ഹോട്ടല്‍ ഭക്ഷണം…??? കൈകഴുകാന്‍ വരട്ടെ..!!!

ഹോട്ടിലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുകയാണോ
നിങ്ങള്‍…? എന്നാല്‍ കൈകഴുകാന്‍ വരട്ടെ. ഡോ എം എസ് സുനില്‍ തന്റെ തന്റെ
ഫേസ്ബുക്കില്‍ കുറിച്ച ഈ കുറിപ്പു വായിച്ചിട്ടാവാം ഹോട്ടലില്‍ നിന്നും ഭക്ഷണം
കഴിക്കുന്നത്. ഡോക്ടറുടെ കുറിപ്പ് അതേപടി….

വിശക്കുന്നവന്‍ എവിടെ
ഭക്ഷണം കണ്ടാലും വാങ്ങിക്കഴിക്കും. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍
കണ്ട കാഴ്ചകള്‍ പറഞ്ഞാല്‍ പച്ചവെള്ളം കുടിക്കാന്‍ പോലും മടിക്കും. ആറു മാസം പോലും
ആയിട്ടില്ല ഭക്ഷ്യ സുരക്ഷാ വിഭാഗം കേരളത്തിലാകെ റെയ്ഡ് നടത്തിയിട്ട്. എന്നിട്ടും
വീണ്ടും ചങ്കരന്‍ തെങ്ങുമ്മേ തന്നെ എന്ന അവസ്ഥയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന
റെയ്ഡിലെ ചില അടുക്കള കാഴ്ചകളിലേക്ക് ഞങ്ങള്‍
കൂട്ടിക്കൊണ്ടുപോകുന്നു….

 

കൈയില്‍ ചൊറി, തയ്യാറാക്കുന്നത്
വട

ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചിരിക്കുകയാണ്. ഏതോ ഭക്ഷണത്തിന്റെ
അലര്‍ജിയാണ്. പക്ഷേ അത് തിരിച്ചറിയാനും യഥാസമയം ഡോക്ടറെ പോയി കാണാനുമൊന്നും ഈ
ബംഗാളിക്ക് സമയമില്ല. കാരണം, കടയിലെ വടയുടെ മുഴുവന്‍ ചുമതല ഇയാള്‍ക്കാണ്.
രാവിലത്തേക്കുള്ള ഉഴുന്നുവടയും മറ്റ് വടകളും ഉണ്ടാക്കുന്നത് ആ കൈകള്‍ തന്നെയാണ്. ആ
വടകളാണ് കൈകള്‍ കഴുകി വൃത്തിയാക്കി നാം സ്വാദോടെ
ഭക്ഷിക്കുന്നത്.

ടോയ്‌ലറ്റ് വെള്ളം അടുക്കളയില്‍

മറ്റൊരു
സ്ഥലത്ത് കണ്ടത് അതിലും ഭയാനകമായ കാഴ്ചയാണ്. അടുക്കളയോട് ചേര്‍ന്ന് തന്നെയാണ്
ബാത്ത്‌റൂം. രണ്ടിനും കൂടി ഒരു ചുമര്‍ എന്ന് പറയുന്നതാവും ശരി. ബാത്ത്‌റൂമിന്റെ
കതക് അടച്ചിടുന്നത് അപൂര്‍വം. ബാത്ത്‌റൂമില്‍ പോകുന്നവര്‍ ഒഴിക്കുന്ന വെള്ളം
ബാക്കിയെത്തുന്നത് അടുക്കളയിലേക്ക്. അവിടെ താഴെ വച്ചിരിക്കുന്ന പച്ചക്കറികളില്‍
വെള്ളം ഒഴുകി എത്തുന്നുമുണ്ട്. കക്കൂസില്‍ നിന്ന് എത്തുന്ന ഈച്ചകള്‍
ഭക്ഷണസാധനങ്ങളിലിരിക്കുന്നത് ഇവിടത്തെ സാധാരണക്കാഴ്ചയാണ്. അതൊക്കെ
മൂടിവയ്ക്കാത്തതെന്ത്? എന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥരോട് എപ്പോഴും
എടുക്കുന്നതുകൊണ്ടാണെന്ന മറുപടിയും വന്നു.

എലിക്കും പാറ്റയ്ക്കും
കുറവില്ല


കഴിഞ്ഞ തവണയിലെ പോലെ തന്നെ എലിക്കും പാറ്റയ്ക്കും ഇത്തവണയും
അടുക്കളയില്‍ കുറവുണ്ടായില്ല. എലികള്‍ ഭക്ഷണ സാധനങ്ങള്‍ക്കു മുകളില്‍ ഓടി
നടക്കുന്നു. മാവില്‍ പാറ്റാച്ചിറകും കാഷ്ടവും കണ്ടെത്തി.

തറ
പൊട്ടിപ്പൊളിഞ്ഞു

അടുക്കളയില്‍ തറയുണ്ടോ എന്ന് പരിശോധിക്കാന്‍ പുതിയൊരു
വിദഗ്ദ്ധ സമിതിയെ വയ്ക്കണം. അത്രയും ഗതികേടിലായിരുന്നു ഒരു സ്ഥലത്തെ അടുക്കളയുടെ
ഉള്‍വശം. തറ തുടച്ചിട്ട് തന്നെ മാസങ്ങളായെന്ന് ഉറപ്പ്. അഴുക്ക് കെട്ടിക്കിടന്ന്
തറയ്ക്ക് മറ്റൊരു നിറം വന്നു. അതും ഉടമകള്‍ ഒരലങ്കാരമായി കാണുന്നു. ടൈലുകള്‍ പലതും
പൊട്ടിപ്പൊളിഞ്ഞ് ഇളകി മാറി കിടക്കുകയാണ്.

മാസങ്ങള്‍ പഴകിയ മാംസം
ഫ്രീസറില്‍


ബന്ധുക്കളെത്താത്ത അനാഥ ശവം മോര്‍ച്ചറിയില്‍
വച്ചിരിക്കുന്നതുപോലെ ചിക്കനും മട്ടനും ബീഫുമൊക്കെ ഫ്രീസറില്‍ മാസങ്ങളായി
ഇരിക്കുകയാണ്. ഫ്രീസറിലുള്ള ബീഫ് ഫ്രൈ കണ്ടാല്‍ കിലുക്കം സിനിമയില്‍
മുന്നിലിരിക്കുന്ന കോഴിക്കറിയെ എഴുന്നേറ്റ് നിന്ന് തിലകന്‍ തൊഴുന്നതുപോലെ നമ്മളും
തൊഴേണ്ടിവരും.

പാലാണ് വില്ലന്‍


ഷാര്‍ജാ ഷേക്കും മില്‍ക്ക്
ഷേക്കുമൊക്കെ രുചിയോടെ അകത്താക്കുന്നവര്‍ ഒന്നോര്‍ക്കുക, അതില്‍ ഉപയോഗിക്കുന്ന ഒരു
കവര്‍ പാലു പോലും ഫ്രഷല്ല. കാലാവധി കഴിഞ്ഞ പാല്‍ ഷേക്കിനും ജ്യൂസിനും ഉപയോഗിക്കാന്‍
കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന ഒരു സംഘം തന്നെ കേരളത്തിലുണ്ട്. പാല്‍ കമ്പനികള്‍
നശിപ്പിക്കാന്‍ മാറ്റുന്ന ഇത്തരം പാലുകളാണ് പുതിയ ഷേക്കിന്റെയും ജ്യൂസിന്റെയും
രൂപത്തില്‍ നമുക്ക് മുന്നിലെത്തുക.

ഇതെല്ലാം റെയ്ഡില്‍ കണ്ട ചില
സാമ്പിളുകള്‍ മാത്രം. ലാഭവും കൊള്ളലാഭവുമെടുത്തിട്ടും നന്നാകില്ലെന്ന് വീണ്ടും
വീണ്ടും മനസില്‍ ഉറപ്പിക്കുന്നവരെ നന്നാക്കാന്‍ ആറു മാസത്തിലൊരിക്കല്‍ നടക്കുന്ന
റെയ്ഡുകള്‍ക്ക് കഴിയുമോയെന്നത് മറ്റൊരു ഉത്തരം കിട്ടാത്ത ചോദ്യം
മാത്രം.

ഫുഡ് സേഫ്ടി ഓഫീസറുടെ മറുപടി


രണ്ട് മാസം കൂടുമ്പോള്‍
റെയ്ഡ് കര്‍ശനമാക്കിയാലേ വൃത്തിയില്ലായ്മയുടെയും പഴകിയ ഭക്ഷണത്തിന്റെയും
കാര്യത്തില്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയൂ. ഓരോ തവണ മാറി വരുന്ന
തൊഴിലാളികളും മറ്റൊരു പ്രശ്‌നമാണ്. കൂടുതല്‍ സ്ഥലങ്ങളിലും ജോലി നോക്കുന്നത്
അന്യനാട്ടുകാരാണ്. അവരോട് നിയമങ്ങള്‍ പറഞ്ഞു മനസിലാക്കുകയെന്നത് വലിയൊരു കടമ്പയാണ്.
ഇതിനൊന്നും ഹോട്ടല്‍ ഉടമകള്‍ ശ്രമിക്കാറില്ല. അവര്‍ക്ക് കുറഞ്ഞ കൂലിക്ക് ജോലി
ചെയ്യാന്‍ ആളെ കിട്ടിയാല്‍ മതി. അയാള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോ? അയാള്‍ക്ക്
ത്വക് രോഗങ്ങളുണ്ടോ എന്നൊന്നും നോക്കാറില്ല.

ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കാന്‍
പറ്റുമെങ്കില്‍ അതിനേക്കാള്‍ നല്ലതായി നിങ്ങളുടെ ശരീരത്തിന് വേണ്ടി നിങ്ങള്‍ക്ക്
മറ്റൊന്നും ചെയ്യാനില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു