Header Ads

ഭിക്ഷക്കാരിയല്ലിവള്‍, നിരാലംബരുടെ രക്ഷക



അതികഠിനമായ തലവേദനയില്‍ നട്ടം തിരിഞ്ഞ് ആശുപത്രിയില്‍ അഭയം തേടിയ ഒരു ദുരിത ജീവിത കാലം. അന്നാണവള്‍ ആദ്യമായി തന്നെക്കാള്‍ വേദനയനുഭവിക്കുന്ന, നിരവധി നിരാലംബരായ ജീവിതങ്ങള്‍ നേരിട്ടു കണ്ടത്. തെരുവുകള്‍ തോറും പാട്ടുപാടി കിട്ടുന്ന പണം രോഗികളെ ചികിത്സിക്കാന്‍ വിനിയോഗിക്കുന്ന നിരവധി പേരെ അവളും കണ്ടിട്ടുണ്ട്. തനിക്കു ലഭിച്ച കഴിവുകള്‍ മറ്റുള്ളവര്‍ക്കു കൂടി പ്രയോചനപ്പെടുത്താന്‍ ആ രീതി അവലംബിക്കാന്‍ അവള്‍ തീരുമാനിച്ചു. വാടകയ്‌ക്കെടുത്ത വണ്ടിയും മൈക്കുമായി അവളും ഇറങ്ങി, പാട്ടുപാടി ഈ ജീവിതങ്ങള്‍ക്കൊരു കൈത്താങ്ങാകാന്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കാലയളവിനിടയില്‍ അവള്‍ പിരിച്ചെടുത്തത് 10 ലക്ഷം രൂപയാണ്. അതില്‍ പാഷാണം ഷാജി നല്‍കിയ 2 ലക്ഷവും ഒരു പോലീസ് എസ് ഐ നല്‍കിയ ഒരു ലക്ഷവും ഉള്‍പ്പെടും. അവളാണ് പ്രിയ അച്ചു എന്ന ജ്യോത്സന. 





കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രിയയെയും അവളുടെ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കുകയായിരുന്ന ജനപക്ഷം ഈ പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. പാടിക്കിട്ടുന്നതിന്റെ 80 ശതമാനം തുകയും ആവശ്യക്കാരായ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വീതിച്ചു നല്‍കുന്നതിനാല്‍ ഈ പെണ്‍കുട്ടി ചില കപടരക്ഷകരുടെ കണ്ണിലെ കരടാണ്. മൈക്ക് സെറ്റും വണ്ടി വാടകയും തന്റെ നിത്യചെലവും കഴിഞ്ഞ് ബാക്കിവരുന്ന തുകയത്രയും അവള്‍ ആവശ്യക്കാര്‍ക്കു നല്‍കുന്നു. പ്രിയയുടെ പ്രവര്‍ത്തനങ്ങളിലെ സത്യസന്ധത തിരിച്ചറിഞ്ഞ ജനപക്ഷം അവളെ സഹായിക്കാന്‍ മുന്നോട്ടു വരികയായിരുന്നു. 

മധു ബാലകൃഷ്ണന്റെ കൈപിടിച്ച് മുന്നോട്ട്.....

ഒരു സ്വപ്‌നം പോലെ മധു ബാലകൃഷ്ണന്‍ എന്ന അതുല്യഗായകന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍ പ്രിയയ്ക്ക് സപ്ത നാഡികളും തളരുന്നതുപോലെ തോന്നി. ഇതു സത്യമോ അതോ മിഥ്യയോ....? സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ആ പെണ്‍കുട്ടി സ്വപ്‌നങ്ങളില്‍ മാത്രം കണ്ടിരുന്ന ഒരു കാര്യമാണ് കൊച്ചി മറൈന്‍ ഡ്രൈവിന്റെ തെരുവീഥിയില്‍ ഇന്നലെ സംഭവിച്ചത്. തന്റെ ഹൃദയത്തില്‍ ഫെബ്രുവരി ഒന്ന് എന്ന ദിവസം അവള്‍ തങ്കലിപികളാല്‍ കുറിച്ചിട്ടുകഴിഞ്ഞു. ആ അതുല്യഗായകനു മുന്നില്‍ പാടിയപ്പോള്‍, തന്റെ ജീവിതാഭിലാഷം സഫലമായതു പോലെ. പ്രിയക്കൊപ്പം മധു ബാലകൃഷ്ണന്‍ ഒരു പാട്ടു പാടുകയും ചെയ്തു. ഇത്രയും വലിയൊരു സൗഭാഗ്യം പ്രിയക്ക് ഇനി കിട്ടാനില്ല. ഇതു സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒരവസ്ഥയിലായിരുന്നു അപ്പോള്‍ പ്രിയ അച്ചു എന്ന ഈ ഗായിക.


ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫിന്റെ ഇടപെടല്‍

'പ്രിയ അച്ചു ഇത്തരത്തില്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ജനപക്ഷം ഈ കുട്ടിയെ നിരീക്ഷിക്കുന്നതാണ്. പാടി കിട്ടുന്ന പണത്തിന്റെ 80 ശതമാനവും ആവശ്യക്കാര്‍ക്കു കൊടുക്കുന്നവര്‍ വളരെ അപൂര്‍വ്വമാണ്. അത്തരക്കാര്‍ തീര്‍ച്ചയായും പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ട്. അതിനാല്‍, പ്രിയ അച്ചുവിനെ ജനപക്ഷം ഏറ്റെടുക്കുന്നു. ജനപക്ഷത്തിന്റെ അംഗങ്ങളെല്ലാം ഇതേക്കുറിച്ചു ചര്‍ച്ച നടത്തി. ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ജനപക്ഷം പ്രിയ അച്ചുവിനെ ഏറ്റെടുക്കുന്നു. അതിന്റെ ആദ്യപടിയായി, ബക്കറ്റ് മാറ്റി പകരം ഒരു ഗ്ലാസ് ബോക്‌സ് പ്രിയയ്ക്കു നല്‍കും. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പണം അതില്‍ നിക്ഷേപിക്കാം. ഈ പെട്ടിയുടെ താക്കോല്‍ എറണാകുളം ജില്ലാ കളക്ടറുടെ കൈവശമായിരിക്കും. ഇവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ബാങ്ക് അക്കൗണ്ടും ഓപ്പണ്‍ ചെയ്തു കൊടുക്കും. തുക ഒപ്പിട്ടു നല്‍കാനുള്ള പരമാധികാരം കളക്ടര്‍ക്കായിരിക്കും. ഏതൊക്കെ രോഗികള്‍ക്കു സഹായം ചെയ്യണം എന്ന് തീരുമാനിക്കുന്നത് ജനപക്ഷം ഉള്‍പ്പെട്ട ഒരു കമ്മറ്റി ആയിരിക്കും.

ചികിത്സിച്ചിട്ടും ഫലമില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ രോഗികളെ ഈ സഹായങ്ങളില്‍ നിന്നും ഒഴിവാക്കും. മദ്യപിച്ച് സ്വന്തം കടമ നിര്‍വഹിക്കാതെ നടക്കുന്ന രോഗികളെയും കുടുംബനാഥരെയും ഇതില്‍ നിന്നും ഒഴിവാക്കും. അര്‍ഹരായ ആളുകള്‍ക്കു മാത്രം പണമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പ്രിയയുടെ ആവശ്യങ്ങള്‍ക്കും പരിപാടി നടത്തിപ്പിനുമുള്ള ഒരു തുക നല്‍കിയതിനു ശേഷം ബാക്കിയുള്ള മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാനാണ് ഉദ്യേശിക്കുന്നത്. 

പ്രിയയുടെ പരിശ്രമങ്ങള്‍ക്ക് ഒരു തുക ജില്ലാ കളക്ടര്‍ പ്രിയയ്ക്കു നല്‍കും. രോഗികള്‍ക്ക് ആവശ്യമായ തുക നല്‍കിയതിനു ശേഷം ബാക്കി തുകയുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവ നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ ഉദ്യമത്തില്‍, ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് ഉള്‍പ്പെടെയുള്ള പ്രമുഖ ഗായകരെ കൊണ്ടുവന്ന് പാടിക്കാനാണ് ലക്ഷ്യമിടുന്നത്. സത്യസന്ധമായി നടക്കുന്ന ഇത്തരം പരിപാടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ജനപക്ഷം ലക്ഷ്യം വയ്ക്കുന്നത്,' ബെന്നി ജോസഫ് വ്യക്തമാക്കി.


പ്രിയ അച്ചുവിനെക്കുറിച്ച്......

കോഴിക്കോടുകാരിയായ പ്രിയ അച്ചു എറണാകുളത്ത് എത്തിയത് ഭര്‍ത്താവ് സുമേഷിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ്. പിറ്റുറ്ററി അഡ്രിനോമ (തലച്ചോറില്‍ മുഴ) അസുഖം തിരിച്ചറിഞ്ഞത് നാലു വര്‍ഷം മുമ്പാണ്. അതികഠിനമായ തലവേദനയായിരുന്നു ആദ്യലക്ഷണം. പരിഹാരത്തിനായി പല ആശുപത്രികള്‍ കയറിയിറങ്ങി. ഒടുവില്‍ തിരിച്ചറിഞ്ഞു, ഈ രോഗത്തിന് അലോപ്പതിയില്‍ ഓപ്പറേഷന്‍ മാത്രമാണ് പരിഹാരം. പക്ഷേ, അത് അത്യന്തം അപകടകരമാണ്. ഓപ്പറേഷന്‍ നടത്തിയാല്‍ ഒന്നുകില്‍ കണ്ണിന്റെ കാഴ്ച പോകും, അല്ലെങ്കില്‍ ശബ്ദം നിലയ്ക്കും, അതുമല്ലെങ്കില്‍ ഒരു വശം തളര്‍ന്നു പോയേക്കാം. സ്വരമില്ലാതെ, കണ്ണില്ലാതെ ചലന ശേഷിയില്ലാതെ തനിക്കു ജീവിക്കേണ്ടെന്നായിരുന്നു പ്രിയയുടെ തീരുമാനം. ഒടുവില്‍, ഹോമിയോപ്പതിയിലേക്കു തിരിഞ്ഞു. രോഗലക്ഷണങ്ങളെ അടക്കിനിര്‍ത്താന്‍ ഈ മരുന്നിനു കഴിയുന്നുണ്ട്. പക്ഷേ, പലപ്പോഴും അതികഠിനമായ തലവേദനയായി പ്രിയയെ ഈ രോഗം വല്ലാതെ അലട്ടുന്നു. പാടിക്കൊണ്ടിരിക്കുമ്പോള്‍ തലക്കറങ്ങി വീഴും, ചിലപ്പോള്‍ നിര്‍ത്താതെ ശര്‍ദ്ദിക്കും. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീണ്ടും തന്റെ സംഗീത പരിപാടി തുടരുകയാണ് ചെയ്യുന്നത്. 

വിവാഹമണ്ഡപങ്ങളിലും ബര്‍ത്ത് ഡേ പാര്‍ട്ടികളിലും മറ്റും പാടി ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന പ്രിയ ഒരു നിയോഗം പോലെയാണ് ഈ ചാരിറ്റിയിലേക്ക്് എത്തിപ്പെട്ടത്. രോഗികള്‍ക്കു വേണ്ടി ആദ്യമായി തെരുവിലേക്കു പാടാനിറങ്ങിയപ്പോള്‍ പലരും പ്രിയയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവരെ സഹായിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും പ്രിയ പിന്‍വാങ്ങിയില്ല. മൈക്ക് സെറ്റും വണ്ടിയും വാടകയ്‌ക്കെടുത്തു. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ആദ്യത്തെ ചാരിറ്റി സംഗീത പരിപാടി. ഒറ്റയ്ക്കാണ് പാടാനിറങ്ങിയത്. അമൃതയില്‍ ചികിത്സയിലുണ്ടായിരുന്ന തലച്ചോര്‍ വലുതാകുന്ന അസുഖമുള്ള ഒരു കുട്ടിക്കു വേണ്ടി രണ്ടു ലക്ഷം രൂപ സമാഹരിക്കാന്‍ പ്രിയയ്ക്കു കഴിഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രിയ സമാഹരിച്ചത് 10 ലക്ഷം രൂപയാണ്. 

രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയ പ്രിയയ്ക്കു പക്ഷേ നേരിടേണ്ടി വരുന്നത് അഗ്നി പരീക്ഷകളാണ്. ഇന്ന്, ഇത്തരത്തില്‍ ചാരിറ്റി സംഗീത പരിപാടികള്‍ നടത്തുന്ന പലതും കള്ള നാണയങ്ങളാണ്. പിരിച്ചു കിട്ടുന്നതില്‍ നിന്നും അമ്പതിനായിരം രൂപ മാത്രം രോഗികള്‍ക്കു നല്‍കിയ ശേഷം ബാക്കിയെല്ലാം പോക്കറ്റിലാക്കുകയാണ് ഈ കള്ളനാണയങ്ങള്‍ ചെയ്യുന്നത്. കിട്ടുന്നതെല്ലാം രോഗികള്‍ക്കു കൊടുത്താല്‍ പിന്നെ തങ്ങള്‍ എങ്ങനെ ജീവിക്കും എന്നാണ് ഇത്തരക്കാര്‍ ചോദിക്കുന്നത്. ഇവരുടെ ഭീഷണിക്കെതിരെ പല തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും ഗുണമുണ്ടായിട്ടില്ല. ജനപക്ഷത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും പിന്തുണ തനിക്കു കൂടുതല്‍ സംരക്ഷണം തരുന്നതായും കൂടുതല്‍ പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജ്ജം തരുന്നതായും പ്രിയ പറഞ്ഞു.


'ഞാന്‍ ആരാധനയോടെ നോക്കിക്കാണുന്ന ഗായകനാണ് മധു ബാലകൃഷ്ണന്‍. അദ്ദേഹത്തോടൊപ്പം പാടുക എന്നത് സ്വപ്‌നതുല്യമായ ഒന്നായിരുന്നു. ആ നിമിഷങ്ങള്‍ ഒരു പാട്ടുകാരി എന്ന നിലയില്‍ എനിക്ക് വളരെ അമൂല്യമാണ്. അതോടൊപ്പം എനിക്ക് അദ്ദേഹത്തിന്റെ പിന്തുണ കിട്ടുക എന്നതും വലിയ കാര്യമാണ്. എനിക്ക് പലരില്‍ നിന്നും ഭീണഷിയുണ്ട്. അതോടൊപ്പം എന്റെ അസുഖം എന്നെ വല്ലാതെ അലട്ടുന്നുമുണ്ട്. പക്ഷേ, എല്ലാറ്റിനെയും നേരിടാന്‍ എനിക്കിപ്പോള്‍ കഴിയും. ഇതെല്ലാം സാധ്യമാക്കിത്തന്നത് ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫാണ്. അദ്ദേഹത്തിനു ഞാന്‍ പ്രത്യേകം നന്ദി പറയുന്നു,' പ്രിയ വ്യക്തമാക്കി. 

പാലക്കാട് ജില്ലയില്‍ ഷൊര്‍ണ്ണൂര്‍ കരിമ്പുള്ളിയില്‍ വാടാനക്കുറിശ്ശി സ്വദേശികളായ സുരേഷ്-ബിന്ദു ദമ്പതിമാരുടെ രണ്ടു വയസുമാത്രം പ്രായമുള്ള മഹിമ എന്ന കുട്ടിയുടെ കിഡ്‌നി സംബന്ധമായ തുടര്‍ ചികിത്സയ്ക്കാണ് മറൈന്‍ ഡ്രൈവില്‍ ഇന്നലെ പ്രിയ തൊണ്ട പൊട്ടി പാടിയത്. മാനസിക രോഗമുള്ള പിതാവും വൃക്കരോഗിയായ മാതാവും ഗുരുതര രോഗമുള്ള 4 വയസുകാരി സഹോദരിയും അടങ്ങുന്നതാണ് ഈ കുടുംബം. 

പിന്തുണയുമായി സുമനസുകള്‍ കൂടെയുള്ളപ്പോള്‍ പ്രിയ എന്തിനു ഭയപ്പെടണം....? 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.