Header Ads

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനോട് മാത്രം പോലീസിന് വൈരാഗ്യം തോന്നാന്‍ കാരണമെന്ത്...?



വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മര്‍ദ്ദനത്തില്‍ മരിക്കാനിടയായ കാരണങ്ങളിലേക്കുള്ള അന്വേഷണം പുരോഗമിക്കവെ, ശ്രീജിത്തിനെ കൊന്നത് വരാപ്പുഴ എസ് ഐ ദീപക്കും സംഘവുമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ എസ് ഐ യ്ക്കുള്ള പങ്ക് എന്താണ് എന്നാണ് ഇനി അറിയേണ്ടത്. ശ്രീജിത്തിനോടൊപ്പം അറസ്റ്റിലായവരാണ് എസ് ഐ ദീപക്കിനെതിരെ മൊഴി കൊടുത്തിരിക്കുന്നത്. വരാപ്പുഴ സ്റ്റേഷനില്‍ വച്ചാണ് മര്‍ദ്ദിച്ചതെന്നാണ് പറവൂര്‍ കോടതി പരിസരത്തു വച്ച് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞത്. ശ്രീജിത്തിന്റെ വയറ്റില്‍ എസ് ഐ ചിവിട്ടിയതായും ഇവര്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിച്ച കേസിലാണ് ശ്രീജിത്ത് ഉള്‍പ്പടെയുള്ള പ്രതികളെ പോലീസ് അറസ്റ്റുചെയ്തത്. 

ശ്രീജിത്തിന്റെ മരണം കൊലപാതകമാണ് എന്ന് തെളിഞ്ഞതോടെ കൊലക്കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. രാത്രി കസ്റ്റഡിയില്‍ എടുത്ത തങ്ങളെ സ്റ്റേഷനില്‍ എത്തിച്ചതിന് പിറ്റേന്നു രാവിലെയാണ് എസ് ഐ ദീപക് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്ന പ്രതികള്‍ പറയുന്നു. 

ശ്രീജിത്തിനെയും മറ്റുള്ള ഒമ്പതുപേരെയും ടൈഗര്‍ഫോഴ്‌സ് കസ്റ്റഡിയില്‍ എടുത്തത് ആറാം തീയതി വൈകിട്ടാണ്. പിറ്റേന്ന് പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ എസ് ഐ ക്രൂരമായി മര്‍ദ്ദിച്ചെന്നും അടിവയറ്റിന് ഉള്‍പ്പടെ ചവിട്ടിയെന്നുമാണ് മറ്റു പ്രതികള്‍ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍, ശ്രീജിത്തിനൊപ്പം 9 പേരെക്കൂടി കസ്റ്റഡിയില്‍ എടുത്തിട്ടും എന്തിനാണ് ശ്രീജിത്തിനെ മാത്രം പോലീസ് ഇത്രയേറെ ഉപദ്രവിച്ചത്...??

അന്വേഷണവുമായി വരാപ്പുഴ പോലീസ് സഹകരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. തൂങ്ങിമരിച്ച വാസുദേവന്റെ വീട്ടിലുണ്ടായ സംഘര്‍ഷത്തിലാണ് ശ്രീജിത്തിനു പരിക്കേറ്റതെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ, പോലീസ് ശ്രീജിത്തിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിഞ്ഞു. ഇത്രയേറെ വൈരാഗ്യം ശ്രീജിത്തിനോട് തോന്നാനുണ്ടായ കാരണമെന്താണ് എന്നായിരിക്കും വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ശ്രമിക്കുക. വീട്ടില്‍ നിന്നും പിടികൂടുമ്പോള്‍ ശ്രീജിത്തിനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് വീട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനില്‍ എത്തിക്കാന്‍ മുനമ്പം പോലീസിന്റെ വാഹനം ഉപയോഗിച്ചതിലും ദുരൂഹതയുണ്ട്. ശ്രീജിത്തിനെയും തന്നെയും വാഹനത്തില്‍ മര്‍ദ്ദിച്ചതായി സഹോദരന്‍ സജിത്തും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതു പോലുള്ള ക്രൂരമര്‍ദ്ദനങ്ങള്‍ ഏല്‍പ്പിച്ചത് എവിടെവച്ചാണ് എന്നതിനും വ്യക്തതയില്ല. ശ്രീജിത്തിനെ വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതിന് തെളിവുണ്ട്. ശ്രീജിത്തിന് ചികിത്സ നല്‍കുന്നതിലും കോടതിയില്‍ ഹാജരാക്കുന്നതിലും അനാസ്ഥ സംഭവിച്ചിട്ടുണ്ട്. 

വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തത് ശ്രീജിത്ത് ഉള്‍പ്പടെ പത്തുപേരെയാണ്. ഇതില്‍ ശ്രീജിത്തിനെ മാത്രമായി ഇത്രക്രൂരമായി മര്‍ദ്ദിച്ചതിന്റെ കാരണം എന്താണ് എന്ന് വരാപ്പുഴ പോലീസ് വ്യക്തമാക്കിയെ തീരൂ. ഇത്തരത്തില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് പറയിപ്പിക്കാന്‍ പറ്റിയ രഹസ്യങ്ങളൊന്നും ഈ കേസില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ശ്രീജിത്ത് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. 

അനാവശ്യമായി തന്നെ കസ്റ്റഡിയില്‍ എടുത്തതിന് പ്രകോപനപരമായി എന്തെങ്കിലും വാക്കോ പ്രവര്‍ത്തിയോ ശ്രീജിത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായോ എന്നത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. 

അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മൂന്നാംമുറയെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചത് എന്നത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ കെ ശശികല, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ വിഭാഗം അഡീ പ്രൊഫ ഡോ ശ്രീകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം പ്രൊ ഡോ പ്രതാപന്‍, കോട്ടയം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം പ്രൊഫ ഡോ ജയകുമാര്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍. 

Tags: Varappuzha police custody death, Murder of Sreejith, Suicide of Vasudevan, SI Deepak, Varapuzha police station




അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.