Header Ads

ചൊക്രാമുഡി Trekking & camping : മൂന്നാറിലെ മൂന്നാമത്തെ വലിയ മലയായ ചൊക്രാമുഡിയുടെ വിശേഷങ്ങള്‍




എന്റെയും പ്രബുല്ലിന്റേയും ആത്മാര്‍ത്ഥ സുഹൃത്തായ തിരുവല്ല ഇന്‍ഡസ് ബാങ്കില്‍ മാനേജര്‍ ആയി ജോലിചെയ്യുന്ന സുരേഷ്ജി ആണ് എനിക്ക് പ്രബുല്ലിനെ പരിചയപ്പെടുത്തി തന്നത്.... എന്താ പറയുക ജാതകം നോക്കിയാല്‍ പോലും കിട്ടാത്ത ഒരു ട്രാവല്‍പാര്‍ട്ണര്‍. യാത്ര ആരംഭിക്കുന്നദിവസംരാവിലെ 6 മണിക്കാണ് പ്രബുല്ലിനെ ഞാന്‍ആദ്യമായികാണുന്നത്.. യാത്രപ്ലാന്‍ ചെയ്തതോരണ്ടു ദിവസംമുമ്പും..


പ്രബുല്ലിന്റെഅളിയന്മാര്‍ബൈസണ്‍ വാലിയില്‍ ഉണ്ടെന്നും അവിടെയുള്ള ചൊക്രാമുഡിയെന്ന ഒരു മല ഒന്ന് കീഴടക്കിയാലോ എന്നായി പ്രബുല്‍. മലയുടെ ഒരു ഭാഗം വനമായതിനാല്‍ ഒരു കൂട്ടു കൂടി ആകാം എന്ന ആലോചനയിലാണ് ബൈജു ചേട്ടന് നറുക്കുവീണത്.. അങ്ങനെ മലകയറ്റത്തിനു വേണ്ട സാധനങ്ങളെല്ലാം ഒരുക്കിസന്തോഷ് ചേട്ടന്റെ ജീപ്പില്‍ചൊക്രാമുഡിയുടെഅടിവാരത്തിനടുത്തെത്തി. അവിടെ നിന്നും എല്ലാ സന്നാഹവുമായി മലകയറ്റം തുടങ്ങി.. ഏലത്തോട്ടത്തില്‍കൂടിയുള്ള യാത്രയില്‍ കണ്ടുമുട്ടിയഒരു പച്ചി ലപ്പാമ്പ് തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ഷെയര്‍ ചെയ്യാം എന്ന ഉറപ്പില്‍ ക്യാമറക്ക് പോസ് ചെയ്തു തന്നു..


ഏകദേശം 7002 അടിയാണ് ചൊക്രാമുഡിയുടെ ഉയരം.. ആവശ്യമെങ്കില്‍ഒരുരാത്രികഴിയാനുള്ള തയ്യാറെടുപ്പിലാണ് മലകയറ്റംആരംഭിച്ചത്.. BBQ വിനുള്ള ചിക്കന്‍, പാക്കറ്റ് ചപ്പാത്തി, ബ്രഡ്, ജാം എന്നിവ കരുതിയിരുന്നെങ്കിലും കഴിഞ്ഞദിവസങ്ങളിള്‍ മഴ പെയ്തതിനാല്‍ മലമുകളില്‍ പലയിടങ്ങളിലും വെള്ളം കിട്ടുമെന്ന ധാരണയില്‍ വളരെ കുറച്ചു കുടിവെള്ളംമാത്രമേ കരുതിയിരുന്നുള്ളൂ. 

മലയോര മേഖലയില്‍ താമസിക്കുന്ന സന്തോഷ് ചേട്ടന്റെയുംബിജു ചേട്ടന്റെയും മലകയറ്റത്തിന് മുന്നില്‍ ഞാനുംപ്രബുല്ലും പിടിച്ചുനില്‍ക്കാന്‍ കുറച്ചു പാടുപെട്ടു. കുത്തനെയുള്ളകയറ്റമായതിനാല്‍ വളരെ സാവധാനം മാത്രമേകയറാന്‍ സാധിക്കുകയുള്ളൂ.. മലകയറിവരുന്ന അപരിചിതരെ മലമുകളില്‍ നിന്നു എത്തിനോക്കുന്ന മലയാട്ടിന്‍കൂട്ടങ്ങളെ മിക്കപ്പോഴും കാണാവുന്നതാണ്.

ആദ്യ ദിവസംവെള്ളം കണ്ടെത്താന്‍കഴിയാത്തതിനാല്‍ ഞങ്ങള്‍ നാലുപേര്‍ക്കും രണ്ടുകുപ്പി വെള്ളം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. കൂടുതലും ചെങ്കുത്തായ സ്ഥലമായതിനാല്‍ tent അടിക്കുന്നതിനുവേണ്ടിയുള്ള സ്ഥലമായിരുന്നു മനസ്സില്‍, അങ്ങനെ ഏകദേശം കയറ്റത്തിന്റെ 20 ശതമാനം പിന്നിട്ടപ്പോള്‍ tent അടിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി.. രണ്ട് പാറകള്‍ക്കിടയില്‍ കൃത്യം രണ്ട് ടെന്റിനുള്ള സ്ഥലവും, അതിന്കുറച്ചകലെയായി ഒരു വലിയ പാറയുടെ മറവില്‍ ക്യാമ്പ് ഫയറിനും BBQ വിനും പ്രകൃതി ഞങ്ങള്‍ക്കായി ഒരുക്കിവെച്ച പോലൊരു സ്ഥലം. ശക്തമായ തണുത്ത കാറ്റ് ആഞ്ഞുവീശിത്തുടങ്ങി, കാറ്റില്‍ ചെറിയ ഒരു തീപ്പൊരി ടെന്റില്‍വീണാല്‍എല്ലാംകഴിഞ്ഞു.. സന്തോഷ് ചേട്ടനും ബിജു ചേട്ടനും ഉണങ്ങിയ മരക്കൊമ്പുകള്‍ ശേഖരിച്ചു കൊണ്ടുവന്ന് campfire കത്തിച്ചപ്പോഴാണ് തണുപ്പില്‍ നിന്നും ചെറിയ ഒരാശ്വാസം കിട്ടിതുടങ്ങിയത്.. താഴ്വാരത്തുള്ള ലൈറ്റുകളുടെ കാഴ്ച ആകാശത്തുള്ള നക്ഷത്രങ്ങളെക്കാളും മനോഹരമായി തോന്നി...

campfire റിനോടുകൂടിത്തന്നെ ചിക്കന്‍ BBQ വും ചപ്പാത്തിയും ചുട്ടെടുത്തു.. പതിനൊന്നുമണിവരെഎങ്കിലും കഥ പറഞ്ഞിരിക്കണം എന്ന് തീരുമാനിച്ച ഞങ്ങളെ തണുപ്പ് ഒന്‍പതുമണിയായപ്പോഴേ ടെന്റില്‍ കയറ്റി .. ടെന്റടിച്ച സ്ഥലം അത്ര നിരപ്പല്ലെങ്കിലും, കുന്നില്‍ നിന്നും ശേഖരിച്ച പച്ചപ്പുല്ലിന്‍മേലുള്ള ഉറക്കം സുഖമായിരുന്നു.. രാത്രിയില്‍ പലരുടെയും കൂര്‍ക്കംവലികാരണം മറ്റ് വന്യമൃഗങ്ങള്‍ ഒന്നും തന്നെ ശല്യം ചെയ്യാന്‍ വന്നില്ല എന്നുള്ളതാണ് സത്യം..
അതിരാവിലെ തന്നെ പലസാധനങ്ങളും tent ല്‍ ഉപേക്ഷിച്ചു ക്യാമറയും ഒഴിഞ്ഞ രണ്ട് കുപ്പിയുമായി ഞങ്ങള്‍ രണ്ടാംഘട്ട മലകയറ്റം ആരംഭിച്ചു. മലമുകളില്‍ എവിടെയോ ഒരു അരുവിയുള്ള കാര്യം പലപ്പോഴും മലകയറ്റത്തിന് ഒരു പ്രചോദനം ആയിരുന്നു... എന്നാല്‍ പല കയറ്റങ്ങളും കഴിഞ്ഞ ദിവസത്തെക്കാളും കഠിനവും അപകടകരവുമായി തോന്നിയതിനാല്‍ തിരിച്ചുള്ള ഇറക്കം മലഞ്ചരിവിലുള്ള കാട്ടില്‍ കൂടിയാക്കാം എന്ന സന്തോഷ് ചേട്ടന്റെ അഭിപ്രായം എല്ലാവരും ഒരു മറുവാക്ക് പോലും പറയാതെ അംഗീകരിച്ചു. കയറുംതോറും തലേ ദിവസംതാമസിച്ച ടെന്റുകള്‍പച്ചകുത്തുകള്‍ പോലെ താഴെ അവശേഷിച്ചുതുടങ്ങി. വന്യമൃഗങ്ങളുടെ സാന്നിധ്യംപ്രകടമായികൊണ്ടിരുന്നു.. കാട്ടിലെ മലയാടിന്‍ പറ്റങ്ങളുടെ കാഷ്ടവും, മുള്ളന്‍പന്നിയുടെ മുള്ളുകളും, ആനപിണ്ഡവും എല്ലാം അങ്ങിങ്ങായി കിടക്കുന്നു..

വെള്ളം അന്വേഷിച്ചു നടക്കുമ്പോള്‍ പാറയില്‍ ഒരു ചെറിയ നനവും കുറച്ചു പായലും ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും പഠിച്ച പണി പാതിനെട്ടുനോക്കിയിട്ടും ഒരു തുള്ളി വെള്ളം അതില്‍നിന്നും എടുക്കാന്‍ കഴിയുന്നില്ല, അങ്ങനെ അവസാനം ഡിസ്‌കവറി ചാനലില്‍ Man vs Wild ല്‍ Bear Grylls കാണിക്കുന്നതുപോലെ ആ നനവിന് കുറുകെ പായല്‍ കൊണ്ട് ഒരു തടയണ തീര്‍ത്തപ്പോള്‍ ചെറിയ രീതിയില്‍ വെള്ളം കെട്ടിനില്‍കാന്‍ തുടങ്ങി.. വലിച്ചുകുടിക്കാന്‍ ചെറിയ മുളങ്കമ്പ് കിട്ടാത്തതിനാല്‍ ഇല കൊണ്ട് കുമ്പിള്‍ ഉണ്ടാക്കി ആ വെള്ളം ആദ്യമായി രുചിച്ചപ്പോള്‍ ഉണ്ടായ ആശ്വാസം ഈ വരികളില്‍ തീരുന്നതല്ല...ഉയരം കൂടുംതോറും ചായക്ക് മാത്രമല്ല വെള്ളത്തിനും രുചി കൂടുമെന്ന് മനസ്സിലായ നിമിഷം..

തിരിച്ച് കാട്ടിലൂടെയുള്ള മല ഇറക്കത്തില്‍ ആന വെള്ളം കുടിക്കുന്നതുവേണ്ടി സ്വയം ഉണ്ടാക്കിയെടുത്ത ഒരു ചെളിക്കുഴിയില്‍ നിന്നുള്ള വെള്ളമാണ് എല്ലാവരുടെയും ക്ഷീണമകറ്റിയത്....

എന്നാല്‍ വന്യ മൃഗങ്ങള്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ അധികം നേരം അവിടെനില്‍ക്കുന്നതത്ര നല്ലതല്ല എന്ന തിരിച്ചറിവോടുകൂടി തിരിച്ചിറങ്ങാനുള്ള വഴി അന്വേഷിച്ചു ഞങ്ങള്‍ എത്തിപ്പെട്ടത് കൊടും കാട്ടിലുള്ള പാറയിടുക്കിലാണ്.. ശരിക്കും ഉള്ളില്‍ ഭയം തോന്നുന്ന തരത്തിലുള്ള ഇരുണ്ട വഴി.. ഒരു കല്ലില്‍ നിന്നും അടുത്ത കല്ലേല്‍ ഇറങ്ങണമെങ്കില്‍ രണ്ട് കൈയ്യും രണ്ട് കാലും തികയാത്ത അവസ്ഥ.. വള്ളികളില്‍ തൂങ്ങിയും, കല്ലേല്‍ ഇരുന്ന് നിരങ്ങിയും മൃഗ തുല്യമായ യാത്ര... പല പാറയിടുക്കിലും ഏതൊക്കെയോ വലിയ മൃഗങ്ങള്‍ വസിക്കുന്നതിന്റെ ലക്ഷണങ്ങള്‍. ഉമ്മറിനെ പേടിച്ചു അവസാനം ബാലന്‍ കെ നായരുടെ മുന്നിലെത്തിയപോലെയായി ഞങ്ങളുടെ കാര്യങ്ങള്‍. സന്തോഷ് ചേട്ടനും ബൈജു ചേട്ടനും കാടുമാറ്റി കാട്ടിത്തരുന്ന വഴിയാണ് ഞാനും പ്രബുല്ലും പിന്തുടര്‍ന്നത്.. അങ്ങനെ അവസാനം ഞങ്ങളുടെ ടെന്റ് അടിച്ചിട്ടുള്ളതായ ബേസ് ക്യാമ്പിംഗില്‍ എത്തി.. എത്തുന്നവര്‍ എത്തുന്നവര്‍ ടെന്റില്‍ കരുതിയിരുന്ന ബ്രെഡും ജാമും എടുത്തു തിന്ന് വിശപ്പടക്കി.. അല്പം വിശ്രമത്തിന് ശേഷം ടെന്റും അഴിച്ച് മലയിറക്കം തുടങ്ങി.. തികച്ചും ക്ഷീണിതനായിട്ടും വന്യ മൃഗങ്ങളുടെ ജീവന് ഭീഷണി ആകാനിടയുള്ള ക്യാമ്പ് സൈറ്റിലുള്ള മുഴുവന്‍ മാലിന്യങ്ങളും ചുമന്ന് താഴെ എത്തിക്കാന്‍ സ്വയം തയ്യാറായ പ്രബുല്ലിനെ പ്രത്യേകം പ്രശംസിക്കാതെ ഈ വരികള്‍ പൂര്‍ത്തിയാകില്ല ...

സന്തോഷ് ചേട്ടന്റെ ജീപ്പ് താഴെ പാര്‍ക്ക് ചെയ്തിരുന്നു. താഴെഎത്തിയ ഞങ്ങള്‍ജീപ്പില്‍ കയറി സന്തോഷ് ചേട്ടന്റെ വീട്ടിലേക്ക്.... വീട്ടില്‍ എത്തിയ ഞങ്ങളെ കാത്ത് സന്തോഷ് ചേട്ടന്റെ അമ്മയുടെ വക നല്ല ഒന്നാംതരം കപ്പയും മീന്‍കറിയും.. കപ്പയും മീന്‍കറിയും കഴിച്ച് അല്പം സമയം വിശ്രമിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞു ഞാനും പ്രബുല്ലും തിരികെ വീട്ടിലേക്ക്.....

Kiran K




അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.