ഓട്ടിസം ബാധിച്ചത് രജത്കുമാറിന്; ഈ വിഷവിത്ത് ഭൂമിക്കു ഭാരം

സര്‍ക്കാര്‍ ചെലവില്‍ അര്‍മ്മാദിച്ചു നടക്കുന്ന അനേകം വിഷവിത്തുകളുണ്ട്.
വത്തക്ക മാഷുമാരുടെ ഗണത്തില്‍ പെട്ട അനേകര്‍. പേപ്പട്ടി മനുഷ്യരൂപം പൂണ്ട
രജത്കുമാര്‍ ആകട്ടെ തന്റെ തലച്ചോറിലെ അമേദ്യമത്രയും കാണുന്നവരുടെ മേല്‍
വാരിവിതറുന്നു. മതഗ്രന്ഥങ്ങളെ മറയാക്കി, വിശ്വാസതിമിരം ബാധിച്ച സദസിനോട്
വിഡ്ഡിത്തം വിളമ്പുന്ന പടുവിഡ്ഡി. ഈ പേപ്പട്ടി നടത്തുന്ന പരാമര്‍ശങ്ങളില്‍
ചിലതാണ് താഴെ.
ജീന്‍സിട്ടാല്‍ ഞെങ്ങിഞെരുങ്ങി ഒവേറിയന്‍ ഫോളിക്കിളുകള്‍ നശിക്കും, വന്ധ്യത
വരും’ അടിവയറിന്റെ തൊലിയുടെ, അകത്തുള്ള കൊഴുപ്പിന്റെ, താഴെയുള്ള
മസിലിന്റെ, ഉള്ളിലുള്ള അരക്കെട്ടിലെ എല്ലിന്‍കൂടിന്റെ, അതിനുമകത്തുള്ള
അണ്ഢാശയത്തിന്റെ ഉള്‍വശത്തുള്ള, കണ്ണില്‍ കാണാത്ത ഫോളിക്കിളിനെ
മേലെയെങ്ങാണ്ട് ഉള്ള ഡെനിം തുണി നശിപ്പിക്കുമെന്ന്! എന്തൊരു യമണ്ടന്‍
കണ്ടുപിടുത്തമാണിത്! ഇതിനെയൊക്കെ ഘോരഘോരം ‘സയന്‍സ്’ എന്ന്
വിശേഷിപ്പിക്കുന്നുമുണ്ട് ആ വിഷപ്രചാരകന്‍ !
പുരുഷന്മാരില്‍ ബീജോല്‍പ്പാദനം നടക്കുന്നത് ശരീരത്തിനു പുറത്തുള്ള
വൃഷണത്തിലാണ്. അതിനാല്‍ മുറുകിയ അടിവസ്ത്രം ബീജോല്‍പ്പാദനത്തെ ചീത്തയായി
ബാധിക്കുമെന്നത് ശാസ്ത്രസത്യമാണ്. ഇറുകിയ ജീന്‍സുപയോഗിക്കുന്നതാണ്
പുരുഷവന്ധ്യതയുടെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. മറ്റൊന്നാകട്ടെ,
ബൈക്ക് ഓടിക്കുന്നതും. ബൈക്കില്‍ നിന്നുള്ള ചൂട് അവരുടെ ബീജങ്ങളെ
ചുട്ടുകൊല്ലുന്നു. ഇതൊന്നും പറയാനോ പ്രസംഗിക്കാനോ പേപിടിച്ച ഇയാള്‍ക്ക്
എവിടെയാണു സമയം….??? അയാള്‍ക്ക് സ്ത്രീകളുടെ വസ്ത്രധാരണത്തിലേ
ശ്രദ്ധയുള്ളു. 
ഇയാളുടെ മറ്റൊരു പ്രസ്താവനയാണ് ‘സിസേറിയന്‍ ചെയ്താല്‍ സ്തനാര്‍ബുദം വരും.
പ്രസവിക്കുന്ന പ്രഷറില്‍ ബ്രെസ്റ്റിലെ ആല്‍വിയോളൈ തുറക്കും. അങ്ങനെ
സുഖപ്രസവം ബ്രസ്റ്റ് കാന്‍സര്‍ തടയുന്നു. സ്തനാര്‍ബുദമുള്ളവരില്‍ പത്തില്‍
ഏഴും സിസേറിയന്‍ കഴിഞ്ഞവര്‍’ പ്രസവിക്കുമ്പോ അമ്മിഞ്ഞയിലെ ആല്‍വിയോളൈ
‘പ്ലക്കോ’ എന്ന് തുറക്കുമെന്ന അറിവ് വല്ലാത്തതായിപ്പോയി. എന്തൊരു തള്ളാണ് !
സിസേറിയനെ മഹാപാതകമാക്കിയ സാറിനറിയാമോ അത് മിക്കപ്പോഴും രണ്ട് ജീവന്‍
രക്ഷിക്കാനുള്ള ചികിത്സയാണെന്ന്? കാന്‍സറുമായി സിസേറിയന് ബന്ധമേതുമില്ല.
ഭീതി സൃഷ്ടിക്കലിന്റെ നെറികെട്ട രൂപമാണിത്. അറിയില്ലെങ്കില്‍
മിണ്ടാതിരുന്നേക്കുക. ഈ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന് പറയുന്ന സാധനം
ബോധക്കേട് വിളിച്ച് പറയാനുള്ളതല്ല. ആ 7 : 10 അനുപാതത്തിന്റെ റഫറന്‍സ്
‘വായില്‍ തോന്നിയത് കോതക്ക് പാട്ട്’ എന്ന പഴഞ്ചൊല്ലായിരിക്കണം.
‘സിസേറിയന്‍ സമയത്ത് നട്ടെല്ലില്‍ സ്റ്റിറോയ്ഡ് ഇന്‍ജക്ഷന്‍ വെക്കുന്നു’
മണ്ടത്തരം. മരവിപ്പിക്കാനുള്ള സ്‌പൈനല്‍ അനസ്‌തേഷ്യയാണ് സിസേറിയന് മുന്‍പ്
നല്‍കുന്നത്. ഇത് കൊണ്ട് ഡിസ്‌ക് തേയ്മാനമോ നടുവേദനയോ ഉണ്ടാകുന്നില്ല.
എന്തും വിളിച്ച് പറയാവുന്ന നാക്കിന് എല്ലില്ലാത്തവന്റെ സൂക്കേട്.
സിസേറിയന്‍ ഒഴിവാക്കേണ്ട അവസരങ്ങളില്‍ ചെയ്യുന്നത് തെറ്റ് തന്നെയാണ്.
പക്ഷേ, സിസേറിയന്‍ നിര്‍ബന്ധമായും ചെയ്യേണ്ട അവസരങ്ങളില്‍ ഇയാളുടെ തള്ള്
വിശ്വസിച്ച് ഒരു കുടുംബം അതിന് വിസമ്മതിച്ച് അമ്മയോ കുഞ്ഞോ രണ്ട് പേരും
തന്നെയോ മരിച്ചാല്‍ രജിത്കുമാര്‍ സമാധാനം പറയുമോ?
മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്ന് പറഞ്ഞ മഹാനുഭാവന്‍ പറയുന്ന
മൈക്കോളജിയും ബാക്ടീരിയോളജിയും കേട്ട് കണ്ണ് നിറഞ്ഞ് പോയി. ഗര്‍ഭാശയഗള
കാന്‍സര്‍ വരുത്തുന്നത് ഏത് സൂക്ഷ്മാണു ആണെന്നത് പോലും വ്യക്തമായി
പറയുന്നില്ല. പഌ് ടു സയന്‍സ്, മൂന്നാം പാഠം, രണ്ടാമത്തെ പാരഗ്രാഫ്
ഒന്നാമത്തെ സെന്റന്‍സ് എന്നൊക്കെ പുട്ടിന് തേങ്ങയിടുന്നത് പോലെ പറയുന്നതും
കേട്ടു. മൂപ്പരത് കാണാപാഠം പഠിച്ചു എന്നതിന്റെ തെളിവാകണം. അസ്സലായിട്ടുണ്ട്
!!
‘ഇത്തരമൊരു പെണ്ണിനെ കെട്ടിയാല്‍ നല്ലൊരു പയ്യന് കുഞ്ഞുങ്ങള്‍
ജനിക്കില്ല’വന്ധ്യത പെണ്ണിന്റെ മാത്രം മണ്ടക്കിടുന്ന കാലം കഴിഞ്ഞത് അറിഞ്ഞു
കാണില്ല. ആണിന് വന്ധ്യത ഉണ്ടാകുന്ന ഏറെ കാരണങ്ങളുണ്ട് സര്‍. അവയെ
സ്ത്രീവന്ധ്യതയേക്കാള്‍ ചികിത്സിച്ച് മാറ്റാനും ബുദ്ധിമുട്ടാണ്.
അറിയില്ലായിരിക്കും, അല്ല്യോ?
‘ഈസ്‌ട്രോജന്‍, ആന്‍ഡ്രോജന്‍’ എന്ന് മുട്ടിന് മുട്ടിന് പറയുന്നുണ്ട്.
ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന് പറയാന്‍ അറിയാഞ്ഞിട്ടാവില്ല,
മൈക്രോബയോളജി ഡോക്ടര്‍ക്ക് നാവ് വഴങ്ങാത്തോണ്ടായിരിക്കും !
‘പുരുഷവേഷമായ ജീന്‍സിട്ടാല്‍ പുരുഷഹോര്‍മോണ്‍ കൂടും. ഒരു തുള്ളി ഹോര്‍മോണ്‍
അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍ കുഞ്ഞുണ്ടാകില്ല’ വെസ്‌റ്റേണ്‍ രാജ്യങ്ങളില്‍
കുഞ്ഞുങ്ങളേ ഉണ്ടാകുന്നില്ലേ, പുരുഷവേഷവും സ്ത്രീവേഷവും പര്‍ദ്ദ
പോലിരിക്കുന്ന അറേബ്യന്‍ രാജ്യങ്ങളില്‍ സര്‍വ്വത്ര വന്ധ്യത, ആണും പെണ്ണും
ചുരിദാറ് പോലുള്ള വസ്ത്രം ധരിക്കുന്ന പാകിസ്ഥാനില്‍ ആകെ മൊത്തം
കുട്ടികളില്ലാത്തവര്‍, അങ്ങനെയാണോ? അവിടെയൊക്കെ വസ്ത്രധാരണം കാരണം
മനുഷ്യന്‍ വംശനാശഭീഷണിയിലാണോ? തള്ളി മറിക്കാന്‍ പോയ 24 രാജ്യത്തും പാവാടയും
ബ്ലൗസും ഇട്ട സ്ത്രീകളെയേ കണ്ടുള്ളൂ?
‘ആണ്‍വേഷധാരികളായ പെണ്ണിന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആണും
പെണ്ണുമല്ലാത്തവരായിരിക്കും. അവരെ വിളിക്കുന്ന പേരാണ് ട്രാന്‍സ്‌ജെന്‍ഡര്‍’
LGBT നിയമങ്ങളുള്ള, ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി
ശബ്ദമുയര്‍ത്തുന്ന മലയാളികള്‍ക്കിടയില്‍ ഇത്തരത്തില്‍ മൈക്കിലൂടെ വിളിച്ച്
പറയാന്‍ ഇയാള്‍ക്ക് ആര് അധികാരം കൊടുത്തു? ഉടുപ്പഴിച്ച്
കാലുകള്‍ക്കിടയിലേക്ക് നോക്കുമ്പോള്‍ കാണുന്ന അവയവം പ്രകൃതിയുടെ
ആനുകൂല്യമാണെന്ന് ഓരോരുത്തരും, ഇയാള്‍ പ്രത്യേകിച്ചും മനസ്സിലാക്കണം. ആണും
പെണ്ണും ട്രാന്‍സ്‌ജെന്‍ഡറും ഇന്റര്‍സെക്‌സുമാകുന്നത് ആരുടേയും ചോയ്‌സല്ല.
അമ്മ ജീന്‍സിട്ടതിന്റെ പേരില്‍ കുഞ്ഞ് ട്രാന്‍സ്‌ജെന്‍ഡറാകില്ല. ഇനി
ട്രാന്‍സായി ഒരു കുഞ്ഞ് ജനിച്ചാല്‍, ആ കുഞ്ഞും ഒരഭിമാനമാണ് ഹേ! ”ഞാന്‍
വലിയവന്‍’ എന്ന് ഇടക്കിടക്ക് പുലമ്പുന്നതിനിടക്ക് സഹജീവിയെ
മനസ്സിലാക്കിയാല്‍ അവനവന് കൊള്ളാം.
ഭിന്നശേഷിയുള്ള കുഞ്ഞ് ജനിക്കുന്നത് മാതാപിതാക്കളുടെ കൈയിലിരിപ്പ്
കൊണ്ടാണെന്നും അങ്ങ് സ്ഥാപിച്ച് കളഞ്ഞു ! ഒരിക്കലെങ്കിലും അങ്ങനെയൊരു
കുഞ്ഞുള്ള അമ്മയുടെ കണ്ണിലേക്ക് നോക്കണം. നനവ് വറ്റി വേദന ഉറഞ്ഞ്
കിടക്കുന്ന അവരുടെ കണ്ണിലുണ്ടാകും ഇതിനെല്ലാമുള്ള മറുപടി.
വിവരമില്ലെങ്കിലും വിഡ്ഢിത്തം വിളമ്പിയാലും സാരമില്ലായിരുന്നു. പേരിന്
ഒരല്‍പം മനുഷ്യപ്പറ്റ് ഇല്ലാതെ പോയല്ലോ !
കോഴിക്കോടും മലപ്പുറത്തുമുള്ള കുറേയേറെ ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗികവിദ്യാഭ്യാസ ക്ലാസെടുക്കാന്‍ പോയിട്ടുണ്ട്.
ഞാനൊരു മതവിശ്വാസിയാണ്, എന്റെ കേള്‍വിക്കാരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിം
കുട്ടികളായിരുന്നു. എന്നിട്ടും അതിലൊരിടത്തും മതവിശ്വാസത്തെ അടിസ്ഥാനമാക്കി
ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. കാരണം, എന്റെ വിഷയം വൈദ്യശാസ്ത്രമായത്
കൊണ്ട് തന്നെ. മതം മേമ്പൊടിയാക്കിയാല്‍ ആരും എതിര്‍ക്കില്ല എന്ന്
വ്യക്തമായി മനസ്സിലാക്കിയ ആ കുരുട്ടുബുദ്ധിക്ക് കൊടുക്കണം ഒരു കുതിരപ്പവന്‍
!
ഇതാദ്യമായല്ല, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീന്‍സിട്ടാല്‍ ട്യൂബല്‍
പ്രഗ്‌നന്‍സി ഉണ്ടാകുമെന്ന് ഉള്‍പ്പെടെ വെച്ചടിച്ചതിനെ Dr. Deepu
Sadasivan പണ്ട് കീറിയൊട്ടിച്ചതാണ്. ആര്യ എന്ന വിദ്യാര്‍ത്ഥിനി വേദിയിലുള്ള
ഇയാളുടെ സ്ത്രീവിദ്വേഷം കേട്ട് സദസ്സിലിരുന്ന് കൂവിയത് അന്ന് വലിയ
വാര്‍ത്തയായിരുന്നു.
തന്റെ വികലവീക്ഷണങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഖുര്‍ആനെയും
ഹദീസിനേയും കൂട്ട് പിടിച്ചത് തന്നെ സദസ്സ് കൂടെ നില്‍ക്കാനാണ്.
കുഞ്ഞുമനസ്സുകളില്‍ വിഷം പുരട്ടുന്ന ഇത്തരം നരാധമന്‍മാരെ ഒറ്റപ്പെടുത്തുക
തന്നെ വേണം. ശാസ്ത്രം പഠിപ്പിക്കാന്‍ ചെന്നാല്‍ അത് പറയുന്നതിന് പകരം
തെറ്റിദ്ധാരണകള്‍ പരത്തുകയും, സഹജീവികളായവരെക്കുറിച്ച് തീര്‍ത്തും മോശം
ധാരണ പരത്തുകയും ചെയ്ത ഇയാള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകേണ്ടതാണ്.
വിഷം വമിക്കുന്ന മനുഷ്യരെ വളര്‍ത്തുന്ന സദസ്സുകള്‍ നാളെ വിഷക്കിണറാകും, മാലിന്യം സമൂഹത്തില്‍ പടര്‍ന്നൊഴുകും…അനുവദിക്കരുത്.
തടയിടാനാവണം…
ഇന്ന് തന്നെ, ഇപ്പോള്‍ തന്നെ…

ഡോ ഷിംന അസീസ്


Tags: Rejith Kumar, A cancer in the society, Rejith Kumar should be punished

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു