ഒരു ‘കിറുക്കു’ കളിയും പിന്നെ കുറെ കിറുക്കന്മാരും

കഷ്ടപ്പെട്ടും എല്ലുമുറിയെ പണിയെടുത്തും ജീവിച്ചിരുന്ന ഒരു
തലമുറയുണ്ടായിരുന്നു, നമ്മുടെ കേരളത്തില്‍. ആ തലമുറ ഏകദേശം
വാര്‍ദ്ധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പകലന്തിയോളം പണിയെടുത്ത്
ഉപജീവനം കഴിച്ചിരുന്ന ആ തലമുറയ്ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. തങ്ങളുടെ
മക്കളെങ്കിലും ഇത്രയേറെ അധ്വാനിക്കാതെ, ദേഹത്ത് അഴുക്കു പുരളാതെ,
വിയര്‍ക്കാന്‍ ഇടവരാതെ, എസി റൂമില്‍ പണിയെടുക്കുന്നവരായി മാറണം എന്നത്.
ഡോക്ടറുടെ മക്കള്‍ ഡോക്ടറും എന്‍ജിനീയറുടെ മക്കള്‍ എന്‍ജിനീയറും
മന്ത്രിയുടെ മക്കള്‍ മന്ത്രിയും സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ സൂപ്പര്‍
സ്റ്റാറുകളും ആകാനും ആയിത്തീരാനും ശ്രമിച്ചപ്പോള്‍, പറമ്പില്‍
പണിയെടുക്കുന്നവര്‍ തങ്ങളുടെ മക്കളെ ആ വഴിയിലേക്കു കൊണ്ടുവരാന്‍
ആഗ്രഹിച്ചില്ല.
ജീവിതത്തില്‍ ഉണ്ടാകുന്ന എന്തു പ്രതിസന്ധിയെയും നേരിടാന്‍ തയ്യാറുള്ള ഒരു
ജനവിഭാഗം ഇവിടെ ഉണ്ടായിരുന്നു. എന്നാലിന്ന്, ഒരു ചെറുവെയിലില്‍
വാടിപ്പോകുന്നവരാണ് ചോരത്തിളപ്പുള്ള ചെറുപ്പക്കാര്‍ പോലും.
ജീവിതം ആഘോഷമാക്കുക, അല്ലെങ്കില്‍ അരങ്ങൊഴിയുക എന്ന സിദ്ധാന്തമാണ് ഇന്നത്തെ
തലമുറയെ നയിക്കുന്നത്. കഞ്ചാവും മയക്കുമരുന്നും സ്വര്‍ണ്ണവും മറ്റും
കടത്തി പിടിക്കപ്പെടുന്നവരെ ശ്രദ്ധിക്കുക. എല്ലാം 18 നും 28 നും ഇടയില്‍
പ്രായമുള്ളവരാണ് ഏറെയും. വീട്ടില്‍ ഉണ്ണാനോ ഉടുക്കാനോ ഇല്ലാഞ്ഞിട്ടല്ല
മിക്കവരും ഈ പണിക്ക് ഇറങ്ങുന്നത്. മറിച്ച്, ആര്‍ഭാട ജീവിതം നയിക്കുന്നതിനു
വേണ്ടിയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അന്തിയുറങ്ങുന്നതിനും ബൈക്കിലും
കാറിലും ചുറ്റിയടിച്ച് യാത്ര ചെയ്യുന്നതിനും വേണ്ടി.
ക്രിക്കറ്റ് പ്രവചനം അഥവാ കൈനനയാതെ മീന്‍ പിടിക്കല്‍…!
ഇപ്പോഴിതാ മറ്റൊരു കിറുക്കു കൂടി ചെറുപ്പക്കാരെ ബാധിച്ചിരിക്കുന്നു.
ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത്, ക്രിക്കറ്റ് കളി തന്നെ നിരോധിക്കേണ്ട സമയം
പണ്ടേ അതിക്രമിച്ചിരിക്കുന്നു. ചെറുപ്പക്കാരെ മടിയന്മാരാക്കുന്ന ഇത്തരം
കളികള്‍ കര്‍ശനമായും നിരോധിക്കേണ്ടതാണ്. ക്രിക്കറ്റ് എന്നൊരു കളി മാത്രമേ
ഇന്ത്യയില്‍ ഉള്ളു എന്ന മട്ടിലാണ് ചിലര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത്.
സത്യത്തില്‍, ക്രിക്കറ്റ് കളിക്കിടയില്‍ തങ്ങളുടെ ബ്രാന്‍ഡിന്റെയും
ഉല്‍പ്പന്നങ്ങളുടെയും പരസ്യങ്ങള്‍ കാണിക്കാന്‍ ക്രിക്കറ്റ് പോലെ മഹത്തരമായ
മറ്റൊരു കളിയും ഇല്ലാത്തതു കൊണ്ടാണ് ഈ കളിക്ക് ഇത്രയേറെ പ്രോത്സാഹം
ലഭിക്കുന്നത്. ഈ കളിയിലൂടെ കാലണയ്ക്കു കൊള്ളാത്ത വസ്തുക്കള്‍ പോലും
ജനമനസുകളിലേക്ക് ആഴത്തില്‍ വേരുപിടിപ്പിക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കു
കഴിയുന്നു. അതിനാല്‍, തല്ലിക്കൊല്ലുമെന്നു പറഞ്ഞാല്‍ പോലും ക്രിക്കറ്റ് കളി
ഉപേക്ഷിക്കാന്‍ ഇത്തരം കമ്പനികള്‍ തയ്യാറാവില്ല. അതുകൊണ്ടുതന്നെ, ഈ
ഭ്രാന്തിനും കുറവുണ്ടാവില്ല.
എങ്കിലും, ക്രിക്കറ്റ് കളിയുടെ പേരില്‍ നടക്കുന്ന പല തോന്ന്യാസങ്ങള്‍ക്കും
തരംതാണ കച്ചവടങ്ങള്‍ക്കും തടയിടേണ്ടതുണ്ട്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന
ടെസ്റ്റ് മത്സരങ്ങളാണ് അതിലൊന്ന്. Twenty20യും വണ്‍ഡെയും ഒറ്റ ദിവസം
കൊണ്ട് അവസാനിക്കും. പക്ഷേ, ടെസ്റ്റ് മത്സരങ്ങളാകട്ടെ, ദിവസങ്ങള്‍ നീണ്ടു
നില്‍ക്കും. ഉല്‍പ്പാദന ക്ഷമതയുള്ള എത്രയോ ദിനങ്ങളാണ് അങ്ങനെ നഷ്ടപ്പെടുക.

ബെറ്റില്‍ തുലയുന്ന കൗമാരങ്ങള്‍
Twenty20 മത്സരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചെറുപ്പക്കാരായ
കുട്ടികള്‍ കളികാണുന്നത് ഇപ്പോള്‍ ടിവിയിലൂടെയല്ല. മറിച്ച്, അവരുടെ
കൈയിലുള്ള സ്മാര്‍ട്ട് ഫോണിലൂടെയാണ്. അത് മുതലാക്കി മറ്റൊരു കൂട്ടര്‍
രംഗത്തെത്തിയിരിക്കുന്നു. ആരാണ് വിജയിക്കുക എന്നും ഓരോ കളിക്കാരും എത്ര
റണ്‍സുവീതം എടുക്കുമെന്നും എത്ര വിക്കറ്റുകള്‍ വീഴ്ത്തുമെന്നും എത്രാമത്തെ
റണ്ണില്‍ ഔട്ട് ആകുമെന്നുമെല്ലാം പ്രവചിച്ചാല്‍ ലക്ഷങ്ങള്‍ സമ്മാനമായി
ലഭിക്കും. പ്രവചനമത്സരത്തില്‍ പങ്കെടുക്കുന്നതിനു ഫീസുണ്ട്. പത്തു രൂപ
മുതല്‍ 200 രൂപ വരെ നല്‍കിയാല്‍ ഓരോ തരം പ്രവചനങ്ങള്‍ നടത്താനാകും.
ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും കോടികള്‍ കൈപ്പറ്റുമ്പോള്‍ അതില്‍
ചെറിയൊരു ശതമാനം (10 ലക്ഷമോ 25 ലക്ഷമോ) പ്രവചിച്ചു വിജയിച്ചവരില്‍
ഒരാള്‍ക്കു നല്‍കുന്നു. വിജയിയെക്കുറിച്ച് അതിവിപുലമായ രീതിയില്‍
പബ്ലിസിറ്റി നല്‍കുന്നു. അങ്ങനെ കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നു.
ഏതെങ്കിലും മൂലയില്‍ കൈയിലെ ഫോണിലേക്കും നോക്കി കുനിഞ്ഞു കുത്തി പരിസരം
മറന്നിരിക്കുന്ന ചെറുപ്പക്കാര്‍. നാളെയുടെ വാഗ്ദാനങ്ങളാണവര്‍. നാളത്തെ
നമ്മുടെ നാടിനെ നയിക്കേണ്ടവര്‍. കൈയില്‍ ഇരിക്കുന്ന സ്മാര്‍ട്ട്
ഫോണിലല്ലാതെ, ചുറ്റും നടക്കുന്ന യാതൊന്നിലും ശ്രദ്ധയോ താല്‍പര്യമോ
ഇല്ലാത്തവര്‍. വെറുതെയിരുന്നു ലക്ഷങ്ങളും കോടികളും സമ്പാദിക്കാനുള്ള
വഴികളാണ് അവര്‍ക്കു മുന്നിലുള്ളത്. അപ്പോള്‍, അവര്‍ അധ്വാനിക്കുമോ…??? ഈ
നാട് എങ്ങനെ ആയാലും ഒരു ചുക്കുമില്ല അവര്‍ക്ക്. കൈ നനയാതെ മീന്‍ പിടിക്കാം.
വിയര്‍ക്കേണ്ട, കഷ്ടപ്പെട്ട് പണി ചെയ്യുകയും വേണ്ട.
ഒന്നുകില്‍ അടിച്ചു പൊളിച്ചു ജീവിക്കണം അല്ലെങ്കില്‍ ചത്തു തുലയണം എന്നതാണ്
ഇപ്പോഴത്തെ തലമുറയുടെ മുദ്രാവാക്യം എന്നു തോന്നും അവരുടെ ജീവിതം കണ്ടാല്‍.
അധ്വാനിക്കാതെ കിട്ടുന്നതൊന്നും ശാശ്വതമല്ല എന്നതാണ് പഴയ തലമുറ പഠിപ്പിച്ച
മന്ത്രം. ആ മന്ത്രത്തിനു വിപരീതമാണ് ഇപ്പോഴത്തെ തലമുറയുടെ പോക്ക്.
തീര്‍ച്ചയായും ഇതു നല്ലതിലേക്കല്ല, മറിച്ച് നാടിന്റെ നാശത്തിലേക്കാണ് ഈ
യാത്ര.
ക്രിക്കറ്റ് മാച്ച് പ്രവചനം നടത്തുന്നതിനായി നിരവധി ഓണ്‍ലൈന്‍ സൈറ്റുകളാണ്
നിലവിലുള്ളത്. ഓണ്‍ലൈാന്‍ ക്രിക്കറ്റ് ബെറ്റിംഗ്, ഫ്രീക്രിക്കറ്റ് ടിപ്‌സ്,
ബറ്റിംഗ് ആദാ, സ്‌പോര്‍സ് വാലി തുടങ്ങിവ ഇവയില്‍ ചിലതു മാത്രം. ഇവയെല്ലാം
നടത്തുന്നത് അംമ്പാനിയെപ്പോലുള്ള വമ്പന്‍ മുതലാളിമാരാണ്. 
ക്രിക്കറ്റ്: പരസ്യമുതലാളിമാരുടെ പറുദീസ
മുമ്പ്, ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഹോക്കിയായിരുന്നു
ഇന്ത്യക്കാരെ ഹരം പിടിപ്പിച്ചിരുന്ന കളി. പക്ഷേ, ഫുട്‌ബോളിലും ഹോക്കിയിലും
ഒരു കുഴപ്പമുണ്ട്. ആവശ്യത്തിനു പരസ്യം ചെയ്യാന്‍ കഴിയില്ല എന്നതാണ് ആ
ന്യൂനത. ക്രിക്കറ്റാണ് എങ്കില്‍ വേണ്ടുവോളം സമയമുണ്ട്. വേണ്ടാത്തിടത്ത്
പന്ത് ഉരയ്ക്കാനും പന്തിന്മേല്‍ തുപ്പാനും പന്തില്‍ മാന്താനും എല്ലാം സമയം
കിട്ടും. ഓരോ പന്ത് എറിഞ്ഞു കഴിഞ്ഞും വിഷ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍
കാണിക്കാന്‍ കഴിയും. ആദ്യകാലത്ത് ക്രിക്കറ്റ് ഒരു വണ്‍ഡേ മാച്ച് ആയിരുന്നു.
അതു മാറി ടെസ്റ്റ് ആയി. പക്ഷേ, ഈ കളിയില്‍ എല്ലാ പ്രാവശ്യവും തോല്‍ക്കുന്ന
ടീം അവസാനം ജയിക്കും. ക്രിക്കറ്റില്‍ പിന്നീട് Twenty20 (T20) മത്സരങ്ങള്‍
വന്നു. അതോടെ, ഇന്ത്യയില്‍ തന്നെ വിദേശികള്‍ വന്നു ക്രിക്കറ്റ്
കളിക്കുന്നു. ഇന്‍കം ടാക്‌സ് വെട്ടിക്കാന്‍ വേണ്ടി കുറെ ക്ലബുകളും.
ഇവിടുത്തെ സകല സ്വര്‍ണ്ണ കള്ളക്കടത്തുകാരും മദ്യലോബികളും ടാക്‌സ്
വെട്ടിക്കാന്‍ വേണ്ടി അവരവരുടെ അമ്മയുടെ പേരിലും അപ്പന്റെ പേരിലും
ക്ലബുകള്‍ രൂപീകരിക്കുന്നു, ക്രിക്കറ്റ് കളിയെ പ്രോത്സാഹിപ്പിക്കുന്നു.
ഇതിനെല്ലാം പണം കണ്ടെത്തുന്നത് ഇന്‍കം ടാക്‌സില്‍നിന്നാണ്. ബിസിനസ്
പ്രൊമോഷന്‍ എന്നാണ് ഇതിന്റെ ചെല്ലപ്പേര്. അല്ലാതെ, മൊത്തം ഊറ്റുന്ന ഒരു ബാങ്കിംഗ് കമ്പനിയൊന്നും ജന്മത്ത് പത്തുലക്ഷം രൂപ ഒരാള്‍ക്കു കൊടുക്കില്ല. പക്ഷേ, ഇപ്പോള്‍
അവര്‍ക്കു ഫുട്‌ബോള്‍ ടീമുണ്ട്, ക്രിക്കറ്റ് ഉണ്ട്. കോണകം വാങ്ങുന്നതിന്
ബെന്‍സ് കാര്‍ സമ്മാനം നല്‍കുന്ന കല്യാണം കഴിപ്പിക്കുന്ന ഒരു വസ്ത്രാലയവും  ചെയ്യുന്നത് അങ്ങനെ തന്നെയാണ്. 
വിദേശികള്‍ ഉപേക്ഷിച്ച കിറുക്ക്
വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് പ്രധാനപ്പെട്ട
ക്രിക്കറ്റ് ടീമുകള്‍. പക്ഷേ, ഈ ക്രിക്കറ്റൊന്നും അവിടെ മനുഷ്യര്‍
കാണാറില്ല. അവിടെയുള്ള ജനങ്ങള്‍ ടിവിയും വച്ച് ഇങ്ങനെ ഇരിക്കാറില്ല. പക്ഷേ,
ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് എന്നുപറഞ്ഞാല്‍ ലോകം മുഴുവന്‍ കാത്തിരിക്കും.
ഇവിടുത്തെ കുറച്ചു ഭ്രാന്തന്മാരും മടിയന്മാരും ഇത്രയധികം കറപ്ഷനും
ഇത്രയധികം സ്വാര്‍ത്ഥവുമായ ഒരു രാജ്യത്ത്, 
ഇതെല്ലാം പോരാഞ്ഞിട്ടാണ് പണ്ട് ഹോട്ടലില്‍ വാു വച്ചപ്പോള്‍കുറെപ്പേരെ
പിടിച്ചു. ദാവൂദ് ഇബ്രാഹിമിനെ ഉള്‍പ്പടെ. ഇപ്പോഴത് കുഞ്ഞുകുഞ്ഞുങ്ങളെ
കൊണ്ട് ചെയ്യിക്കുന്നു. അതും 11 നും 12 ഉം വയസുള്ള കുട്ടികളെക്കൊണ്ടുവരെ.
പത്തുരൂപ മുതല്‍ 200 രൂപ വരെയാണ് ഇതിന് ഈടാക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ
കണക്കിലെടുത്താല്‍ കോടിക്കണക്കിനു തുകയാണ് ബെറ്റിംഗ് കമ്പനിക്കു
ലഭിക്കുന്നത്. 
ഇത് അംബാനി തുടങ്ങി കുറച്ചു മുതലാളിമാരുടെ പോക്കറ്റിലേക്കാണ്
എത്തുന്നത്. അവരാണ് കാശുണ്ടാക്കുന്നത്. അവര്‍ക്ക് 25 കോടി കിട്ടുമ്പോള്‍,
ബെറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് കിട്ടുന്നതാകട്ടെ, പത്തോ ഇരുപതോ ലക്ഷം
രൂപ. അവന്റെ അപ്പന്റെയും അമ്മയുടെയും എല്ലാം ഫോട്ടോ വച്ച് വീണ്ടും
ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുകയും ചെയ്യും. 
എങ്കിലീ ബെറ്റിംഗ് സര്‍ക്കാരിനു നടത്തിക്കൂടെ…??
ഖജനാവില്‍ ചില്ലിക്കാശില്ല എന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും
ഇടയ്ക്കിടെ പറയാറുണ്ട്. ബെറ്റിംഗ് അത്ര കേമമാണ് എങ്കില്‍ സര്‍ക്കാരിന് ഇതു
നടത്തിക്കൂടെ…? അങ്ങനെ കിട്ടുന്ന പണം നിരവധി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമല്ലോ. ഖജനാവില്‍ പണമില്ലെന്ന പരാതിയും
തീരും. റോഡുകളും പാലങ്ങളും പണിയാനും രോഗികളെ ശുശ്രൂഷിക്കാനുമെല്ലാം ഈ പണം
എടുക്കുകയും ചെയ്യാം. മന്ത്രിമാരില്‍ പലരും കുറെ കമ്പനികളെ ഇതുപോലെ
വളര്‍ത്തിവിടുന്നു. വിദേശ യാത്രയെല്ലാം നടത്തി ‘മോഡി’യായി അവര്‍ നടക്കും.
ഇവിടുത്തെ പാവപ്പെട്ടവന് റേഷന്‍ സമയത്ത് വീട്ടിലെത്തിക്കാനും ആവശ്യത്തിനു
വൈദ്യുതി, നല്ല ഭക്ഷണം, നല്ല റോഡ്, നല്ല വിദ്യാഭ്യാസം, ചികിത്സ എന്നിവ
നല്‍കാനൊന്നും കാശുണ്ടാവില്ല. പക്ഷേ, കേരളം മുഴുവന്‍ വാങ്ങിക്കാന്‍ ഒരു
വ്യക്തിയുടെ കൈയില്‍ പണമുണ്ടാകും. ഇത്തരം ഇന്‍കം ടാക്‌സ് വെട്ടിക്കല്‍
കൂടിയാണ് ക്രിക്കറ്റ്. ശരിക്കും ഇതൊരു കിറുക്കുകളിയാണിത്. പണിയെടുക്കാതെ
പണമുണ്ടാക്കാനുള്ള പുതു തലമുറയുടെ ഒരുപോംവഴി. കാറുവാങ്ങാനും വീടു
വയ്ക്കാനും ബൈക്കുവാങ്ങാനുമുള്ള ഒരു ഉപാധിയാണിത്. പണം എളുപ്പത്തില്‍
ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ കേരള സര്‍ക്കാരും മുഖ്യമന്ത്രി പിണറായി
വിജയനും ഇന്ത്യന്‍ പ്രധാനമന്ത്രിയും വളരെ ഗൗരവമായി ഇത് ഏറ്റെടുക്കണം.
അങ്ങനെയെങ്കില്‍ ഫ്രീയായി തമസോമ ഇതിന്റെ പ്രൊമോഷനും ചെയ്തു കൊടുക്കും.
കാരണം സര്‍ക്കാരിനു വേണ്ടിയാണിത്. പക്ഷേ, ഇപ്പോള്‍ ചെയ്യുന്നത് ഇവിടെ
കള്ളനോട്ടു മുതല്‍ കഞ്ചാവ് വില്‍പ്പനയ്ക്കു വരെ മന്ത്രിമാര്‍ വന്ന്
ഉദ്ഘാടനം ചെയ്യുന്ന ഒരവസ്ഥയാണ്. കലികാലമെന്നല്ലാതെ എന്തു പറയാന്‍…!! 
Tags: Twenty20 cricket tournament, cricket betting, betting in cricket,
predictions in T20 cricket, the winning team in cricket, test cricket,
oneday match, winners in cricket predictions, 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു