നെയ്തേങ്ങ എറിഞ്ഞ് കലിപ്പടക്കാന്‍ നില്‍ക്കുന്ന ‘ഭക്തനെ’ കാണുക!

സ്വന്തം മാതാവിന്റെ പ്രായമുള്ള സ്ത്രീക്ക് നേരെ കൊല്ലാനുള്ള ആവേശത്തില്‍ പാഞ്ഞടുക്കുന്ന യുവാവ്. കൈയിലുള്ള തേങ്ങ എടുത്ത് സ്ത്രീക്കെതിരെ വലിച്ചെറിയാന്‍ ഓങ്ങി നില്‍ക്കുന്നു. ഇതിനിടെ ചുറ്റുമുള്ള ആള്‍ക്കൂട്ട ആക്രോശത്തില്‍ നിന്നും പ്രാണന്‍ രക്ഷിക്കാന്‍ പാടുപെടുന്ന സ്ത്രീ. ഇന്നലെ സന്നിധാനത്ത് നടന്ന് ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇന്ന് പുറത്തുവന്നത്.

കുഞ്ഞിന് ചോറുകൊടുക്കാന്‍ വന്ന ഒരു അമ്മൂമ്മയുടെമേല്‍ നെയ്‌ത്തേങ്ങയെറിയാന്‍ തയ്യാറായി നില്‍ക്കുന്ന ആചാരസംരക്ഷകനാണിയാള്‍. ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി. ഇവരെ സന്നിധാനത്ത് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ലളിതയ്ക്ക് നേരെ തേങ്ങ എറിയാന്‍ നോക്കുന്ന ഭക്തന്‍ എന്നവകാശപ്പെടുന്ന പ്രതിഷേധക്കാരന്റെ ചിത്രമാണ് പുറത്തുവന്നത്.

പ്രതിഷേധക്കാര്‍ തടഞ്ഞ ലളിതയെ പൊലീസ് വലയത്തില്‍ വലിയ നടപ്പന്തലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇവരെ ആക്രമിക്കാനായി ഇയാള്‍ തുനിഞ്ഞത്. മറ്റുള്ള പ്രതിഷേധക്കാര്‍ ഇയാളെ എടുത്ത് ഉയര്‍ത്തിക്കൊടുക്കുകയും ലളിതയ്ക്ക് നേരെ ഇയാള്‍ തേങ്ങ കൊണ്ട് എറിയുകയുമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സംരക്ഷണ വലയം തീര്‍ത്ത പൊലീസിന് മേലാണ് തേങ്ങ പതിച്ചത്. മലയാള മനോരമ പത്രമാണ് ഈ ചിത്രം പുറത്തുവിട്ടത്. മലയാള മനോരമ ഫോട്ടോ ഗ്രാഫറായ നിഖില്‍ രാജാണ് ഈ ചിത്രം പകര്‍ത്തിയത്. മലയാള മനോരമ ആദ്യ പേജില്‍ തന്നെ ഫോട്ടോ സഹിതം ഈ വാര്‍ത്ത നല്‍കുകയും ചെയ്തു. ഇതോടെയാണ് ഈ ചിത്രം സൈബര്‍ ലോകത്ത് ചര്‍ച്ചയായത്.

അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്‌ക്കെതിരെ ഭക്തരെന്ന് അവകാശപ്പെട്ട ഒരു കൂട്ടം ആളുകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്. പ്രതിഷേധത്തിനിടെ ഉന്തം തള്ളും അടിയും നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മകന്‍ വിനീഷിന്റെ മകള്‍ വിനീതയുടെ ചോറൂണിന് 19 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ലളിത. കുഞ്ഞിന്റെ അമ്മ നീതു പമ്പയില്‍ തങ്ങിയശേഷം മറ്റുള്ളവരാണു മലകയറിയത്. കുഞ്ഞുമായി സന്നിധാനം വലിയ നടപ്പന്തലില്‍ എത്തിയപ്പോള്‍, ലളിതയ്ക്കു പ്രായം കുറവാണെന്ന് ചിലര്‍ക്കു തോന്നി. ഇതോടെ കൂട്ടശരണം വിളിയായി. ബാരിക്കേഡുകള്‍ ചാടിക്കടന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ അനുകൂലികള്‍ നടപ്പന്തലില്‍ എത്തി. വെപ്രാളത്തിനിടെ പ്രായം തെളിയിക്കാന്‍ ലളിത ബാഗില്‍ നിന്നെടുത്തു പൊലീസിനെയും ഭക്തരെയും കാണിച്ചതു മരുമകള്‍ നീതുവിന്റെ ആധാര്‍ കാര്‍ഡായിരുന്നു. പിന്നീടാണ് സ്വന്തം കാര്‍ഡ് കാണിച്ചത്.
 
ചിത്രത്തിന് കടപ്പാട്: മലയാള മനോരമ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു