Headlines

ജൈവകൃഷിയെ പിന്തുണയ്ക്കുന്നത് ഇങ്ങനെ മതിയോ…?

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഇത്രയേറെ ജനങ്ങളെ ബാധിക്കാന്‍ കാരണം വിഷം
കലര്‍ന്ന ഭക്ഷണസാധനങ്ങളാണ് എന്ന് വ്യക്തമായി കഴിഞ്ഞിട്ടും ജൈവ കര്‍ഷകരെയും
അവരുടെ പരിശ്രമങ്ങളെയും സര്‍ക്കാര്‍ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നുണ്ടോ
എന്ന കാര്യം സംശയമാണ്. സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണ ഈ കര്‍ഷകര്‍ക്ക്
ഉണ്ടാകേണ്ടതാണ്. പക്ഷേ എന്തുകൊണ്ടോ അതത്ര ഫലപ്രദമാകുന്നില്ല. 

വിഷലിപ്തമായ പഴങ്ങളും പച്ചക്കറികളും മത്സ്യമാംസാദികളും കൊണ്ടു നിറഞ്ഞതാണ്
കേരളത്തിന്റെ വിപണി. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങള്‍ക്ക്
സുരക്ഷിത ഭക്ഷണം ഉറപ്പാക്കേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
കര്‍ശനമായ പരിശോധനകളും ശിക്ഷാ നടപടികളും സ്വീകരിക്കാനും സര്‍ക്കാരിന്
ഉത്തരവാദിത്വമുണ്ട്. പക്ഷേ, കേരളീയര്‍ക്ക് സുരക്ഷിത ഭക്ഷണമൊരുക്കുന്ന
ജൈവകര്‍ഷകര്‍ക്ക് സാധ്യമായ സഹായ സഹകരണങ്ങള്‍ പോലും നല്‍കാന്‍ സര്‍ക്കാര്‍
ഉത്സാഹം കാണിക്കുന്നില്ല. 
എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ്
എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഏപ്രില്‍ 10 മുതല്‍ 13 വരെ ജൈവ
കാര്‍ഷികോത്സവം സംഘടിപ്പിക്കുന്നു. ജൈവകാര്‍ഷികോല്‍പ്പന്നങ്ങളുടെ
പ്രദര്‍ശനവും വിപണനവും സെമിനാറും ജൈവ കൃഷി പരിശീലനവും കര്‍ഷക സംഗമവും
ഇതോടനുബന്ധിച്ച് ഉണ്ടാവും. ഫാ ഡോ ജെ പ്രശാന്ത് സി എം ഐ (പ്രിന്‍സിപ്പാള്‍,
എസ് എച്ച് കോളജ് തേവര), ഡോ എം പി സുകുമാരന്‍ നായര്‍ (ചെയര്‍മാന്‍,
ജൈവകാര്‍ഷികോത്സവം 2018), എം എം അബ്ബാസ് (ജനറല്‍ കണ്‍വീനര്‍), എം എസ്
നാസര്‍ (ജനറല്‍ സെക്രട്ടറി) തുടങ്ങിയവര്‍ ജൈവകൃഷിക്കായി സ്വന്തം ജീവിതം
ഉഴിഞ്ഞുവച്ചു പ്രവര്‍ത്തിക്കുന്നവരാണ്. ഇതുപോലുള്ള നിരവധി ജൈവകര്‍ഷകരുണ്ട്
നമുക്ക് കേരളത്തില്‍. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഇത്തരം കര്‍ഷകരെ
പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 

കെ എസ് എഫ് ഡി ആര്‍ സി (Kerala State Farmer’s Debt Relief Commission)
യുടെ മൂന്നാമത്തെ ചെയര്‍മാനായ ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ ഈ
സംരംഭത്തിന് പൂര്‍ണ്ണ പിന്തുണയും നല്‍കി കൂടെ നിന്നു പ്രവര്‍ത്തിക്കുന്നു.
തിരക്കേറിയ കൊച്ചി സിറ്റിയില്‍, കലൂര്‍ കതൃക്കടവില്‍ 27 സെന്റ് സ്ഥലത്ത്
താന്‍ നട്ടുവളര്‍ത്തിയ കൊച്ചു തോട്ടം കാണാനും ഫലങ്ങള്‍
കണ്ടാസ്വദിക്കാനുമെത്തിയ ജസ്റ്റിസ് ഹരിഹരന്‍ നായരുടെ ആത്മാര്‍ത്ഥതയെ ബെന്നി
ജോസഫ് ജനപക്ഷം ഏറെ പ്രശംസിച്ചു. ‘മെട്രോ നഗരമായ കൊച്ചിയില്‍ എനിക്കുള്ള
ചെറിയ പറമ്പില്‍ (ഏകദേശം 27 സെന്റ്) വേപ്പ്, മുരിങ്ങ, മാവ്, പച്ചമുളക്,
ഫാഷന്‍ ഫ്രൂട്ട്, ചെറുനാരങ്ങ (ഇഷ്ടംപോലെ), ഞാലിപ്പൂവന്‍ കൂടാതെ
മറ്റുവാഴകള്‍, രണ്ടിനം പ്ലാവ് (നിറയെ ചക്കയും), പേര തുടങ്ങി നിരവധി
കൃഷികളുണ്ട്. ഇതുകൂടാതെ ലക്ഷ്മി തരു, അടക്ക, തെങ്ങ്, തുടങ്ങിയവയെല്ലാം
നട്ടിട്ടുണ്ട്. ഓരോ വ്യക്തികളും വിചാരിച്ചാല്‍ ഇതുപോലെ ഓരോന്നും സ്വന്തം
വീട്ടുവളപ്പില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. ഞാന്‍ ഫേയ്‌സ്ബുക്കില്‍
പോസ്റ്റ് ചെയ്ത ചെറുനാരങ്ങയുടെ ചിത്രം കണ്ട് ഇതെല്ലാം കാണാന്‍ എന്റെ
വീട്ടിലെത്തിയ ജസ്റ്റിസ് ഹരിഹരന് ഒരായിരം നന്ദി. അതോടൊപ്പം അദ്ദേഹം
ജൈവകൃഷിക്കും ജൈവകര്‍ഷകര്‍ക്കും നല്‍കിവരുന്ന സഹായ സഹകരണങ്ങള്‍ക്ക്
അകമഴിഞ്ഞ പിന്തുണയും നല്‍കുന്നു. ഓര്‍ഗാനിക് കേരള നടത്തുന്ന
ജൈവകാര്‍ഷികോത്സവം 2018ന് വിളിക്കാതെ തന്നെ പങ്കെടുക്കേണ്ടവരാണ്
ബന്ധപ്പെട്ട മന്ത്രിമാര്‍. പക്ഷേ, അവരെ പോയി ക്ഷണിച്ചിട്ടും ഈ
സംരംഭത്തിലേക്കു വരാന്‍ അവര്‍ക്ക് സമയമില്ലെന്നാണ് അറിഞ്ഞത്. ഇത്തരം
സംരംഭങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ കേരള സര്‍ക്കാരിനും
ഉത്തരവാദിത്വമുണ്ട്. പലപരിപാടികള്‍ക്കും പണം വാരിക്കോരി ചെലവാക്കുന്ന
സര്‍ക്കാര്‍ ഇത്തരം നല്ല കാര്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു. ഈ
കര്‍ഷകരുടെ കൂട്ടായ്മയ്ക്ക് ഒരു ചെറിയ തുകയെങ്കിലും സര്‍ക്കാര്‍
നല്‍കേണ്ടതാണ്. അങ്ങനെയെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തില്‍
ഇവര്‍ക്ക് വളരെ വലിയ പങ്കു വഹിക്കാന്‍ കഴിയും,’ ബെന്നി ജോസഫ്
വ്യക്തമാക്കി. 
എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഏപ്രില്‍ 10 മുതല്‍ 13 വരെ നടക്കുന്ന
ജൈവകാര്‍ഷികോത്സവം 2018 ല്‍ വിദ്യാര്‍ത്ഥികളും സാംസ്‌കാരിക നായകരും
പൗരപ്രമുഖരും എന്നുവേണ്ട ജീവിതത്തിന്റെ എല്ലാതുറയിലുമുള്ള ആളുകള്‍
പങ്കെടുത്തു വിജയിപ്പിക്കേണ്ടതാണ്. 
Tags: Organic food crop, organic farming in Kerala, Jaiva karshikotsavam 2018, organic farmers

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു