Headlines

ആര്‍ത്തവപുരുഷന്‍ അഭ്രപാളിയിലേക്ക്: സദാചാരികള്‍ക്ക് ഹാലിളകാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആര്‍ത്തവം…. സ്ത്രീകളെ കൂച്ചുവിലങ്ങിട്ട് വീടിന്റെ അകത്തളങ്ങളില്‍ അടച്ച, ഇന്നും അടച്ചിടുന്ന ഒരു വാക്ക്. അവളുടെ സഞ്ചാരത്തിനും സ്വാതന്ത്ര്യത്തിനും വിലങ്ങുതടി തീര്‍ക്കുന്ന ഒരു ശാരീരിക പരിണാമം. ആര്‍ത്തവം ആരംഭിച്ച സ്ത്രീകളെ ആരാധനാലയങ്ങളില്‍ നിന്നു പോലും പുറത്താക്കുന്നു. അവള്‍ക്ക് അശുദ്ധിയാണു പോലും….! ആ ദിവസങ്ങളില്‍ സ്ത്രീകളെ ഇരുട്ടറകളില്‍ അടയ്ക്കണം പോലും….! അവളെ തീണ്ടാരിയായി വീട്ടില്‍ നിന്നും അകലെ വൃത്തിഹീനമായ മുറിയില്‍ ഏകാകിയായി പാര്‍പ്പിക്കുന്നു. പുരുഷന്റെ ഒട്ടനവധി ആണധികാരങ്ങളും അഹങ്കാരങ്ങളും സ്ത്രീയുടെ ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയാണ്. ഈ 21-ാം നൂറ്റാണ്ടിലും പുരുഷന്‍ അധികമൊന്നും മാറിയിട്ടില്ല. ഇന്നും സാനിറ്ററി പാഡുകള്‍ പൊതിഞ്ഞുവാങ്ങുന്നത് നിഗൂഢമായ ഏതോ ഒരു വസ്തു പോലെയാണ്.

ആര്‍ത്തവം…. പുരുഷനിന്നും ഇതിനെ അറപ്പോടെയും വെറുപ്പോടെയും മാത്രം കാണുന്നു. ആര്‍ത്തവത്തിലുള്ള സ്ത്രീകളെ തൊട്ടാല്‍ പുരുഷന്‍ അശുദ്ധനാകുമത്രെ….! ഇത്തരം അന്ധവിശ്വാസത്തിലൂടെ, സ്വന്തം ജന്മത്തെത്തന്നെയാണ് അവന്‍ തള്ളിപ്പറയുന്നത് എന്ന് അവന്‍ അറിയുന്നില്ല. എന്തിനു പുരുഷനെ മാത്രം കുറ്റം പറയണം…!!! ഇത്തരത്തില്‍ ചിന്തിക്കുന്ന സ്ത്രീകളാണ് ബഹൂഭൂരിപക്ഷവും. അങ്ങനെയൊന്നുമല്ലാതെ, വിശാല രീതിയില്‍ ചിന്തിക്കുന്ന സ്ത്രീപുരുഷന്മാരെ ലൈംഗികമായി അടക്കമില്ലാത്തവരായി ചിത്രീകരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പാഡ്മാന്‍ റിലീസിന് ഒരുങ്ങുന്നത്. എല്ലാവരും അറപ്പോടെ മാത്രം കാണുന്ന ആര്‍ത്തവത്തെ അനുഭവിച്ചറിഞ്ഞ തമിഴ്‌നാട്ടുകാരന്‍ അരുണാചലം മുരുകാനന്ദത്തിന്റെ കഥയാണ് പാഡ്മാന്‍. ജനുവരി ഇരുപത്തിയാറിന് പാഡ്മാന്‍ ഇന്ത്യയിലെ 2800 തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും….
അതിനാല്‍, വരൂ…. നമുക്ക് ആര്‍ത്തവത്തെക്കുറിച്ചു സംസാരിക്കാം. ആര്‍ത്തവം എന്തെന്നറിയാനും, ഏറ്റവും മികച്ച സാനിറ്ററി പാഡ് കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാനും കൃത്രിമ ഗര്‍ഭപാത്രമുണ്ടാക്കി അരയില്‍ കെട്ടിവച്ച് അടിവസ്ത്രത്തിലെ പാഡിലേക്ക് രക്തമൊഴുക്കി, നനഞ്ഞുനാറിയ അടിവസ്ത്രവുമായി ജീവിച്ച മുരുകാനന്ദത്തെക്കുറിച്ചു സംസാരിക്കാം…… സാമ്പത്തിക ബുദ്ധിമുട്ടിനെത്തുര്‍ന്ന് 14-ാം വയസില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടവന്‍… സ്വന്തം ഭാര്യക്കു മുന്നില്‍ ഒന്ന് ആളാവാന്‍ സ്വന്തമായി സാനിറ്ററി പാഡ് നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍…. ഉപയോഗിച്ചു നാറിയ സാനിറ്ററി പാഡുകള്‍ക്കായി പെണ്‍കുട്ടികളുടെ മുന്നില്‍ കൈനീട്ടിയവന്‍…. കടുത്ത ലൈംഗിക രോഗം ബാധിച്ചവന്‍ എന്നും ഭ്രാന്തന്‍ എന്നും ആര്‍ത്തവ രക്തം കുടിക്കുന്ന രക്ഷസായും നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടവന്‍….. ഈ പ്രശ്‌നങ്ങളുടെ പേരില്‍ സ്ന്തം ഭാര്യയാലും അമ്മയാലും ഉപേക്ഷിക്കപ്പെട്ടവന്‍…. നാട്ടുകാരാലും വീട്ടുകാരാലും വെറുക്കപ്പെട്ടവന്‍….. ഒടുവില്‍, ഈ രക്തരക്ഷസിനെ ഇല്ലാതാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചപ്പോള്‍, പ്രാണരക്ഷാര്‍ത്ഥം നാട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടവന്‍….. അവനാണ് ഇന്ന് സ്ത്രീകളുടെ രക്ഷകന്‍….. അവളുടെ ജീവിതത്തെ മാറ്റിമറിച്ചവന്‍……. അവളുടെ മാനത്തെയും അന്തസിനെയും ഉയര്‍ത്തിപ്പിടിച്ചവന്‍….. വെറുക്കപ്പെട്ട ജന്മങ്ങള്‍ക്ക് നട്ടെല്ലുയര്‍ത്തി നിവര്‍ന്നു നില്‍ക്കാന്‍ സ്വജീവിതത്തെ എട്ടു വര്‍ഷം നിത്യനരകത്തിലേക്കു തള്ളിയവന്‍…..അതിനാല്‍, വരൂ…. നമുക്ക് അവനെക്കുറിച്ചു സംസാരിക്കാം…. അരുണാചലം മുരുകാനന്ദം എന്ന ആ രക്ഷകനെക്കുറിച്ച്…. അവനെക്കുറിച്ചുള്ള സിനിമയായ പാഡ്മാനെക്കുറിച്ച്……
 
മുരുകാനന്ദം അഥവാ സ്ത്രീകളുടെ രക്ഷകന്‍…..

എപ്പോഴെല്ലാം പൊതുവേദിയില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്നുവോ, അപ്പോഴെല്ലാം പുരുഷന്മാരോട് മുരുകാനന്ദം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്….. നിങ്ങള്‍ എന്നെങ്കിലും ഒരു സാനിറ്ററി പാഡ് കൈക്കൊണ്ട് തൊട്ടിട്ടുണ്ടോ? എന്ന്…! ഇല്ല, സാനിറ്ററി പാഡ് കൈകൊണ്ടു തൊടുന്ന പുരുഷന്മാരുടെ എണ്ണം വളരെ വിരളമാണ്….വളരെ വിരളം… അമേരിക്കയില്‍വെച്ച് ബില്‍ഗേറ്റ്‌സിനോടും തന്റെ മുറിഞ്ഞ ഇംഗ്ലീഷില്‍ അരുണാചലം മുരുകാനന്ദം ഇതേ ചോദ്യം ചോദിച്ചു……

നിങ്ങള്‍ എന്നെങ്കിലും ഒരു സാനിറ്ററി പാഡ് കൈക്കൊണ്ട് തൊട്ടിട്ടുണ്ടോ?………

എല്ലാമാസവും കൃത്യമായി എത്തുന്ന ആര്‍ത്തവം….പെണ്‍കുട്ടിയെ സ്ത്രീയാക്കി മാറ്റുന്ന ഋതുമതിക്കാലം…അടിവയറ്റിലെ വേദനയും മറ്റ് ഒട്ടനവധി അസ്വസ്ഥതകള്‍ക്കും പുറമെ, ഗര്‍ഭപാത്രത്തില്‍ നിന്നും യോനിയിലൂടെ ഒഴുകിയിറങ്ങുന്ന രക്തം…. കുഞ്ഞുങ്ങളെ ഗര്‍ഭം ധരിപ്പിക്കാന്‍ അവളെ പ്രാപ്തയാക്കുന്ന ഒരു ശാരീരിക പ്രക്രിയ…… ആ മഹനീയമായ പ്രക്രിയയുടെ പേരിലാണ് അവള്‍ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത്…. അവള്‍ പരിഹാസങ്ങളുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്…..എല്ലാ സ്ത്രീകളുടേയും ജീവിതം ഈ പരിഹാസങ്ങള്‍ക്കു നടുവിലാണ്. അവളുടെ സഞ്ചാരത്തെ, സ്വാതന്ത്ര്യത്തെ, വളര്‍ച്ചയെ, എന്നുവേണ്ട അവളുടെ സര്‍വ്വോന്മുഷമായ വളര്‍ച്ചയെ പിന്നോട്ടടിക്കുന്നതില്‍, തടവിലാക്കുന്നതില്‍ ആര്‍ത്തവത്തിനുള്ള പങ്ക് വളരെ വലുതാണ്….

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍ അറിയണം…. മുരുകാന്ദം എന്ന സാധാരണക്കാരന്‍ സ്ത്രീകളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റത്തിന്റെ കഥ… അതിനുവേണ്ടി അയാള്‍ നടത്തിയ പരീക്ഷണങ്ങളുടെ, ദുരിത ജീവിതത്തിന്റെ, അപമാനത്തിന്റെ കഥ….

ഇന്ത്യയില്‍ 90 ശതമാനത്തോളം സ്ത്രീകള്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നില്ല എന്ന തിരിച്ചറിവ് മുരുകാനന്ദത്തെ ഇരുത്തി ചിന്തിപ്പിച്ചു… ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍, കുട്ടികളുടെ എണ്ണം നിയന്ത്രിച്ചാല്‍ സ്ത്രീകളുടെ എല്ലാ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാകും എന്ന് വിശ്വസിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അറിയാത്ത വസ്തുതകളാണ് ഈ വര്‍ക്‌ഷോപ്പ് ഉടമയെ ലോകം അംഗീകരിച്ച സോഷ്യല്‍ സംരംഭകനാക്കി മാറ്റിയത്. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള നാപ്കിനുകള്‍ നിര്‍മിക്കാന്‍ മുരുകാനന്ദം രൂപംകൊടുത്ത 1800 മെഷിനുകള്‍ ഇന്ത്യയിലും 14 വിദേശ രാജ്യങ്ങളിലും എത്തിയതോടെ സ്വയം തൊഴിലും ജീവിതവും കണ്ടെത്തിയത് 19500 സ്ത്രീകളാണ്. 80 ലക്ഷം സ്ത്രീകള്‍ക്ക് ശുചിത്വ മാര്‍ഗങ്ങള്‍ ലഭ്യമാക്കി എന്ന വിപ്ലവകരമായ നേട്ടവും ഇതോടൊപ്പം മുരുകാനന്ദത്തിന് സ്വന്തം.

പക്ഷേ, ഈ കണക്കുകള്‍ക്കപ്പുറം വായിച്ചറിയേണ്ടത് ഒരു വ്യത്യസ്തമായ മനസിന്റെ വിചിത്ര വഴികളാണ്. ഉള്ളിലുടക്കിയ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിങ്ങള്‍ എത്രമാത്രം ശ്രമിക്കും? ഒരു മാസം? ആറ് മാസം? അല്ലെങ്കില്‍ ഒരു വര്‍ഷം? സ്വന്തമായി ഒരു നേട്ടവുമില്ല, പ്രതീക്ഷിക്കാന്‍ വമ്പന്‍ ലാഭവുമില്ല എന്നാണെങ്കിലോ? അതേക്കുറിച്ച് ചിന്തിക്കാന്‍പോലും ആരും മെനക്കെടാന്‍ സാധ്യതയില്ല. മുരുകാനന്ദം എന്ന വ്യക്തി നമ്മുടെ സ്വാര്‍ത്ഥചിന്തകളുടെ ലോകത്തില്‍ നിന്ന് എത്രയോ ഉയരത്തിലാണ് എന്നറിയാന്‍ ഈ ഒരു കാര്യം ഓര്‍മിച്ചാല്‍ മതി. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിലയില്‍ ഏറ്റവും മികച്ച ഒരു സാനിറ്ററി പാഡ് ഡിസൈന്‍ ചെയ്യാനും അത് നിര്‍മിക്കാനുള്ള മെഷീന്‍ ഉണ്ടാക്കി വിജയകരമായി പരീക്ഷിച്ച് തെളിയിക്കാനും മുരുകാനന്ദം ചെലവഴിച്ചത് നീണ്ട എട്ടര വര്‍ഷമാണ്. ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ ലിസ്റ്റില്‍ 2014ല്‍ ഒബാമയ്ക്കും മോദിക്കുമൊപ്പം മുരുകാനന്ദത്തെ ഉള്‍പ്പെടുത്തിയ ‘ടൈം’ മാഗസിന്റെ അഭിപ്രായത്തില്‍, ആരോഗ്യസംരക്ഷണത്തിനുവേണ്ടി അസാധാരണ പോരാട്ടം നടത്തുന്ന ഈ അസാമാന്യ പ്രതിഭ ഒരു സാമൂഹ്യപ്രശ്‌നത്തെ വിജയകരമായ തൊഴില്‍ മാര്‍ഗമായി മാറ്റിയെടുത്തു.

അമ്മയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ, ഒരുമിച്ച് ഒരു വീട്ടില്‍ താമസിപ്പിക്കാന്‍ കഴിയുന്നയാളാണ് ഏറ്റവും മികച്ച മാനേജ്‌മെന്റ് വിദഗ്ധന്‍ എന്നു പറയുന്ന മുരുകാനന്ദത്തിന് ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചിരി. ”സത്യം പറഞ്ഞാല്‍, എന്റെ ഭാര്യയ്ക്ക് എന്നെപ്പറ്റി അല്‍പ്പം മതിപ്പുണ്ടാക്കാന്‍ വേണ്ടി ചെയ്ത ഒരു കാര്യമാണിത്. നല്ല ചെലവുളള വിഡ്ഢിത്തമാണ് എന്നറിഞ്ഞിട്ടും എല്ലാ ആണുങ്ങളെയും പോലെ ഞാനും കല്യാണം കഴിച്ചു, അതോടെ ഭാര്യയെ എങ്ങനെയെങ്കിലും ഇംപ്രസ് ചെയ്യാനുള്ള ശ്രമങ്ങളും തുടങ്ങി”, നിറഞ്ഞ ചിരിയോടെ മുരുകാനന്ദം പറയുന്നു.

കോയമ്പത്തൂരിലെ പപ്പനായിക്കന്‍ ഗ്രാമത്തില്‍ നെയ്ത്ത് തൊഴിലാളികളുടെ കുടുംബത്തില്‍ ജനിച്ച മുരുകാനന്ദത്തിന് കുട്ടിക്കാലത്തേ അച്ഛനെ നഷ്ടമായി. അമ്മയെ സഹായിക്കാനായി ഒമ്പതാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി, ഫാക്റ്ററി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ജോലി ഏറ്റെടുത്തു. പിന്നീട് പട്ടണത്തിലെ ഒരു വര്‍ക്‌ഷോപ്പില്‍ സഹായിയായി, വര്‍ഷങ്ങള്‍ക്കുശേഷം ഗ്രില്ലുകളുണ്ടാക്കുന്ന ഒരു വെല്‍ഡിംഗ് മെഷീനുള്ള ആ ഷെഡിന്റെ ഉടമയും.

വിജയികളായ വ്യവസായികളില്‍ പലര്‍ക്കും പറയാനുള്ള ‘റാഗ് റ്റൂ റിച്ചസ്’ കഥയുടെ എല്ലാ ചേരുവകളുമുണ്ട് മുരുകാനന്ദത്തിന്റെ ജീവിതത്തിന്. പക്ഷേ, ഈ തിരക്കഥയിലെ ട്വിസ്റ്റ് ഒന്നു വേറെതന്നെ. അല്ലെങ്കില്‍, വീടിനടുത്തുള്ള അമ്പലത്തില്‍ സ്ത്രീകള്‍ക്ക് കയറാന്‍ അനുവാദമില്ലാത്ത ഒരു പ്രശ്‌നമാണ് ആര്‍ത്തവം എന്നുമാത്രം കരുതിയിരുന്ന ഒരു യുവാവ് സാനിറ്ററി പാഡുകളുടെ നിര്‍മാണത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ എട്ടു വര്‍ഷത്തിലേറെ പരിശ്രമിക്കുമോ? അമ്മയും ഭാര്യയും ഉപേക്ഷിച്ചുപോയിട്ടും, നാട്ടുകാര്‍ മുഴുവന്‍ ഭ്രാന്തനെന്നും മന്ത്രവാദിയെന്നും മുദ്രകുത്തിയിട്ടും ഗ്രാമം വിട്ട് പോകേണ്ടിവന്നിട്ടും ജീവിതം മുഴുവന്‍ ഇതിനുവേണ്ടി സമര്‍പ്പിക്കുമോ? ബിസിനസില്‍ വിജയിക്കാന്‍ ആവശ്യമായത് എന്ന് മാനേജ്‌മെന്റ് ഗുരുക്കള്‍ പറയുന്ന പ്രതിബദ്ധത, ആത്മാര്‍ത്ഥത, പാഷന്‍, കഠിനാധ്വാനം, ദീര്‍ഘവീക്ഷണം എന്നീ ഗുണങ്ങളെല്ലാം മുരുകാനന്ദത്തിന് സഹായമായി. ഒരു വ്യത്യാസം മാത്രം. ലക്ഷ്യം വന്‍ വ്യവസായമോ ലാഭം വാരിക്കോരി നല്‍കുന്ന വിജയങ്ങളോ ഒന്നുമല്ല. ഈ വാക്കുകള്‍ കേള്‍ക്കൂ, 
വര്‍ഷം 1998, മാസം ഒക്‌ടോബര്‍, സംഭവം നടക്കുന്നത് മുരുകാനന്ദത്തിന്റെ വീട്ടില്‍.

”ഞാന്‍ നോക്കുമ്പോള്‍ ശാന്തി പതുങ്ങിപ്പതുങ്ങി പോകുന്നു, കൈയില്‍ എന്തോ ഒളിച്ചു പിടിച്ചിട്ടുമുണ്ട്. പുതുമണവാളന് ഭാര്യ ചെയ്യുന്ന എല്ലാ കാര്യങ്ങളും അറിയണമല്ലോ? ഞാന്‍ ഓടിച്ചെന്നു, പക്ഷേ മുഖത്തടിച്ചതുപോലെ എന്റെ ഭാര്യ പറഞ്ഞു, ഇത് നിങ്ങളറിയേണ്ട കാര്യമല്ല. എന്തൊരു നാണക്കേട്.” ശാന്തിയുടെ കൈയില്‍ കുറേ മുഷിഞ്ഞ തുണിക്കഷ്ണങ്ങളായിരുന്നു. ടി വിയിലെ പരസ്യങ്ങളില്‍ കണ്ടിട്ടുള്ള സാനിറ്ററി പാഡുകളുടെ പകരക്കാര്‍ തുണിയും പേപ്പറും ഇലകളും മണ്ണും ചാരവുമാണെന്ന് അന്ന് മുരുകാനന്ദമറിഞ്ഞു. നാപ്കിന്‍ വാങ്ങിയാല്‍ എന്താ പ്രശ്‌നം എന്ന ചോദ്യത്തിന് ശാന്തി ശാന്തമായി തന്നെ മറുപടി പറഞ്ഞു എങ്കില്‍ പിന്നെ വീട്ടില്‍ പാല് വാങ്ങാന്‍ പണമുണ്ടാകില്ല.”

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പ്രോക്റ്റര്‍ ആന്‍ഡ് ഗാംബ്ലള്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വന്‍കിട കമ്പനികളുടെ വിലപിടിച്ച പാഡുകള്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ അവര്‍ കണ്ടെത്തിയ ശുചിത്വമില്ലാത്ത മാര്‍ഗങ്ങള്‍ വഴി സ്വന്തമാക്കിയത് പലവിധ രോഗങ്ങളാണെന്ന് മുരുകന് അപ്പോഴറിയില്ലായിരുന്നു. യൂറിനറി ഇന്‍ഫെക്ഷനും സെര്‍വിക്കല്‍ കാന്‍സറും ഇന്ത്യയിലെ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്നതിന്റെ കണക്കുകളെക്കുറിച്ചല്ല അന്ന് മുരുകാനന്ദം ആലോചിച്ചത്. അഞ്ച് രൂപയ്ക്കും മറ്റും വളയും കമ്മലുകളും വാങ്ങി കളര്‍ പേപ്പറില്‍ പൊതിഞ്ഞ് ആകര്‍ഷകമാക്കി സമ്മാനിച്ച് ശാന്തിയെ അല്‍ഭുതപ്പെടുത്താന്‍ ഇഷ്ടപ്പെട്ടിരുന്ന മുരുകാനന്ദം ഇത്തവണ പുതിയൊരു സമ്മാനം വാങ്ങാന്‍ തീരുമാനിച്ചു. മെഡിക്കല്‍ ഷോപ്പിലെ ചില്ലുകൂട്ടില്‍, പേരറിയാത്ത ഒരു വര്‍ണ പാക്കറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഷോപ്പുടമ അത് പൊതിഞ്ഞ് കെട്ടി വളരെ രഹസ്യ ഭാവത്തിലാണ് കൈമാറിയത്. തനിക്കറിയാത്ത ഒട്ടേറെ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുരുകാനന്ദത്തിന് മനസിലായി തുടങ്ങി.

”എന്താണ് ഇത്ര വിലപിടിപ്പുള്ള ഈ ഉല്‍പ്പന്നത്തിലുള്ളത് എന്നറിയണമായിരുന്നു എനിക്ക്. വര്‍ക്‌ഷോപ്പില്‍ എന്ത് കിട്ടിയാലും അതിന്റെ ഭാരം നോക്കുന്നതുപോലെ ഇത് ഞാന്‍ അളന്നു. വെളുത്ത ബാന്‍ഡേജ് പോലെ ഒരു വസ്തു, 10 ഗ്രാമില്‍ താഴെ ഭാരം. കൂടുതലും പഞ്ഞിതന്നെ, 10 ഗ്രാം പഞ്ഞിക്ക് 10 പൈസയേ വില വരൂ എന്നെനിക്കറിയാം. കോയമ്പത്തൂര്‍ മില്ലുകളുടെ നാടല്ലേ. ഒരു നാപ്കിന് വില നാല് രൂപ. എന്തൊരു ലാഭം! ഇതൊന്ന് പരീക്ഷിച്ചുനോക്കാന്‍ ഞാന്‍ തീരുമാനിച്ചു. വര്‍ക് ഷോപ്പില്‍ ഗ്രില്ലുകളുടെ സ്ഥിരം പാറ്റേണ്‍ മാറ്റി രംഗോലി ഡിസൈനും മറ്റും നിര്‍മിച്ചതുപോലെ ഒരു പരീക്ഷണം എന്നേ കരുതിയുള്ളൂ.”

ലക്ഷ്മി മില്‍സില്‍ നിന്നും വാങ്ങിയ പഞ്ഞി, ഷര്‍ട്ടിന്റെ കോളറിന്റെ മറ്റും ലൈനിംഗായി ഉപയോഗിക്കുന്ന വിസ്‌കോസ് ഫാബ്രിക്കിന്റെ കുറച്ച് കഷണം അതായായിരുന്നു മുരുകന്റെ ‘റോ മെറ്റീരിയല്‍’. പാഡിന്റെ രൂപത്തില്‍ വൃത്തിയായി പൊതിഞ്ഞ് ഭാര്യയ്ക്ക് നല്‍കി. നിങ്ങള്‍ ഇതും ഉണ്ടാക്കിയോ എന്ന് ശാന്തിക്ക് അല്‍ഭുതം. പക്ഷേ, കുറച്ച് ദിവസങ്ങള്‍ക്കുശേഷമുള്ള ‘ഫീഡ്ബാക്ക്’ തികച്ചും നെഗറ്റീവ്. ‘ഇതിലും ഭേദം തുണി തന്നെ’.

”ആ അഭിപ്രായമാണ് എല്ലാം മാറ്റിയത്. കുഴപ്പമില്ല എന്നോ മറ്റോ ശാന്തി പറഞ്ഞിരുന്നെങ്കില്‍ എന്റെ ശ്രമം അവിടെ അവസാനിക്കുമായിരുന്നു. ഇത് തികച്ചും വിപരീതം. എങ്കില്‍ പിന്നെ ഈ പ്രശ്‌നം പരിഹരിച്ചേ അടങ്ങൂ എന്നെനിക്ക് വാശിയായി.” പല രൂപത്തില്‍, ഡിസൈനുകളില്‍ പാഡുകള്‍ നിര്‍മിച്ചു നോക്കി. ഇതെല്ലാം പരീക്ഷിച്ച് നോക്കാന്‍ കൂടുതല്‍ ‘വോളന്റിയര്‍മാര്‍’ വേണം എന്നതായിരുന്നു മുരുകന്‍ നേരിട്ട പ്രധാന പ്രശ്‌നം. ശാന്തിയെ മാത്രം ആശ്രയിച്ചാല്‍ പറ്റില്ലാത്തതുകൊണ്ട് ആദ്യം സഹോദരിമാരെ സമീപിച്ചു. അവര്‍ക്ക് പരാതി, അണ്ണന്‍ എന്തേ ഇങ്ങനെ വഴിതെറ്റി പോയത്?

ഒടുവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികളായി ആശ്രയം. അത് ശരിയാകില്ല എന്ന് അധികം താമസിയാതെ മനസിലായി. കാരണം, ഒന്നോ രണ്ടോ കുട്ടികള്‍ ചേര്‍ന്നാണ് എല്ലാവര്‍ക്കുംവേണ്ടി ഫീഡ് ബാക്ക് ഷീറ്റ് പൂരിപ്പിക്കുന്നത്.

ഫുട്‌ബോളില്‍ ആട്ടിന്‍ രക്തം!

നേരത്തേ ചോദിച്ച കാര്യം ഒന്നുകൂടി വിശദമായി ചോദിക്കട്ടേ? മനസിലുടക്കിയ ഒരു പ്രശ്‌നത്തിന്റെ പരിഹാരത്തിനായി നിങ്ങള്‍ മാലിന്യക്കൂമ്പാരത്തിലും വഴിയരികിലും ഉപേക്ഷിക്കപ്പെട്ട സാനിറ്ററി പാഡുകള്‍ തെരയുമോ? പെണ്‍കുട്ടികളോട് ഉപയോഗിച്ച പാഡുകള്‍ വേണമെന്ന് ആവശ്യപ്പെടുമോ? അതിനുമപ്പുറം, ഫുട്‌ബോള്‍ ബ്ലാഡറില്‍ ആടിന്റെ രക്തം നിറച്ച് അത് വയറ്റില്‍ ചേര്‍ത്ത് കെട്ടി, ധരിച്ചിരുന്ന പാഡിലേക്ക് അത് പമ്പ് ചെയ്ത് പാഡിന്റെ ഗുണമേന്മ പരീക്ഷിക്കുമോ?

മുരുകാനന്ദം ഇതെല്ലാം ചെയ്തു. മാസങ്ങളോളം, വര്‍ഷങ്ങളോളം. കോയമ്പത്തൂരിലെ ഒരു ഗ്രാമത്തില്‍, തികച്ചും യാഥാസ്ഥിതികരായ നാട്ടുകാര്‍ക്കിടയില്‍ ചോരക്കറയും ചോരമണവുമായി നടന്നും സൈക്കിള്‍ ചവിട്ടിയും ഓടിയും പരീക്ഷണങ്ങള്‍ നടത്തി കൂടുതല്‍ ഗുണമേന്മയുള്ള ഒരു ഉല്‍പ്പന്നം കണ്ടെത്തുക എന്നത് മാത്രം ലക്ഷ്യം.

ദുര്‍നടപ്പും മന്ത്രവാദവും

പക്ഷേ, ആദ്യമെത്തിയത് നേട്ടങ്ങളല്ല നഷ്ടങ്ങള്‍ മാത്രം. മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിനികളോട് കൂടുതല്‍ അടുത്തിടപഴകാനുള്ള തന്ത്രമാണിതെന്ന് ആരോപിച്ച് ശാന്തി വീടുവിട്ടിറങ്ങി. ഉപയോഗിച്ച് ഉപേക്ഷിച്ച നാപ്കിനുകള്‍ മുമ്പില്‍ അണിനിരത്തി വെച്ച് ചിന്തിച്ചിരിക്കുന്ന മകന് ഭ്രാന്താണോ പ്രേതബാധയാണോ എന്ന് സ്ഥിരീകരിക്കാനാവാതെ അമ്മയും പടിയിറങ്ങി. എന്തോ വിചിത്രരോഗമാണ് എന്ന് നാട്ടുകാര്‍. ദുര്‍മന്ത്രവാദം ചെയ്യാനാണ് ഈ വസ്തുക്കളെല്ലാം ശേഖരിക്കുന്നതെന്ന് മറ്റ് ചിലര്‍. കാലില്‍ കെട്ടി മരത്തില്‍ തൂക്കി തന്റെ ബാധ ഒഴിപ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോള്‍ മുരുകാനന്ദം ഗ്രാമം വിട്ടു. പരീക്ഷണങ്ങള്‍ പക്ഷേ പിന്നെയും തുടര്‍ന്നു, ഈ വാശിക്ക് മുന്നില്‍ തോറ്റത് മറ്റുള്ളവര്‍ എന്ന് കാലം തെളിയിച്ചു.

വിപണിയിലുള്ള സാനിറ്ററി പാഡുകളിലെ അസംസ്‌കൃത വസ്തുക്കള്‍ എന്തെല്ലാമാണെന്ന് കണ്ടെത്താനായി മുരുകാനന്ദത്തിന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. രണ്ട് വര്‍ഷത്തിനുശേഷമാണ് മുരുകാനന്ദം ഒരു പ്രധാന കണ്ടുപിടുത്തം നടത്തുന്നത് ഇത് പഞ്ഞിയല്ല, പൈന്‍ മരത്തിന്റെ ഫൈബര്‍ ആണ്. ഇന്റര്‍നെറ്റ് സഹായത്തിനെത്തി. ഇത് ഇന്ത്യയില്‍ ലഭ്യമല്ല, അമേരിക്കയില്‍ നിന്നോ ഓസ്‌ട്രേലിയയില്‍ നിന്നോ ഇറക്കുമതി ചെയ്യണം. വില പഞ്ഞിയുടേതിന്റെ നാലിലൊന്ന് മാത്രം.

വിജയത്തിലേക്ക്

കാര്‍ഷിക സര്‍വകലാശാലയിലെ ഒരു പ്രൊഫസറുടെ സഹായത്താല്‍ ഒരു കത്തെഴുതി മുരുകാനന്ദം സാംപിള്‍ ഓര്‍ഡര്‍ ചെയ്തു. ഫെഡെക്‌സിന്റെ പാക്കേജ് എത്തിയ നിമിഷം. തന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്ന് മുരുകാനന്ദത്തിന് തോന്നി, പക്ഷേ, പിന്നെയും കടമ്പകള്‍ ഏറെയുണ്ടായിരുന്നു. കാരണം ഈ ഫൈബര്‍ പ്രോസസ് ചെയ്യാനുള്ള മെഷിനറിക്ക് 4.5 കോടി രൂപ ചെലവ് വരും. ഇവിടെയാണ് മുരുകാനന്ദത്തിന്റെ വ്യത്യസ്തമായ ആശയം രൂപമെടുക്കുന്നത്. സ്വന്തമായി ഒരു വര്‍ക്‌ഷോപ്പ് ഉള്ളപ്പോള്‍ മെഷിനറിക്ക് വേറെ എവിടെ പോകണം? പരീക്ഷണം ഇത്തവണ മെഷീനിലേക്ക് തിരിഞ്ഞു. ഒടുവില്‍ വിജയം മുരുകാനന്ദത്തെ തേടിയെത്തി. ഫൈബര്‍ വേര്‍തിരിക്കാനുള്ള ഉപകരണവും പള്‍പ്പിനെ പാഡിന്റെ രൂപത്തിലാക്കുന്ന അലൂമിനിയം മോള്‍ഡും സീല്‍ ചെയ്യാനുള്ള യൂണിറ്റും ചേര്‍ന്ന ഒരു മെഷീന്‍. പ്രവര്‍ത്തിപ്പിക്കുന്നത് പെഡല്‍ ഉപയോഗിച്ച്. 2005ല്‍ തയാറാക്കിയ ഈ മെഷീന് ആകെ വേണ്ടിവന്ന ചെലവ് 65000 രൂപ.

2006-ല്‍ മദ്രാസ് ഐ.ഐ.റ്റി സംഘടിപ്പിച്ച ”സാമൂഹ്യനന്മയ്ക്കുവേണ്ടിയുള്ള കണ്ടുപിടുത്തങ്ങള്‍’ എന്ന മല്‍സരത്തില്‍ ഒന്നാമതെത്തിയത് മുരുകാനന്ദത്തിന്റെ മെഷീന്‍ തന്നെ. നിലവിലുള്ള ബ്രാന്‍ഡുകളുടെ പകുതിയിലും കുറഞ്ഞ വിലയില്‍, കൂടുതല്‍ മികച്ച നാപ്കിനുകള്‍ നിര്‍മിക്കുന്ന യന്ത്രം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതില്‍ അല്‍ഭുതമുണ്ടോ?

തിരിച്ചറിവ്

അംഗീകാരങ്ങള്‍ക്കൊപ്പം മുരുകാനന്ദത്തെ തേടിയെത്തിയ അവസരങ്ങളില്‍ വന്‍കിട അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ക്ഷണവുമുണ്ടായിരുന്നു മെഷീന്‍ അവര്‍ക്ക് വില്‍ക്കാമെന്ന ഓഫര്‍. എല്ലാം നിരസിച്ച മുരുകാനന്ദം ‘കോവൈ’ എന്ന പേരില്‍ സാനിറ്ററി പാഡുകള്‍ വിപണിയിലെത്തിച്ചു. എട്ട് പാഡുകളുള്ള ഒരു പാക്കറ്റിന് വില പത്ത് രൂപ മാത്രം. പക്ഷേ, വാങ്ങാന്‍ ആളുണ്ടായില്ല. 50,000 രൂപ നഷ്ടത്തില്‍ മുരുകാനന്ദം ആദ്യത്തെ സംരംഭം അവസാനിപ്പിച്ചു. ശാന്തി തിരിച്ചെത്തിയപ്പോള്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി മുരുകാനന്ദം ഭാര്യയെ പരിശീലിപ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ആര്‍ക്കും പഠിക്കാവുന്നത്ര ലളിതമായ രീതിയാണ് ഇതിന്റേത്. സ്വന്തമായി ഉപയോഗിച്ചോളൂ എന്നുപറഞ്ഞ് അവശ്യ സാമഗ്രികളും ഏല്‍പ്പിച്ചു. പക്ഷേ, മുരുകാനന്ദത്തെ ഞെട്ടിച്ചുകൊണ്ട്, കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശാന്തി പറഞ്ഞു, ഇനിയും ഫൈബറും മറ്റും വേണം. കാരണം, ആവശ്യക്കാര്‍ ഏറെയാണ്. അടുത്ത വീട്ടിലുളളവരും നാട്ടുകാരായ സ്ത്രീകളും ശാന്തിയുണ്ടാക്കുന്ന നാപ്കിനുകള്‍ പരീക്ഷിച്ചു തുടങ്ങിയതിന്റെ ഫലം. ചിലര്‍ വാങ്ങുന്നത് തവണകളായി പണം കൊടുത്ത്.

മുരുകാനന്ദം ഒടുവില്‍ തന്റെ ഉപഭോക്താക്കളെ കണ്ടെത്തി. ശാന്തിയെപ്പോലെ മറ്റുള്ളവരും ഈ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിച്ചാല്‍ അത് അവര്‍ക്ക് തൊഴിലും നല്‍കുമല്ലോ എന്ന ചിന്തയും മനസില്‍ വേരിട്ടതോടെ മുരുകാനന്ദം ഉറപ്പിച്ചു തന്റെ കണ്ടുപിടുത്തം സ്ത്രീകളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും ശാക്തീകരണത്തിനും വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂ.

പിന്നീടെല്ലാം വേഗത്തില്‍ നടന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ നിന്നും പേറ്റന്റ് നേടാന്‍ സഹായിച്ചവര്‍ ഒരുപാടാണ്. മെഷീന്‍ കൂടുതല്‍ മികച്ചതാക്കാന്‍ ഫൗണ്ടേഷന്‍ സഹായം നല്‍കി. യുവി സ്റ്റെറിലൈസേഷന്‍ യൂണിറ്റും പല അളവുകളിലുള്ള നാപ്കിനുകള്‍ക്കായി കാലിബറേഷനും കൂട്ടിച്ചേര്‍ത്തു. ഒപ്പം ദിവസം 1000 പാഡുകള്‍ നിര്‍മിക്കാനുള്ള ഉല്‍പ്പാദനക്ഷമതയും. ജയശ്രീ ഇന്‍ഡസ്ട്രീസ് എന്ന് സ്ഥാപനത്തിന് പേരും നല്‍കി.

ലക്ഷ്യം പണമല്ല

ചെലവ് കുറഞ്ഞ നാപ്കിനുകള്‍ നിര്‍മിക്കുന്ന ഈ ചെലവ് കുറഞ്ഞ മെഷീന്‍ സ്ത്രീകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മുരുകാനന്ദം ഇവ വില്‍ക്കുന്നത് സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്കാണ്. മെഷീനൊപ്പം ഒരു ദിവസത്തെ പരിശീലനവും അസംസ്‌കൃത വസ്തുക്കളും ലഭിക്കും. നിര്‍മിക്കുന്ന പാഡുകള്‍ വില്‍ക്കാനുള്ള അവകാശം ഈ സംഘങ്ങള്‍ക്കാണ്. ഏത് പേരില്‍ വേണമെങ്കിലും വില്‍ക്കാം. ഈസി ഫീല്‍, ഫീല്‍ ഫ്രീ, സഖി, നാരി, സുരക്ഷ എന്നിങ്ങനെ 846 പേരുകളില്‍ ഇവ ഇന്ന് പല സംസ്ഥാനങ്ങളിലും ലഭ്യമാണ്. 10 നാപ്കിനുകളടങ്ങിയ പാക്കറ്റ് 15 രൂപയ്ക്ക് വിറ്റാന്‍ ലാഭം 5 രൂപയാണ്. 5000 രൂപയിലേറെ മാസം സമ്പാദിക്കാന്‍ പല സ്ത്രീകള്‍ക്കും കഴിയുന്നുണ്ട്.

2009-ല്‍ ഗ്രാസ്‌റൂട്ട്‌സ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍സ് ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയതോടെ മുരുകാനന്ദം കൂടുതല്‍ ശ്രദ്ധ നേടി. ഗ്രാമപ്രദേശങ്ങളില്‍ 10 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കലാണ് ലക്ഷ്യമെന്ന് പറയുന്ന മുരുകാനന്ദത്തിന്റെ കണ്ടുപിടുത്തം ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്തും എത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ് എന്നിവയ്‌ക്കൊപ്പം ദൂരെ ആഫ്രിക്കയിലും മെഷീനുകള്‍ എത്തി. അഫ്ഗാനിസ്ഥാനിലെ ഒരു സംഘം സ്ത്രീകള്‍ക്കാണ് ഇപ്പോള്‍ മുരുകാനന്ദം പരിശീലനം നല്‍കുന്നത്. ജീവിതം ഇന്നും വാടകവീട്ടില്‍. ആര്‍ഭാടം എന്നു പറയാന്‍ ആകെയുള്ളത് വിദൂര ഗ്രാമങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വേണ്ടി വാങ്ങിയ എസ്‌യുവി മാത്രം.

ഇനിയും ഇതുപോലെയുള്ള റിയല്‍ ഹീറോകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നതില്‍ അല്‍ഭുതമുണ്ടോ? ഇന്ത്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ, വികസനം എത്തിനോക്കാത്ത ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക്, അവരുടെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിക്ക് അവാര്‍ഡ് കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അത് മുരുകാനന്ദം നേടും. അല്ലെങ്കില്‍, ഭ്രാന്തിനോടൊപ്പമെത്തുന്ന ആവേശവുമായി മറ്റാരെങ്കിലും പുതിയൊരു കണ്ടുപിടുത്തം നടത്തണം. അവര്‍ക്കുവേണ്ടി പുരുഷന്മാര്‍ക്കുള്ള ഗര്‍ഭ നിരോധന ഗുളികപോലെ ഒരു വ്യത്യസ്ത പരീക്ഷണം.

ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അബദ്ധ ധാരണകളും അവസാനിപ്പിക്കുക എന്നതാണ് മുരുകാനന്ദത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. എല്ലാവിഷയങ്ങളെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്ന ഇന്ത്യക്കാര്‍ ആര്‍ത്തവത്തെക്കുറിച്ചു മാത്രം മിണ്ടാറില്ല. ആര്‍ത്തവവും അതിനോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാവണം. എങ്കില്‍ മാത്രമേ സ്ത്രീകളുടെ ജീവിത നിലവാരം ഉയരുകയുള്ളു…. അതിനായി സാധ്യമായ എല്ലാ അവസരങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. സ്‌കൂള്‍ തലം മുതല്‍ ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സിനിമയും മറ്റുമാധ്യമങ്ങളും ഒരു ഉപാധിമാത്രം….. സ്ത്രീ സ്വാതന്ത്ര്യം നിലവില്‍ വരട്ടെ, മുരുകാനന്ദം എന്ന പുരുഷനിലൂടെ….. 
(With inputs from Favas Mohammed. The life of Arunachalam Muruganantham. Padman is an upcoming movie featuring Akshay Kumar and Sonam Kapoor. The film explains the life of Arunachalam Muruganantham)
 
 
 
 
 
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു