Header Ads

പാപ്പുവിന്റെ അക്കൗണ്ടിലെ പണത്തിനു വേണ്ടി ജിഷയുടെ അമ്മയും സഹോദരിയും പൊരിഞ്ഞ പോരില്‍



അക്കൗണ്ടില്‍ നാലര ലക്ഷം രൂപയുണ്ടായിട്ടും പാപ്പു മരിച്ചത് തെരുവു പട്ടിയെപ്പോലെ. ഭാര്യയും മകളും ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പാപ്പുവിന് കോടതിയില്‍ നിന്നും അനുകൂല വിധി കിട്ടി. പക്ഷേ, ഭാര്യ രാജേശ്വരിയും മകള്‍ ദീപയും തിരിഞ്ഞുനോക്കിയില്ല. ഒരു തെരുവു പട്ടിയെപ്പോലെ ആ ജഡം മറവു ചെയ്തു. ഇപ്പോള്‍, പാപ്പുവിന്റെ അക്കൗണ്ടില്‍ നാലര ലക്ഷത്തോളം രൂപയുണ്ടെന്നറിഞ്ഞ് ഭാര്യയും മകളും പൊരിഞ്ഞ പോരില്‍. അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയ ദീപ പണം വേണമെന്ന്  ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചു. എന്നാല്‍, ഭര്‍ത്താവിന്റെ സ്വത്തിന്റെ അവകാശം ഭാര്യയ്ക്ക് ആണെന്നും ആ പണം തനിക്കു നല്‍കണമെന്നും കാണിച്ച് രാജേശ്വരിയും പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി. ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ ഉടമ മരിച്ചു പോയാല്‍ ആ പണമെത്തുക നോമിനിക്കാണ്. പാപ്പു നോമിനിയായി വച്ചിരിക്കുന്നതാകട്ടെ, ഭാര്യയെയും മകളെയുമല്ല, മറിച്ച് വീടിനടുത്തുള്ള സരോജനി അമ്മയെയാണ്. പെരുമ്പാവൂരില്‍, അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ അമ്മയും സഹോദരിയും വാര്‍ത്തകളില്‍ നിറയുന്നത് ദുരയും ആര്‍ത്തിയും മൂത്ത ഇത്തരം വാര്‍ത്തകളിലൂടെയാണ്.

പാപ്പു മരിച്ചത് തെരുവുപട്ടിയെക്കാളും ദയനീയമായിട്ടായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ അയാളെ നോക്കാന്‍ ആരുമുണ്ടായില്ല. മകള്‍ ജിഷ മരിച്ച് ധാരാളം പണം കിട്ടിയപ്പോഴും പാപ്പുവിനെ ആരും തിരിഞ്ഞുനോക്കിയില്ല. ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയെ സമീപിച്ചിരുന്നു. പാപ്പുവിന് ജീവനാംശം നല്‍കണമെന്ന് ഭാര്യയോടും മകളോടും കോടതി നിര്‍ദ്ദശിച്ചിരുന്നു. എന്നാല്‍, കോടതി വിധി അനുസരിക്കാന്‍ അവര്‍ തയ്യാറായില്ല. ഇപ്പോഴിതാ തര്‍ക്കവും. ഭര്‍ത്താവ് പാപ്പുവിന്റെ പേരില്‍ ബാങ്കിലുള്ള നാലര ലക്ഷത്തില്‍പ്പരം രൂപയുടെ അവകാശത്തെച്ചൊല്ലി കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിച്ചു. ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്ക് കരസ്ഥമാക്കിയ മകളുടെ നടപടിയ്‌ക്കെതിരെ രാജേശ്വരി പൊലീസിനെ സമീപിച്ചു.

2017 നവംമ്പര്‍ 9ന് ഉച്ചയോടെ വീടിനടുത്ത് വെസ്റ്റേണ്‍ ഡയറി ഫാമിന് സമീപം റോഡില്‍ കുഴഞ്ഞ് വീണാണ് പാപ്പു മരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ തെളിവെടുപ്പിലാണ് പാപ്പുവിന് ഓടയ്ക്കാലി എസ് ബി ഐ ബാങ്കില്‍ 4,32, 000 രൂപയുടെ നിക്ഷേപമുണ്ടെന്ന് കുറുപ്പംപടി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2017 നവമ്പറില്‍ പാപ്പു മരണമടഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ കണ്ടെത്തിയത്. ഈ തുക കൈക്കലാക്കുന്നതിനു വേണ്ടിയാണ് അമ്മയും മകളും അങ്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാപ്പുവന്റെ ഭാര്യയാണ് രാജേശ്വരി. ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും അവകാശമുണ്ട്. രാജേശ്വരി മുമ്പ് ദീപയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ജിഷയുടെ മരണ ശേഷം സര്‍ക്കാര്‍ വച്ച് നല്‍കിയ വീട്ടില്‍ നിന്ന് മൂത്തമകളോട് പിണങ്ങി രാജേശ്വരി ഇറങ്ങിപ്പോവുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിന് പിന്നാലെയാണ് പാപ്പുവിന്റെ കാശിന് വേണ്ടി തര്‍ക്കം.


തുക തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കില്‍ കത്ത് നല്‍കിയിരുന്നു. പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റും ഇവര്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ തുക നല്‍കിയില്ല. മകളുടെ ഈ നീക്കത്തിനെതിരെ രാജേശ്വരി പെരുമ്പാവൂര്‍ പൊലീസിലെത്തി പരാതി നല്‍കി. ദീപ കരസ്ഥമാക്കിയ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പെരുമ്പാവൂര്‍ ഡി വൈ എസ് പി യെ സന്ദര്‍ശിച്ചാണ് രാജേശ്വരി പരാതി ബോധിപ്പിച്ചത്. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി കോടനാട് പൊലീസിന് കൈമാറിയതായും ഡി വൈ എസ് പി ജി വേണു അറിയിച്ചു.

കോടനാട് സ്‌റ്റേഷന്‍ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് രാജേശ്വരിയും ദീപയും ഇവരുടെ മകനും താമസിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി രാജേശ്വരി വീട്ടിലെത്തിയിട്ടില്ലെന്നാണ് ദീപ പുറത്തുവിട്ട വിവരം. പലവഴിക്കുള്ള സാമ്പത്തിക സഹായമെത്തിയിട്ടും ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിനെ മരണം വരെ ദീപയും രാജേശ്വരിയും തിരിഞ്ഞ് നോക്കിയിരുന്നില്ല. ഇതിനിടെയാണ് മരണശേഷം പാപ്പുവിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക സ്വന്തമാക്കാന്‍ ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതി. പാപ്പുവിന്റെ തറവാട് വീടിനടുത്ത് താമസിച്ചുവരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ് പാപ്പു ബാങ്കില്‍ തന്റെ അനന്തരാവകാശിയായി വച്ചിരിക്കുന്നത്. പാപ്പു സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്‌യതതെന്നാണ് മൊഴി. ബാങ്കില്‍ അക്കൗണ്ട് എടുത്ത് രേഖകള്‍ എല്ലാം പൂരിപ്പിച്ച് നല്‍കി, ആഴ്ചകള്‍ക്ക് ശേഷം പാപ്പുതന്നെ തന്നോട് വിവരം വെളിപ്പെടുത്തുകയായിരുന്നുവെന്ന് സരോജനി പറയുന്നു. മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പാപ്പു പറഞ്ഞതായി സരോജിനിയമ്മ പറയുന്നു.

ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ചും ഇതര നിയമവശങ്ങള്‍ പഠിച്ചും തുക ആര്‍ക്ക് കൈമാറണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഈ തുകയില്‍ ഒരുരൂപ പോലും തനിക്കുവേണ്ടെന്നും സരോജിനിയമ്മ പറയുന്നു. പാപ്പുവും സഹോദരങ്ങളുമൊക്കെ കൃഷിപ്പണികള്‍ക്കും മറ്റുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ സരോജിനിയമ്മയുടെ വീട്ടിലെത്തിയിരുന്നു. പണ്ടുമുതല്‍ പാപ്പുവിന്റെ വീട്ടുകാരും ഈ കുടുംമ്പവും തമ്മില്‍ അടുപ്പത്തിലുമായിരുന്നു. ഇതു മൂലമാവാം പാപ്പു സരോജിനിയമ്മയെ നോമിനിയാക്കിയതെന്നാണ് നാട്ടുകാരുടെ അനുമാനം. പാപ്പുവിന്റെ മരണശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍പ്പരം രൂപ പൊലീസ് കണ്ടെത്തി. പാസ് ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പര്‍ 17ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പാപ്പുവിന്റെ സാമ്പത്തിക സ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ അംബേദ്കര്‍ ഫൗണ്ടേന്‍ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ മാറിയിരുന്നെന്നും ഇതില്‍ 432000 രൂപ നിലവില്‍ അവശേഷിക്കുന്നുണ്ടെന്നും ഇതോടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

.............................................................................................

Jisha's mother, Jisha's sister, The mother and sister if Jisha are tussling for getting the money of Pappu, Jisha's father, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.