Header Ads

ജിഷയുടെ കൊലപാതകം: നീതിക്കു വേണ്ടി ഫേയ്‌സ്ബുക്കില്‍ വന്‍ പ്രക്ഷോഭം


പെരുമ്പാവൂരില്‍ ജിഷ മോള്‍ എന്ന ദരിദ്ര പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഫെയ്‌സ്ബുക്കില്‍ വന്‍ പ്രതിഷേധം. മുഖ്യധാരാമാധ്യമങ്ങള്‍ മുക്കിയ ഈ വാര്‍ത്ത പുറം ലോകം അറിയുന്നത് നവമാധ്യമങ്ങളിലൂടെയാണ്. ഡല്‍ഹിയില്‍ നിര്‍ഭയ മോഡല്‍ കൊലപാതകമാണ് പെരുമ്പാവൂരില്‍ ജിഷയ്ക്കു നേരെയും പ്രയോഗിച്ചിരിക്കുന്നത്. എറണാകുളം ഗവണ്മെന്റ് ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥി ആയിരുന്നു ജിഷ. പുറമ്പോക്കിലെ കുടിലില്‍ വച്ച് പെണ്‍കുട്ടിയെ ആക്രമിച്ച് ബലാത്സംഗം ചെയ്യുക മാത്രമല്ല, ശരീരമാകെ

അതിഭീകരമായി ആക്രമിച്ച് മുറിവുകള്‍ വരുത്തുകയും കുടലും മറ്റും പുറത്തുവരും വിധം ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും പൊലീസിന് പ്രതികളെ പിടിക്കാനോ നടപടികളെടുക്കാനോ ആയിട്ടില്ല. തെരുവോരത്ത് താമസിച്ചിരുന്ന ഈ കുട്ടി നേരിട്ട ദാരുണ അന്ത്യം കേരളത്തിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതം എത്തി നില്ക്കുന്ന ഭീകരസ്ഥിതിയുടെ ഒരു ഉദാഹരണമാണ്.

കേരളത്തിന്റെ ഉള്ളുപൊള്ളിക്കുന്ന കൊലപാതകമാണിത്. ഇതറിഞ്ഞാല്‍ മനസ്സാക്ഷിയുള്ള ഏതു മലയാളിയും പ്രതികരിച്ചു പോകും. നിയമവിദ്യാര്‍ഥി ജിഷാമോള്‍ കൊലചെയ്യപ്പെട്ടത് അതിക്രൂരമായിട്ടാണ്. ജിഷാമോളുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലചെയ്യപ്പെടും മുമ്പു ക്രൂരമായ ബലാത്സംഗത്തിന് ജിഷാമോള്‍ ഇരയായതായാണു പ്രാഥമിക തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവം നടന്നിട്ടു ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ പെരുമ്പാവൂര്‍ പൊലീസിന് സാധിച്ചിട്ടില്ല.

പ്രതികളെ പിടിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആരോപണം. തെരുവോരത്ത് താമസിക്കുന്ന കുംടുംബത്തിലായതു കൊണ്ടും ജിഷയ്ക്ക് ബന്ധുക്കള്‍ ഇല്ലാത്തതു കൊണ്ടും രാഷ്ട്രീയപാര്‍ട്ടികളോ പൊതുപ്രവര്‍ത്തകരോ വിഷയത്തില്‍ ഇടപ്പെടുന്നില്ല. ജിഷ പഠിച്ച ലോകോളേജിലെ ചില അധ്യാപകരും സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജിഷമോളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പിക്ക് അടിയേറ്റിരുന്നു. വയര്‍ കത്തികൊണ്ടു കീറി കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്കു തെറിച്ചു പോയി.

തലയ്ക്കു പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ബാര്‍ കൊണ്ടാകും അക്രമി ജിഷയെ ആക്രമിച്ചിരിക്കുകയെന്നാണ് സൂചന. മുറിയില്‍ മല്‍പ്പിടുത്തം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. ഒറ്റമുറി വീടാണ് ജിഷയുടേത്. വീട്ടിലെ തുണിത്തരങ്ങളും പാത്രങ്ങളും വാരിവലിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെയാണ് ബലാല്‍സംഗശ്രമത്തിനിടെ കൊല്ലപ്പട്ടതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് രാജേശ്വരിയും ജിഷയും താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടു ജോലികള്‍ക്കു പോയി കുടുംബം പുലര്‍ത്തിയിരുന്നു എങ്കിലും പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ച് വരികയാണ്. ജിഷ എല്‍എല്‍ബി പരീക്ഷ എഴുതിയിരുന്നതാണ്. ചില വിഷയങ്ങളില്‍ തോറ്റതിനാല്‍ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ. മൂത്തസഹോദരി വിവാഹബന്ധം വേര്‍പ്പെടുത്തി പുല്ലുവഴിയില്‍ മുത്തശ്ശിയുടെ കൂടെയാണ് താമസം.

ജിഷ മോളുടെ കൊലക്കും ബലാത്സംഗത്തിനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിനെ നിര്‍ബന്ധിതമാക്കുന്ന പ്രക്ഷോഭം ഫേയ്‌സ്ബുക്കില്‍ ഉയര്‍ന്നിരിക്കുകയാണ്. ജസ്റ്റിസ് ഫോര്‍ ജിഷ എന്ന പേരില്‍ കൂട്ടായ്മയാണ് നീതിക്കുവേണ്ടി പോരടിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ മന്ത്രിമാര്‍ക്കോ നേതാക്കന്മാര്‍ക്കോ ഈ വിഷയത്തില്‍ യാതൊരു താല്‍പര്യവുമില്ല. ദരിദ്രകുടുംബത്തില്‍ പെട്ട, ബന്ധുക്കളാരും തുണയില്ലാത്ത ജിഷയുടെ നീതിക്കു വേണ്ടി പോരടിക്കുന്നത് ഫേയ്‌സ്ബുക്ക് കൂട്ടായ്മയും ലോകോജേജിലെ കൂട്ടുകാരും മാത്രമാണ്.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.