Headlines

പനമ്പിള്ളി നഗറിലെ കൈയ്യേറ്റം: വാര്‍ത്ത പുറത്തുവിട്ട ബെന്നി ജോസഫിനു ഭീഷണി

പനമ്പിള്ളി നഗറിലും എറണാകുളത്തിന്റെ മറ്റു പലഭാഗങ്ങളിലും തോടും
പൊതുസ്ഥലങ്ങളും കൈയ്യേറി അനധികൃത കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു കൊണ്ടുവന്ന ജനപക്ഷം
കണ്‍വീനര്‍ ബെന്നി ജോസഫിനു ഭീഷണി. വീടിനു മുന്നില്‍ സമരം നടത്തുമെന്നാണ്
BDJS ന്റെ തൊഴിലാളി സേനയുടെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയായ സതീശന്‍
ചെല്ലപ്പന്റെ ഭീഷണി.
വാര്‍ത്ത പൂര്‍ണ്ണമായും വായിക്കാതെ ജനപക്ഷത്തിനു നേരെ തിരിഞ്ഞിരിക്കുകയാണ്
സി സതീശന്‍ എന്ന നേതാവ്. പട്ടിണിപ്പാവങ്ങളെ യാതൊരു തരത്തിലും
ഉപദ്രവിക്കാത്ത തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് ആയിരുന്നു അത്. ജനപക്ഷം
ഒരിക്കലും തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കെതിരെ യാതൊന്നും പറഞ്ഞിട്ടില്ല.
മറിച്ച്, അവര്‍ക്ക് തലചായ്ക്കാന്‍ അന്തസുള്ള ഒരിടം വേണമെന്നാണ്
ആവശ്യപ്പെട്ടത്. ആരും തെരുവില്‍ അന്തിയുറങ്ങാന്‍ പാടില്ലെന്ന നിലപാടാണ്
ഇപ്പോഴും ജനപക്ഷത്തിന്. ആ വാര്‍ത്തയാണ് വളച്ചൊടിച്ച്
പാവങ്ങള്‍ക്കെതിരെയുള്ള നിലപാടായി മാറ്റിയെടുത്തത്. ഇതുപോലെതന്നെയാണ് ഓരോ
രാഷ്ട്രീയ നേതൃത്വവും ചെയ്യുന്നതും. തങ്ങള്‍ക്കെതിരെയുള്ള ശക്തമായ
എതിര്‍പ്പുകളെ ഈ രീതിയിലാണ് അവര്‍ വഴിതിരിച്ചു വിടുന്നത്. പാവങ്ങള്‍ക്കു
തോന്നും അത് അവരെ രക്ഷിക്കാന്‍ ആണെന്ന്. പക്ഷേ, രക്ഷിക്കാനെത്തുന്നവരെ
ശിക്ഷകരാക്കി മാറ്റി, പട്ടിണിപ്പാവങ്ങളുടെ രോക്ഷമത്രയും രക്ഷകര്‍ക്കു നേരെ
തിരിച്ചു വിടുന്ന ചില രാഷ്ട്രീയക്കാരുടെ കുടില തന്ത്രമാണ് സതീശന്‍ എന്ന
നേതാവ് ഇവിടെയും പയറ്റുന്നത്.
എറണാകുളം ജില്ലയില്‍ പല സ്ഥലത്തും കൈയ്യേറ്റം നടക്കുന്നുണ്ടെന്ന്
വാര്‍ത്തയില്‍ പറയുന്നുണ്ട്. അതില്‍ നാലോ അഞ്ചോ സ്ഥലം മാത്രമാണ്
എടുത്തെഴുതിയിരിക്കുന്നത്. ഈ സ്ഥലങ്ങളെല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക്
പരിശോധിക്കാവുന്നതാണ്. വീടില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെല്ലാം വീടു
വച്ചു കൊടുക്കാവുന്നതാണ്. വന്‍കിട കൈയ്യേറ്റങ്ങള്‍ക്ക് എതിരെയും
പാവങ്ങള്‍ക്ക് അനുവദിച്ച വീടുകള്‍ മറിച്ചു വില്‍ക്കുന്നതിന് എതിരെയുമാണ്
ജനപക്ഷം എതിര്‍പ്പു പ്രകടിപ്പിച്ചത്. അല്ലാതെ, ഏതെങ്കിലും തോടു കൈയ്യേറിയോ
വെളിസ്ഥലങ്ങള്‍ കൈയ്യേറിയോ കുടില്‍ കെട്ടി താമസിക്കുന്നതിനല്ല. പക്ഷേ, ഈ
പട്ടിണിപ്പാവങ്ങളുടെ മറവില്‍ ചില രാഷ്ട്രീയക്കാര്‍ നടത്തുന്ന തരംതാണ
പ്രവര്‍ത്തനങ്ങളെയാണ് ജനപക്ഷം എതിര്‍ക്കുന്നത്. അവരുടെ പല നെറികെട്ട
ആവശ്യങ്ങള്‍ക്കും ഇവരെ ഉപയോഗിച്ച ശേഷം ഈ സ്ഥലം അവര്‍ക്കു പതിച്ചു
കൊടുക്കുന്നതിനാണ് എതിരു നില്‍ക്കുന്നത്. കാരണം, വീടില്ലാത്തവന് വീടു
നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനു വേണ്ടി ജനം
രാഷ്ട്രീയക്കാരുടെ മൂടു താങ്ങരുത് എന്നു സാരം. 
‘ജനപക്ഷം എന്ന സംഘടന കക്ഷി രാഷ്ട്രീയത്തിനും മതത്തിന്റെ ഇടുങ്ങിയ
ചിന്താഗതിക്കും എതിരാണ്. നാലാംകിട നേതാക്കളുടെ വീടിന്റെ ഉമ്മറത്ത്
ജനപക്ഷത്തെ തളച്ചിടാന്‍ നോക്കരുത്. നിഷ്പക്ഷമായിട്ടാണ് ജനപക്ഷം നാളിതു വരെ
പ്രവര്‍ത്തിച്ചിരിക്കുന്നത്. 333 പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് യാതൊരു
പ്രതിഫലവും പറ്റാതെ ഞങ്ങള്‍ സൗജന്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്തു
കൊടുത്തിട്ടുണ്ട്. അതെല്ലാം പാവപ്പെട്ട, അന്തിയുറങ്ങാന്‍ പോലും
ഇടമില്ലാത്തവര്‍ക്കാണ് ചെയ്തു കൊടുത്തിരിക്കുന്നത്. ചെവി കേള്‍ക്കാത്ത 650
തോളം കുട്ടികള്‍ക്ക് കോക്ലിയര്‍ ശസ്ത്രക്രിയ ചെയ്തു കൊടുത്തിട്ടുണ്ട്.
ഇതെല്ലാം സന്ദര്‍ഭവശാല്‍ പറഞ്ഞു എന്നു മാത്രം. എന്റെ വാര്‍ത്ത സതീശന്‍
ഒന്നു കൂടി വായിച്ചു നോക്കുക. ഇങ്ങനെ ഗാന്ധി നഗറിലും പല കോളനികളിലും
ഇതിന്റെ മറവില്‍ കുറെപ്പേര്‍ വന്നിട്ട് ഗഞ്ചാവ് വില്‍പ്പനയും ഗുണ്ടായിസവും
ചെയ്യുന്നുണ്ടെന്നാണ് പറഞ്ഞത്. പിന്നെ, മണപ്പാട്ടി പറമ്പും സൗത്ത്
റെയില്‍വേസ്റ്റേഷന്റെ പുറകുവശവും കാരയ്ക്കാമുറിയും സൗത്ത് പാലത്തിന്റെ
അടിയിലും നോര്‍ത്ത് പാലത്തിന്റെ അടിയിലും തുടങ്ങി എറണാകുളം പട്ടണത്തിന്റെ
പല സ്ഥലങ്ങളിലും ചേരികളില്‍ പാവപ്പെട്ടവരെ മറയാക്കി കുറച്ചു
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മറ്റുപല ബിസിനസുകളും നടത്തുന്നുണ്ട്.
താങ്കള്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യമാണ് അംബികാപുരം പള്ളിക്കു സമീപമുള്ള
കൈയ്യേറ്റവും കസബാസ എന്ന ഹോട്ടല്‍ കൈയ്യേറ്റവും പേരണ്ടൂര്‍ കനാല്‍
കൈയ്യേറ്റവും. വമ്പന്‍ കൈയ്യേറ്റങ്ങളും വലിയ അനധികൃത കെട്ടിട
നിര്‍മ്മാണവുമെല്ലാം റവന്യു വകുപ്പ് അളന്നു തിട്ടപ്പെടുത്തണമെന്നും
കര്‍ശനമായ നടപടി എടുക്കണമെന്നും പറഞ്ഞ് ഞാന്‍ ഹൈക്കോടതിയില്‍ കേസ്
കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രത്യേകിച്ചും വമ്പന്‍മാര്‍ക്കെതിരെ.
പാവങ്ങള്‍ക്കു വീടുവേണം. അതുതന്നെയാണ് ജനപക്ഷത്തിന്റെ ആഗ്രഹവും. പക്ഷേ,
അത് ആര്‍ക്കും കൈക്കൂലി നല്‍കിക്കൊണ്ടാവരുത്. കളക്ടറും റവന്യു വകുപ്പും
അറിഞ്ഞുകൊണ്ടാവണം അത്. അനധികൃതമായി യാതൊന്നും ചെയ്തു കൊടുക്കാതെ തന്നെ
പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ടത് അവര്‍ക്ക് കിട്ടണം. പാവങ്ങളെ എന്നെന്നും
പാവങ്ങളാക്കുക എന്നതാണ് ഏതൊരു ഭരണകൂടവും ചെയ്തുകൊണ്ടിരിക്കുന്നത്. ആ
അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. ഇതിനെല്ലാം എതിരെ ശബ്ദിക്കുന്നവരാണ് ജനപക്ഷം.
എന്തു ചെയ്യുമ്പോഴും എന്തെങ്കിലും വാങ്ങിച്ചെടുക്കുന്ന നേതാക്കന്മാരെ കണ്ടു
ശീലിച്ച സതീശനെപ്പോലുള്ളവര്‍ക്ക് ജനപക്ഷത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളും
മനസിലായി എന്നു വരില്ല. യാതൊരു പ്രതിഫലവും ആരില്‍ നിന്നും കൈപ്പറ്റാതെയാണ്
ജനപക്ഷം പാവപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ഈ
പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും. പൊതുസ്ഥലങ്ങള്‍ കൈയേറാന്‍ മൗനാനുവാദം
നല്‍കിയ ശേഷം ആ വീടിന് കറണ്ട്, കുടിവെള്ള കണക്ഷനുകള്‍ എന്നിവ നല്‍കി,
പിന്നെ ഒരു പട്ടയ മേള നടത്തി, സ്ഥലം പതിച്ചു നല്‍കുകയാണ് രാഷ്ട്രീയക്കാര്‍
ചെയ്യുന്നത്. അനധികൃതമായ എല്ലാ നിര്‍മ്മാണങ്ങളും അവസാനിപ്പിക്കണം.
കിടക്കാനിടമില്ലാതെ, പുറംപോക്കു കൈയ്യേറിയവരില്‍ ചിലര്‍ ഇന്ന് വലിയ
ക്ലബുകളില്‍ അംഗങ്ങളാണ്. വിലകൂടിയ മുന്തിയ കാറുകളിലാണ് ഇവരുടെ സഞ്ചാരം.
വീടില്ലാത്തവര്‍ക്ക് വീടു നല്‍കുമ്പോള്‍ ഒരു നിയമമുണ്ടാകണം. അല്ലാതെ
രാഷ്ട്രീയക്കാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്നതാവരുത് വീടുകിട്ടാനുള്ള
മാനദണ്ഡം. അര്‍ഹരായ എല്ലാവര്‍ക്കും വീട് ലഭിക്കണം. അത് ജാതിയോ മതമോ
രാഷ്ട്രീയമോ നോക്കി ആവരുത് എന്ന് സാരം. നിങ്ങളുടെ മറവില്‍ നടക്കുന്ന
അഴിമതികള്‍ ജനപക്ഷം പുറത്തുകൊണ്ടുവരും. ചില തട്ടുകടകള്‍ വലിയ വലിയ
ഹോട്ടലുകളായി, അതിന്റെ ഉടമസ്ഥര്‍ രാമവര്‍മ്മ പോലുള്ള ക്ലബുകളില്‍
അംഗങ്ങളായി. സതീഷ് ചെല്ലപ്പനെപ്പോലുള്ളവര്‍ ഇതെല്ലാം ഒന്നു മനസിലാക്കണം.
എന്നിട്ടു വേണം പ്രവര്‍ത്തിക്കാന്‍. എറണാകുളം ജില്ലയിലെ വന്‍
കൈയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ജനപക്ഷം
ഹൈക്കോടതിയില്‍ പോകുന്നതായിരിക്കും. നിങ്ങള്‍ ചൂണ്ടിക്കാണിച്ചത്
ഉള്‍പ്പടെയുള്ള കൈയ്യേറ്റങ്ങളെക്കുറിച്ചും ഞങ്ങള്‍ അന്വേഷിക്കും.
കേരളത്തിലെ മുഴുവന്‍ കൈയ്യേറ്റങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ഞങ്ങള്‍ക്കു
കഴിയില്ല. പക്ഷേ, കൊച്ചിയിലെ വമ്പന്‍ കൈയേറ്റങ്ങള്‍ ഞങ്ങള്‍ പുറത്തു
കൊണ്ടുവരും. കൊച്ചിയുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചു കൊണ്ടുതന്നെ
പാവപ്പെട്ടവര്‍ക്ക് പാര്‍ക്കാനുള്ള പാര്‍പ്പിടവും ഒരുങ്ങണം. പല ചെറിയ
വീടുകളും കടയാവുന്നതും വലിയ വാണിജ്യസമുച്ചയങ്ങള്‍ ആകുന്നതും നിങ്ങള്‍
തിരിച്ചറിയണം. എന്റെ വാര്‍ത്തയില്‍ സതീശനെപ്പോലുള്ളവരെ ഒരു തരത്തിലും
ആക്ഷേപിച്ചിട്ടില്ല. പക്ഷേ നിങ്ങളെ മറയാക്കിക്കൊണ്ടു നടക്കുന്ന
കള്ളത്തരങ്ങള്‍ക്കു നേരെയാണ് ജനപക്ഷം വിരല്‍ ചൂണ്ടിയത്. അത് ഇനിയും
തുടര്‍ന്നുകൊണ്ടേയിരിക്കും,’ ബെന്നി ജോസഫ് വ്യക്തമാക്കി.
‘ജനപക്ഷം എന്നും വന്‍കിട കൈയ്യേറ്റങ്ങള്‍ക്ക് എതിരാണ്. അതുമാത്രമല്ല,
ജനപക്ഷവും ബെന്നി ജോസഫും എന്നും പാവങ്ങളുടെ കൂടെത്തന്നെ ആയിരിക്കും.
അന്തിയുറങ്ങാന്‍ ഇടമില്ലാത്തവര്‍ക്ക് വീടുവേണം. വിദ്യാഭ്യാസം വേണം, ഭക്ഷണം
വേണം. പക്ഷേ, അവിടെയും കൈയ്യൂക്കുള്ളവന് കൂടുതലെന്നും കൈയ്യൂക്ക്
ഇല്ലാത്തവന് കുറവും എന്ന വിവേചനം പാടില്ല. എവിടെയും തുല്യനീതിയാണ് ജനപക്ഷം
പ്രതീക്ഷിക്കുന്നത്. ആരുടേയും ഓശാരം പറ്റിയല്ല ജനപക്ഷം എന്ന സംഘടന
മുന്നോട്ടു പോകുന്നത്. കക്ഷിരാഷ്ട്രീയത്തിനും മതത്തിനും അധീതമായി
പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിത്. ആരുടേയും കൈയില്‍ നിന്ന് ഒരു രൂപ
പോലും ഈ സംഘടന പിരിവു മേടിക്കാറില്ല, കൊടുക്കാറുമില്ല. നിങ്ങളെപ്പോലെ
നന്മയുള്ളവരുടെ കൂടെ നില്‍ക്കുക എന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്.
പാവപ്പെട്ടവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഞങ്ങള്‍ കൂടെ നില്‍ക്കും. പക്ഷേ,
ജനപക്ഷം ഒരു രൂപപോലും ഒരാളില്‍ നിന്നും പിരിക്കാറില്ല, പിരിക്കുകയുമില്ല.
പകരം ഞങ്ങള്‍ നന്മയുള്ള മനുഷ്യരോടു പറയും, ഈ പാവങ്ങള്‍ക്കു വേണ്ടി
എന്തെങ്കിലും ചെയ്യണമെന്ന്. അങ്ങനെ നേരിട്ടാണ് ചെയ്യുന്നത്, വളഞ്ഞ
വഴിയിലൂടെയല്ല. താങ്കള്‍ പറഞ്ഞ കസാബയും അംബികാപുരം പള്ളിക്കു സമീപമുള്ള
റോഡും എല്ലാം തന്നെ ഹൈക്കോടതിയില്‍ ഞങ്ങള്‍ ഇടപെട്ട് നീതി നടപ്പാക്കാനുള്ള
നടപടികള്‍ തുടങ്ങും. എന്റെ വീട്ടില്‍ നിങ്ങള്‍ സമരം നടത്തുന്നു എന്നു
പറഞ്ഞു. അതിനു പകരം നമുക്കൊരു തുറന്ന ചര്‍ച്ചയാവാം. കുറച്ചു ഭക്ഷണവും
കഴിച്ച്, സൗഹൃദത്തില്‍ നമുക്ക് പിരിയാം. പക്ഷേ, ഭീഷണി വിലപ്പോവില്ല,’
ബെന്നി ജോസഫ് കൂട്ടിച്ചേര്‍ത്തു. 
സി സതീശ് ബെന്നി ജോസഫിന് എതിരെ നടത്തിയ ആരോപണങ്ങള്‍ താഴെ വായിക്കാം.
എന്റെ പേര് സി.സതീശന്‍ പനമ്പിള്ളി നഗറിലെ ഒരു പൊതു പ്രവര്‍ത്തകന്‍ ആയ ഒരു
സാധാരണ തൊഴിലാളിയും BDJS ന്റെ തൊഴിലാളി സേനയുടെ എറണാകുളം ജില്ല ജനറല്‍
സെക്രട്ടറിയും ആണ് താങ്കളെ എനിക്കെ നേരിട്ട് അറിയില്ല പക്ഷെ കേട്ട് അറിവ്
ഉണ്ട് ഈ പോസ്റ്റ് താങ്കള്‍ ഇട്ടതോടെ താങ്കളോടെ എനിക്ക് ഉണ്ടായിരുന്ന ആരാധന
പോയി കാരണം താങ്കള്‍ പറഞ്ഞ ഈ തോട് അരുകിലെ വിവിത മതസ്ഥര്‍ ആയ കുടുംബങ്ങള്‍
ഏതാണ്ട് 25 വര്‍ക്ഷത്തിനു മുന്നേതാമസം ആക്കിയവര്‍ ആണ് ഈ പത്ത്
കുടുംബങ്ങള്‍ക്കും നഗരസഭ കൈവശ അവകാശ രേഖ നള്‍കിയട്ടുണ്ട് എല്ലാവര്‍ക്ഷവും
ഇവര്‍ നഗരസഭ ആവശ്യപെട്ട തുക നികുതിയായി അടക്കുന്നുണ്ട് സൈത്ത് തേവര പോലീസ്
സ്റ്റേഷന്‍ പരിതിയില്‍ വരുന്ന ഈ കോളനി നിവാസികളുടെ പേരില്‍ ഇന്നേവരയും ഒരു
പെറ്റിക്കേസ് പോലും ഉണ്ടായിട്ടില്ല ഈ കോളനിയിലെ ഒരു കുടുംബത്തിനും പ്രത്തേക
രാഷ്ടീയം ഇല്ല അത് പനമ്പിള്ളി നഗറിലെ എല്ലാ രാഷ്ടീയക്കാര്‍ക്കും അറിയാം
ഇനിയാണ് ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് താങ്കള്‍ മറുപടി പറയണം 1. ഈ
കോളനിയില്‍ ആരാണ് മയക്കുമരുന്നു കച്ചവടക്കാര്‍ 2. ആരാണ് രാഷ്ട്രീയ
ഗുണ്ടകള്‍ പാവപെട്ട തൊഴിലാളികള്‍’ ആയ ഈ കോളനിക്കാരെ താങ്കള്‍
ആക്ഷേപിച്ചിരിക്കുകയാണ് എന്നും കുത്തക മുതലാളിമാരില്‍ നിന്നും പണം വാങ്ങി ഈ
പാവങ്ങളെ ആക്ഷേപിച്ചിരിക്കുക ആണന്നും മേല്‍പറഞ്ഞ കാര്യങ്ങള്‍ക്ക് താങ്കള്‍
മറുപടി പറഞ്ഞില്ലങ്കില്‍ സമൂഹം കരുതും താങ്കള്‍വലിയ ജനസേവകന്‍ ആണങ്കില്‍
താങ്കള്‍ വരൂ ഞാന്‍ കാട്ടിത്തരാം പനമ്പിള്ളി നഗറിലെ കയ്യേറ്റങ്ങള്‍
പനമ്പിള്ളി നഗര്‍ സര്‍ക്കാര്‍ സ്‌കൂളിന് തെക്കുവശം അംബികാ പുരം
പള്ളിയിലേക്ക് ഒരു ഇടവഴി ഉണ്ടായിരുന്നു അത് ഒന്നു തിരിച്ചുപിടിക്കാമോ അതിന്
കഴിയില്ലങ്കില്‍ താങ്കള്‍ ജനപക്ഷം എന്ന് പറഞ് ജനത്തെ പറ്റിക്കുന്ന പരിപാടി
നിര്‍ത്തണം ഏതായാലും ഈ ദിവസം മുതല്‍ ഏഴ് ദിവസത്തിനകം ഈ കോളനിയെ പറ്റി
താങ്കള്‍ പറഞ്ഞ ആ ക്ഷേപങ്ങള്‍ പിന്‍വലിച്ച് ആ പാവങ്ങളോടെ പരസ്യമായി മാപ്പ്
പറയുകയോ അവര്‍ക്ക് എതിരെ ഉന്നയച്ച ആരോപണങ്ങള്‍ തെളിയിക്കപെടുകയോ ചെയ്യാത്ത
പക്ഷം ഈ കോളനിക്കാര്‍ താങ്കള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്
കൂടാതെ താങ്കളുടെ വീട്ടുപടിക്കല്‍ ഈ കോളനി നിവാസികള്‍ സമരം നടത്തും എന്നും
അറിയിക്കുന്നു.
Tags: Illegal construction in Kochi, eviction of illegal constructions, Land mafia in kochi, 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു