യേശുദാസ് അവാര്‍ഡു വാങ്ങിയത് രാഷ്ട്രപതിയുടെ കൈയില്‍ നിന്നു തന്നെയെന്ന്

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്
വാങ്ങിയത് രാഷ്ട്രപതിയില്‍ നിന്നുതന്നെയാണെന്നും അനാവശ്യ വിവാദങ്ങളിലേക്ക്
അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കുകയാണ് എന്നും ഗാനഗന്ധര്‍വ്വന്റെ
മനസാക്ഷി സൂക്ഷിപ്പുകാരനും ഉറ്റസുഹൃത്തും ജനപക്ഷം പ്രസ്ഥാനത്തിന്റെ
കണ്‍വീനറുമായ ബെന്നി ജോസഫ്.



ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങ് പുതിയൊരു വിവാദത്തില്‍
കലാശിച്ചതിനെക്കുറിച്ചും അതില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിമര്‍ശനങ്ങള്‍
ഏറ്റുവാങ്ങിയതിനെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 11
താരങ്ങള്‍ക്കു മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളുവെന്നും
ബാക്കിയുള്ളവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരിക്കും
പുരസ്‌കാരങ്ങള്‍ നല്‍കുക എന്നുമുള്ള തീരുമാനത്തെ എതിര്‍ത്ത് 68 താരങ്ങള്‍
പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മലയാളത്തില്‍ നിന്നെത്തിയ
താരങ്ങളെല്ലാം പ്രതിഷേധ സൂചകമായി ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ മികച്ച
ഗായകനുള്ള പുരസ്‌ക്കാരം കെ ജെ യേശുദാസും സംവിധായകനുള്ള പുരസ്‌ക്കാരം നേടി
ജയരാജും ഏറ്റുവാങ്ങി. ഇതോടെ, ഇവര്‍ക്കെതിരെ പ്രതിഷേധിച്ചും അനുകൂലിച്ചും
നിരവധി പേര്‍ രംഗത്തു വന്നു.
ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ്
ബഹിഷ്‌ക്കരിച്ചത്. ഇതോടെ ഒഴിഞ്ഞ കസേകളെ നോക്കി പുരസ്‌ക്കാരം നല്‍കേണ്ട
അവസ്ഥയുണ്ടായി. ചുരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടി
ശരിക്കും അലങ്കോലപ്പെടുകയുണ്ടായി. ഇതിനിടെയാണ് മലയാളത്തില്‍ നിന്നും കെ ജെ
യേശുദാസും സംവിധായകന്‍ ജയരാജും പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. ഇതോടെ
സിനിമയ്ക്കുള്ളില്‍ തന്നെ രണ്ട് വിഭാഗങ്ങള്‍ രൂപം കൊണ്ടു.
ഗാനഗന്ധര്‍വ്വനെ പിന്തുണച്ചു കൊണ്ട് ബെന്നി ജോസഫ് ജനപക്ഷത്തിന്റെ വിശദീകരണം
സിനിമയിലെ കൂട്ടായ്മയ്ക്ക് എന്ത് ഉറപ്പാണുള്ളത്? ടാക്‌സ് വെട്ടിക്കലും
അഴിമതിയും മാത്രമുള്ള സിനിമയിലെ കൂട്ടായ്മയെക്കുറിച്ച് ഇവിടെ ആരും ഒന്നും
പറയേണ്ടതില്ല. സ്‌ക്രീനില്‍ മാത്രം ആണത്തം കാണിക്കുന്നവരാണ്
സിനിമപ്രവര്‍ത്തകര്‍. രാഷ്ട്രീയത്തിലെക്കാള്‍ കൂടുതല്‍ കുതികാല്‍വെട്ടും
പറ്റിക്കലും കള്ളത്തരങ്ങളും നടക്കുന്ന ഇടമാണ് സിനിമ. അവിടെ എന്തു
കൂട്ടായ്മയാണ് ഉള്ളത്…??
ലെഗിന്‍സിനെക്കുറിച്ച് ദാസേട്ടന്‍ ഒരഭിപ്രായം പറഞ്ഞു. നിങ്ങളത് ജീന്‍സാക്കി
മാറ്റി ദാസേട്ടനെ വിമര്‍ശിച്ചു നാവടപ്പിച്ചു. ഒരു പൊതുപരിപാടിയില്‍
ചെളിയില്‍ ചവിട്ടിയതുകൊണ്ട് ദാസേട്ടന്‍ ഇറങ്ങിപ്പോയി എന്നു
വരുത്തിത്തീര്‍ത്തു. അതിന്റെ സത്യാവസ്ഥയെക്കുറിച്ചു നിങ്ങള്‍
തിരക്കിയതേയില്ല. നിങ്ങള്‍ക്കു താല്‍പ്പര്യം ദാസേട്ടനെ താറടിച്ചു
കാണിക്കാനായിരുന്നു.
ആ ഉത്ഘാടനത്തിന് കൃത്യസമയത്തു തന്നെ ദാസേട്ടനെത്തി. എന്നാല്‍, പതിവുപോലെ
മന്ത്രിമാരെല്ലാം സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. 15 മിനിറ്റോളം അദ്ദേഹം
കാറില്‍ കാത്തിരുന്നു. മറ്റൊരു പ്രധാന പരിപാടി ഏറ്റിരുന്ന സ്ഥലത്തേക്ക്
സമയത്ത് ചെല്ലേണ്ടതിനാല്‍ അദ്ദേഹം പോവുകയാണ് ഉണ്ടായത്. അല്ലാതെ ചെളിയില്‍
ചിവിട്ടേണ്ടതു കൊണ്ടല്ല. ഈ സംഭവമുണ്ടായതിന്റെ അടുത്ത ദിവസം ദാസേട്ടന്‍
പാലക്കാട്, മുട്ടോളം ചെളിയില്‍ കൊയ്യാനിറങ്ങിയിരുന്നു. അപ്പോള്‍, കാലില്‍
പറ്റുന്ന ചെളിയല്ല, തലയിലെ ചെളിയാണ് എന്ന് ജനങ്ങള്‍ക്കു
മനസിലായിട്ടുണ്ടാവും. 
സെല്‍ഫിയെടുത്തപ്പോള്‍ ദാസേട്ടന്‍ ദേഷ്യപ്പെട്ടു എന്നതു സത്യമാണ്.
വഴിയില്‍ക്കൂടി പോകുന്ന ഒരു കൂലിപ്പണിക്കാരന്‍ ആവശ്യപ്പെട്ടാലും കൂടെ
നിന്നു ഫോട്ടോ എടുക്കുന്നയാളാണ് ദാസേട്ടന്‍. ഒരിക്കല്‍, ദാസേട്ടനോടൊപ്പം
ഫോട്ടോയെടുക്കണമെന്ന ആഗ്രഹവുമായി കാറിനു പിന്നാലെയെത്തിയ ഓട്ടോക്കാരന്റെ
ഒപ്പം പോലും നിന്ന് അദ്ദേഹം ഫോട്ടോ എടുത്തിട്ടുണ്ട്. പക്ഷേ,
സെല്‍ഫിയെടുക്കാന്‍, പ്രത്യേകിച്ചും പെണ്‍കുട്ടികളോടൊപ്പം നിന്നു
സെല്‍ഫിയെടുക്കാന്‍ ദാസേട്ടന്‍ തയ്യാറാവില്ല. സെല്‍ഫിയെടുക്കുമ്പോള്‍ അത്
പലവിധത്തിലുള്ള പോസിലേക്കായിരിക്കും പോകുന്നത്. പോസ് ചെയ്തു
നില്‍ക്കുമ്പോഴൊന്നും ക്ലിക് ചെയ്തു കൊള്ളണമെന്നില്ല. അങ്ങോട്ടോ ഇങ്ങോട്ടോ
നോട്ടം ഒന്നു പാളുമ്പോഴായിരിക്കും ഫോട്ടോ എടുക്കുന്നത്. അറിയാതെ
നോട്ടമെത്തുന്നത് സ്ത്രീകളുടെ ദേഹത്തെങ്ങാനുമാണ് എങ്കില്‍ ആ ചിത്രത്തിന്റെ
സ്‌ക്രീന്‍ ഷോട്ടുകളും ട്രോളുകളുമായിട്ടായിരിക്കും ദാസേട്ടനു മേല്‍
പൊങ്കാലയിടുന്നത്. അതുകൊണ്ട് സ്ത്രീകളൊടൊപ്പമുള്ള സെല്‍ഫിക്ക് ദാസേട്ടന്‍
ഒരിക്കലും നിന്നു കൊടുക്കാറില്ല. മാര്‍പ്പാപ്പയെപ്പോലും വെറുതെവിടാത്ത
ട്രോളര്‍മാരുള്ള കാലമാണിത്. മനുഷ്യത്വം വിട്ട് മനുഷ്യര്‍ സാഡിസ്റ്റുകളായി
മാറിയിരിക്കുന്ന കാലം. പല പ്രമുഖ വ്യക്തികളും ചോദിക്കാതെ
സെല്‍ഫിയെടുത്തതിന് ഫോണ്‍ എറിഞ്ഞുടയ്ക്കുകയും മര്‍ദ്ദിക്കുകയും
ചെയ്തിട്ടുണ്ട്. 78 വയസു കഴിഞ്ഞ് 79 ലേക്ക് കടക്കുന്ന അദ്ദേഹത്തെ
കല്ലെറിയാതിരിക്കാനുള്ള മാന്യതയെങ്കിലും മലയാളി കാണിക്കണം.
രാഷ്ട്രപതിയുടെ കൈയില്‍ നിന്നുതന്നെ അവാര്‍ഡു വാങ്ങണമെന്നത് എല്ലാവരുടേയും
ആഗ്രഹമാണ്. അവാര്‍ഡു നല്‍കാന്‍ രാഷ്ട്രപതിക്കു കഴിയില്ലെങ്കില്‍ അവരെ അത്
നേരത്തെ അറിയിക്കണമായിരുന്നു. അല്ലാതെ അവാര്‍ഡു വാങ്ങാനെത്തുമ്പോള്‍
പറ്റില്ലെന്നു പറയുകയല്ല വേണ്ടത്.
ദാസേട്ടന്റെ പ്രവര്‍ത്തിയെ താന്‍ ന്യായീകരിക്കുകയല്ലെന്നും പക്ഷേ, അദ്ദേഹം
കുറച്ചു കൂടി പക്വതയോടെ ഈ വിഷയത്തെ സമീപിക്കണമായിരുന്നുവെന്നും ബെന്നി
ജോസഫ് പറഞ്ഞു.
മുട്ടുവേദനയും മൂലക്കുരുവുമുള്ളവരെയല്ല പ്രസിഡന്റായി തെരഞ്ഞെടുക്കേണ്ടത്.
അസുഖക്കാര്‍ വീട്ടിലിരിക്കണം. അല്ലാതെ രാജ്യം ഭരിക്കാന്‍
ഇറങ്ങിത്തിരിക്കരുത്. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങളല്ല,
കിഡ്ണിരോഗവും മറ്റുമാറാവ്യാധികളുമുള്ള എം പി മാരും എം എല്‍ എമാരുമാണ്.
പ്രസിഡന്റിന് അനാരോഗ്യമാണ് എങ്കില്‍, ഉപരാഷ്ട്രപതിയെ അതിനായി
തയ്യാറാക്കണമായിരുന്നു. അതുമല്ലെങ്കില്‍ പ്രധാനമന്ത്രിയെ. ഇതൊരു
അംഗീകാരമാണ്. പ്രസിഡന്റില്‍ നിന്നും അതു വാങ്ങുക എന്നതുതന്നെയാണ് അതിന്റെ
അന്തസ്. വാങ്ങുന്നവര്‍ക്കു മാത്രമല്ല, കൊടുക്കുന്നവര്‍ക്കും വേണം യോഗ്യത.
ഇതിപ്പോള്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനും സരിതയോ സില്‍ക്കു സ്മിതയോ
അവാര്‍ഡ് നല്‍കിയ പോലെ ആയിപ്പോയി. നാളെയിനി, പ്രസിഡന്റിന്
ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ പത്മ അവാര്‍ഡുകള്‍ പോലുള്ള പരമോന്നത ബഹുമതികള്‍
നല്‍കാന്‍ ബി ജെ പി സര്‍ക്കാര്‍ ഒരുപക്ഷേ, ദാവുദ് ഇബ്രാഹിം,
ഗോവിന്ദച്ചാമി, തമ്മനം ഷാജി തുടങ്ങിയ കൊടുംകുറ്റവാളികളുടെ സഹായം
തേടിയേക്കാം. ബെന്നി ജോസഫ് അഭിപ്രായപ്പെട്ടു.
ആ അവാര്‍ഡ് പ്രസിഡന്റ് തന്നെ നല്‍കുന്നതാണ് അന്തസ്….
രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ജേതാക്കള്‍ നേരിട്ട് അവാര്‍ഡ് വാങ്ങുന്നു
എന്നത് തന്നെയാണ് ഈ അവാര്‍ഡിന്റെ പ്രത്യേകത. 11 പേര്‍ക്ക് മാത്രം
രാഷ്ട്രപതി അവാര്‍ഡ് നല്‍കാനും ബാക്കിയുള്ളവര്‍ക്ക് സ്മൃതി ഇറാനി അവാര്‍ഡ്
നല്‍കാനുമുള്ള തീരുമാനത്തിന് പിന്നില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ
മന്ത്രിയായ സ്മൃതി ഇറാനിക്ക് വ്യക്തമായ പങ്കുണ്ടാകുമെന്ന് ഇവരുടെ മുന്‍കാല
ചെയ്തികള്‍ പരിശോധിച്ചാല്‍ മനസിലാകും. മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത
കാലം മുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച സ്മൃതിയുടെ ഏറ്റവുമൊടുവിലത്തെ
വിവാദമാണിത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്ന
ആരോപണമാണ് ഇവര്‍ക്കെതിരെ ആദ്യമുയര്‍ന്നത്.
രാഷ്ട്രപതിക്കുള്ള പ്രതിഷേധ മെമോറാണ്ടത്തില്‍ അവാര്‍ഡ് ജേതാക്കള്‍ നല്‍കിയ
പരാതിയില്‍ ഒപ്പിട്ട ജയരാജും യേശുദാസും അവാര്‍ഡ് സ്വീകരിച്ചു. സ്മൃതിയില്‍
നിന്നാണ് ജയരാജ് സ്വീകരിച്ചത്. രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍
വിട്ടുനില്‍ക്കുമെന്ന് കാട്ടിയാണ് അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ
ഓഫീസിനും സര്‍ക്കാരിനും കത്ത് നല്‍കിയത്. സംവിധായകന്‍ ദിലീഷ് പോത്തന്‍,
തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ തുടങ്ങിയവരും ചടങ്ങ് ബഹിഷ്‌ക്കരിച്ചു. സ്മൃതി
ഇറാനി നല്‍കിയ അത്താഴവിരുന്നില്‍ നിന്നും പ്രതിഷേധക്കാര്‍ വിട്ടുനിന്നു.
ചടങ്ങില്‍ പങ്കെടുക്കില്ല എന്നറിയിച്ചവരുടെ പേരെഴുതിയ കസേരകള്‍
ഒഴിവാക്കിയാണ് ചടങ്ങു നടന്നത്. ഇതോടെ, ചലച്ചിത്ര അവാര്‍ഡുകളുടെ
ചരിത്രത്തിലെ സുപ്രധാന ബഹിഷ്‌ക്കരണമായി ഈ പുരസ്‌കാരദാനച്ചടങ്ങ് മാറി.
അതിന്റെ മുന്‍പന്തിയില്‍ മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തരായിരുന്നു.
‘അന്തസുറ്റ ഒരു അവാര്‍ഡു ദാനച്ചടങ്ങിനെ ഇത്ര മ്ലേച്ഛമായി തരംതാഴ്ത്തിയതില്‍
ബി ജെ പി സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ. പിന്നെ, ഗാനഗന്ധര്‍വ്വന്‍
പ്രതിഷേധിക്കുക എന്നതു മാത്രമല്ല ഇതിനുള്ള മാര്‍ഗ്ഗം. ജനാധിപത്യരാജ്യമായ
ഇന്ത്യയില്‍ സമൂഹത്തിന്റെ നെഞ്ചുതകര്‍ക്കുന്ന പല കാര്യങ്ങളും ഇവിടെ
നടന്നിട്ടുണ്ട്. അപ്പോഴൊന്നും അതിനെതിരെ സിനിമാക്കാര്‍ ഒരക്ഷരം പോലും
മിണ്ടിക്കണ്ടില്ല. അവാര്‍ഡിനെക്കാള്‍ വലിയ കൊള്ളരുതായ്മകളാണ് ഇവിടെ
നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ടാക്‌സ് വെട്ടിക്കല്‍, തുടങ്ങി
നിരവധി കൊള്ളരുതായ്മകള്‍ സിനിമയ്ക്ക് അകത്തു തന്നെ നടക്കുന്നുണ്ട്.
ആര്‍ക്കും മിണ്ടാട്ടമില്ല. ദാസേട്ടനടക്കം ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടേ
മതിയാകൂ. സിനിമാക്കാര്‍ക്കു പൊള്ളുമ്പോള്‍ മാത്രം പ്രതികരിക്കുന്നതില്‍
എന്തു ന്യായമാണ് ഉള്ളത്…?? പ്രതികരിക്കുമ്പോള്‍ എല്ലാ വിഷയത്തിലും
പ്രതികരിക്കണം. അല്ലാതെ, എല്‍ ഡി എപ്, യു ഡി എഫ്, ബി ജെ പി, സിനിമ
എന്നിങ്ങനെ കക്ഷി തിരിഞ്ഞു പ്രതികരിക്കുകയല്ല വേണ്ടത്. എങ്ങനെയെല്ലാം
വിമര്‍ശിച്ചാലും തിരിച്ചൊന്നും പ്രതികരിക്കാത്ത വ്യക്തിയാണ് ദാസേട്ടന്‍.
ഇക്കാരണംകൊണ്ടു മാത്രം അദ്ദേഹത്തിന്റെ അണ്ണാക്കില്‍ കോലിട്ടു
കുത്തുന്നതില്‍ എന്ത് ആത്മനിര്‍വൃതിയാണ് ഉള്ളത്…?? ബെന്നി ജോസഫ് പറഞ്ഞു
നിറുത്തി.
ഇനി, യേശുദാസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിച്ച അനൂപ് വര്‍ഗ്ഗീസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക 
സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ
ഡിലീറ്റ് ചെയ്ത യേശുദാസ് വിവാദത്തില്‍ പെട്ടിരിക്കുന്ന സാഹചര്യത്തില്‍
യേശുദാസിനോടൊപ്പം ചിത്രം എടുത്തിട്ടുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ എന്റെ
അനുഭവം പങ്കുവെക്കാം.
ഒരു വര്‍ഷം മുന്‍പ് ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് ഞാന്‍ യേശുദാസിനെ
കണ്ടു മുട്ടിയത്. യാത്ര സുഖമായിരുന്നോ എന്ന് ചോദിച്ചതിനു ശേഷം കൂടെ നിന്ന്
ഫോട്ടോ എടുക്കാനുള്ള എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു. എത്ര ചിത്രങ്ങള്‍
വേണമെങ്കിലും എടുത്തോ പക്ഷേ സെല്‍ഫി വേണ്ട എന്ന് യേശുദാസ് പറഞ്ഞു. അതിന്റെ
കാരണം തിരക്കിയ എന്നോട് യേശുദാസ് ഇങ്ങനെയാണ് പറഞ്ഞത് :
”മനുഷ്യര്‍ സമൂഹ ജീവികളാണ്. നമുക്ക് നമ്മുടെ സഹജീവികളുടെ സഹായവും സഹകരണവും
ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല . ഇന്നത്തെ തലമുറ അതിനൊന്നും ശ്രമിക്കാതെ
ഓരോ തുരുത്തുകളായി ജീവിക്കുകയാണ്. ഒരു ഫോട്ടോ എടുക്കാന്‍ പോലും അവര്‍
ആരുടേയും സഹായം തേടാറില്ല. അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക്
ഒട്ടും ഇഷ്ടമല്ല.”
വിമാനത്താവളത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല. അതുകൊണ്ട് കുറച്ചു നേരം
കാത്തു നിന്നതിന് ശേഷമാണ് ഫോട്ടോ എടുക്കാന്‍ ഒരാളെ കിട്ടിയത് . യേശുദാസ്
തന്നെയാണ് ആളോട് ഒരു ഫോട്ടോ എടുക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞത്.
ഫോട്ടോ എടുത്തതിനു ശേഷം കാല്‍ നൂറ്റാണ്ട് മുന്‍പ് ഞാന്‍ കോളേജില്‍
പഠിക്കുമ്പോള്‍ ദാസേട്ടന്റെ തോളില്‍ കൈ ഇട്ടെടുത്ത ചിത്രം കാണിച്ചപ്പോള്‍
ദാസേട്ടന്‍ ചിരിച്ചു.
പ്രശസ്തരോ അപ്രശസ്തരോ ആരായാലും ശരി, കൂടെ നിന്ന് ഒരു ചിത്രം എടുക്കണമെങ്കില്‍ അനുവാദം ചോദിക്കണം എന്നാണ് എന്റെ പക്ഷം.
…………………………………………………………………………………………………….
Dr K J Yesudas at National Award function 2018, K J Yesudas invites criticism, Selfie with K J Yesudas, Benny Joseph defends K J Yesudas, Malayalam News, thamasoma 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു