷിച്ചേക്കാം. പക്ഷേ, നിയമസഭയില്‍ ഉടുമുണ്ടു പൊക്കിക്കാണിച്ചും കസേരയ്ക്കു മുകളില് കയറി നിന്ന് 'ആണത്തം' കാണിച്ചവര്‍ക്കും കേരള ജനത മാപ്പു കൊടുക്കുമോ...??? മാണിയെ താഴെയിറക്കുമെന്ന് വീമ്പടിച്ച് സെക്രട്ടേറിയറ്റ് യുദ്ധക്കളമാക്കിയ ശേഷം മാണിക്കൊപ്പം ചേരുന്നവരെ എന്തു വിളിക്കണം...?? കൂട്ടിക്കൊടുപ്പുകാരെക്കാളും അധപതിച്ചുപോയ ഒരു പാര്‍ട്ടി. ഒരു പെണ്ണുവന്ന് ചിരിച്ചു കാണിച്ചാല്‍ കേരളമപ്പാടെ വേണമെങ്കില്‍ എഴുതിക്കൊടുക്കാന്‍ റെഡിയായി മറ്റൊരു പാര്‍ട്ടി. ജനങ്ങളിലെ മതവികാരം ഇളക്കിവിട്ട്, ആണിനെയും പെണ്ണിനെയും പോലും തമ്മിലടിപ്പിക്കുന്ന, പശുക്കളുടെ പാര്‍ട്ടി. ഈ നാണം കെട്ടവര്‍ക്കു തക്കതായ മറുപടി കൊടുക്കണമെന്ന് മനസില്‍ തോന്നുന്നവര്‍ക്ക് പ്രതികരിക്കാനുള്ള വേദിയാണ് ചെങ്ങന്നൂര്‍.... ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നില്ല, ഒരു സ്വതന്ത്രന്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചാലും ഇത്തരം നാണംകെട്ട രാഷ്ട്രീയക്കാരുടെയും പാര്‍ട്ടിനേതാക്കളുടേയും പ്രവര്‍ത്തകരുടേയും ചെകിട്ടത്തായിരിക്കും ആ അടി വീഴുന്നത്. ചെങ്ങന്നൂരാകട്ടെ തുടക്കം. നിങ്ങളുടെ പ്രതിഷേധം അറിയിക്കേണ്ടത് ചായക്കടകളിലെ ചര്‍ച്ചകളിലോ ബാര്‍ബര്‍ ഷോപ്പിലോ അല്ല, മറിച്ച്, നിങ്ങള്‍ക്കു കിട്ടുന്ന വോട്ടവകാശത്തിലൂടെ.... ജയിക്കട്ടെ ഇന്ത്യന്‍ ജനാധിപത്യം.... 

1 അഭിപ്രായം:

  1. കഴിഞ്ഞ 70വർഷത്തിലേറെ ആയി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ സമുന്നത നേതാക്കളും അനേക പതിറ്റാണ്ടുകൾ ജീവിച്ച സ്ഥലമാണ് ഡൽഹി. പക്ഷെ ഇന്നും ഒരു നഗരസഭാ സീറ്റിൽ പോലും കെട്ടിവച്ച പണം കിട്ടുന്ന അവസ്ഥയില്ല.

    മറുപടിഇല്ലാതാക്കൂ

Blogger പിന്തുണയോടെ.