കൊയ്ത്തുല്‍സവങ്ങളല്ല, നമുക്കു വേണ്ടത് മെച്ചപ്പെട്ട നെല്ലു സംഭരണം: ഫാ മാത്യു മഞ്ഞക്കുന്നേല്‍ സി എം ഐ

ധവളവിപ്ലവവും ഹരിത വിപ്ലവവും നടത്തിയ ഇന്ത്യന്‍ മണ്ണിലൂടെ ഇപ്പോള്‍
ഒഴുകുന്നത് കര്‍ഷകന്റെ കണ്ണീരാണ്. വരണ്ട മണ്ണില്‍ പണിയെടുത്ത് ചിതലെടുത്തു
പോയ അവന്റെ കാലടികള്‍…..! ആഹാരത്തിനു വകയില്ലാതെ അസ്ഥിമാത്രമായ അവന്റെ
ദേഹം….!! കണ്ണുനീരൊഴുകുന്ന കവിള്‍ത്തടങ്ങള്‍….! ഈ പട്ടിണിപ്പാവങ്ങളുടെ
നിസ്സഹായതയ്ക്കു മുന്നില്‍ ഞെളിഞ്ഞു നിന്ന് സര്‍ക്കാര്‍ നടത്തുന്ന
കൊയ്ത്തുല്‍സവങ്ങള്‍….!! തരിശായ കൃഷിസ്ഥലങ്ങള്‍ പിടിച്ചെടുത്ത്
കൃഷിയിറക്കുന്നു. നല്ലത്, പക്ഷേ, അവന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു നേരെ
കണ്ണുകള്‍ ഇറുകെ പൂട്ടിയടയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കൃഷി
പരിപോഷിപ്പിക്കുവാനും കര്‍ഷകനെ സംരക്ഷിക്കാനും വേണ്ടി കോടിക്കണക്കിനു തുക
നീക്കിവച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പ്രത്യേക
ഡിപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്. പക്ഷേ, അതിന്റെ പ്രയോജനങ്ങളൊന്നും
അവനിലേക്ക് എത്തിച്ചേരുന്നില്ലെന്നു മാത്രം.
സര്‍ക്കാര്‍ നടത്തുന്നത് ചില പൊടിക്കൈകള്‍ മാത്രം. കര്‍ഷകരെ രക്ഷിക്കാനും
സംരക്ഷിക്കാനും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവരെ
ബോധ്യപ്പെടുത്തുക മാത്രം ചെയ്യുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ ആ
ഗിമ്മിക്കുകള്‍ക്കപ്പുറം യാതൊന്നും ചെയ്യാത്ത ഒരു സര്‍ക്കാര്‍. മാറിമാറി
വരുന്ന ഭരണകൂടം കര്‍ഷകരോട് ചെയ്യുന്നത് വഞ്ചന മാത്രം. ഭരണകൂടം മുഖം
തിരിക്കുമ്പോള്‍, രക്ഷകന്റെ കുപ്പായമണിഞ്ഞ് ചെപ്പടിവിദ്യകള്‍
കാണിക്കുമ്പോള്‍, അവന്റെ കണ്ണുനീരൊപ്പുന്ന കരുണയുടെ കരങ്ങളുണ്ട്.
കുഞ്ഞാടുകളെ നയിക്കുവാനുള്ള നിയോഗത്തില്‍ നിന്നും കര്‍ഷകന്റെ
കണ്ണീരൊപ്പാനും ഭൂമിയുടെ പച്ചപ്പും നന്മയും വീണ്ടെടുക്കുവാനുമുള്ള നിയോഗം
ഏറ്റെടുത്ത ഒരു പുരോഹിതന്‍. മൂവാറ്റുപുഴക്കാരുടെ പ്രിയ വൈദികന്‍ ഫാ മാത്യു
മഞ്ഞക്കുന്നേല്‍ സി എം ഐ…..!
കേരളത്തെ പച്ചപ്പുതപ്പണിയിക്കാന്‍, നഷ്ടപ്പെട്ട ഹരിത ഭംഗിയും നാടിന്റെ
നന്മയും തിരിച്ചു കൊണ്ടുവരാന്‍, അഹോരാത്രം പണിയെടുക്കുന്ന ഒരു വൈദികന്‍. ഗോ
ഗ്രീന്‍, ഗോ വിത്ത് നേച്ചര്‍ (ഹരിതമാവുക, പ്രകൃതിയോടൊത്തു നീങ്ങുക) എന്ന
പ്രോജക്ടുമായി സധൈര്യം മുന്നോട്ടു നീങ്ങുകയാണ് ഇദ്ദേഹം. കൃഷിയെ
പ്രോത്സാഹിപ്പിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളുടെ വികസനം
സാധ്യമാക്കുകയും ചെയ്യുന്ന സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു
പദ്ധതിയാണിത്. സി എം ഐ സഭയ്ക്കു കീഴിലുള്ള കാര്‍മ്മല്‍ പ്രൊവിന്‍സ് ആണ്
ഇതിനു നേതൃത്വം കൊടുക്കുന്നത്. സഭയുടെ സഹസ്ഥാപനങ്ങളാണ് ഇവയെല്ലാം. 
മലിനമായ ഭൂമി, ജലം, ആകാശം: പരിഹാരം ഇതാ, ഇവിടെയുണ്ട്…..
മലിനമായ ഭൂമിയെന്നും ജലാശയമെന്നും ആകാശമെന്നും പാടി നടന്നതുകൊണ്ടായില്ല.
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ നാം എന്തു ചെയ്തു എന്ന് ഓരോരുത്തരും
അവരവരോടു തന്നെ ചോദിക്കണം. മാര്‍ക്കറ്റില്‍ നിന്നും കൊണ്ടുവന്ന ആ
പ്ലാസ്റ്റിക് കൂട് എവിടെയാണു നിങ്ങള്‍ വലിച്ചെറിഞ്ഞത്….?? നിങ്ങളുടെ
വീട്ടിലെ മാലിന്യങ്ങള്‍ നിങ്ങള്‍ എന്തു ചെയ്തു…??? സ്വന്തം വീടു
വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടി അന്യന്റെ വളപ്പിലേക്കും റോഡിലേക്കും
ജലാശയങ്ങളിലേക്കുമെല്ലാം വലിച്ചെറിഞ്ഞ വസ്തുക്കളെക്കുറിച്ച് നിങ്ങള്‍ക്കു
ബോധമുണ്ടോ….?? വെള്ളം കുടിച്ച ശേഷം കുപ്പി നിങ്ങള്‍ കളഞ്ഞത് എവിടെ….???
സുഖസൗകര്യങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ മുറ്റത്തു പാകിയ ടൈലുകള്‍, കേടായ
ഇലക്ട്രോണിക് വസ്തുക്കള്‍ അങ്ങനെ അങ്ങനെ എന്തെല്ലാം മാലിന്യങ്ങള്‍….
നിങ്ങളറിയണം, നിങ്ങള്‍ വലിച്ചെറിയുന്ന ഒരിത്തിരി മാലിന്യം പോലും നാം
അധിവസിക്കുന്ന ഭൂമിയെയും ജീവജാലങ്ങളെയുമെല്ലാം നശിപ്പിക്കുമെന്ന്. ജലവും
വായുവും മണ്ണും മലിനമാക്കുമെന്ന്….!! 
പ്രകൃതിയുടെ ഓജസും തേജസും വീണ്ടെടുക്കുവാന്‍ ആദ്യം ചെയ്യേണ്ടത് മാലിന്യം
നല്ല രീതിയില്‍ സംസ്‌കരിക്കുക എന്നതാണ് എന്ന് അദ്ദേഹം ആദ്യമേ തന്നെ
തിരിച്ചറിഞ്ഞിരുന്നു. ജൈവകൃഷിയും വേസ്റ്റ് മാനേജ്‌മെന്റുമാണ് ഏറ്റവും
പ്രാധാന്യം. ജൈവമാലിന്യങ്ങളെ ബയോഗ്യാസ് ആക്കി മാറ്റുന്നു. അങ്ങനെ ഈ
മാലിന്യത്തില്‍ നിന്നും ഇന്ധനവും വളവും ലഭിക്കുന്നു. മാലിന്യങ്ങളെ തരം
തിരിക്കുകയാണ് ഏറ്റവും ആദ്യം ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യം പരമാവധി
കുറയ്ക്കുക എന്ന രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. പ്രകൃതിയെ
സംരക്ഷിക്കുക, പ്രകൃതിയുമായി യോജിച്ചു ജീവിക്കുക, അതിലൂടെ ആരോഗ്യകരമായ ഒരു
തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം
വൈദികരുടേയും വൈദിക വിദ്യാര്‍ത്ഥികളുടേയും കൂട്ടായ്മയാണ് ഇത്. ഇവരെല്ലാം പല
സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുമുണ്ട്. പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന
സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടു ജീവിക്കുന്നവരാണ് ഇവരെല്ലാം. ഇവര്‍
ഉള്‍പ്പെടുന്ന സമൂഹത്തിലും ഇവര്‍ പ്രചരിപ്പിക്കുന്നത് ഇതേ സന്ദേശമാണ്. 
‘മാലിന്യ സംസ്‌കരണത്തില്‍ പ്രധാനമായും ചെയ്യുന്നത് മാലിന്യത്തിന്റെ
വേര്‍തിരിക്കലാണ്. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം.
ബയോഗ്യാസിലൂടെ വളമാക്കുന്നതാണ് ഒരു രീതി. വീണ്ടും ഉപയോഗിക്കാന്‍ (reuse)
പറ്റുന്നവ പ്രത്യേകം മാറ്റും. റീസൈക്ലിംഗ് (Recycling) ആണ് മറ്റൊരു രീതി.
ഡിസ്‌പോസബിള്‍ ഫ്രീ ഈവന്റ് (Disposable-free evet) എന്നതാണ് ഞങ്ങളുടെ രീതി.
ഞങ്ങള്‍ക്കൊരു ഗ്രീന്‍പ്രോട്ടോക്കോള്‍ ഉണ്ട്,’ ഫാ മാത്യു വ്യക്തമാക്കി.
പ്ലാസ്റ്റിക്കിന്റെ അനിയന്ത്രിതമായ ഉപയോഗമാണ് നമ്മള്‍ നേരിടുന്ന ഏറ്റവും
വലിയ പ്രശ്‌നങ്ങളില്‍ ഒന്ന്. ഇതിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഏറ്റവും
പ്രധാനം. ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കിയാല്‍ തീര്‍ച്ചയായും ഇത്
ഒഴിവാക്കാന്‍ കഴിയും. 
‘പരിസരശുദ്ധിയെക്കുറിച്ചുള്ള അവബോധം കേരളീയരില്‍ വളരെ കുറവാണ്.
വ്യക്തിപരമായ ശുദ്ധിയെക്കുറിച്ച് നാം ഏറെ അറിവുള്ളവരാണ്. പക്ഷേ നമ്മുടെ
പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ നമുക്ക് അറിയില്ല. എന്തും ഏതും എവിടെയും
വലിച്ചെറിയാം എന്നൊരു ചിന്തയാണ് ജനങ്ങള്‍ക്ക്. അതു മാറ്റിയെടുക്കണം.
സര്‍ക്കാര്‍ തലത്തില്‍ ഇതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഹരിത കേരളം
ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ അത് പ്രായോഗിക തലത്തിലേക്ക്
എത്തിയിട്ടില്ല,’ ഫാ മാത്യു പറഞ്ഞു. 
‘പരിസരം എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്ന് ചെറിയ കുട്ടികളെ പഠിപ്പിക്കണം.
നല്ല ശീലങ്ങള്‍ പഠിച്ചു വേണം അവര്‍ വളര്‍ന്നു വരാന്‍. പരിസരശുദ്ധിയുടെ
ആവശ്യകതയെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം.
വളര്‍ന്നുവരുമ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ അവരുടെ മനസിലുണ്ടാകും.
സര്‍ക്കാര്‍ തലത്തിലും ഇതിനു വേണ്ട പരിശ്രമങ്ങള്‍ ഉണ്ടാവണം.
മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍
എന്നിവിടങ്ങളിലെല്ലാം ഇതിനുള്ള പദ്ധതികളും അത് നടപ്പിലാക്കാനുള്ള ഫണ്ടും
ഉണ്ട്. പക്ഷേ ഇതൊന്നും വേണ്ട വിധം ആരും ഉപയോഗിക്കുന്നില്ലെന്നു മാത്രമല്ല,
ദുരുപയോഗം ചെയ്യുക കൂടി ചെയ്യുന്നു. മാലിന്യം ഉണ്ടെങ്കിലേ അതു കൊണ്ടുപോയി
കളയാന്‍ പറ്റുകയുള്ളു. ഫണ്ട് തട്ടിയെടുക്കാന്‍ വേണ്ടി ചിലര്‍ മനപ്പൂര്‍വ്വം
മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു, പിന്നെ അത് എടുത്തുകൊണ്ടുപോകുന്നു, പിന്നീട്
ഈ മാലിന്യം എവിടെയെങ്കിലും കൊണ്ടുപോയി കളയുന്നു. അത് വേറൊരു ബിസിനസാണ്.
സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഇത്തരത്തില്‍ പല സ്ഥാപനങ്ങളും
പ്രവര്‍ത്തിക്കുന്നു,’ ഫാദര്‍ പറഞ്ഞു. 
മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവണം.
റോഡുകള്‍ പണിയുമ്പോഴും ഓരോരോ വികസനങ്ങള്‍ നടത്തുമ്പോളും മാലിന്യം
സംസ്‌കരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി ആവിഷ്‌കരിക്കണം. വെറുതെ വഴിയിലും
പറമ്പിലും കാനകളിലുമൊന്നും മാലിന്യം തള്ളുന്ന സാഹചര്യം ഉണ്ടാക്കരുത്.
മുനിസിപ്പാലിറ്റി, സര്‍ക്കാര്‍ ഓഫീസുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍
എന്നിവയിലൂടെ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാം. അതിനു വേണ്ടിയുള്ള
നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണം. 
പരിസരമലിനീകരണമാണ് മിക്ക രോഗങ്ങള്‍ക്കും കാരണം. ജനങ്ങള്‍ക്ക് അതേക്കുറിച്ച്
നല്ല രീതിയില്‍ അവബോധം നല്‍കുകയാണു വേണ്ടത്. എലിപ്പനി, വൈറല്‍ പനി,
ഡെങ്കു, പുതിയ തരം വൈറസുകള്‍ ഇവയെല്ലാം പരിസരം വൃത്തിഹീനമായി കിടക്കുന്നതു
കൊണ്ട് ഉണ്ടാവുന്നതാണ്. രോഗങ്ങളെ സൃഷ്ടിക്കുന്നത് നമ്മള്‍ തന്നെയാണ്. പുതിയ
രോഗികളെ വാര്‍ത്തെടുക്കുന്നതും നമ്മള്‍ തന്നെ. 
പ്ലാസ്റ്റിക് വഴി മറ്റനേകം വിപത്തുക്കളും ഉണ്ടാകുന്നുണ്ട്. നമ്മുടെ വായു,
വെള്ളം, പരിസ്ഥിതി, പരിസരം എന്നിവയെല്ലാം പ്ലാസ്റ്റിക് മൂലം
മലിനപ്പെടുന്നു. ചെടികള്‍ പോലും നശിച്ചു പോകുന്നു. നമ്മുടെ ജൈവവൈവിധ്യ (Bio
diverstiy) വും അങ്ങനെ ഇല്ലാതാകുന്നു. എല്ലാ മനുഷ്യരും അതിന്റെ ഇരകളാണ്
എന്ന ചിന്ത ഉണ്ടായാല്‍ തന്നെ ഇത്തരം അവസ്ഥയ്ക്കു മാറ്റവുണ്ടാകും. 
മൂവാറ്റുപുഴയില്‍, പ്രകൃതിജീവനത്തിലേക്ക് ആകൃഷ്ടരായ നൂറു കുടുംബങ്ങളെ
തെരഞ്ഞെടുത്ത് പരിശീലനം നല്‍കുകയാണ് ഫാ മാത്യുവും ടീം അംഗങ്ങളും. ഇതിനായി ഈ
കുടുംബങ്ങള്‍ക്ക് നിരവധി തവണ ക്ലാസുകളെടുത്തു കഴിഞ്ഞു. ജൂണ്‍ മാസം മുതല്‍ ഈ
പദ്ധതി ആരംഭിക്കാനാണ് തീരുമാനം. ഇതിനാവശ്യമായ പച്ചക്കറി വിത്തുകളും
നല്‍കും. പ്രകൃതി ജീവനം എന്ന സന്ദേശം ഈ ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക്
നല്‍കിക്കഴിഞ്ഞു. ആടും കോഴിയും പശുവും കന്നുകാലി വളര്‍ത്തലും കൃഷിയും
എല്ലാമായി കഴിഞ്ഞിരുന്ന ഒരു തലമുറയുണ്ടായിരുന്നു കേരളത്തില്‍. ഇന്ന് ആ
സമൂഹം അന്യം നിന്നു പോയിരിക്കുന്നു. കൃഷിയിടങ്ങളിലേക്ക് രാസവളങ്ങളും മാരക
കീടനാശിനികളും വന്നെത്തിയതോടെ പലതരം രോഗങ്ങളും ചേക്കേറി. ആശുപത്രികള്‍
കൂണുകള്‍ പോലെ ഉയര്‍ന്നിട്ടും രോഗികളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ്
ഉള്ളത്. ഈ രീതിക്കു മാറ്റമുണ്ടാവണമെങ്കില്‍, ജനങ്ങളുടെ ജീവിതം മാറിയേ
തീരു. ആധുനിക യുഗത്തില്‍ പ്രകൃതി ജീവനം എല്ലാവര്‍ക്കും സാധ്യമല്ല, എങ്കിലും
സാധ്യമായ എല്ലാവരും ഈ ജീവിതത്തിലേക്കു മടങ്ങിവരണമെന്നാണ് ഈ പുരോഹിതന്‍
ആഗ്രഹിക്കുന്നത്. 
‘എല്ലാം പണം കൊടുത്തു വാങ്ങാം എന്ന ചിന്താഗതിയാണ് മനുഷ്യര്‍ക്ക്. അതിനാല്‍,
കൃഷിചെയ്യാന്‍ എല്ലാവര്‍ക്കും മടിയാണ്. ഉള്ള മണ്ണും വായുവും
വെള്ളവുമെല്ലാം മലിനമാക്കി, എല്ലാം പണം കൊടുത്തു വാങ്ങാനാണ് ഇവര്‍
ശ്രമിക്കുന്നത്. ഈ ചിന്ത തന്നെ അപകടകരമാണ്. കൃഷി ചെയ്യുന്ന കര്‍ഷകന്റെ
അധ്വാനത്തിന് വിലയുണ്ടാവണം. നെല്‍കൃഷി ചെയ്യാത്തവരുടെ പാടങ്ങള്‍
പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നെല്‍കൃഷി ചെയ്തവരുടെ നെല്ലു വാങ്ങിക്കാനോ
അതിനു താങ്ങുവില കൊടുക്കാനോ യാതൊരു ഉത്സാഹവും കാണിക്കുന്നില്ല. വിളവിനു
നല്ല വില കിട്ടിയാല്‍ കൃഷിഭൂമി ആരും തരിശിടില്ല. നിയമം നടപ്പാക്കേണ്ട
രീതിയില്‍ നടപ്പാക്കണം. എന്തുകൊണ്ടാണ് നിലങ്ങള്‍ തരിശു കിടക്കുന്നത് എന്നു
ചിന്തിക്കണം. ഒരു വശത്ത് സര്‍ക്കാരും മന്ത്രിമാരും കൃഷി ചെയ്ത നെല്ല്
കൊയ്യാന്‍ പോകുമ്പോള്‍ മറുവശത്ത് കൊയ്ത നെല്ല് വാങ്ങിക്കാന്‍ ആളില്ലാതെ
കുന്നുകൂടി കിടക്കുന്നു. വിളയാറായ നെല്ല് കൊയ്യാന്‍ ആളില്ലാതെ കിടക്കുന്നു.
നെല്ല് വേണ്ടവിധത്തില്‍ സംഭരിക്കാനും കഴിയുന്നില്ല. സ്വന്തം അധ്വാനത്തിന്
തക്കതായ വില കിട്ടിയാല്‍ ആരാണ് സ്ഥലങ്ങള്‍ തരിശിനിടുക…???’ ഫാദര്‍
ചോദിച്ചു. 
‘കാര്‍ഷിക വകുപ്പ് കര്‍ഷകനെ സഹായിക്കുന്നതാവണം. കോടിക്കണക്കിനു രൂപയാണ് ഓരോ
വര്‍ഷവും കൃഷിക്കായി മാറ്റിവയ്ക്കുന്നത്. പക്ഷേ, ഈ തുകയൊന്നും കര്‍ഷകന്
ഉപകാരപ്രദമായി തീരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൃഷി ഓഫീസര്‍മാര്‍
കര്‍ഷകനെ അവന്റെ കൃഷിസ്ഥലത്തു ചെന്നു സഹായിക്കണം. കൃഷി ഓഫീസിലല്ല, മറിച്ച്
കൃഷിയിടങ്ങളിലാണ്. മണ്ണിലാണ് പണിയെടുക്കുന്നത്. അത് പുറത്താണ്, അകത്തല്ല,’
ഫാദര്‍ കൂട്ടിച്ചേര്‍ത്തു. 
മണ്ണില്‍ പണിയെടുക്കുന്നവന് എന്നും ദാരിദ്ര്യമാണ്. പക്ഷേ, അവന്റെ
വിഭവങ്ങള്‍ വില്‍ക്കുന്നവനാകട്ടെ മുതലാളിയും. ഇത് എങ്ങനെ
സംഭവിക്കുന്നു…?? ഈ ചൂഷണമല്ലേ ആദ്യം അവസാനിപ്പിക്കേണ്ടത്…?? മൂന്നുമാസം
കൊണ്ട് അധ്വാനിച്ചുണ്ടാക്കുന്ന ഒരു ഉല്‍പ്പന്നം ഏറ്റവും വിലകുറച്ചാണ്
കര്‍ഷകനില്‍ നിന്നും വാങ്ങുന്നത്. ഒടുവില്‍ അത് എത്രയോ ഇരട്ടി വിലയ്ക്കാണ്
മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്…?? കര്‍ഷകനെ മാനിക്കേണ്ടത്, അവന്റെ
അധ്വാനത്തിന് പ്രതിഫലം നല്‍കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിന്
അത്യന്താപേക്ഷിതമാണ്. അധ്വാനിക്കുന്ന കര്‍ഷകന് കണ്ണീര്‍ മാത്രമാണ് പ്രതിഫലം
എന്ന സ്ഥിതി മാറണം.
‘ഭക്ഷ്യവസ്തുക്കള്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല.
ഉല്‍പ്പാദിപ്പിക്കുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു കഴിയണം. ഇന്ത്യയിലെ
കണക്കനുസരിച്ച് 10 ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിനു
കാരണം നമ്മുടെ നിയമ സംഹിതയാണ്. തെറ്റായ കാര്‍ഷിക നയമാണ്. നമ്മുടെ നാടു
ഭരിക്കുന്നവര്‍ അതിന് ഉത്തരവാദികളാണ്. അത് മാറ്റിയെടുക്കണം. കര്‍ഷകരുടെ
കണ്ണീര്‍ മണ്ണില്‍ വീഴാന്‍ പാടില്ല. അവരെ ജീവിക്കാന്‍ അനുവദിക്കണം.
അതുകൊണ്ടാണ് മഹാരാഷ്ട്രയില്‍ വലിയ പ്രക്ഷോഭമുണ്ടായത്. ഇന്ത്യയിലെ
പലമേഖലയിലേക്കും ഇതു പടരുമെന്നാണ് വാര്‍ത്ത. കര്‍ഷകര്‍ക്കു ജീവിക്കാന്‍
പറ്റുന്നില്ല. പക്ഷേ ബഹുരാഷ്ട്രകമ്പനികളെ വലിയ സഹായങ്ങള്‍ നല്‍കി
സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ഇത്തരക്കാര്‍ക്കുവേണ്ടി കര്‍ഷകരെ
പിന്തള്ളുകയാണ്. ഇത് വന്‍കിട കമ്പനികളെ സംരക്ഷിക്കാനുള്ള തന്ത്രമാണ്.
ഇന്ത്യയില്‍ കൃഷി സാധ്യമല്ലെന്നു വരുത്തിത്തീര്‍ത്ത് ബഹുരാഷ്ട്ര കമ്പനികളെ
സഹായിക്കാനുള്ള തന്ത്രമാവാം അത്. അങ്ങനെ മറ്റു രാജ്യങ്ങളുടെ
ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കാന്‍ കഴിയുന്നു. അതിലൂടെ ഇന്ത്യയെ
എന്നെന്നും ഒരു ഉപഭോക്തൃ രാജ്യമായി നിലനിര്‍ത്താം. ഇവിടെ കൃഷി
ഇല്ലാതാവുകയും കൃഷി നശിക്കുകയും ചെയ്യുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി
ചെയ്ത് ലാഭം കൊയ്യാം. അങ്ങനെ സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള ലക്ഷ്യമാവാം.
പക്ഷേ, അത് അത്യന്തം അപകടകരമായ ഒരവസ്ഥയാണ്,’ ഫാദര്‍ മാത്യു വ്യക്തമാക്കി.
ഹരിതകേരളത്തിനു വേണ്ടിയുള്ള ഫാദര്‍ മാത്യുവിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി
സി എം ഐ സഭയുടെ മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സിന് ദേശീയ ഹരിത
പുരസ്‌കാരം നേടിക്കൊടുത്തു. സി എം ഐ സഭയുടെ ആദ്യത്തെ ഗ്രീന്‍
പ്രോവിന്‍സാണ് ഇത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍
ലീഡേഴ്‌സ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഈ അംഗീകാരം ഇവര്‍ക്കു നല്‍കിയത്.
അംഗീകാര പത്രവും അവാര്‍ഡ് ദാനചടങ്ങുമെല്ലാം നടന്നത് ഡല്‍ഹിയില്‍
വച്ചായിരുന്നു. മുന്‍ സിക്കിം ഗവര്‍ണര്‍ ബാല്‍മീകി പ്രസാദ് സിങിന്റെ
സാന്നിധ്യവുമുണ്ടായിരുന്നു ആ ചടങ്ങില്‍. ഗ്രീന്‍ അംബാസിഡേഴ്‌സ് സമ്മിറ്റ്
ആയിരുന്നു അത്. ആ സമ്മേളനത്തിലാണ് ഈ പദവി ഇവര്‍ക്കു നല്‍കിയത്. കഴിഞ്ഞ 20
വര്‍ഷക്കാലമായി ഇന്ത്യയുടെ പലഭാഗങ്ങളില്‍ ഈ സന്ദേശവുമായി ഫാ മാത്യു
പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍മ്മലഗിരി സ്‌കൂളിന് കേരളത്തിലെ ആദ്യത്തെ
ഗ്രീന്‍ ഹെറിറ്റേജ് സ്‌കൂള്‍ എന്ന ബഹുമതി ലഭിക്കുന്നതിലും ഇദ്ദേഹം
സ്തുത്യര്‍ഹമായ പങ്കു വഹിച്ചിട്ടുണ്ട്. 
മൂന്നാറിനടുത്ത് ഇവരുടെ ഒരു ആശ്രമമുണ്ട്. നൂറു വര്‍ഷം പഴക്കമുള്ള ഒരു
ആശ്രമമാണ് അത്. അതിന് ഗ്രീന്‍ ഹെറിറ്റേജ് പാലസ് എന്ന പദവി ലഭിച്ചു. കഴിഞ്ഞ
വര്‍ഷം ഫാ മാത്യുവിന് ഗ്രീന്‍ അംബാസിഡര്‍ എന്ന പദവി ലഭിച്ചിരുന്നു. ഈ
വര്‍ഷം ഇദ്ദേഹത്തിനു ലഭിച്ചത് ഗ്ലോബല്‍ ഗ്രീന്‍ അംബാസിഡര്‍ എന്ന പദവിയാണ്. 
ഏപ്രില്‍ 10 മുതല്‍ 13 വരെ, എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ജൈവോത്സവം 2018 ലും ഇദ്ദേഹം പങ്കെടുക്കുന്നുണ്ട്. 
മൂന്നാറില്‍ 6 വര്‍ഷത്തോളം ഇദ്ദേഹം പ്രിന്‍സിപ്പാള്‍ ആയി ജോലി
നോക്കിയിരുന്നു. ഇക്കാലമത്രയും കുട്ടികള്‍ക്ക് പ്രകൃതി ജീവനത്തിന്റെ
സന്ദേശങ്ങള്‍ കൊടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രകൃതിയെ സംരക്ഷിക്കുക,
പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, മാലിന്യം ഫലപ്രദമായി സംസ്‌കരിക്കുക, എല്ലാ
ജീവജാലങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ആവാസ വ്യവസ്ഥയില്‍ ജീവിക്കുക തുടങ്ങിയ
സന്ദേശങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം മറ്റുള്ളവര്‍ക്കു
കാണിച്ചുകൊടുക്കുന്നു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുക എന്നതാണ്
അദ്ദേഹത്തിന്റെ ലക്ഷ്യം. വലിയൊരു ലക്ഷ്യത്തിലേക്കു വേണ്ടി
പ്രവര്‍ത്തിക്കുന്ന ഫാ മാത്യു മഞ്ഞക്കുന്നേല്‍ അച്ചന് ജനപക്ഷത്തിന്റെയും
തമസോമയുടെയും ഭാവുകങ്ങള്‍…. 
——————————————————————————————
Tags: Fr Mathew Manjakkunnel, Go Green Go with nature, Carmel Province, CMI, Organic living, 

Meta Description: Fr Mathew Manjakkunnel is creating a world which is fully based on natural living, bio diversity, and agro based farming. He is believe in the existence of all living being peacefully. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു